കേരളത്തിലെ രാഷ്ട്രീയരംഗം ഇപ്പോള്‍ എസ്എന്ഡിപിക്കുചുറ്റും കറങ്ങികൊണ്ടിരിക്കുകയാണ്. വിശാലഹിന്ദുഐക്യം, രാഷ്ട്രീയ കക്ഷിരൂപീകരണം തുടങ്ങിയ പ്രഖ്യാപനങ്ങള്‍ വെള്ളാപ്പള്ളി നടത്തിയതോടെയാണ് ബിജെപി ഒഴികെയുള്ള രാഷ്ട്രീയപാര്‍ട്ടികളെല്ലാം ഒറ്റക്കെട്ടായി അവര്‍ക്കെതിരെ പടയൊരുക്കം തുടങ്ങിയത്. ഈഴവര്‍ ഏറെയുള്ള സിപിഎമ്മാണ് ഏറെ അങ്കലാപ്പ് പ്രകടിപ്പിക്കുന്നത്. എസ്എന്‍ഡിപിയുടെ തീരുമാനങ്ങള്‍ അധാര്മ്മികമാണെന്നാണവരുടെ പക്ഷം.
നാസ്തികനും മതവിരോധിയും ആയിരുന്ന ഗുരുദേവന് സ്ഥാപിച്ച യോഗം രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നതും ബിജെപിയുമായി കൂട്ടുകൂടുന്നതും ഗുരുദര്‍ശനത്തിന് വിരുദ്ധമാണെന്ന്” അവര്‍ പറയുന്നു. അതുകൊണ്ട് സര്‍വ്വശക്തിയും ഉപയോഗിച്ച് അതിനെ എതിര്‍ക്കുകയും എതിരാളികളെപോലും അതിനാഹ്വാനവും ചെയ്യുന്നു. എസ്എന്‍ഡിപിയോഗത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായതുകൊണ്ട് ഈ തീരുമാനത്തിനെതിരെ അംഗങ്ങള്‍ അണിനിരക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഇതെല്ലാം അക്ഷരംപ്രതി ഏറ്റെടുത്ത് മാധ്യമങ്ങള്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുകയും ചെയ്യുന്നു. ഈയവസരത്തില്‍ ഇവര്‍ പറയുന്നതിന് പിന്നില്‍ വല്ല വസ്തുതകളുമുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ട്.
”ധര്മ്മത്തിന്റെവഴി മാത്രമേ ശ്രേയസ്കരമായിട്ടുള്ളൂ, അധര്‍മ്മം ആത്മനാശകരമാണ്” എന്ന് ഗുരുദേവന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അത് തിരിച്ചറിഞ്ഞ് മുന്നോട്ട് പോകേണ്ടത് അത്യന്താപേക്ഷിതമാണ്. 1903 മെയ് 15-ന് തിരുവിതാംകൂര്‍ ജോയിന്റ് സ്റ്റോക്ക് കമ്പനി നിയമപ്രകാരമാണ് എസ്എന്‍ഡിപി യോഗം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിന്റെ ഉദേശ്യം വ്യക്തമാക്കുന്ന മെമ്മോറാണ്ടം ഓഫ് അസോസിയേഷനില്‍ ഈഴവസമുദായത്തിന്റെ വൈദികവും ലൗകികവുമായ വിദ്യാഭ്യാസത്തേയും മറ്റും പ്രോത്സാഹിപ്പിക്കുകയാണ് ഈസംഘടനയുടെ ഉദ്ദേശ്യമെന്നാണ് പറഞ്ഞിരിക്കുന്നത്. വൈദികം എന്നതിന്റെ കൂടെ മതപരമായ(ഞലഹശഴശീി) എന്നും എഴുതിച്ചേര്‍ത്തിട്ടുണ്ട്. അതുകൊണ്ടിത് മതസംഘടനയാണ്, മതേതര സംഘടനയല്ല എന്ന് വ്യക്തമാണ്.
രജിസ്ട്രേഷന് നിബന്ധന അടങ്ങിയ പുസ്തകത്തിന്റെ മുഖവുരയില്‍ യോഗം ജനറല്‍ സെക്രട്ടറിയായിരുന്ന മഹാകവി കുമാരനാശന്‍ ഇങ്ങനെ എഴുതി: ”ഹിന്ദുക്കളെ ബാധിച്ച അനൈക്യ മഹാരോഗം മിക്കവാറും അതിന്റെ അസാധ്യലക്ഷണം കാണിച്ചുകഴിഞ്ഞു. ഇപ്പോഴതിന്റെ ചികിത്സകന്മാര്ക്ക് എത്ര സൂക്ഷ്മാലോചനയും സ്ഥിരോത്സാഹവും വീര്യവസ്തുക്കളായ ഉപകരണങ്ങളും ആവശ്യമായിരിക്കുമെന്ന് ഏകദേശം ഊഹിക്കാമല്ലോ…” തുടര്‍ന്ന് ഹിന്ദുക്കളുടെ അനൈക്യം ഇന്ത്യയുടെ നാശമാകുമെന്നും ആശാന് എഴുതുന്നു.
“അമ്പത്തിയൊന്നരലക്ഷം ജനങ്ങളെ ഒരു വേലികെട്ടിയതുപോലെ നിര്‍ത്തിയിരിക്കുന്നത് ബഹുമാന്യനായ നിങ്ങളുടെ ആചാര്യനാണെന്ന്” 1089 മേടം അഞ്ചിന് ശിവഗിരിയില്‍വച്ച് നല്കിയ സ്വീകരണത്തിന് മറുപടിയായി അന്നത്തെ കേരള ദിവാനായിരുന്ന പി.രാജഗോപാലാചാരി പറയുകയുണ്ടായി. ഇതില്‍നിന്നും ഹിന്ദുക്കളെ അനൈക്യത്തില്‍നിന്നും ഐക്യത്തിലേക്ക് നയിക്കലാണ് എസ്എന്‍ഡിപിയോഗത്തിന്റെ ജോലിയെന്നും ആദ്യകാലത്തിതു നിര്‍വഹിച്ചിരുന്നുവെന്നും മനസ്സിലാക്കാം.
1903-ല്‍ തിരുവനന്തപുരത്തുള്ള മലബാര്‍ മെയില്‍ പ്രസ്സില്‍ അച്ചടിച്ച് വിതരണം ചെയ്ത ”ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം വക നിബന്ധനകളും വിവരങ്ങളും മറ്റ് വിവരങ്ങളും” എന്ന ലഘുപുസ്തകം ഒന്നുവായിച്ചാല്‍ വല്ല തെറ്റിധാരണകളും ഇനി ശേഷിക്കുന്നുണ്ടെങ്കില്‍ അതും നീങ്ങികിട്ടും.
മതം, സദാചാരം, ധര്‍മശാസ്ത്രം, വേദാന്തശാസ്ത്രം മുതലായവയെപ്പറ്റി പഠിപ്പിക്കുകയും പ്രസംഗങ്ങള്‍ ചെയ്യുകയും യോഗത്തിന്റെ ഉദേശ്യമാണെന്ന് മെമ്മോറാണ്ടം ഓഫ് അസോസിയേഷന് 3-ാം വകുപ്പില്‍ പറയുന്നുണ്ട്. ഇതിന്റെയടിസ്ഥാനത്തില്‍ കരുവാ കൃഷ്ണനാശാനെ എസ്എന്‍ഡിപി യോഗത്തില്‍നിന്നും പ്രതിഫലം കൊടുത്ത് മതപ്രസംഗങ്ങള്‍ നടത്തുവാന്‍വേണ്ടി നിയോഗിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളാണ് തിരുവിതാംകൂറിലെ ഹിന്ദുക്കളുടെ ക്രിസ്തുമതത്തിലേക്കുള്ള ഒഴുക്കിന് ഒരുപരിധിവരെ തടയിട്ടത്. കൃഷ്ണനില്ലായിരുന്നുവെങ്കില്‍ നമ്മളൊക്കെ ക്രിസ്താനികളാവുമായിരുന്നുവെന്ന്” ഗുരുദേവന് തമാശപറയാറുണ്ട്.
ഗുരുദേവന് ഒരുമതത്തിലുംപ്പെട്ടയാളല്ലെന്ന രാഷ്ട്രീയനേതാക്കളുടെ അഭിപ്രായം ശരിയല്ല. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്നാണ് അദ്ദേഹം പറഞ്ഞത്. മതമേതായാലും മനുഷ്യന് നന്നായാല്‍മതി എന്നും പറഞ്ഞു. ഇതിനൊന്നും മതം വേണ്ടെന്ന് അര്‍ത്ഥം സിദ്ധിക്കുന്നില്ല. കറി ഏതായാലും ചോറ് നന്നായാല്മതിയെന്ന് പറഞ്ഞാല്‍ ചോറുവേണ്ട എന്ന് അര്‍ത്ഥമില്ലല്ലോ.”ആരായുകില്‍ അന്ധത്വമൊഴിച്ചാദി മഹസ്സിന് നേരാം വഴികാട്ടും ഗുരുവല്ലോ പരദൈവം”” എന്നാണ് “’ഗുരു’” എന്ന കൃതിയില്‍ ആശാന് ഗുരുദേവനെക്കുറിച്ച് എഴുതിയിരിക്കുന്നത്. ആദിമഹസ്സ് എന്നുപറയുന്നത് സനാതനധര്‍മ്മമാണ്. അതിലേക്ക് വഴിതെളിക്കുന്ന ആളാണ് ഗുരു എന്നാണ് അര്‍ത്ഥമാക്കുന്നത്. ആ വഴി തെളിക്കുവാനാണ് ഗുരു ശ്രമിച്ചത് അത് തടയുവാനല്ല, മതത്തെ നന്നാക്കുവാനാണ് നശിപ്പിക്കുവാനല്ല ഗുരുദേവന് ശ്രമിച്ചത്.
ഗുരുദേവന് മതത്തിന് എതിരായിരുന്നില്ല. അതില്‍ കലര്‍ന്നിരുന്ന അഴുക്കുകള്‍ക്കും മതത്തിന്റെ പേരില്‍ നടന്നിരുന്ന അനാചാരങ്ങള്ക്കുമായിരുന്നു എതിര്. ഹിന്ദുമതത്തിലെ ഒരു ദര്ശനപദ്ധതിയായ അദ്വൈതമായിരുന്നു ഗുരുദേവന്റെ മതം. അതുകൊണ്ടാണ് ആലുവായില്‍ അദ്വൈതാശ്രമം സ്ഥാപിച്ചത്. ഒരു ദ്വൈതാശ്രമമോ, ക്രൈസ്തവാശ്രമമോ, ചാര്വാകാശ്രമമോ അദ്ദേഹം സ്ഥാപിച്ചില്ലല്ലോ. അദ്വൈതദീപിക, ദൈവദശകം, ആത്മോപദേശതകം, ഈശാവാസ്യം തുടങ്ങി അദ്ദേഹമെഴുതിയ ഒട്ടെല്ലാകൃതികളും അദ്വൈതത്തെ വിസ്തരിക്കുന്നതാണ്. ആരു മതം മാറിയാലും ഗുരുദേവന് മതം മാറുന്നതല്ല എന്ന് മതപരിവര്ത്തനരസവാദത്തില് കുമാരനാശാന് വ്യക്തമാക്കുന്നു. മതമില്ലാതിരുന്നെങ്കില് മാറില്ലെന്ന് പറയേണ്ടകാര്യമില്ലല്ലോ. മതഖണ്ഡനം” നന്നല്ല എന്ന് ഗുരുദേവന് ബോധാനന്ദസ്വാമികളോട് ഒരിക്കല്‍ പറയുകയുണ്ടായി.
ക്രൈസ്തവ സുവിശേഷകരുടെ ശ്രമഫലമായി സാധുക്കളായ ധാരാളംപേര്‍ ക്രിസ്തുമതത്തില്‍ ചേര്‍ന്നപ്പോള്‍ ഗുരുദേവന്‍തന്നെ മതംമാറ്റത്തിനെതിരെ പ്രതികരിക്കുകയുണ്ടായി. 1087 മിഥുനത്തിലെ വിവേകോദയത്തില്‍ ഗുരുദേവന്റെ വാക്കുകള്‍ ഇങ്ങനെ അച്ചടിച്ചുവന്നു: “”തങ്ങളുടെ ഉത്തമമായ മതത്തേയും നല്ലസമുദായത്തേയും വെടിഞ്ഞുപോകുന്നത് ക്ഷമാപൂര്‍വ്വം വളരെ ആലോചിച്ചുവേണ്ടതാണെന്ന് ആ മാനസാന്തരപ്പെടുന്ന സഹോദരങ്ങളോട് ഉപേദശിച്ചുകൊള്ളുന്നു.” എല്ലാ മതവും ഒന്നാണെങ്കില് അദ്ദേഹം ഇങ്ങനെ എഴുതുമായിരുന്നില്ലല്ലോ.
തെറ്റിദ്ധാരണകൊണ്ടും പ്രലോഭനംകൊണ്ടും മതംമാറി ക്രിസ്ത്യാനികളായി പോയവരെ 1090-ല്‍ നെയ്യാറ്റിന്കരയില്ചെന്ന് അദ്ദേഹം നേരിട്ടുതിരികെകൊണ്ടുവരികയുണ്ടായി. ഇങ്ങനെ മടക്കികൊണ്ടുവന്നവര്ക്കുവേണ്ടി അദ്ദേഹം സ്ഥാപിച്ചുകൊടുത്ത ക്ഷേത്രം ഇന്നും അവിടെ നിലനില്‍ക്കുന്നുണ്ട്. മതംമാറി ക്രിസ്ത്യാനികളായിപ്പോയവരെ ഹിന്ദുക്കളായവര്‍ കൂട്ടത്തില്കൂട്ടരുതെന്ന് പറയുവാനും ഗുരുദേവന് മടിയുണ്ടായിരുന്നില്ല. വിവേകോദയം ഒന്നാം പുസ്തകം രണ്ടാം ലക്കം പേജ് 21-ല്‍ സ്വാമികളുടെ ഒരു ഉത്തരവും പ്രസിദ്ധീകരിച്ചിരുന്നു. അതിപ്രകാരമാണ്: “”അന്യമത വിശ്വാസികളെ ജാതിസംബന്ധമായ കാര്യങ്ങളില്‍ കൂടിനടത്തുവാന് പാടില്ലെന്നും ആ വിശ്വാസത്തെ രേഖാമൂലം ഉപേക്ഷിക്കുന്നതായാല്‍ കൂടിനടത്തുവാന് വിരോധമില്ലെന്നും സ്വാമി അവര്‍കളുടെ ഉത്തരവ്.””
ക്രിസ്തുമതം സ്വീകരിച്ചിരുന്നവരോട് രേഖാമൂലം അത് ഉപേക്ഷിക്കണമെന്ന് പറഞ്ഞതില്‍നിന്നും ഹിന്ദുമതവിശ്വാസികള്‍ അതില്‍തന്നെ തുടരണമെന്ന് സ്വാമി ആഗ്രഹിച്ചിരുന്നുവെന്ന കാര്യം സ്പഷ്ടമാണ്. സനാതന ധര്മ്മത്തിന് വിരുദ്ധമായ ഒരു വാക്കോ, പ്രവൃത്തിയോ ഗുരുദേവനില്‍നിന്നും ഒരിക്കലുമുണ്ടായിട്ടില്ല. ഗുരുദേവന്റെ അവസാനസന്ദേശം വന്നത് 1102 മേടം 26-ന് ആയിരുന്നു. മതപരിഷ്കാരം എന്നുള്ളത് ഏതെങ്കിലും മതസംഘത്തെ ഉപേക്ഷിച്ച് മറ്റൊരുമതസംഘത്തില്‍ ചേരുന്ന ശ്രമം മാത്രമായി കലാശിക്കരുത് എന്നായിരുന്നു അത്. അവസാനകാലത്ത് ഗുരുദേവന്റെ അഭിപ്രായത്തില്‍ കാതലായമാറ്റം വന്നിരുന്നുവെന്ന് പറയുന്ന ബുദ്ധിജീവികള്‍ക്കുള്ള ഉത്തരമാണിത്.
ഹൈന്ദവ സന്യാസ പാരമ്പര്യത്തെ അതേപടി പിന്തുടര്‍ന്ന സര്‍വ്വസംഗപരിത്യാഗിയായിരുന്നു ഗുരുദേവന് എന്ന കാര്യവും ഓര്‍ക്കേണ്ടതാണ്. തന്റെ ശിഷ്യരെ ചേര്‍ത്ത് അദ്ദേഹം സന്യാസസംഘം സ്ഥാപിക്കുകയും ആശ്രമങ്ങള്‍ പണികഴിപ്പിക്കുകയും ചെയ്തു.
മതവിശ്വാസത്തിനും ദൈവാരാധനയ്ക്കും ഗുരുദേവന് അനുകൂലമായിരുന്നു. അതുകൊണ്ടാണ് കേരളത്തിലങ്ങേളമിങ്ങോളം യാത്രചെയ്ത് 32 ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠാകര്‍മ്മം നിര്‍വഹിച്ചത്. വേറേയും പലക്ഷേത്രങ്ങളുണ്ടാക്കുവാന് സഹായിക്കുകയും ചെയ്തു. സാധാരണ ഹിന്ദുക്ഷേത്രങ്ങളിലുള്ളപോലെ സുബ്രഹ്മണ്യനും ശിവനും ദേവിയും ഒക്കെയാണ് ഗുരുദേവന് സ്ഥാപിച്ച ക്ഷേത്രങ്ങളിലേയും വിഗ്രഹങ്ങള്‍. രണ്ട് സ്ഥലത്തുമാത്രമാണ് വിഗ്രഹങ്ങള്‍ക്കുപകരം പ്രതീകങ്ങള്‍ പ്രതിഷ്ഠിച്ചത്. അതും തന്ത്രശാസ്ത്രവിധിക്ക് അനുസൃതമായിരുന്നു. അവിടങ്ങളിലെ നിത്യനിധാനങ്ങളും പൂജാവിധികളും പരമ്പരാഗതരീതിയില്തന്നെയാണ്. ഒരിടത്തും ഗുരുദേവന് ക്രൈസ്തവാരാധാനാലയമോ മുസ്ലിം ആരാധാനാലയമോ ഉണ്ടാക്കിയിട്ടില്ല എന്ന കാര്യവും ഓര്‍ക്കേണ്ടതാണ്.
മലയാളത്തിലും തമിഴിലും സംസ്കൃതത്തിലുമായി ധാരാളം കീര്‍ത്തനങ്ങളും തത്ത്വചിന്താപരമായ കൃതികളും ഗുരുദേവന് എഴുതി. പക്ഷെ മറ്റ് മതങ്ങളില്പ്പെട്ടവര്ക്കുവേണ്ടി ഒരുകീര്ത്തനവും രചിക്കുകയുണ്ടായില്ല. ഇതില്‍നിന്നും ഗുരുദേവന് ഹിന്ദുമതവിശ്വാസികളുടെ ഉന്നമനത്തിനുവേണ്ടി നിലകൊണ്ട ആളായിരുന്നുവെന്ന് വ്യക്തമാണ്. അതുകൊണ്ട് അദ്ദേഹം ഉണ്ടാക്കിയ ശ്രീനാരായണ ധര്‍മ്മപരിപാലനയോഗവും ഹിന്ദുക്കളുടെ ഉന്നമനത്തിനുതകുന്ന കാര്യങ്ങള്‍ പറയുകയോ ചെയ്യുകയോ ചെയ്താല്‍ അതില്‍ ഒരു തെറ്റും കാണാന്‍ കഴിയില്ല.
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, മതമേതായാലും, മനുഷ്യന് നന്നായാല്‍ മതി എന്നും ഗുരുദേവന് പറഞ്ഞതുകൊണ്ട് അദ്ദേഹമുണ്ടാക്കിയ സംഘടന മതത്തെക്കുറിച്ച് പറയുന്നതും, ഹിന്ദുസംഘടനകളുമായി കൂട്ടുകൂടുന്നതും ഗുരുദേവദര്‍ശനത്തിന് വിരുദ്ധമാണ് എന്നാണ് പാര്‍ട്ടിനേതാക്കളുടെ ആരോപണം. മറ്റുചില സുമനസുകളും ഈ അഭിപ്രായം വച്ചുപുലര്‍ത്തുന്നുണ്ട്. ഇതിന്റെ പിന്നില്‍ വല്ല വസ്തുതകളും ഉണ്ടോ എന്ന് അന്വേഷിക്കാം.
ഗുരുദേവനെപ്പോലെ ആത്മീയവും ഭൗതികവുമായ കാര്യങ്ങളില്‍ ഒരുപോലെ നിറഞ്ഞുനിന്നിട്ടുള്ള വ്യക്തികളുടെ വാക്കുകളില്‍ സാധാരണക്കാര്‍ക്ക് വൈരുദ്ധ്യം തോന്നുക സ്വാഭാവികമാണ്. ഭഗവാന് കൃഷ്ണന്റെയും സ്വാമി വിവേകാനന്ദന്റെയും ശ്രീബുദ്ധന്റെയും ഒക്കെ കാര്യത്തില്‍ ഇതുപോലെ ഉണ്ടായിട്ടുണ്ട്.
വ്യവഹാരികം, പാരമാര്‍ത്ഥികം എന്നു രണ്ട് തലത്തിലാണ് അവരുടെ വാക്കുകള്‍ എന്നതുകൊണ്ടാണിത്. ആദ്യത്തേത് സ്ഥൂലവും, രണ്ടാമത്തേത് സൂക്ഷ്മതലത്തിലുള്ളവയുമാണ്. ഉയര്‍ന്ന മനോതലത്തില്‍ അനുഭവപ്പെടുന്ന കാര്യങ്ങളാണ് പരമാര്‍ത്ഥ പ്രസ്താവനകളായി വരുന്നത്. അതു അനുഭവമായതുകൊണ്ട് വായിച്ചറിയാമെന്നല്ലാതെ സാധാരണക്കാര്‍ക്ക് ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. പാരമാര്‍ത്ഥിക തലത്തില്‍ മതം, മതംമാറ്റം, മതസംഘം , മതാഭിമാനം, മതചിഹ്നങ്ങള്‍, മതസ്ഥാപനങ്ങള്‍ ഇതൊന്നും പ്രസക്തമല്ല. അവിടെ മനുഷ്യന്, മൃഗം എന്നീ ഭേദഭാവങ്ങള്പോലുമില്ലാതെയാകുമെന്നു പറയുന്നു.
എന്നാല്‍ വ്യാവഹാരികതലത്തിലതൊക്കെയുണ്ട്. അതുകൊണ്ട് മതത്തെയും മത അനുയായികളെയും സംരക്ഷിക്കുന്നതിനുള്ള പ്രവൃത്തികളും അത്യന്താപേക്ഷിതമാണ്. അതിനാല്‍ പാരമാര്‍ത്ഥികതലത്തില്‍ പറഞ്ഞത് ചൂണ്ടിക്കാട്ടി വ്യാവഹാരികതലത്തിലും അതുപോലെ കഴിഞ്ഞുകൊള്ളണമെന്നു പറയുന്നത് അറിവില്ലായ്മയാണ്. എല്ലാവരും പാരമാര്ത്ഥതലത്തിലെത്തുന്നതുവരെ വ്യാവഹാരികതലത്തിലാവശ്യമുള്ള പ്രവൃത്തിവേണ്ടിവരും. യോഗവും സമുദായഐക്യവും, രാഷ്ട്രീയ സംഘടനയുമൊക്കെ വ്യവഹാരിക തലത്തിലുള്ളതാണ്. ഇതു പാടില്ലാത്തത് സന്യാസ സംഘത്തിനാണ്. അവരെയാണ് ഗുരുദേവന് പാരമാര്ത്ഥികതലത്തിലുള്ള പ്രവര്‍ത്തനത്തിന്റെ പിന്തുടര്ച്ച ഏല്‍പ്പിച്ചിരിക്കുന്നത്. എസ്എന്‍ഡിപി യോഗത്തിന്റെ പണി ഗുരുദേവന്റെ ഭൗതികമായ പ്രവൃത്തികള്‍ പിന്തുടരുക എന്നതാണ്. അതു തന്നെയാണ് ഇന്നു യോഗം ചെയ്യുന്നതും.
എസ്എന്‍ഡിപിയോഗം ഏതുവഴിയിലൂടെ മുന്നോട്ടുപോകണം എന്ന ചോദ്യത്തിന് അതിന്റെ സ്ഥാപകനായ ഗുരുദേവന് കാണിച്ചുതന്ന വഴിയിലൂടെ പോകണം എന്നാണ് ഉത്തരം. 1928 ല്‍ അദ്ദേഹം സമാധി ആകുന്നതുവരെ ലക്ഷണമൊത്ത ഹിന്ദുസംഘടനയായിട്ടാണ് അതു പ്രവര്‍ത്തിച്ചത് എന്നു കണ്ടുകഴിഞ്ഞു. ഹിന്ദുക്കളുടെ ഐക്യത്തിനും, അവരുടെ സര്‍വ്വതോമുഖമായ അഭിവൃദ്ധിയ്ക്കും വേണ്ടിയാണ് അത് നിലകൊണ്ടത്. അതുകൊണ്ട് യോഗത്തിന്റെ വഴി അതാണ് എന്നു വ്യക്തം. അത് സമുദായത്തിന്റെ അവകാശത്തിനുവേണ്ടി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുവാനും മടി ഉണ്ടായിരുന്നില്ല.
വൈക്കംസത്യഗ്രഹം, ക്ഷേത്രപ്രവേശനസമരം, സ്വാതന്ത്ര്യസമരം, മലയാളിമെമ്മോറിയല്‍, ഈഴവമെമ്മോറിയല്‍ ഇതൊക്കെ ഗുരുദേവന്റെ അനുഗ്രഹത്തോടെ നടന്നതാണ്. ഇന്നും അക്കാലത്തെപ്പോലെ ഹിന്ദുക്കള്‍ അവഗണന നേരിടുകയാണ്. നൂനപക്ഷ സമുദായങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് മുന്നണികളെ പദസേവകരാക്കി ഭരണത്തെ നിയന്ത്രിക്കുന്നു. അതുകൊണ്ട് ഭരണത്തിന്റെ ആനുകൂല്യങ്ങള്‍ പരമാവധി അവര്‍ അനുഭവിക്കുന്നു. ഭൂരിപക്ഷം എല്ലാ രംഗത്തും രണ്ടാംകിട പൗരന്മാരായി മാത്രം കഴിഞ്ഞുകൂടേണ്ടി വരുന്നു.
ഇതിനുപരിഹാരം ഹിന്ദുക്കളുടെ ഐക്യവും, രാഷ്ട്രീയ ശക്തിയായി തീരലുമാണ്. ജനാധിപത്യത്തില്‍ വോട്ടിനാണു വില. വോട്ടിന്റെ ഭാഷ മാത്രമേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു മനസ്സിലാകൂ. ഹിന്ദുക്കള്‍ രാഷ്ട്രീയ ശക്തിയാകാതെ ഓരോ പാര്‍ട്ടികള്‍ക്കും വോട്ടു ചെയ്തുകൊണ്ടിരുന്നാല്‍ അവരെ തിരിഞ്ഞുനോക്കാനാരുമുണ്ടാകുകയില്ല. അതുകൊണ്ട് കേരളത്തിലെ ഏറ്റവും വലിയ സമുദായമായ ഈഴവ സമുദായത്തെ പ്രതിനിധീകരിക്കുന്ന യോഗം മറ്റെല്ലാ ഹിന്ദുക്കളെയും ഒരുമിപ്പിച്ച് ഒരു രാഷ്ട്രീയ കൂട്ടായ്മ ഉണ്ടാക്കുന്നത് നല്ല കാര്യമാണ്. അങ്ങനെ ഹിന്ദുക്കള്‍ ഒത്തുകൂടി അവരുടെ ക്ഷേമത്തിനും ഐക്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുയാണ് വേണ്ടത്. അത് ഗുരുദേവ ധര്മ്മത്തിന് അനുസൃതമാണ്. അവഗണനയും അടിച്ചമര്‍ത്തലും കണ്ട് മിണ്ടാതെ ഇരിക്കുന്നതാണ് ഗുരുദേവധര്മ്മത്തിന് വിരുദ്ധമായിട്ടുള്ളത്.
(ലേഖകന്‍ ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറിയാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: