വാഷിംഗ്ടണ്‍: അമേരിക്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാശ്മീര്‍ വിഘടനവാദി ഗുലാം നബി ഫായ് കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി താന്‍ നിരന്തരം ഇന്ത്യന്‍ മന്ത്രിമാരെ സന്ദര്‍ശിക്കാറുണ്ടെന്ന് വെളിപ്പെടുത്തി. ഇന്ത്യന്‍ നയതന്ത്ര കാര്യാലയവുമായും തനിക്ക് വാര്‍ത്താവിനിമയ ബന്ധങ്ങളുള്ളതായി അയാള്‍ കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാന്ചാരസംഘടനയായ ഐഎസ്ഐയുടെ ഏജന്റാണ് താനെന്ന് 62കാരനായ ഫായ് അമേരിക്കന്‍ കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു. ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച ഇന്ത്യയുമായി സമ്പര്‍ക്കം പുലര്‍ത്താനായിരുന്നുവെന്നും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ താനും ഐക്യരാഷ്ട്ര സെക്രട്ടറി ജനറലിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് യൂസഫ് ബക്കും ലോക കാശ്മീര്‍ മുന്നേറ്റ സമിതി പ്രസിഡന്റ് നിര്യാതനായ അയൂബ് തുക്കറും ഇന്ത്യന്‍ ക്യാബിനറ്റ് മന്ത്രിമാരെയും പ്രധാനമന്ത്രിമാരായ ചന്ദ്രശേഖര്‍, നരസിംഹറാവു, മന്‍മോഹന്‍സിംഗ് എന്നിവരേയും സന്ദര്‍ശിച്ചതായി ഫായ് അറിയിച്ചു. കഴിഞ്ഞ 11 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ എംബസിയിലെ നാല് ഉദ്യോഗസ്ഥരേയും താന്‍ പരിചയപ്പെട്ടിരുന്നുവെന്ന് അയാള്‍ വെളിപ്പെടുത്തി. ഓരോ ഉദ്യോഗസ്ഥന്മാരും പോകുമ്പോള്‍ പുതുതായി ചാര്ജെടുക്കുന്നവരെ തനിക്ക് പരിചയപ്പെടുത്തുമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ എംബസി ഇതിന് സ്ഥിരീകരണം നല്‍കിയില്ല. 1999 മുതല്‍ വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്മാരുമായി ചിലപ്പോള്‍ മാസത്തിലൊരിക്കല്‍ അതല്ലെങ്കില്‍ രണ്ടുമാസത്തിലൊരിക്കല്‍ താന്‍ ബന്ധപ്പെടാറുണ്ടായിരുന്നുവെന്ന് ഫായ് അറിയിച്ചു.
2006 മുതല്‍ കാശ്മീരിനെക്കുറിച്ച് സെമിനാറുകള്‍ നടത്തുമ്പോള്‍ താന്‍ ഇന്ത്യന്‍ സ്ഥാനപതിയെ ക്ഷണിക്കാറുണ്ടെന്നും ഫായ് പറഞ്ഞു. നയതന്ത്ര കാര്യാലയത്തിലെ ഒരു ഉദ്യോഗസ്ഥനുമായി വിവരങ്ങള്‍ കൈമാറിയിരുന്നതായും സാധാരണ കണ്ടുമുട്ടാറുള്ള ഹോട്ടലില്‍ വെച്ചാണ് അംബാസഡറെ ക്ഷണിക്കാനുള്ള കത്ത് താന്‍ ഉദ്യോഗസ്ഥന് കൈമാറാറുള്ളതെന്നും ഫായ് പറഞ്ഞു. 2011 ജൂലൈ 18നോ 19നോ ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥന് വിളിച്ചിരുന്നു. അന്നാണ് താന്‍ അറസ്റ്റിലായതെന്നും ഫായ് വെളിപ്പെടുത്തി. ഫായുടെ നേതൃത്വത്തിലുള്ള കാശ്മീരി അമേരിക്കന്‍ കൗണ്‍സിലിന്റെ പ്രവര്ത്തനംനിയന്ത്രിച്ചിരുന്നത് പാക് ചാരസംഘടനയാണെന്നും തെളിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: