കൊല്ലം: ബീഫ് രാഷ്ട്രീയം, പശുവിനെച്ചൊല്ലി കൊല, എസ്എന്‍ഡിപി അവിശുദ്ധബന്ധം, വ്യാപം കേസ്, ന്യൂനപക്ഷങ്ങള്‍ക്ക് അരക്ഷിതാവസ്ഥ, അക്കാദമി അവാര്‍ഡ് തിരിച്ചുകൊടുക്കല്‍, രാജ്യത്ത് അസഹിഷ്ണുത… ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത അസ്ത്രങ്ങള്‍ എടുത്തുപ്രയോഗിച്ചുനോക്കി ഇടതുവലതുമുന്നണികള്. പക്ഷേ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ജനം വ്യക്തമാക്കി. നിങ്ങള്‍ക്ക് വെറുപ്പായിരിക്കും, സഹകരിക്കാന്‍ പ്രയാസമായിരിക്കും. പക്ഷേ ഞങ്ങള്‍ക്ക് വേണം ബിജെപിയെ. രാജ്യത്തിന് വേണം വികസനം. അടുത്ത തലമുറക്ക് മെച്ചപ്പെട്ട ജീവിതമുണ്ടാകണം.
കൊല്ലം ജില്ലയില്‍ മുന്‍കാലങ്ങളിലൊന്നും നേടിയിട്ടില്ലാത്ത വിജയമാണ് ബിജെപി കൈവരിച്ചിരിക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ മുന്നണികള്‍ക്കുള്ള പാഠം. തിരിച്ചറിവിന് പോലും കഴിയാത്തവിധം വിദ്വേഷവും അസഹിഷ്ണുതയും കേരളസമൂഹത്തില്‍ വ്യാപിപ്പിക്കുന്ന ഇടതുനേതാക്കള്‍ക്കും അവരുടെ അണികള്‍ ചമയുന്ന ഒരുകൂട്ടം വായാടികള്‍ക്കും തെരുവുഗുണ്ടായിസം അന്നമാക്കിയ അക്രമികള്‍ക്കും വോട്ടര്‍മാര്‍ വ്യക്തമായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്. പശ്ചിമബംഗാളില്‍ മേല്‍വിലാസം വരെ ഉപ്പുചാക്കിലാക്കി കുഴിച്ചിട്ട മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് കണ്ണൂരിന്റെ ഹുങ്ക് അവസാനിപ്പിക്കാന്‍ നേരമായിരിക്കുന്നു. ഭൂരിപക്ഷത്തെ കാല്‍ചുവട്ടിലാക്കി ന്യൂനപക്ഷ പ്രീണനം അജണ്ടയാക്കിമാറ്റിയ രാഷ്ട്രീയം ഇനിയും ചിലവാക്കാനാവില്ലെന്ന് അവരില്‍ പള്ളിക്കൂടവരാന്ത കയറിയവര്‍ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു.
മുന്‍കാലങ്ങളില്‍ മുന്നണികളുടെ ജൈത്രയുടെ പാതയില്‍ അരികുപറ്റാന്‍ പോലും സാധിക്കാത്ത ബിജെപി ഇത്തവണ വാരിക്കൂട്ടിയത് ജനങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്ന മാറ്റത്തിന്റെ സൂചന നല്കുന്ന വോട്ടുകളായിരുന്നു. പതിനാറ് കേന്ദ്രങ്ങളില്‍ നടന്ന വോട്ടെണ്ണല്‍ ഹാളിന് പുറത്ത് ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദതിമര്‍പ്പിലായിരുന്നു. തെരഞ്ഞെടുപ്പിന്റെ ഒരുഭാഗത്ത് മത്സരിച്ചത് ബിജെപിയായിരുന്നുവെന്നത് വരാന്‍പോകുന്ന തെരഞ്ഞെടുപ്പിന്റെയും ജില്ലയിലെ രാഷ്ട്രീയമാറ്റത്തിന്റെയും സൂചനയാണ്.
കഴിഞ്ഞ തവണ വിജയിച്ച സീറ്റുകള്‍ നിലനിര്‍ത്താന്‍ സാധിച്ചത് ബിജെപിക്ക് ഏറെ പ്രതീക്ഷനല്‍കുന്നു. ബ്ലോക്കുകളിലും, ജില്ലാ പഞ്ചായത്തുകളിലും രണ്ടാംസ്ഥാനത്ത് എത്താന്‍ ബിജെപിക്ക് സാധിച്ചു. വോട്ടുകളുടെ കണക്ക് എടുത്താല്‍ ബിജെപി മുന്‍വര്‍ഷങ്ങളിലേക്കാള്‍ ബഹുദൂരം മുന്നിലാണ്. തൃക്കരുവ പഞ്ചായത്ത് ഒഴിച്ചാല്‍ ജില്ലയിലെ ഒട്ടുമിക്ക പഞ്ചായത്തിലും എല്‍ഡിഎഫ്-ബിജെപി പോരാട്ടമായിരുന്നു. പനയം, പെരിനാട്, നെടുവത്തൂര്‍, ഇളമ്പള്ളൂര്‍ എന്നിവിടങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികളില്‍ പലരും പരാജയപ്പെട്ടത് പത്തില്‍ താഴെ വോട്ടിനാണ്. ചാത്തിനാംകുളം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി പ്രദീപ് പരാജയപ്പെടുന്നത് ഒരു വോട്ടിനായിരുന്നു. കഴിഞ്ഞവര്‍ഷം 23 സീറ്റുകളില്‍ മാത്രം ജനപ്രതിനിധികളുണ്ടായിരുന്ന ബിജെപി ഈ തെരഞ്ഞെടുപ്പില്‍ 83 സീറ്റുകള്‍ നേടാനായത് തന്നെ വളര്‍ച്ച പ്രകടമാക്കുന്നു. ആദിച്ചനല്ലൂരില്(മൂന്ന്), ആലപ്പാട് (മൂന്ന്), അലയമണ്‍(ഒന്ന്), അഞ്ചല്‍(മൂന്ന്),ചടയമംഗലം(ഒന്ന്), ചാത്തന്നൂര്‍(രണ്ട്), ചിറക്കര(രണ്ട്), ചിതറ(രണ്ട്), ഈസ്റ്റ് കല്ലട (ഒന്ന്), ഇടമുളയ്ക്കല്‍(രണ്ട്), ഇളമാട്(മൂന്ന്), ഇളംമ്പള്ളൂര്‍( ആറ്), ഇട്ടിവ (രണ്ട്), കല്ലുവാതുക്കല്‍(നാല്), കരീപ്ര(രണ്ട്), കൊറ്റങ്കര(ഒന്ന്), കുണ്ടറ(രണ്ട്), കുന്നത്തൂര്‍(ഒന്ന്), മേലില(ഒന്ന്), മൈലം(മൂന്ന്), മൈനാഗപ്പള്ളി(രണ്ട്), നെടുമ്പന(ഒന്ന്), നെടുവത്തൂര്‍(മൂന്ന്), നീണ്ടകര(ഒന്ന്), പനയം(രണ്ട്), പട്ടാഴിവടക്കേകര(ഒന്ന്), പവിത്രേശ്വരം(രണ്ട്), പെരിനാട്(മൂന്ന്), പിറവന്തൂര്‍(രണ്ട്), പോരുവഴി(നാല്), ശൂരനാട് സൗത്ത്(ഒന്ന്), തലവൂര്‍(ഒന്ന്), തഴവ(നാല്), തെക്കുംഭാഗം(ഒന്ന്), തൃക്കരുവ(ഒന്ന്), തൃക്കോവില്‍വട്ടം(രണ്ട്), ഉമ്മന്നൂര്‍(ഒന്ന്), വെള്ളിനല്ലൂര്‍(രണ്ട്), വെളിയം (ഒന്ന്), വെട്ടിക്കവല(ഒന്ന്) എന്നിങ്ങനെയാണ് ബിജെപിയുടെ സീറ്റ് നില.
ഇടതുവലതുമുന്നണികളുടെ കോട്ടകള്‍ ഭേദിച്ച് ബിജെപി നേടിയ വിജയം അഭിമാനകരമാണെന്ന് ബിജെപി ദക്ഷിണമേഖലാ സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍ പറഞ്ഞു. കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളും മുന്നണികളും എസ്ഡിപിഐ, പിഡിപി അടക്കമുള്ള പാര്‍ട്ടികളും ബിജെപി വിജയിക്കുന്നത് തടയാന്‍ ഒന്നിച്ചുശ്രമിച്ചിട്ടും നടന്നില്ല. ജയിച്ചതിന്റെ പത്തിരട്ടി സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തിയ പാര്‍ട്ടി ബിജെപിയാണ്. തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതി ചര്‍ച്ചയാക്കാതിരിക്കാന്‍ ബോധപൂര്‍വം ശ്രമിച്ച എല്‍ഡിഎഫാണ് യുഡിഎഫിനെ സമ്പൂര്‍ണ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചതെന്നും പറഞ്ഞു.
പത്തനാപുരം: മലയോരമേഖലയിലും ശക്തമായ ബിജെപി തരംഗം. പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത്, പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്ത്, തലവൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. വര്‍ഷങ്ങളായി ഇടതുവലതു മുന്നണികള്‍ കുത്തകയാക്കിവച്ചിരുന്ന വാര്‍ഡുകളാണ് ബിജെപി സ്ഥാനാര്‍ഥികള്‍ പിടിച്ചടക്കിയത്. മിക്ക പഞ്ചായത്തുകളിലും യുഡിഎഫ് മൂന്നാം സ്ഥാനത്തു പോകുന്ന കാഴ്ചയാണ്. പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാര്‍ഡായ ചേകത്ത് ബിജെപി സ്ഥാനാര്‍ഥി എസ്.നിഖില്‍ 103 വോട്ടുകള്‍ക്ക് എല്‍ഡിഎഫിന്റെ മത്തായി ജോര്‍ജിനെ പരാജയപ്പെടുത്തി. പിറവന്തൂരിലെ പതിനഞ്ചാം വാര്‍ഡായ കമുകുംചേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാരി 108 വോട്ടുകള്‍ക്ക് വിജയിച്ചു. പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്തിലെ ചെളിക്കുഴി മാര്‍ക്കറ്റ് വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി അഭിലാഷ് രണ്ട് വോട്ടുകള്‍ക്ക് വിജയിച്ചു. തലവൂര്‍ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡായ കമുകുംചേരിയില്‍ കെ.ആര്.സന്തോഷ്കുമാര്‍ 134 വോട്ടുകള്‍ക്ക് എല്‍ഡിഎഫിന്റെ കിരണ്‍ കെ.കൃഷ്ണയെ പരാജയപ്പെടുത്തി. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു കിരണ്‍. പതിമൂന്ന് വാര്‍ഡുകളില്‍ ബിജെപി യുഡിഫിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തി.
പത്തനാപുരം: പ്രവചനങ്ങള്‍ കാറ്റില്‍ പറത്തി കിഴക്കന്‍ കാറ്റ് ഇടതുമുന്നണിക്കനുകൂലമായി. നേരിയ വെല്ലുവിളി പോലും ഉയര്‍ത്താനാകാതെ പത്തനാപുരത്ത് യുഡിഎഫ് തകര്‍ന്നടിഞ്ഞു. ആറു പഞ്ചായത്തുകളും ഇനി ഇടതുമുന്നണി ഭരിക്കും. 19 വാര്‍ഡുകളുള്ള പത്തനാപുരം പഞ്ചായത്തില്‍ രണ്ടിടത്ത് മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. പതിനാറിടത്ത് എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ മാങ്കോട് എല്‍ഡിഎഫ് വിമതന് ജയിച്ചു.
പ്രചരണ രംഗത്തുണ്ടായിരുന്ന ഒരാനുകൂല്യങ്ങളും വോട്ടായി മാറ്റാന്‍ യുഡിഎഫിന് കഴിഞ്ഞില്ല. യുഡിഎഫിന്റെ പരമ്പരാഗത സീറ്റുകള്‍ പോലും ഇടതുമുന്നണിക്കനുകൂലമായി. പത്തനാപുരത്ത് ബിജെപിക്ക് വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. പിറവന്തൂര്‍, തലവൂര്‍, പട്ടാഴി വടക്ക് പഞ്ചായത്തുകളില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനായി. യുഡിഎഫ് ഭരിച്ചിരുന്ന പിറവന്തൂര്‍, തലവൂര്‍, പട്ടാഴി പഞ്ചായത്തുകളിലും എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തു. ഉറച്ച മണ്ഡലങ്ങളില്‍ പോലും വിജയം കൈവിട്ടതിന്റെ ഞെട്ടലില്‍ നിന്നും യുഡിഎഫ് കേന്ദ്രങ്ങള്‍ ഇനിയും മുക്തമായിട്ടില്ല. പിറവന്തൂര്‍, തലവൂര്‍ പഞ്ചായത്തുകളില്‍ മാത്രമാണ് യുഡിഎഫിന് അല്പമെങ്കിലും ആശ്വാസത്തിന് വകയുള്ളത്. തലവൂരിലും പിറവന്തൂരും എട്ടു സീറ്റുകള്‍ വീതം നേടിയ യുഡിഎഫിന് ഇനി ശക്തമായ പ്രതിപക്ഷമായി തുടരാം. സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ പിഴവാണ് പരാജയകാരണമെന്ന് യുഡിഎഫ് കേന്ദ്രങ്ങള്‍ സമ്മതിക്കുന്നു.
കുന്നത്തൂര്‍: പോരുവഴി ഗ്രാമപഞ്ചായത്തില്‍ ബിജെപി നാല് സീറ്റ് നേടി കരുത്ത് തെളിയിക്കുകയും രണ്ടാമത്തെ വലിയ കക്ഷിയാകുകയും ചെയ്തു. ഭരണകക്ഷിയായ കോണ്‍ഗ്രസ് ഒരുസീറ്റിലേക്ക് കൂപ്പുകുത്തി. എല്‍ഡിഎഫ് എട്ടും എസ്ഡിപിഐ രണ്ടും മുസ്ലിംലീഗ് ഒന്നും സ്വതന്ത്രര്‍ രണ്ടും സീറ്റ് നേടി. കഴിഞ്ഞ തവണ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരിച്ച പഞ്ചായത്തിലാണ് അവര്‍ക്ക് ഈ തിരിച്ചടി ഉണ്ടായിരിക്കുന്നത്. തുടക്കം മുതല്‍ ശക്തമായ പ്രവര്‍ത്തനമാണ് ബിജെപി നടത്തിയത്. നാല് വാര്‍ഡുകളില്‍ കോണ്‍ഗ്രസ് സിപിഎമ്മിനു വോട്ട് മറിച്ചതാണ് ബിജെപിക്ക് ഇവിടെ ഭരണം നഷ്ടപെടുത്തിയത്. കഴിഞ്ഞ തവണ ബിജെപിക്ക് ഇവിടെ അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. നിലവില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ സ്വതന്ത്രന്മാരുടെ തീരുമാനം നിര്‍ണായകമാകും. കോളേജ് ആറാംവാര്‍ഡ് നമ്പൂരേത്ത് തുളസീധരന്‍പിള്ള, അമ്പലതുംഭാഗം എട്ടാംവാര്‍ഡ് അഡ്വ. രമ്യ, ബ്ലോക്ക് ഓഫീസ് പത്താംവാര്‍ഡ് അനിതകുമാരി, പള്ളിമുറി പതിനാറാം വാര്‍ഡ് വിനോദ്കുമാര്‍ എന്നിവരാണ് ഇവിടെ വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥികള്‍.
കരുനാഗപ്പള്ളി: ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തഴവ, ആലപ്പാട് പഞ്ചായത്തുകളില്‍ ബിജെപി വന്‍വിജയമാണ് കൈവരിച്ചത്. തഴവപഞ്ചായത്തില്‍ ആകെയുള്ള 22 വാര്‍ഡുകളില്‍ നാലെണ്ണം ബിജെപി കരസ്ഥമാക്കുകയും നാലുവാര്‍ഡുകളില്‍ അമ്പതില്‍ താഴെ വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത്. ആലപ്പാട് പഞ്ചായത്തിലും ഉജ്വലവിജയമാണ് ബിജെപി നേടിയത്. ഇടതുവലതു മുന്നണികളുടെ മാറിമാറിയുള്ള ഭരണത്തില്‍ തീരദേശവാസികള്‍ അനുഭവിച്ച പീഡനങ്ങള്‍ക്കെതിരെ ശക്തമായ മറുപടിയാണ് മൂന്നു ബിജെപി അംഗങ്ങളെ വിജയിപ്പിച്ചത്.
ആലപ്പാട് പഞ്ചായത്തില്‍ വെള്ളനാതുരുത്തില്‍ ബിജെപി പ്രതിനിധി കുറഞ്ഞ വോട്ടുകള്‍ക്കാണ് രണ്ടാംസ്ഥാനത്ത് എത്തിയത്. തഴവ ഗ്രാമപഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥികളായ ശരത്കുമാര്, ഒമ്പതാം വാര്‍ഡില്‍ ലത എന്നിവര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളേയും 17-ാം വാര്‍ഡില്‍ നിന്ന വിപിന്‍, 18-ാം വാര്‍ഡ് സ്ഥാനാര്‍ഥി ദേവിവിമല്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെയുമാണ് പരാജയപ്പെടുത്തിയത്. ആലപ്പാട് പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ നിന്നും സജിമോള്‍, ഏഴാം വാര്‍ഡില്‍ നിന്നും പ്രിയമാലിനി, 13-ാം വാര്‍ഡില്‍ നിന്നും രാംകുമാര്‍ എന്നിവര്‍ വിജയിച്ചു. കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റിയില്‍ 16-ാം ഡിവിഷനില്‍ നിന്നും ശാലിനി രാജീവ് സിപിഐ നേതാവും ജില്ലാഡിവിഷനില്‍ മെമ്പറുമായ വിജയമ്മലാലിയെ 30 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: