മുന്‍വ്യവസായ മന്ത്രി എളമരം കരീമിനെതിരെ ചക്കിട്ടപ്പാറ ഇരുമ്പയിര് ഖനനാനുമതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസ് വിജിലന്‍സ് തള്ളിക്കളഞ്ഞിരിക്കുകയാണ്. എളമരം കരീം അഞ്ചുകോടി രൂപ കൈക്കൂലി വാങ്ങി എന്ന ആരോപണത്തിന് തെളിവില്ലെന്ന് പറഞ്ഞാണ് ഇത്. എന്നാല്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് കരീമിനെ കുറ്റവിമുക്തനാക്കിയിരിക്കുന്നതെന്ന് ശക്തമായ ആരോപണം ഉയര്‍ന്നിരിക്കുകയാണ്. പണ്ട് സുപ്രീംകോടതി സിബിഐക്കെതിരെ നിരീക്ഷിച്ചപോലെ കേരളത്തില്‍ വിജിലന്‍സ് കൂട്ടിലടച്ച തത്തയാണെന്ന് ഈ കേസിന്റെ അട്ടിമറി വ്യക്തമാക്കുന്നു.
വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ജി.ശശീന്ദ്രന്റെ നിയമോപദേശം മറികടന്നാണ് ഈ തീരുമാനം വിജിലന്‍സ് ഇപ്പോള്‍ എടുത്തിരിക്കുന്നത്. ആരോപണത്തില്‍ കഴമ്പില്ലെന്നും ഇത് പഴക്കംചെന്ന കേസ് ആണെന്നുമാണ് അന്വേഷണോദ്യോഗസ്ഥന് എസ്പി സുകേശന് കണ്ടെത്തിയിരിക്കുന്നതത്രെ.
ചക്കിട്ടപാറ അടക്കമുള്ള മൂന്നുവില്ലേജുകളില്‍ സ്വകാര്യകമ്പനിക്ക് ഇരുമ്പയിര് ഖനനത്തിന് എളമരം കരീം അഞ്ചുകോടി രൂപ വാങ്ങി എന്നുവെളിപ്പെടുത്തിയത് കരീമിന്റെ ബന്ധു നൗഷാദിന്റെ ഡ്രൈവര്‍ ആയിരുന്ന സുബൈര്‍ ആണ്. ഖനനാനുമതി ആ പ്രദേശത്തെ പ്രകൃതിനാശത്തിനിടയാക്കും എന്നതിനാല്‍ അതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. അഴിമതി ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ അനുമതി റദ്ദാക്കുകയും വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്യുകയായിരുന്നു.
വിജിലന്‍സിനെക്കൊണ്ട് ഈ തീരുമാനം എടുപ്പിച്ചത് മാണിക്കെതിരെയുള്ള ബാര്‍ കോഴ കേസിന്റെ തുടരന്വേഷണം അട്ടിമറിക്കാന്‍ മാത്രമല്ല, ബാര്‍ കോഴ കേസില്‍ കെ.ബാബുവിനെതിരെയും ഉയര്‍ന്ന അഴിമതി ആരോപണം ഒതുക്കാന്‍ കൂടിയാണ്. മാണിക്കെതിരെ വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രഥമദൃഷ്ട്യാ അഴിമതിനടന്നതിന് തെളിവുണ്ടെന്നും അന്വേഷണം തുടരട്ടെയെന്നുമാണ് വിജിലന്‍സ് കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടത്. ചക്കിട്ടപാറയില്‍ ഖനനം നടത്താന്‍ കര്‍ണാടകയിലെ സ്വകാര്യ കമ്പനിയായ എംഎസ്പി ലിമിറ്റഡ് ബെല്ലാരിയ്ക്ക് മന്ത്രിയായിരുന്ന എളമരം കരീം അനുമതി നല്‍കിയത് കുദ്രാമുഖ് എന്ന പബ്ലിക് സെക്ടര്‍ കമ്പനിയുടെ അപേക്ഷ തള്ളിയാണെന്നത് സംശയം ബലപ്പെടുത്തുന്നു.
30,000 കോടിയുടെ ആസ്തിയുള്ള കമ്പനിയാണ് കുദ്രാമുഖ്. വനംവകുപ്പിന്റെ എതിര്‍പ്പ് അവഗണിച്ചാണ് വ്യവസായ വകുപ്പ് ഖനനത്തിന് അനുമതി നല്‍കിയത് എന്നതും ശ്രദ്ധേയമാണ്. മാണിക്കെതിരെയുള്ള കേസിനൊപ്പം മന്ത്രി ബാബുവിനെതിരെയും ഉയര്‍ന്ന അഴിമതി ആരോപണം എല്‍ഡിഎഫ് പിന്‍വലിച്ചതിന്റെ പ്രത്യുപകാരമായാണ് എളമരം കരീമിനെതിരായ കേസ് എഴുതിത്തള്ളാന്‍ യുഡിഎഫ് സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. ചക്കിട്ടപാറ അഴിമതി കേസില്‍ യാതൊരു ശാസ്ത്രീയ അന്വേഷണവും നടന്നില്ല. എളമരം കരീമിന്റെ സ്റ്റേറ്റ്മെന്റ് പോലും റിക്കോര്‍ഡ് ചെയ്തില്ല.
കരീം പറഞ്ഞത് ഇത് രാഷ്ട്രീയ ഗൂഢാലോചനയാണ് എന്നാണ്. മാണിക്കെതിരായ ബാര്‍ കോഴ കേസ് അന്വേഷിച്ച, സത്യസന്ധനെന്ന് ജനം കരുതിയ സുകേശന് പറയുന്നതും എളമരം കരീം കോഴ കൈപ്പറ്റിയതിന് തെളവില്ല എന്നാണ്. ഈ ഒത്തുതീര്‍പ്പ് സമവാക്യം ഉരുത്തിരിഞ്ഞത് മന്ത്രിമാരായ കെ.എം. മാണിയെയും കെ. ബാബുവിനെയും സംരക്ഷിക്കാനായി മാത്രമാണ്. ചക്കിട്ടപാറ കേസില്‍ ഇരുമ്പയിര് ഖനനത്തിന് 406.45 ഹെക്ടര്‍ സ്ഥലവും മാവൂരില്‍ 53.93 ഹെക്ടര്‍ സ്ഥലവും കാക്കൂരില്‍ 281.22 ഹെക്ടര്‍ സ്ഥലവും ആണ് അനുവദിച്ചത്. ഇത് അതിരൂക്ഷമായ പ്രകൃതിനാശത്തിലേക്കും ദുരന്തത്തിലേക്കും വഴിതെളിക്കുമായിരുന്നു.
എളമരം കരീമിന് അഞ്ചുകോടി നല്‍കിയത് തിരുവനന്തപുരത്ത് മസ്ക്കറ്റ് ഹോട്ടലില്‍ വെച്ചായിരുന്നുവത്രെ.
അത് ഇന്നോവ കാറിന്റെ ഡിക്കിയില്‍ വച്ചാണ് കൊണ്ടുപോയതെന്നും ഡ്രൈവര്‍ വിശദീകരിക്കുന്നു. അഴിമതിയില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഭേദമില്ലെന്നും രണ്ടു മുന്നണികളുടേയും കൊടികള്‍ വ്യത്യസ്തമാണ് എന്ന ഏകവ്യത്യാസമേ അവര്‍ തമ്മിലുള്ളൂ എന്നും ഇത് വ്യക്തമാക്കുന്നു. ചക്കിട്ടപാറ ഖനനാനുമതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച ഫയല്‍ പോലും അപ്രത്യക്ഷമായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ എളമരം കരീമിനെതിരായ പരാതിയും എഴുതിത്തള്ളിയിരിക്കുന്നത്. ബാര്‍ കോഴക്കേസിലെ വിജിലന്‍സ് കോടതിവിധി തെറ്റായി വ്യാഖ്യാനിച്ച് പുകമറ സൃഷ്ടിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
മന്ത്രി മാണി കോഴ വാങ്ങിയതിന്റെ സാഹചര്യ തെളിവുകള്‍ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ഉള്ളതിനുനേര്‍ക്ക് സര്‍ക്കാര്‍ ബോധപൂര്‍വം കണ്ണടയ്ക്കുകയാണ്. എളമരം കരീമിനെതിരായ കേസ് എഴുതിത്തള്ളിയ കാര്യത്തിലും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൊട്ടന്കളിക്കുകയാണ്. ഇതൊക്കെ ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ടെന്ന കാര്യം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നതോടെ ഇടത്-വലത് മുന്നണികള്‍ തിരിച്ചറിയുമെന്ന് കരുതാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: