തിരുവനന്തപുരം: അതിരുകളില്ലാത്ത അവസരങ്ങളുടെ അക്ഷയ ഖനിയെന്ന് കൊട്ടിഘോഷിച്ച് ആരംഭിച്ച അക്ഷയ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍. സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങളും ഉറപ്പുകളും ജലരേഖയായതോടെ അക്ഷയ സംരംഭകര്‍ വഴിയാധാരമായി. വിവര സാങ്കേതിക വിദ്യയെ ജനകീയമാക്കി സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനായി വേഗത്തില്‍ ജനങ്ങളിലെത്തിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. സര്‍ക്കാരിന്റെ വാക്ക് വിശ്വസിച്ച് ലക്ഷങ്ങള്‍ വായ്പയെടുത്ത് അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങിയവരില്‍ ഭൂരിഭാഗം പേരും ഇന്ന് കടക്കെണിയിലാണ്.
സര്‍ക്കാര്‍ നല്കുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത സേവനങ്ങള്‍ പലതും അക്ഷയ കേന്ദ്രങ്ങളലൂടെയല്ല നടക്കുന്നത്. സര്‍ക്കാര്‍ തലത്തിലെ കമ്പ്യൂട്ടര്‍ അനുബന്ധ ജോലികള്‍ സ്വകാര്യ മേഖലയ്ക്ക് നല്‍കിയതോടെ അക്ഷയ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടേണ്ട ഗതികേടിലേക്ക് സംരംഭകര്‍ ചെന്നെത്തുകയായിരുന്നു. ആദായകരവും അന്തസുള്ളതുമായ ഒരു സ്വയംതൊഴില്‍ സംരംഭമെന്നതിനാല് ധാരാളം അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സന്നദ്ധരായി. തദ്ദേശ സ്ഥാപനങ്ങളില്‍ വാര്ഡുതലങ്ങള് കേന്ദ്രീകരിച്ച് സര്‍ക്കാര്‍ സേവനകേന്ദ്രങ്ങളെന്ന മുഖം നല്കി തുടങ്ങിയ അക്ഷയ ഇപ്പോള്‍ സര്‍ക്കാരിന്റെ അവഗണനയുടെ ബാക്കിപത്രമാണ്.
ഓരോ കുടുംബത്തിലും ചുരുങ്ങിയത് ഒരാള്‍ക്കെങ്കിലും കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം, സര്‍ക്കാര്‍ നികുതികളും ബില്ലുകളും അടയ്ക്കാന്‍ സൗകര്യം, ഡിറ്റിപി സെന്റര്‍, വൈവിദ്ധ്യമാര്‍ന്ന കമ്പ്യൂട്ടര്‍ കോഴ്സുകള്‍ എന്നിവയെല്ലാം അക്ഷയ സംരംഭകര്‍ക്ക് സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങളായിരുന്നു. ഇതുകൂടാതെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം, ഡയല് ആപ് കണക്ഷന് തുടങ്ങി സംരംഭകരെ മോഹിപ്പിക്കുന്ന ഒട്ടനവധി ഉറപ്പുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 2007 ല്‍ ആരംഭിച്ച സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളില്‍ ബഹുഭൂരിപക്ഷത്തിനും ഇത്തരം വാഗ്ദാനങ്ങളൊക്കെ സ്വപ്നം മാത്രമാണ്. അക്ഷയ കേന്ദ്രങ്ങള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുകയെന്നതില് സംസ്ഥാന വിവരസാങ്കേതിക വകുപ്പിനും താല്പര്യമില്ല. എന്നാല്‍ അക്ഷയ വഴി പൊതുജനങ്ങള്‍ സര്‍ക്കാര്‍ സേവനങ്ങള്‍ സ്വീകരിക്കുമ്പോള്‍ നല്കുന്ന ഫീസിന്റെ സിംഹഭാഗവും സര്‍ക്കാര്‍ ഖജനാവില്‍ ഒടുക്കിക്കാന് ഇവര്‍ മറക്കാറില്ല.
രജിസ്ട്രേഷന്, റവന്യൂ, ആരോഗ്യം, ആദായനികുതി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വര്‍ഷാവര്‍ഷം കോടിക്കണക്കിന് രൂപയുടെ കമ്പ്യൂട്ടര്‍ ജോലികളാണ് സ്വകാര്യ മേഖയ്ക്ക് നല്‍കുന്നത്. ഇത് അക്ഷയ കേന്ദ്രങ്ങള്‍ക്ക് നല്കിയാല് തന്നെ ഇവര്‍ക്ക് മെച്ചപ്പെട്ട വരുമാനം ലഭിക്കും. സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധയുണ്ടായില്ലെങ്കില്‍ അക്ഷയ സംരംഭകരുടെ പട്ടിണി മരണത്തിന് ഏറെ വൈകാതെ കേരളം സാക്ഷ്യം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: