‘നമ്മള് മനുഷ്യരാണ്. നമ്മള് തമ്മില്‍ എന്ത് വ്യത്യാസം. എവിടെ നിന്ന് വന്നാലും ഏത് മതത്തില്‍ വിശ്വസിച്ചാലും നാം ഇന്ത്യക്കാരാണ്. മനുഷ്യത്വമാണ് പ്രധാനം’ ഇത് പറഞ്ഞത് ഷാരൂഖ് ഖാനല്ല. മറ്റൊരു മഹാനടനായ സല്മാന് ഖാനാണ്. സല്മാന് ഖാന്റെ അഭിപ്രായം തന്നെയാവണം ഷാരൂഖ് ഖാന്റെതെന്നും വിശ്വസിക്കാനാണ് ഭാരതീയരാകെ ആഗ്രഹിക്കുക. വെള്ളിത്തിരയില്‍ മിന്നുന്ന പ്രകടനങ്ങളും വിസ്മയിപ്പിക്കുന്ന അഭിനയമികവും കാഴ്ചവയ്ക്കാന്‍ കഴിയുന്ന പരസഹസ്രം നടന്മാരില് ഷാരൂഖ് ഖാനും തലയുയര്‍ത്തി നില്ക്കുന്നതില് മുഴുവന്‍ ഭാരതീയര്‍ക്കും അഭിമാനമുണ്ട്’. അങ്ങനെയൊരു നടനില്‍ നിന്നും പ്രതീക്ഷിക്കാത്ത അഭിപ്രായം കേള്‍ക്കുമ്പോള്‍ ചിലര്‍ അമ്പരക്കും. മറ്റുചിലര്‍ പ്രതികരിക്കും. പ്രതികരിച്ചവരുടെ എണ്ണം വളരെ വളരെ കുറവാണ്. പ്രതികരിക്കുമ്പോള്‍ രാജ്യത്തിന്റെ സംസ്കാരവും പാരമ്പര്യവുമായ സഹിഷ്ണുത വിസ്മരിച്ചാകരുത്. ഷാരൂഖിനും അത് ബാധകമാണല്ലോ.
അസഹിഷ്ണുതയാണല്ലോ വിഷയം. നരേന്ദ്രമോദി ഭരണത്തില്‍ വളരുന്നത് അസഹിഷ്ണുതയാണെന്നാണ് ചിലര്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. പറഞ്ഞ് പറഞ്ഞ് ജനങ്ങളെ അസഹിഷ്ണുതയുടെ പാതയിലെത്തിക്കുകയാണത്തരക്കാരുടെ ഉദ്ദേശ്യം. ‘ചിരബന്ധനമാര്‍ന്ന പക്ഷികള്‍ ചിറകിന് ശക്തി മറന്നിടാം’ എന്നാണ് ചൊല്ല്. ചിറകിന് ശക്തി മറന്നുപോകും വിധം നടത്തുന്ന പ്രചാരണക്കാരുടെ കയ്യില്‍ ഷാരൂഖ് ഖാന് ഉപകരണമായോ എന്ന സംശയം ഉരുത്തിരിഞ്ഞെങ്കില്‍ അതിനുത്തരവാദി മറ്റാരുമല്ല. അനവസരത്തിലും അനാവശ്യവുമായ പ്രസ്താവന നടത്തിയാല്‍ പോലും അതിനെതിരായ പ്രതികരണം മിതത്വത്തോടെയാകണം. അതുകൊണ്ടാണ് രൂക്ഷമായ പ്രതികരണം അഭാരതീയമാണെന്ന് ബിജെപി തന്നെ വ്യക്തമാക്കിയത്. ചന്ദ്രഹാസത്തിനെക്കാള്‍ മധുരതരമാണ് മന്ദഹാസം. മന്ദഹാസം ശത്രുക്കളെപ്പോലും മിത്രങ്ങളാക്കാനുള്ള നല്ലൊരു മാര്‍ഗ്ഗം തന്നെയാണ്.
ഷാരൂഖ് ഖാന് ചേലല്ലാത്തത് ചെയ്താലും നമ്മുടെ ശീലം വിടരുത്. സഹിഷ്ണുതയാണ് നമുക്ക് ശീലം. ഒരു ശീലക്കേടും കാട്ടാത്ത എ.ആര്.റഹ്മാന് നമ്മുടെ അഭിമാനഭാജനമല്ലേ? ഭാരതീയന്റെ അഭിമാനവും ഒരുവേള അഹങ്കാരവുമാണല്ലോ ലോകമാകെ ആദരിക്കുന്ന സംഗീതജ്ഞന് എ.ആര്.റഹ്മാന്. പതിനൊന്നാം വയസ്സില്‍ ക്രോസ്ബെല്‍റ്റ് മണിയുടെ പെണ്‍പട എന്ന ചിത്രത്തിനുവേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ച് ആരംഭിച്ച റഹ്മാന്റെ സംഗീത സപര്യ ഇന്ന് ലോകത്തിന്റെ നെറുകയിലാണ്. ലോകത്തിലെ ഏറ്റവും മികച്ച 10 ചലച്ചിത്ര ഗാനങ്ങളിലൊന്നായി ടൈംമാഗസിന്‍ റഹ്മാന് സംഗീതം നല്കി ചിട്ടപ്പെടുത്തിയ റോജയിലെ ഗാനമാണ്. സ്ലംഡോഗ് മില്യണര്‍ എന്ന ചലച്ചിത്രത്തിന്റെ സംഗീത സംവിധാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം നേടിയ റഹ്മാന് ഓസ്കാര്‍ അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. സംഗീത രംഗത്തെ മികവാര്‍ന്ന സംഭാവനകള്‍ പരിഗണിച്ച് പത്മഭൂഷണ്‍ ബഹുമതി നല്കി ഭാരത സര്‍ക്കാര്‍ ആദരിച്ച വ്യക്തിയാണ് എ.ആര്.റഹ്മാന്. റഹ്മാനെ കുറിച്ച് എഴുതാന്‍ തുടങ്ങിയാല്‍ ടണ്‍ കണക്കിന് കടലാസുകള്‍ തന്നെ വേണ്ടിവരും. അദ്ദേഹം പഠിച്ചതും പ്രവര്‍ത്തിച്ചുവരുന്ന ജോലിയുമാണ് സംഗീത സംവിധാനം. ആരോടും പരിഭവമില്ലാതെ എല്ലാവരെയും തുല്യരായി കാണുകയും ദേശത്തിന്റെ അന്തസ്സും അഭിമാനവും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന റഹ്മാനെതിരെ ഫത്വ പുറപ്പെടുവിക്കുന്നത് സഹിഷ്ണുതയുടെ ഭാഗമാണോ?
പ്രവാചകന് മുഹമ്മദ് നബിയുടെ ജീവിതം പ്രമേയമാക്കിയെടുത്ത ‘മുഹമ്മദ്: മെസഞ്ചര്‍ ഓഫ് ഗോഡ്’ എന്ന ചലച്ചിത്രത്തില്‍ പ്രവര്‍ത്തിച്ചതിനാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റാസ അക്കാദമി എന്ന സുന്നി മുസ്ലിം സംഘടന റഹ്മാന് ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന് മജീദ് മജീദിക്ക് എതിരെയും ഫത്വയുണ്ട്. മുഹമ്മദ് നബിയെയും ഇസ്ലാമിനെയും അപകീര്‍ത്തിപ്പെടുത്തുന്ന സിനിമയാണിതെന്ന് സംഘടന ആരോപിക്കുന്നു.
പ്രവാചകനെ ദൃശ്യവത്കരിക്കുകയോ ചിത്രീകരിക്കുകയോ ചെയ്യരുതെന്ന് പ്രവാചകന് പറഞ്ഞിട്ടുണ്ടെന്ന് കാണിച്ചാണ് ഇരുവര്‍ക്കും ഫത്വ. മുഹമ്മദ് എന്ന പേരില്‍ ചിത്രം ഇറങ്ങിയാല്‍ പ്രവാചകന്റെ പേര് ജനങ്ങള്‍ തോന്നിയ പോലെ കൈകാര്യം ചെയ്യും. അത് പ്രവാചകനെ അവഹേളിക്കുകയാണ് ചെയ്യുക. കൂടാതെ ചിത്രത്തിലെ കഥാപാത്രങ്ങളെ അമുസ്ലിമുകളാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും ഫത്വയില് പറയുന്നുണ്ട്.
മുസ്ലിമുകളായ റഹ്മാനും മജീദും ഈ സിനിമയുടെ ഭാഗമായി പ്രവര്‍ത്തിച്ചത് ദൈവനിന്ദയാണെന്നും അതിനാല്‍ വീണ്ടും നിയമം (കലിമ) ചൊല്ലണമെന്നും മുസ്ലിം മതാചാരപ്രകാരം വീണ്ടും വിവാഹിതരാകണമെന്നും മുസ്ലിം തീവ്രവാദ ഗ്രൂപ്പ് ഫത്വയില് ആവശ്യപ്പെട്ടിട്ടുണ്ട്.
മുഹമ്മദ്, ദ മെസഞ്ചര്‍ ഓഫ് ഗോഡ്’ എന്ന സിനിമയ്ക്കു വേണ്ടി സംഗീതസംവിധാനം ചെയ്യുവാന്‍ തയ്യാറായത് ശുദ്ധവിശ്വാസത്തോടെ തന്നെയെന്നു എ ആര്. റഹ്മാന്. ഇസ്ലാം മതവിശ്വാസത്തെ ആദരിക്കുന്നുവെന്നും അപകീര്‍ത്തിപ്പെടുത്താനുള്ള യാതൊരുദ്ദേശവും തനിക്കില്ലായിരുന്നെന്നും റഹ്മാന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തി.
മുഹമ്മദ്, ദ മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന സിനിമ മുഹമ്മദ് പ്രവാചകന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. നബിയുടെ ചെറുപ്പകാലമാണ് പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്. ആറാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഇറാനില്‍ റിലീസു ചെയ്തു. ഇതുവരെ ഇറങ്ങിയിട്ടുള്ളതില്‍ ഏറ്റവും പണംമുടക്കുള്ള ഇറാനിയന്‍ ചിത്രമാണ് മുഹമ്മദ്.
റഹ്മാനെതിരായ ഫത്വക്കെതിരെ നമ്മുടെ നാട്ടിലാരും കണ്ടില്ലെ അസഹിഷ്ണുത എന്ന് പറഞ്ഞില്ല. ചാനലുകളില്‍ പ്രഭാതം മുതല്‍ പ്രഭാതം വരെ ചര്‍ച്ചയും സംവാദവും വിവാദങ്ങളുമൊന്നുമുണ്ടായില്ല. എന്തുകൊണ്ടിങ്ങനെ എന്നാരും ചോദിക്കുന്നതും കേട്ടില്ല. ഷാരൂഖ് ഖാനും എ.ആര്.റഹ്മാനും നമുക്കൊന്നാണ്. നമ്മെ ഒന്നാക്കാനാകണം ഇരുവരുടെ വാക്കുകളും പ്രവൃത്തികളും പെരുമാറ്റവുമെന്നാണ് നമ്മളാഗ്രഹിക്കുന്നത്. മറിച്ചായാല്‍ അതാകും നമുക്കാകെ സങ്കടമാണുണ്ടാക്കുക.
സല്മാന് ഖാന്റെ വാക്കുകള്‍ക്ക് പ്രചാരം നല്‍കാത്ത മാധ്യമങ്ങള്‍ ഷാരൂഖാന്റെ വാക്കുകള്‍ക്ക് നല്ല പ്രചാരം നല്‍കിയത് ശുദ്ധഗതിയായി കാണാനാകുമോ? എന്താണ് അസഹിഷ്ണുത. നരേന്ദ്രമോദിയെങ്ങാനും പ്രധാനമന്ത്രിയായാല്‍ ഈ രാജ്യം വിടുമെന്ന് പറഞ്ഞത് അസഹിഷ്ണുതയായിരുന്നില്ലേ. ഡോ.അനന്തമൂര്‍ത്തിയുടെ ആ അസഹിഷ്ണുത ഏതെങ്കിലും ദളിത് കുടുംബം പൊള്ളലേറ്റ് മരിച്ചതുകൊണ്ടായിരുന്നോ? ഏതെങ്കിലും സാഹിത്യകാരന് കൊല്ലപ്പെട്ടതുകൊണ്ടായിരുന്നോ? അസഹിഷ്ണുതാ പ്രചാരം ഗൂഢാലോചനയുടെ ഭാഗമാണ്. കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും മതതീവ്രവാദികളും തയ്യാറാക്കിയ അജണ്ടയുടെ ഭാഗമാണിത്.
ലോകമാകെ ശ്രദ്ധപിടിച്ചുപറ്റിയ നമ്മുടെ പ്രധാനമന്ത്രിയെ അംഗീകരിക്കില്ലെന്ന വാശി. അതാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ലോകത്തിന്റെ ശ്രദ്ധേയമായ വ്യക്തിത്വങ്ങളില്‍ ഒന്‍പതാം സ്ഥാനമാണ് നമ്മുടെ പ്രധാനമന്ത്രിക്കുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 35-ാം സ്ഥാനത്താണെന്നോര്‍ക്കണം. അതദ്ദേഹം കോട്ടും സ്യൂട്ടും അണിഞ്ഞ് നടക്കുന്നതുകൊണ്ടല്ല. വ്യക്തിയെയല്ല പ്രവൃത്തിയെയാണ് വിലയിരുത്തുന്നത്.
അടിസ്ഥാന വര്‍ഗ്ഗത്തിനുവേണ്ടി മോദിയെപോലെ പദ്ധതികള്‍ ആവിഷ്കരിച്ച മറ്റൊരു പ്രധാനമന്ത്രിയില്ല. അടിസ്ഥാന സൗകര്യവികസനത്തിനായി പദ്ധതികള്‍ ആവിഷ്കരിച്ച മറ്റൊരു സര്‍ക്കാരില്ല. നമ്മുടെ രാജ്യത്തിന്റെ അഭിമാനമായ പ്രധാനമന്ത്രിയെ അംഗീകരിക്കുന്നതാണ് മര്യാദ. ജനങ്ങള്‍ തെരഞ്ഞെടുത്ത് തന്നെയാണ് മോദി പാര്‍ലമെന്റിലെത്തിയത്. അല്ലാതെ ഓടിളക്കി പാര്‍ലമെന്റിനകത്ത് കയറിയതല്ല. എന്നിട്ടും മോദിക്കെതിരെ ഉറഞ്ഞു തുള്ളുന്നത് ജനാധിപത്യത്തിലെ കോമാളിത്തമാണ്. ആ പരിപ്പ് ഇവിടെ വേവാന്‍ പോകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: