ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ചെയ്യുന്ന നല്ലകാര്യങ്ങളെ നല്ലതായി പറയരുതെന്ന് നിര്‍ബന്ധമുള്ള പത്രമാണ് ‘ദേശാഭിമാനി’. തമാശയായിട്ടാണെങ്കിലും അതിനൊരുദാഹരണം സാധാരണ പറയാറുണ്ട്. ഒരിക്കല്‍ കിണറ്റില്‍ വീണ ഒരു കുട്ടിയെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. കുഞ്ഞിനെ രക്ഷിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരെ കുറിച്ച് ‘ദേശാഭിമാനി’ഓഫീസില്‍ വാര്‍ത്തയെത്തി. എന്നാല്‍ പത്രത്തില്‍ വാര്‍ത്ത വന്നതിങ്ങനെയാണ്: ‘കിണറ്റില്‍ വീണ കുട്ടിയെ ആര്‍എസ്എസ് ഗുണ്ടകള്‍ രക്ഷപ്പെടുത്തി’. ദേശാഭിമാനിപത്രത്തിന്റെ പ്രഖ്യാപിതമായ ആര്‍എസ്എസ് വിരോധത്തെ മനസ്സിലാക്കാന്‍ പറ്റിയ ഉദാഹരണമാണിത്.
ആര്‍എസ്എസ് പ്രവര്‍ത്തകരെ കുറിച്ചാണ് വാര്‍ത്ത നല്കുന്നതെങ്കില് അതിനു പിന്നിലോ മുന്നിലോ ഗുണ്ടകള്‍ എന്നു ചേര്‍ക്കണമെന്നത് നയമായി അവര്‍ തീരുമാനിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയുടെ ആര്‍എസ്എസ് വിരോധം മനസ്സിലാക്കാവുന്നതേയുള്ളു. എന്നാല്‍ ഇപ്പോള്‍ കേരളത്തിലെ ചില ചാനലുകള്‍ ആര്‍എസ്എസ്സിനെയും ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയുമെല്ലാം സംഘടിതമായി ആക്രമിക്കുന്നതിലാണ് ആഹ്ലാദം കണ്ടെത്തുന്നത്.
അതിനുമുന്നില്‍ നില്‍ക്കുന്നത് മലയാളത്തിലെ ആദ്യത്തെ വാര്‍ത്താ ചാനലായി വിശേഷിപ്പിക്കപ്പെടുന്ന ഏഷ്യാനെറ്റാണ്. രാജ്യത്ത് സംഭവിക്കുന്ന പല സംഭവങ്ങളുടെയും വസ്തുതകളന്വേഷിക്കാതെയോ, അതല്ലെങ്കില്‍ വസ്തുതകള്‍ മനസ്സിലായിട്ടും മറച്ചുവച്ചുകൊണ്ടോ ആണ് അവര്‍ മോദി വിരോധവും ബിജെപി വിരോധവും പ്രചരിപ്പിക്കുന്നത്. രാജ്യത്തുണ്ടാകുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം നരേന്ദ്രമോദി ഭാരതത്തിന്റെ പ്രധാനമന്ത്രിയായതാണെന്ന് പ്രചരിപ്പിക്കുന്ന ചാനല്‍, വാര്‍ത്തകള്‍ വളച്ചൊടിക്കാന്‍ മറ്റു മാധ്യമങ്ങള്‍ക്കുകൂടി സഹായം ചെയ്യുന്നു.
2014ലെ ലോകസഭാ തെരഞ്ഞെടുപ്പിനു മുന്‍പു മുതല്‍ തന്നെ മോദി വിരോധവും ബിജെപിയെ കുറിച്ച് അസത്യങ്ങളും പ്രചരിപ്പിക്കാന്‍ ഏഷ്യാനെറ്റ് തുടക്കം കുറിച്ചിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പ് തുടങ്ങിയ നരേന്ദ്രമോദിക്കെതിരായ പ്രചാരണം അദ്ദേഹം പ്രധാനമന്ത്രിയായ ശേഷവും ഏഷ്യാനെറ്റ് തുടരുന്നു. ബിജെപിക്ക് പങ്കില്ലാത്ത സംഭവങ്ങള്‍ ബിജെപിയുടെയും സര്‍ക്കാരിന്റെയും തലയില്‍ കെട്ടിവച്ച് ആടിനെ പട്ടിയാക്കുന്ന വിലകുറഞ്ഞ മാധ്യമ പ്രവര്‍ത്തനത്തിനാണ് അവര്‍ നേതൃത്വം നല്കിക്കൊണ്ടിരിക്കുന്നത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് വിരുദ്ധ, ബിജെപി സര്‍ക്കാര്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വരുമെന്ന് തെരഞ്ഞെടുപ്പിന് മുന്നേ പ്രമുഖ മാധ്യമങ്ങളെല്ലാം ഏക സ്വരത്തില്‍ പറഞ്ഞപ്പോള്‍ കേരളത്തിലെ ഏഷ്യാനെറ്റ് മാത്രം അതിനു വിരുദ്ധമായ പ്രചാരണമാണ് നടത്തിയത്.
‘കവര്‍സ്റ്റോറി’ പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടിയിലും വാര്‍ത്തകളിലുമൊക്കെ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് രാജ്യത്തിന് എന്തോ ആപത്തു വരുമ്പോലെയാണ് അവതരിപ്പിക്കപ്പെട്ടത്. എന്തുവന്നാലും നരേന്ദ്രമോദി അധികാരത്തിലെത്തില്ലെന്നും ബിജെപിയില്ലാത്ത കൂട്ടുകക്ഷി സര്‍ക്കാരായിരിക്കും ഉണ്ടാകുകയെന്നും പ്രചരിപ്പിക്കാന്‍ ഏഷ്യാനെറ്റ് തയ്യാറായി. കേരളത്തില്‍ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും ബിജെപിയുടെ നില പരുങ്ങലിലാണെന്ന് എല്ലാ മാധ്യമധര്‍മവും മറന്ന് പ്രചരിപ്പിച്ചു.
കേരളത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് സര്‍വ്വേയില്‍ ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനം മത്സരിക്കുന്നതായി പോലും അവര്‍ കണ്ടില്ല. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ മത്സരത്തില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാകുമെന്ന് എന്‍ഡിറ്റിവി, ടൈംസ് നൗ പോലുള്ള ദേശീയ ചാനലുകള്‍ പോലും പ്രവചിച്ചപ്പോള്‍ ഏഷ്യാനെറ്റ് ബിജെപിയെ പരാജയപ്പെടുത്താന്പോന്ന തരത്തില്‍ പ്രചാരണം നടത്തുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പ് പ്രചാരണം മൂര്‍ദ്ധന്യത്തിലെത്തിയപ്പോള്‍ ബിജെപിയുടെ മുഖ്യഎതിരാളിക്കുവേണ്ടി വാര്‍ത്ത ചമച്ച് സംപ്രേഷണം ചെയ്തവര്‍ മാധ്യമധര്‍മമാണ് ചെയ്തതെന്ന് പറയാന്‍ കഴിയില്ല. അവര്‍ മറ്റുചിലര്‍ക്കായി വിടുപണി ചെയ്യുകയായിരുന്നു.
പ്രധാനമന്ത്രിയുടെ സ്വച്ഛ ഭാരത് അഭിയാന് പദ്ധതിയെ അവഹേളിക്കുകയും കളിയാക്കുകയും ചെയ്യുന്ന തരത്തിലാണ് ഏഷ്യാനെറ്റ് വാര്‍ത്ത നല്‍കിയത്. പ്രധാനമന്ത്രി ചൂലെടുത്ത് തെരുവിലിറങ്ങിയതിനെ കളിയാക്കി നിരവധി പരിപാടികള്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തു. രാജ്യമെങ്ങും വാര്‍ത്താമാധ്യമങ്ങള്‍ സ്വച്ഛ ഭാരത് അഭിയാനെ പുകഴ്ത്തിയപ്പോള്‍ ഏഷ്യാനെറ്റിന് അത് വെറും കോമഡി പരിപാടിയായിരുന്നു. പ്രധാനമന്ത്രിയുടെ അമേരിക്കന്‍സന്ദര്‍ശനം ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കു മാത്രമല്ല, വിദേശമാധ്യമങ്ങള്ക്കുവരെ വലിയ വാര്‍ത്തയും ആഘോഷവുമായിരുന്നെങ്കില്‍ ഏഷ്യാനെറ്റിന് അത് പതിവുപോലെ പ്രധാന വാര്‍ത്തയേ ആയില്ല. തങ്ങള്‍ നരേന്ദ്രമോദിക്കെതിരാണെന്നും മോദിയെ അവഹേളിക്കുന്നത് അവസാനിപ്പിക്കില്ലെന്നും നിരന്തരം ഏഷ്യാനെറ്റ് പ്രഖ്യാപിച്ചുകൊണ്ടേയിരുന്നു.
പ്രധാനമന്ത്രിയുടെ പ്രസിദ്ധമായ മാഡിസണ്‍ സ്ക്വയറിലെ പ്രസംഗവും അമേരിക്കയിലെ പരിപാടികളും കോമഡിപ്പരിപാടികള്ക്കും അതിനെക്കാള്‍ തരംതാണ കവര്‍സ്റ്റോറിക്കും വിഷയമാക്കാനാണ് ഏഷ്യാനെറ്റ് ഉപയോഗിച്ചത്. ഒരു ചാനലിനെ വേണ്ടെന്നു വയ്ക്കാന്‍ ഇതില്‍ കൂടുതല്‍ എന്തു കാരണങ്ങളാണ് ആവശ്യമായുള്ളത്. ക്ഷമയുടെയും സഹനത്തിന്റെയും നെല്ലിപ്പലക കണ്ടപ്പോഴാണ് ഒരു ഘട്ടത്തില്‍ ഏഷ്യാനെറ്റ് ചാനല്‍ ബഹിഷ്കരിക്കാന്‍ ബിജെപി തീരുമാനിച്ചത്. ആ ബഹിഷ്കരണം പിന്നീട് പിന്‍വലിച്ചെങ്കിലും ഏഷ്യാനെറ്റ് അതിന്റെ ‘വൃത്തികെട്ട മാധ്യമ നയത്തില്‍’ നിന്ന് ഇനിയും പിന്നാക്കം പോയിട്ടില്ല. അരുവിക്കര ഉപതെരഞ്ഞെടുപ്പു കാലത്ത് ബിജെപി എന്നൊരു പാര്‍ട്ടി മത്സരത്തിനുണ്ടെന്നുപോലും പലപ്പോഴും ഏഷ്യാനെറ്റ് ഭാവിച്ചില്ല. അരുവിക്കരയില്‍ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് പൊതുവെ വിലയിരുത്തിയപ്പോള്‍ അത് അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ല.
രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്റെ പിന്തുണ നേടി അധികാരത്തിലെത്തിയ നരേന്ദ്രമോദി സര്‍ക്കാരിനെ ഇല്ലാത്ത ആരോപണങ്ങള്‍ കെട്ടിവച്ച് നശിപ്പിക്കാമെന്ന വ്യാമോഹമാണ് ഇരുപതു വര്‍ഷത്തെ ചെറിയ ചരിത്രത്തില്‍ തൂങ്ങിയാടുന്ന ചാനലിനുള്ളത്. മുലായം സിംഗിന്റെ പാര്‍ട്ടി ഭരിക്കുന്ന യുപിയിലെ ദാദ്രി എന്ന സ്ഥലത്തെ അക്രമത്തിനും കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണ്ണാടകയില്‍ നടന്ന, സാഹിത്യകാരന് കല്‍ബുര്‍ഗിയുടെ കൊലപാതകത്തിനും ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി എങ്ങനെ കുറ്റക്കാരനാകുമെന്ന യുക്തിസഹമായ ചോദ്യത്തിനു മറുപടിപറയാതെ രാജ്യത്ത് അസഹിഷ്ണുത പടരുന്നു എന്നു പ്രചരിപ്പിക്കുന്നവര്‍ക്കൊപ്പം കൂടി ‘നക്കാപ്പിച്ച’ സംഘടിപ്പിക്കാനുള്ള വിലകുറഞ്ഞ കമ്പോള തന്ത്രമാണ് ഏഷ്യാനെറ്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
ബിജെപിയെ ഇകഴ്ത്തിക്കാട്ടിയാല് എവിടെനിന്നെങ്കിലും കൂടുതല്‍ വരുമാനമുണ്ടാകുമെങ്കില്‍ അതിനു മാധ്യമപ്രവര്‍ത്തനം നടത്താതെ മറ്റുപണികള്‍ ചെയ്യുന്നതാകും ഉചിതം. കര്‍ണ്ണാടകം ഭരിക്കുന്ന കോണ്‍ഗ്രസിനെയോ യുപി ഭരിക്കുന്ന മുലായത്തിന്റെ പാര്‍ട്ടിയെയോ ഇക്കാര്യത്തില്‍ ഇതുവരെ ഏഷ്യാനെറ്റ് കുറ്റപ്പെടുത്തിയിട്ടില്ല. കോണ്‍ഗ്രസ് ഭരണത്തില്‍ കല്‍ബുര്‍ഗി കൊല്ലപ്പെട്ടതിന്റെ പേരില്‍ ഏഷ്യാനെറ്റ് സംഘടിപ്പിക്കുന്ന ചാനല്‍ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചാനല്‍ ചര്‍ച്ചാ തൊഴിലാളിയായ എം.ഐ. ഷാനവാസ് ഉള്‍പ്പടെയുള്ളവര്‍ വന്നിരുന്ന് ബിജെപിയെ കുറ്റംപറയുന്ന വിരോധാഭാസമാണ് നടക്കുന്നത്. ചാനല്‍ അവതാരകനും ബിജെപിക്കെതിരായി മറുപക്ഷം ചേരുന്നതോടെ ഏഷ്യാനെറ്റിന്റെ ‘അജണ്ട’ വ്യക്തമാകുന്നു. ഇത്തരം ഏകപക്ഷീയ ചര്‍ച്ചകള്‍ക്ക് ഇരയായി ഇരിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം വിനിയോഗിക്കുകയാണ് വേണ്ടത്.
ബീഫ് തിന്നുന്നവരെല്ലാം പാകിസ്ഥാനില്‍ പോകണമെന്ന് ബിജെപി പറഞ്ഞുവെന്ന് ചര്‍ച്ചയില്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുന്ന ചാനല്‍ അവതാരകനോട് ആര്, എപ്പോള്‍, എവിടെ പറഞ്ഞു എന്നും അതിന്റെ വീഡിയോ ക്ലിപ്പ് കാണിക്കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ ചര്‍ച്ചയില്‍ നിന്നു വഴുതിമാറുന്നതും കാണുവാന്‍ കഴിഞ്ഞു. വസ്തുതകള്‍ അറിയാതെ കേട്ടുകേള്വിയുടെയുടെയും ഊഹാപോഹത്തിന്റെയും അടിസ്ഥാനത്തില്‍ വാര്‍ത്ത കെട്ടിച്ചമയ്ക്കുന്നതല്ല നല്ല മാധ്യമ പ്രവര്‍ത്തനം എന്ന തിരിച്ചറിവുണ്ടാകണം. രാജ്യത്തിപ്പോള്‍ അസഹിഷ്ണുത പടരുകയാണെന്നാണ് കണ്ടെത്തല്‍! ആര്‍ക്ക് ആരോടാണ് അസഹിഷ്ണുത എന്നാണ് അന്വേഷിക്കേണ്ടത്. നരേന്ദ്രമോദി വളഞ്ഞ വഴിയില്‍ കൂടി പ്രധാനമന്ത്രിയായ വ്യക്തിയല്ല.
തെരഞ്ഞെടുപ്പിനെ നേരിട്ട്, ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരത്തിലെത്തുകയായിരുന്നു. അതുമറന്നു കൊണ്ടാണിവരുടെ പ്രവര്‍ത്തനം. യഥാര്‍ത്ഥത്തില്‍ അസഹിഷ്ണുത പ്രചരിപ്പിക്കുന്നത് ഏഷ്യാനെറ്റ് അടക്കമുള്ള ചാനലുകളാണ്. ചിലസിനിമാക്കാരും കുറച്ച് സാഹിത്യകാരന്മാരും മൂന്ന് ശാസ്ത്രജ്ഞരും ചേര്‍ന്ന് അസഹിഷ്ണുതയാണെന്ന് പ്രചരിപ്പിച്ചാല്‍ അതിനു പിന്നിലുള്ള ലക്ഷ്യമെന്താണെന്ന് അന്വേഷിക്കുക കൂടി വേണം. കവി സച്ചിദാനന്ദന്റെ ഉദ്ദേശ്യം ഏതാണ്ട് പുറത്തായി കഴിഞ്ഞു.
സാഹിത്യ അക്കാദമിയെക്കാള് നേട്ടമുള്ള മറ്റൊരു ലാവണം ലഭിച്ചപ്പോഴാണ് അദ്ദേഹം മോദിക്കെതിരെ രണ്ട് വര്‍ത്തമാനം പറഞ്ഞ് അക്കാദമി വിട്ടത്. എന്നാല്‍ ഇപ്പോള്‍ ലഭിച്ചിട്ടുള്ള സിംല ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഫെല്ലോഷിപ്പ് എത്ര ‘അസഹിഷ്ണുത’ ഉണ്ടായാലും അദ്ദേഹം ഉപേക്ഷിക്കില്ല. ഇപ്പോള്‍ സര്‍ക്കാരിനെതിരായി സംസാരിക്കുന്ന ശാസ്ത്രജ്ഞര്‍ അടക്കമുള്ളവരെല്ലാം സര്‍ക്കാര്‍ വരുംമുന്നേ ബിജെപിക്കെതിരായ പ്രചാരണം നടത്തിയവരാണ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ വച്ചുനീട്ടിയിരുന്ന മധുരമുള്ള അപ്പകഷ്ണങ്ങളുടെ രുചി അത്രപെട്ടന്നൊന്നും മറക്കരുതല്ലോ.
കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഭരിക്കുന്ന കാലത്ത് അധികാരത്തിന്റെ ഇടനാഴികളില്‍ കറങ്ങി നടന്ന് മന്ത്രിമാരും മറ്റുമായി സൗഹൃദം സ്ഥാപിച്ച് പലതരത്തിലുള്ള നേട്ടങ്ങളുണ്ടാക്കിയവരില് പത്രപ്രവര്‍ത്തകരുമുണ്ട്. അടല്‍ബിഹാരി വാജ്പേയി നയിച്ച എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തു തന്നെ ഇത്തരക്കാരെ അകറ്റിനിര്‍ത്താന്‍ കഴിഞ്ഞിരുന്നു. അതിന്റെ വിഷമം അന്നത്തെ സര്‍ക്കാരിനെതിരെ ദുഷ്പ്രചാരണം നടത്തിയാണ് ചിലര്‍ തീര്‍ത്തത്. നരേന്ദ്രമോദി സര്‍ക്കാരും അധികാരത്തിന്റെ ഇടനാഴിയില്‍ കറങ്ങി നടക്കുന്നവരെയും ദല്ലാളന്മാരെയും അകറ്റി നിര്‍ത്തുന്നു.
ഔദ്യോഗിക മാധ്യമങ്ങളില്‍ കൂടി വാര്‍ത്തകളെത്തിക്കുകയും ജനങ്ങളുമായി കൂടുതല്‍ നേരിട്ട് അടുത്തിടപഴകുകയും ചെയ്യുന്നു. രാജ്യത്തെ ഏതു സാധാരണക്കാരനും പ്രധാനമന്ത്രിയുമായി വരെ നേരിട്ട് സംവദിക്കാനുള്ള സാഹചര്യമൊരുക്കിയിരിക്കുന്നു. പ്രധാനമന്ത്രിയും സര്‍ക്കാരും തങ്ങളുടെ വഴിക്കു വരുന്നില്ലെന്ന് ബോധ്യമായപ്പോഴാണ് ബിജെപിക്കും സര്‍ക്കാരിനുമെതിരെ നുണപ്രചാരണം നടത്താന്‍ ഏഷ്യാനെറ്റ് അടക്കം പലരെയും പ്രേരിപ്പിക്കുന്നത്. അധികാരത്തിന്റെ അകത്തളങ്ങളില്‍ വിഹരിക്കാനുള്ള ഇടം നഷ്ടപ്പെട്ടപ്പോള്‍, ‘കൊതിക്കെറു’ തീര്ക്കാ ന് ശൗര്യം കാട്ടുന്നവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: