ബാലി: മുംബൈ പോലീസിന് ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് മുംബൈ അധോലോക നായകന് ഛോട്ടാരാജന്. ഇന്‍ഡൊനീഷ്യയിലെ ബാലിയില്‍വെച്ച് മാധ്യമങ്ങളോടാണ് ഛോട്ടാ രാജന് ഇക്കാര്യം വെളിപ്പെടുത്തിയത്.
മുംബൈ പോലീസിലെ പലരും പ്രവര്‍ത്തിക്കുന്നത് ദാവൂദിനു വേണ്ടിയാണ്. തനിക്കെതിരെയുള്ള കേസുകള്‍ പലതും കെട്ടിച്ചമച്ചതാണ്. മുംബൈ പോലീസില്‍ തനിക്ക് വിശ്വാസമില്ല. ദാവൂദിനെ താന്‍ ഭയപ്പെടുന്നില്ലെന്നും തീവ്രവാദത്തിനെതിരെ പോരാടുമെന്നും ഛോട്ടാ രാജന് പറഞ്ഞു.
ഇന്തൊനീഷ്യയില്‍ അറസ്റ്റിലായ അധോലോക നായകന് ഛോട്ടാ രാജനെ ഇന്ന് ഇന്ത്യയിലെത്തിച്ചേക്കും. രാജനെ ന്യൂദല്ഹിയിലേക്കാണോ മുംബൈയിലേക്കാണോ കൊണ്ടുവരുന്നതെന്ന കാര്യം സിബിഐ സംഘം വ്യക്തമാക്കിയിട്ടില്ല. ഇന്ത്യന്‍ കോണ്‍സുലാര്‍ ഫസ്റ്റ് സെക്രട്ടറി സഞ്ചീവ് കുമാര്‍ അഗര്‍വാള്‍ ഇന്നലെ രാജനെ കണ്ടിരുന്നു. സിബിഐ, ദല്‍ഹി, മുംബൈ പൊലീസ് സംഘമാണ് രാജനെ കൊണ്ടുവരാന്‍ ഇന്തൊനീഷ്യയിലേക്കു പോയിരിക്കുന്നത്. ഇവരും ഇന്നലെ ജയിലില്‍ രാജനെ കണ്ടിരുന്നു.
വിവിധ കേസുകളുമായി ബന്ധപ്പെട്ട് രാജന്റെ പങ്കിനെക്കുറിച്ച് ഇന്തോനേഷ്യയിലെത്തിയ ഇന്ത്യന്‍ പൊലീസ് സംഘം ചോട്ടാ രാജനെ ചോദ്യം ചെയ്തിരുന്നു. ദാവൂദ് ഇബ്രാഹിം പാകിസ്താനിലുണ്ടെന്നും പാകിസ്താനിലെ ഐഎസ്ഐ എന്ന ഭീകര സംഘടനയാണ് ദാവൂദ് ഇബ്രാഹിമിനെ കാലങ്ങളായി സംരക്ഷിക്കുന്നതെന്നും ഛോട്ടാ രാജന് പോലീസിന് മൊഴി നല്‍കിയിരുന്നു.
ഇന്ത്യയില്‍ തനിക്ക് ജീവന് ഭീക്ഷണി ഉള്ളതിനാല്‍, തന്നെ ഇന്ത്യയിലേക്ക് മാറ്റരുതെന്ന് ഛോട്ടാ രാജന് ബാലി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോഴത്തെ തീരുമാനത്തില്‍ ഛോട്ടാ രാജനും അദ്ദേഹത്തിന്റെ അഭിഭാഷകനും ഇതുവരെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. അതുകൊണ്ടു തന്നെ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തീകരിച്ച് ഇന്ന് തന്നെ ഛോട്ടാ രാജനെ ഇന്ത്യയിലേക്ക് മാറ്റാന്‍ സാധിക്കുമെന്ന് കരുതുന്നുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
രാജനെ ഇന്ത്യയിലെത്തിക്കുന്നതിനു മുന്നോടിയായി മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ സുരക്ഷ വര്‍ധിപ്പിച്ചു. രാജനെതിരെയുള്ള മിക്ക കേസുകളും മുംബൈയിലാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജനെ വധിക്കുമെന്ന ഛോട്ടാ ഷക്കീലിന്റെ ഭീഷണിയുള്ളതിനാല്‍ മുംബൈയില്‍ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ദാവൂദ് ഇബ്രാഹിം സംഘാംഗങ്ങളില്‍ ചിലര്‍ ഇതേ ജയിലില്‍ ഉണ്ട്.
അതേസമയം, രാജനെ മുംബൈ പോലീസിനു കൈമാറില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. പിടികിട്ടാപ്പുള്ളിയായ ദാവൂദ് ഇബ്രാഹിമിലേക്കുള്ള തുമ്പായതിനാല് രാജനെതിരെ ശക്തമായ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അങ്ങനെ വന്നാല്‍ ഇന്ത്യന്‍ സുരക്ഷാ സേനയുടെ വിശ്വാസ്യത തകര്‍ക്കപ്പെടുമെന്നും പോലീസ് അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കേന്ദ്രത്തിനു നേരിട്ടു നിയന്ത്രണമുള്ള ദല്‍ഹി പൊലീസിനെ അന്വേഷണ ചുമതല ഏല്‍പ്പിക്കാന്‍ നീക്കം നടക്കുന്നതായും സൂചനയുണ്ട്.
മുംബൈ പോലീസ് 20 കൊലപാതക കേസുകളടക്കം 75 കേസുകളും ദില്ലി പൊലീസ് ആറ് കേസുകളുമാണ് ഛോട്ടാ രാജനെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഛോട്ടാ രാജന് മോഹന്‍ കുമാര്‍ എന്ന പേരില്‍ ആള്‍മാറാട്ടം നടത്തി യാത്ര ചെയ്യവേ ബാലി പൊലീസാണ് ഛോട്ടാ രാജനെ കസ്റ്റഡിയിലെടുത്തത്. രാജേന്ദ്ര സദാശിവ് നിഖല്ജെയെന്നാണ് ഛോട്ടാ രാജന്റെ യഥാര്‍ത്ഥ പേര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: