കൊച്ചി: വിശ്വാസികള്‍ക്ക് പ്രാതിനിധ്യമില്ലാത്ത ദേവസ്വം നിയമം റദ്ദ് ചെയ്യണമെന്ന ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ച സാഹചര്യത്തില്‍ 1984ലെ കേരള ദേവസ്വം ഭരണ പരിഷ്കാര കമ്മീഷന് റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നു. നിലവിലെ ദേവസ്വം നിയമം അപര്യാപ്തമാണെന്നും വിശ്വാസികള്‍ക്ക് പങ്കാളിത്തമുള്ള ഭരണസംവിധാനം എത്രയും വേഗം രൂപീകരിക്കണമെന്നും ചൂണ്ടിക്കാട്ടി അന്വേഷണ കമ്മീഷനായ കെ.പി. ശങ്കരന്‍നായരാണ് സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും ഇടത്-വലത് സര്‍ക്കാരുകള്‍ റിപ്പോര്‍ട്ട് പാടേ അവഗണിച്ചു. ദേവസ്വം നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊച്ചി സ്വദേശി ടി.ജി. മോഹന്‍ദാസ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ കെ.പി. ശങ്കരന്‍നായര്‍ കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പഴയകാലത്ത് വിശ്വാസികളാണ് ക്ഷേത്രഭരണം നടത്തിയിരുന്നതെന്നും ആ കാലഘട്ടം ക്ഷേത്രങ്ങളുടെ സുവര്‍ണ കാലമായിരുന്നെന്നും കമ്മീഷന് റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. സര്‍ക്കാര്‍ നിയന്ത്രണവും ഭരണവും ക്ഷേത്രങ്ങളുടെ നില മെച്ചപ്പെടുത്തിയില്ല. അതിനാലാണ് നിലവിലുള്ള ഭരണ സംവിധാനം മാറ്റേണ്ടതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ക്ഷേത്ര മതധര്‍മ്മ സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ: വ്യത്യസ്ത നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭരണത്തിന് പകരം ഏകീകൃത നിയമവ്യവസ്ഥയും ഭരണസംവിധാനവും നടപ്പാക്കണം. ഭരണത്തിന് ഒരു കേന്ദ്ര ഭരണസമിതി ഉണ്ടാകണം.
ക്ഷേത്രാരാധകര്‍ക്ക് പങ്കാളിത്തമുള്ള ഭരണസംവിധാനം രൂപീകരിക്കണം. ഹിന്ദു എംഎല്‍എമാരും ഹിന്ദുമന്ത്രിമാരും ചേര്‍ന്ന് ദേവസ്വം ബോര്‍ഡ് ഉണ്ടാക്കുന്ന രീതി അവസാനിപ്പിക്കണം.
ഭരണത്തില്‍ രാഷ്ട്രീയ സ്വാധീനമോ പരിഗണനയോ ഉണ്ടാകരുത്. മതേതര സര്‍ക്കാരിന് മതസ്ഥാപനങ്ങളുടെ ഭരണത്തില്‍ നിയന്ത്രണം ഉണ്ടാകരുത്. ക്ഷേത്രങ്ങളുടെയും മതധര്‍മ്മ സ്ഥാപനങ്ങളുടെയും ഭരണം വിശ്വാസികളുടെ നിയന്ത്രണത്തിലാകണം. പ്രധാനപ്പെട്ട ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് ആരാധകരുടെ ഉപദേശക സമിതികള്‍ രൂപീകരിക്കണം.
ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ ആരാധകരുടെ പ്രതിനിധികളടങ്ങുന്ന കേന്ദ്ര സമിതി രൂപീകരിക്കണം. ആരാധക സമിതികള്‍ക്കും കേന്ദ്ര സമിതിക്കും പ്രാദേശിക ഘടകങ്ങള്‍ രൂപീകരിക്കണം. നയരൂപീകരണം, ഭരണകാര്യങ്ങള്‍, ബജറ്റ് എന്നിവയുടെ ചുമതലയാണ് കേന്ദ്ര സമിതികള്‍ക്ക് ഉണ്ടാകേണ്ടത്. ദൈനംദിന ഭരണം കേന്ദ്രസമിതി നിശ്ചയിക്കുന്നതും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ മുതിര്‍ന്ന ഉദ്യോഗസ്ഥനില്‍ നിക്ഷിപ്തമാക്കണം.
ഹിന്ദുമതത്തില്‍ ജനിച്ചവരെയെല്ലാം ആരാധകരായി കണക്കാക്കാനാവില്ല.
ഒരു വ്യക്തിയുടെ താമസസ്ഥലത്തിനടുത്തുള്ള ഏതെങ്കിലും ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നവരെ ആരാധകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താം.
ഗവണ്മെന്റ് നിയന്ത്രണത്തിലുള്ള ഒരു ദേവസ്വം വകുപ്പ്, പ്രാദേശിക തലത്തില്‍ ബോര്‍ഡുകള്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങളും പരിഗണിച്ചിരുന്നു. എന്നാല്‍ ഇതിനേക്കാള്‍ ഫലപ്രദവും പ്രായോഗികവുമാണ് മഹാഭൂരിപക്ഷം വിശ്വാസികളും നിര്‍ദ്ദേശിച്ച കേന്ദ്രസമിതി എന്ന ആശയം.
ഹര്‍ജിയില്‍ പറയുന്നത്
നിലവിലെ ദേവസ്വം ഭരണസംവിധാനത്തില്‍ വിശ്വാസികള്‍ക്ക് പ്രാതിനിധ്യമില്ല. ഹിന്ദു ജനപ്രതിനിധികളിലൂടെയുള്ള പ്രാതിനിധ്യ വോട്ടവകാശം ഭൂരിപക്ഷം വിശ്വാസികള്‍ക്കും വോട്ടവകാശം നിഷേധിക്കുന്നു. ദേവസ്വം ബോര്‍ഡിലേക്കുള്ള രണ്ടംഗങ്ങളെ ഹിന്ദു മന്ത്രിമാരാണ് തെരഞ്ഞെടുക്കുന്നത്.
എന്നാല്‍ ഇത് അംഗീകരിക്കാനും തള്ളാനും ഹിന്ദുവല്ലാത്ത മുഖ്യമന്ത്രിക്കും അധികാരമുണ്ട്. നിയമസഭയില്‍ പകുതിയോളം മാത്രമാണ് ഹിന്ദു എംഎല്‍മാര്‍ ഉള്ളത്. അവര്‍ ഭൂരിഭാഗം ഹിന്ദുക്കളെയും പ്രതിനിധീകരിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: