കേരളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടുരേഖപ്പെടുത്താന്പോകുന്ന സന്ദര്‍ഭമാണിത്. വ്യത്യസ്ത രാഷ്ട്രീയപ്രസ്ഥാനങ്ങളും വിവിധ സാമുദായിക-സാമൂഹ്യ സംഘടനകളും വ്യക്തികളും തെരഞ്ഞെടുപ്പ് ഗോദയില്‍ സജീവ സാന്നിദ്ധ്യം ഉറപ്പാക്കിയിട്ടുണ്ട്. ഗാന്ധിജിയുടെയും പണ്ഡിറ്റ് ദീനദയാല്‍ജിയുടെയും കാഴ്ചപ്പാടില്‍ പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ അതിപ്രസരത്തേക്കാള്‍ വികസനത്തിനും ജനമനസ്സുകളുടെ ഏകീകരണത്തിനുമൊക്കെ ഊന്നല്‍ നല്‍കുന്നത് അഭികാമ്യമാണ്. എന്നാല്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് സ്വാധീനത്തില്‍ വളര്‍ന്നുവന്ന സമൂഹമായതുകൊണ്ടാവാം കടുത്ത രാഷ്ട്രീയ അങ്കത്തിനുള്ള പോര്നിലംകൂടിയാണ് പ്രാദേശിക തെരഞ്ഞെടുപ്പ്. ഇത്തവണ ബിജെപി ഈ തെരഞ്ഞെടുപ്പിനെ വെല്ലുവിളിയും അസുലഭമായ രാഷ്ട്രീയ അവസരവുമായി ഏറ്റെടുത്തിരിക്കയാണ്.
യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികളുടെ നാല് വ്യാഴവട്ടക്കാലത്തെ രാഷ്ട്രീയ പരീക്ഷണശാലയാണ് കേരളം. മാറിമാറി അധികാരത്തില്‍വരുന്ന ഈ മുന്നണികള്‍ തമ്മില്‍ അടിസ്ഥാനശൈലിയിലോ സമീപനത്തിലോ കാര്യമായ വത്യാസങ്ങളൊന്നും മലയാളിക്ക് കണ്ടെത്താനായിട്ടില്ല. ജനങ്ങള്‍ക്ക് വികസനമോ സുതാര്യഭരണമോ നല്കാന് ഇരുകൂട്ടര്‍ക്കും കഴിഞ്ഞിട്ടില്ല. കാര്‍ഷികരംഗം മുതല്‍ കലാ-കായികരംഗങ്ങളുള്പ്പെടെയുള്ള സമസ്ത മേഖലകളിലും വിവിധ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം വളരെ പിന്നിലാണുള്ളത്. ഭരണരംഗം കെടുകാര്യസ്ഥതയിലും അഴിമതിയിലും സ്വജനപക്ഷപാതത്തിലുംപെട്ട് ഉഴലുന്ന ചിത്രമാണ് ഇവിടുള്ളത്.
ജനങ്ങള്‍ക്ക് ശാപവും ഭാരവുമായി ഇരുമുന്നണികളും മാറികഴിഞ്ഞിട്ടുണ്ട്. ഈ ദുരവസ്ഥയില്‍നിന്നും മോചനം കാംക്ഷിക്കുന്ന ജനങ്ങള്‍ ഒരു മൂന്നാം ബദല്ശക്തിക്കായി കാത്തിരിക്കയാണ്. രണ്ടു മുന്നണികള്‍ക്കുമിടയില്‍ ഒരു ബദല്‍ രൂപപ്പെട്ടിരിക്കുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ സവിശേഷതയും ആശ്വാസവും.
രാഷ്ട്രീയ പോരാട്ടത്തില്‍ എസ്എന്‍ഡിപി തുടങ്ങി നിരവധി ഹിന്ദുസംഘടനകളുടെ പിന്തുണയോടെ ബിജെപി, എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളെ നേരിടുന്ന തെരഞ്ഞെടുപ്പാണിത്. യാതൊരുവിധ തത്വദീക്ഷയോ മര്യാദയോ ഇല്ലാതെ ഇരുമുന്നണികളും കുതന്ത്രങ്ങളും കുപ്രചാരണങ്ങളുംവഴി മൂന്നാംശക്തിയെ മുളയിലെ നുള്ളിക്കളയാന്‍ ശ്രമിക്കയാണ്. മൊത്തമുള്ള 23000 ത്തോളം സീറ്റുകളില്‍ 18000 ത്തോളം സീറ്റുകളില്‍ ബിജെപിയും സഹയാത്രികരും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിക്കുകയാണ്. ഇതുവരെ 7000 ത്തിനപ്പുറം സ്ഥാനാര്‍ത്ഥികളെ ബിജെപി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ നിര്‍ത്തി മത്സരിപ്പിച്ചിട്ടില്ല. ബിജെപിയുടെ സ്ഥാനാര്‍ത്ഥികളില്‍ ബഹുഭൂരിപക്ഷവും യുവതീയുവാക്കളാണ്. ഏറ്റവും കൂടുതല്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കുന്ന പാര്‍ട്ടി എന്ന ബഹുമതിയും ബിജെപിക്കുണ്ട്. ഒട്ടേറെ മതന്യൂനപക്ഷ സ്ഥാനാര്‍ത്ഥികളെയും ബിജെപി ഇത്തവണ രംഗത്തിറക്കിയിട്ടുണ്ട്.
സാമൂഹ്യ പ്രതിബദ്ധതയും സേവനസന്നദ്ധതയും സുതാര്യതയും ഉറപ്പായ വികസനവും നല്കുന്ന സംവിധാനം പ്രാദേശിക തെരഞ്ഞെടുപ്പില്‍ അജണ്ടയായി മുന്നോട്ടുവെച്ചുകൊണ്ടാണ് എന്‍ഡിഎ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപിയുടെ അംഗത്വം ഇക്കൊല്ലം അഞ്ചിരട്ടി വര്‍ദ്ധിച്ച് 22 ലക്ഷമായിട്ടുണ്ട്. അരുവിക്കര നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിക്ക് അഞ്ചിരട്ടിയിലധികം വോട്ടുവര്ദ്ധിച്ചു. നരേന്ദ്രമോദിക്കനുകൂലമായ തരംഗം എങ്ങും ദൃശ്യമാണ്. ഈ അനുകൂല സാഹചര്യത്തില്‍ പ്രബല സാമുദായിക സംഘടനകളുടെ പിന്‍ബലത്തോടെ ഇരുമുന്നണികള്ക്കൊപ്പമോ അല്‍പ്പം കൂടുതലോ സീറ്റുകളും കുറേയധികം നഗര-ഗ്രാമങ്ങളില്‍ ഭരണം നേടാനും ബിജെപി കഴിയുമെന്നുറപ്പാണ്. ഫലപ്രദമായ ഒരു മൂന്നാം ശക്തിയുടെ ഉയിര്ത്തെഴുന്നേല്പ്പായിരിക്കും 2015 ലെ പ്രാദേശിക തെരഞ്ഞെടുപ്പ് നല്‍കുന്നത്.
ഓരോ നഗര-ഗ്രാമസഭകളിലും പ്രാദേശിക വികസന കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രകടനപത്രിക മുന്നോട്ടുവെച്ചുകൊണ്ടാണ് ബിജെപി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍ ഇരുമുന്നണികളും മനുഷ്യമനസ്സുകളെ ജാതിമതവികാരങ്ങളുടെപേരില് വിമലീകരിച്ചും വിഘടിപ്പിച്ചും വിഷലിപ്തമാക്കി വോട്ടുനേടുന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്. ഇതിനായി സിപിഎമ്മുംമറ്റും പടച്ചുവിടുന്ന കുപ്രചാരണങ്ങള്‍ നാടിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും മനുഷ്യസൗഹാര്ദ്ദത്തിനും വന്ഭീഷണിയാണുയര്ത്തിക്കൊണ്ടിരിക്കുന്നത്.
2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2005 ലെ പ്രാദേശിക തെരഞ്ഞെടുപ്പിലും ഇരുമുന്നണികളെയും ആശങ്കയിലും അമ്പരപ്പിലുമാക്കി മൂന്നാംശക്തിയായി ബിജെപി മുളപൊട്ടി മേലോട്ടുവരാന് തുടങ്ങിയപ്പോഴേക്കും അതിനെ കഴുത്തുഞെരിച്ചുകൊല്ലുകയാണുണ്ടായത്. സിപിഎം പൊളിറ്റ് ബ്യൂറോ ഈ രണ്ടവസരത്തിലും പാസ്സാക്കിയ പ്രമേയങ്ങള്‍ ഈ ശിശുഹത്യയ്ക്കുള്ള മരണവാറണ്ടുകളുയര്ത്തിയിരുന്നു. എന്നാലിപ്പോള്‍ അന്നത്തെക്കാള്‍ പതിന്മടങ്ങു ശക്തിയില്‍ മൂന്നാംശക്തി കേരളത്തില്‍ ജൈത്രയാത്ര നടത്തുകയാണ്. ഈ മഹാശക്തിക്കുമുമ്പില്‍ ഇരുമുന്നണികളും നിസ്സഹായരായി നിലംപരിശാകാന്‍ പോകയാണ്.
തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി മൂന്നാം ശക്തിയ്ക്കു പ്രത്യാശ പകര്‍ന്നുകൊണ്ട് രംഗത്തുവന്ന എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയേയും കുടുംബത്തേയും തകര്‍ക്കാന്‍ ഗീബല്‍സിയന്‍ നുണകളും സ്റ്റാലിനിസ്റ്റ് ഭീഷണികളുമാണ് സിപിഎം തലങ്ങും വിലങ്ങും വാരിവിതറിയത്. അതൊന്നും ജനങ്ങള്‍ക്കിടയില്‍ ഏശാതെപോയപ്പോള് ബീഫ് വിവാദവുമായി സിപിഎം നഗ്നമായ വര്‍ഗ്ഗീയവികാരം ആളിക്കത്തിക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ ന്യൂനപക്ഷങ്ങളുള്‍പ്പെടെ ബീഫ് കഴിക്കുന്നവരെ വിളിച്ചിറക്കി അവരുടെ ഭക്ഷണസ്വാതന്ത്ര്യം സംഘപരിവാര്‍ കവര്‍ന്നെടുക്കുന്നു എന്ന കുപ്രചാരണം ആസൂത്രിതമായി സിപിഎം അഴിച്ചുവിടുകയാണുണ്ടായത്. ഈ നിഴല്‍യുദ്ധം നാടിന്റെ ആത്മാവിനേല്‍പ്പിക്കുന്ന ക്ഷതം വളരെ വലുതാണ്. വിദ്വേഷം വിതച്ച് വിളവെടുപ്പിന് ശ്രമിക്കുന്നവരെ ചെറുത്തുതോല്‍പ്പിക്കാന്‍ ജനങ്ങള്‍ക്ക് ബാദ്ധ്യതയുണ്ട്.
ബിജെപി ജനസംഘകാലം മുതല്‍ അടിസ്ഥാന ആവശ്യങ്ങളിലൊന്നായി ഉയര്‍ത്തിയിട്ടുള്ളതാണ് ഗോവധ നിരോധനം. കോടിക്കണക്കിനാളുടെ അചഞ്ചലമായ വിശ്വാസത്തിന്റെ ഭാഗമാണ് ഗോസംരക്ഷണം. ഭരണഘടനയുടെ കല്പ്പനകൂടിയാണിത്. ഗാന്ധിജിയുടെ ആവശ്യം മാനിച്ച് ദ്വിരാഷ്ട്രവാദിയായ മുഹമ്മദാലി ജിന്നപോലും ബലിപെരുന്നാളിന് ഗോക്കളെ കൊന്നുതിന്നേണ്ടതില്ലെന്ന് പ്രഖ്യാപിച്ച ചരിത്രമിവിടുണ്ട്. കോണ്‍ഗ്രസ് ഭരണകൂടംതന്നെ വിവിധ സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിക്കുകയും ശിക്ഷാര്‍ഹമാക്കുകയും ചെയ്തിട്ടുണ്ട്. ഗോവധം നിരോധിച്ച മുസ്ലിം ഭരണാധിപന്മാര് ഇന്ത്യന്‍ ചരിത്രത്തിലുണ്ട്. ഗോവധ നിരോധനം നിയമപ്രകാരം ഒരു സംസ്ഥാനവിഷയമാണ്.
കേരളത്തില്‍ അത് നിരോധിച്ചിട്ടില്ല. ഈയടുത്ത കാലത്തൊന്നും സംഘപ്രസ്ഥാനങ്ങള്‍ ഈ കാര്യം പ്രത്യേകമായി ഉന്നിയിച്ചിട്ടുമില്ല. എന്നിട്ടും കേരളത്തില്‍ ബീഫ് മേള നടത്തി സമുദായ കലാപത്തിന് ശ്രമിക്കുന്നവര്‍ ക്രൂരതയും ജനദ്രോഹവുമാണ് ചെയ്യുന്നത്. കേരളത്തില്‍ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി സിപിഎം കരുതികൂട്ടി പടച്ചുവിട്ട ബീഫ് വിവാദം കേരളത്തിലെ ജനമനസുകളില്‍ വിദ്വേഷവും അകല്‍ച്ചയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഈയടുത്തകാലത്തൊന്നും ബീഫ് കഴിക്കുന്നത് കേരളത്തില്‍ ഒരു ജനകീയ പ്രശ്നമായി ഉയര്‍ന്നുവന്നിട്ടുമില്ല. എന്നാല്‍ സിപിഎം ആസൂത്രിതമായി ബീഫ് മേള നടത്തി വിവാദത്തിന് വഴിമരുന്നിടുകയാണുണ്ടായത്. സാമ്പത്തികമുള്‍പ്പെടെ ബിജെപിക്കെതിരെ മറ്റ് അജണ്ടകള്‍ മുന്നോട്ടുവെയ്ക്കാനില്ലാത്ത ഇടതുപക്ഷം ജാതി-മത ചിന്തകളുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ബീഫ് പ്രശ്നം സജീവമായി അവതരിപ്പിക്കുകയാണുണ്ടായത്. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രമാണ് ഇരുമുന്നണികളും കേരളത്തില്‍ പ്രയോഗിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ 2014 മെയ് അഞ്ചിന് കേരളത്തിലെ മൃഗസംരക്ഷണ വകുപ്പുതന്നെ ഗാന്ധിജയന്തി ദിനത്തില്‍ മദ്യഷാപ്പുകള്‍ അടച്ചിടുന്നതുപോലെ ഗോവധവും ആ ദിവസം പാടില്ലെന്ന് ശുപാര്‍ശ ചെയ്തിട്ടുള്ളതാണ്. കേരള ഗവര്‍ണറായിരുന്ന ഷീലാദീക്ഷിത് 2013 ഡിസംബര്‍ നാലിന് നല്കിയ ഉത്തരവിന്മേലാണ് ഗാന്ധിജയന്തി അറവുപാടില്ലാത്ത ദിവസമാക്കാന്‍ നിര്‍ദ്ദേശിച്ചത്. സമ്പൂര്‍ണ്ണ ഗോവധനിരോധനം മുന്നില്‍ കണ്ടുകൊണ്ടാണ് ഇപ്രകാരം ഗാന്ധിജയന്തി ദിനത്തില്‍ ഗോവധം പാടില്ലെന്ന് നിഷ്കര്‍ഷിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ തയ്യാറായത്. സത്യമിതായിരിക്കെ ബിജെപിയുടെ മുന്നേറ്റത്തിന് തടയിടാന്‍ ഇരുമുന്നണികളും ചേര്‍ന്ന് ഇല്ലാത്തൊരു പ്രശ്നം ഉയര്‍ത്തികാട്ടി ഭയപ്പാട് സൃഷ്ടിച്ച് ന്യൂനപക്ഷ വോട്ടുകള്‍ തട്ടിയെടുക്കാനും മുന്നാംശക്തിയുടെ മുന്നേറ്റത്തെ ഇല്ലാതാക്കാനും ശ്രമിക്കയാണ്.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ‘ദേശാഭിമാനി’യിലെ തെരഞ്ഞെടുപ്പുലേഖനം മറ്റൊരു ഗീബല്‍സിയന്‍ നുണയും നെറികേടുമാണ് വരച്ചുകാട്ടിയത്. ബിജെപി എംപി ബ്രിജ്ഭൂഷണ് ചരണ്ദാസിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും മുസ്ലിം തീവ്രവാദബന്ധമുണ്ടെന്നും ബ്രിജ്ഭൂഷണ് മുംബൈ സ്ഫോടനശേഷം ദാവൂദിന് അഭയം നല്‍കിയെന്നും ‘ദേശാഭിമാനി’യില്‍ സെക്രട്ടറി എഴുതി പിടിപ്പിച്ചു. ഇതിനെതിരെ ബ്രിജ്ഭൂഷണ് മാനനഷ്ട നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സത്യവും ധര്‍മ്മവും നീതിബോധവും മാന്യതയും മര്യാദയും തൊട്ടുതീണ്ടിയിട്ടില്ലാത്ത പാര്‍ട്ടിയാണ് സിപിഎം എന്ന് കോടിയേരിയുടെ ലേഖനം തെളിയിക്കുന്നു. ദാവൂദിനെ ബിജെപി-സംഘപരിവാറുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ആരോപണം മുന്‍പ് അവര്‍തന്നെ കോടതിയില്‍വെച്ച് പിന്‍വലിച്ചിട്ടുള്ളതാണ്.
ഗുരുജി ഗോള്‍വല്‍ക്കറുടെയും, ദാവൂദ് ഇബ്രാഹിമിന്റെയും ബ്രിജ്ഭൂഷന്റെയും അഡ്വ: പി.എസ്.ശ്രീധരന്‍പിള്ളയുടെയും ഫോട്ടോകള്‍ക്കൊപ്പം 2011 സെപ്റ്റംബര്‍ 25 ന് ‘ദേശാഭിമാനി’ വാരികയിലും തുടര്‍ന്ന് പത്രത്തിലും ‘ഫാസിസവും തീവ്രവാദവും ചങ്ങാത്തം കൂടുമ്പോള്‍’ എന്ന തലക്കെട്ടില്‍ വന്ന ലേഖനത്തില്‍ ആരോപിച്ച അതേ കാര്യമാണ് കോടിയേരിയുടെ പുതിയ ലേഖനത്തിലുമുള്ളത്. ‘പാവപ്പെട്ട ഹിന്ദുമത വിശ്വാസികളെ ഇളക്കിവിട്ട് നാടിനെയാകെ വര്‍ഗ്ഗീയവല്‍ക്കരിക്കുന്ന ആര്‍എസ്എസ്-ബിജെപി നേതൃത്വം രാജ്യവിരുദ്ധ ശക്തികളുമായി അവിഹിതബന്ധം നടത്തുന്നവരാണെന്നും’ അന്നത്തെ ലേഖനത്തില്‍ എഴുതിയിരുന്നു. കൂടാതെ ‘ദാവൂദ് ഇബ്രാഹിം, ബ്രിജ്ഭൂഷണ് ചരണ്ദാസുമെന്നപോലെ ശ്രീധരന്‍പിള്ളയും മുസ്ലിം തീവ്രവാദികളുടെ ആപത്ഘട്ടങ്ങളില്‍ സഹായികളായി വര്‍ത്തിക്കുന്നവരും ഇത്തരം മാഫിയ മൂലധനത്തിന്റെ ജാരസന്തതികളുമാണെ’ന്നാണ് 2011 സെപ്തംബര്‍ 25 ന് ‘ദേശാഭിമാനി’യിലെഴുതിയത്.
ഇതിനെതിരെ ഈ ലേഖകന്‍ നല്കിയ മാനനഷ്ടകേസില്‍ സിപിഎം സംസ്ഥാന കമ്മറ്റിയും പത്രവും പത്രാധിപരും ലേഖകനും പ്രതികളായിരുന്നു. കേസില്‍ രക്ഷയില്ലെന്ന് കണ്ട് ക്ഷമാപണവുമായി വന്ന സിപിഎം സംസ്ഥാന കമ്മറ്റിയും ‘ദേശാഭിമാനി’യും കോടതിവഴി എനിക്ക് മാപ്പ് എഴുതിത്തരുകയും പ്രസ്തുത ആരോപണം ഔദ്യോഗികമായി പിന്‍വലിക്കുകയും ചെയ്തിട്ടുള്ളതാണ്. മാന്യതയും മര്യാദയും കണക്കിലെടുത്ത് ഇതൊന്നും ഞാന്‍ പ്രസിദ്ധപ്പെടുത്തിയിരുന്നില്ല. 2013 ഒക്ടോബര്‍ ഒമ്പതിന് ‘ദേശാഭിമാനി’ ദിനപത്രത്തിന്റെ എല്ലാ എഡിഷനുകളിലും 5-ാം പേജില്‍ ‘ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നു’ എന്ന തലവാചകത്തില്‍ നാല് കോളത്തില്‍ പ്രസ്തുത ആരോപണം പിന്‍വലിച്ച് മാപ്പ് ചോദിച്ചുകൊണ്ടുള്ള കുറിപ്പ് പ്രസിദ്ധപ്പെടുത്തിയിരുന്നു.
സിപിഎം കേന്ദ്രക്കമ്മറ്റി അംഗം തന്നെ മാപ്പപേക്ഷയില്‍ ഒപ്പുവെച്ചിരുന്നു.
എന്നാലിപ്പോള്‍ രണ്ട് കൊല്ലമാകുമ്പോഴേക്കും പാര്‍ട്ടി മുന്‍പ് നിരുപാധികം പിന്‍വലിച്ച കാര്യംതന്നെ ആവര്‍ത്തിച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി മുന്നോട്ടുവന്നിരിക്കുന്നു.ഇത് നെറികേടും ചതിയുമാണ്. ഇതാണ് യഥാര്‍ത്ഥത്തില്‍ ഫാസിസം.സിപിഎം കയ്യാളുന്ന നെറികേടിന്റെയും അവസരവാദത്തിന്റെയും ചതിയുടെയും ഏറ്റവും ഒടുവിലത്തെ തെളിവാണിത്. കോടതിയലക്ഷ്യകേസില്‍ മാപ്പുപറഞ്ഞ് പിഴയൊടുക്കേണ്ടിവന്നയാളാണ് ഇപ്പോഴത്തെ സിപിഎം സെക്രട്ടറി. അദ്ദേഹമിപ്പോള്‍ ചര്‍ദ്ദിച്ചത് വീണ്ടും ഭക്ഷിക്കുന്നു.മാന്യതയുണ്ടെങ്കില്‍ അദ്ദേഹം തന്റെ അടിസ്ഥാനമില്ലാത്ത ആരോപണം പിന്വലിക്കയാണുവേണ്ടത്.സാക്ഷരകേരളം സിപിഎം നെറികേടിനും നേരുകേടിനുമെതിരെ ഈ തെരഞ്ഞെടുപ്പില്‍ പ്രതികരിക്കയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: