കൊച്ചി : ബാര്‍ കോഴക്കേസില്‍ മന്ത്രി കെ.എം. മാണിക്കും വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോളിനുമെതിരെ കടുത്ത പരാമര്‍ശങ്ങളുമായി ഹൈക്കോടതി. വിജിലന്‍സ് കോടതി വിജിലന്‍സിന് എതിരെ നടത്തിയ രൂക്ഷമായ പരാമര്‍ശങ്ങള്‍ നീക്കിക്കിട്ടാന്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി അതിനേക്കാള്‍ രൂക്ഷമായ ഭാഷയിലാണ് ഇരുവരെയും വിമര്‍ശിച്ചത്. ബാര്‍കോഴക്കേസില്‍ പുറത്തുനിന്ന് നിയമോപദേശം തേടിയതിന് വന്ന ചെലവും സാധാരണക്കാരന് വഹിക്കണോയെന്നും കോടതി ചോദിച്ചു.
മാണിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നതടക്കമുള്ള വിജിലന്‍സ് കോടതിയുടെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന വിജിലന്‍സിന്റെ ആവശ്യവും ഹൈക്കോടതി തള്ളി. കോടതി പരാമര്‍ശങ്ങളും നടപടിയും സര്‍ക്കാരിനും മാണിക്കും വിന്‍സണ്‍ എം.പോളിനും കനത്തയാഘാതമാണ്. വിധി മാറ്റിവയ്പ്പിക്കാന്‍ അഭിഭാഷകര്‍ നടത്തിയ ശ്രമങ്ങളും കോടതി തടഞ്ഞു. ഇന്നലെ തന്നെ കേസില്‍ വിധിപറയുമെന്ന് ജസ്റ്റീസ് ബി. കമാല്‍ പാഷ വ്യക്തമാക്കുകയും ചെയ്തു. ഇതിനുശേഷമാണ് മാണി മന്ത്രിയായി തുടരുന്നതിന് എതിരെ കോടതി പരാമര്‍ശം നടത്തിയതും.
കേസില്‍ വിശദമായ വാദംകേട്ട ഹൈക്കോടതി മാണിക്കെതിരെ തുടരന്വേഷണം നടത്തണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് ശരിവച്ചു. എന്നാല്‍ വിജിലന്‍സ് ഡയറക്ടര്‍ കൃത്യസമയത്ത് നടപടിയെടുക്കാത്തതിനെ വിമര്‍ശിക്കുകയും ചെയ്തു.
വിജിലന്‍സ് എസ്പിയുടെ വസ്തുതാ റിപ്പോര്ട്ടിന്മേല് തുടരന്വേഷണത്തിന് ഉത്തരവിടാന്‍ അധികാരമുണ്ടായിട്ടും വിജിലന്‍സ് ഡയറക്ടര്‍ ചെയ്തില്ല. അതിനാല്‍ വിജിലന്‍സ് കോടതിക്ക് തുടരന്വേഷണത്തിന് ഉത്തരവിടേണ്ടി വന്നു. പ്രതിസ്ഥാനത്തുള്ളയാള്‍ മന്ത്രിയായി തുടര്‍ന്നാല്‍ കേസില്‍ വിജിലന്‍സ് ശരിയായ രീതിയില്‍ അന്വേഷണം നടക്കില്ലെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ടാകുമെന്നും ജസ്റ്റീസ് ബി. കമാല്‍ പാഷ വ്യക്തമാക്കി.
വിജിലന്‍സിനുവേണ്ടി സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനും മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലാണ് ഹാജരായത്.
വിജിലന്‍സ് എസ്പിയുടെ വസ്തുതാ റിപ്പോര്ട്ടിന്മേല് ഇടപെടാന്‍ ഡയറക്ടര്‍ക്ക് അധികാരമുണ്ടോ, ഡയറക്ടര്‍ പുറത്തു നിന്ന് നിയമോപദേശം തേടിയത് ശരിയാണോ, വിജിലന്‍സ് എസ്പിയുടെ അന്തിമറിപ്പോര്ട്ടിനു പുറമേ വസ്തുതാ റിപ്പോര്‍ട്ടും സൂക്ഷ്മ പരിശോധനാ റിപ്പോര്‍ട്ടും വിളിച്ചുവരുത്തി പരിശോധിക്കാന്‍ വിജിലന്‍സ് കോടതിക്ക് അധികാരമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഹൈക്കോടതി പരിശോധിച്ചത്.
കേസന്വേഷണത്തില്‍ ഉചിതമായ നിര്‍ദ്ദേശം നല്കാന് വിജിലന്‍സ് മാന്വലിലെ വ്യവസ്ഥകള്‍ അനുസരിച്ച് ഡയറക്ടര്‍ക്ക് അധികാരമുണ്ട്. അതിനാല്‍ ഡയറക്ടറുടെ ഇടപെലില്‍ അപാകതയില്ല. അന്വേഷണത്തില്‍ ഇടപെട്ടതു നിയമ വിരുദ്ധമാണെന്ന് പറഞ്ഞ് ഡയറക്ടര്‍ക്കെതിരെ വിജിലന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അതിനാല്‍ റദ്ദാക്കി. എന്നാല്‍ ഡയറക്ടര്‍ തന്റെ അധികാരം ഫലപ്രദമായി വിനിയോഗിച്ചില്ല. തുടരന്വേഷണത്തിന് ഡയറക്ടര്‍ക്ക് ഉത്തരവിടാമായിരുന്നു, ഹൈക്കോടതി പറഞ്ഞു.
സുപ്രീം കോടതി അഭിഭാഷകരായ എല്‍. നാഗേശ്വര റാവു, മോഹന്‍ പരാശരന് എന്നിവരില്‍ നിന്ന് നിയമോപദേശം തേടിയ വിജിലന്‍സ് ഡയറക്ടറുടെ നടപടിയില്‍ തെറ്റില്ല. നിയമ മന്ത്രി പ്രതിയായതിനാല്‍ പുറത്തുനിന്ന് നിയമോപദേശം തേടാനാണ് അഡ്വക്കേറ്റ് ജനറല്‍ നിര്‍ദ്ദേശിച്ചതും. എന്നാല്‍ ഈ ഘട്ടത്തില്‍ ഡയറക്ടര്‍ എന്തിനാണ് നിയമോപദേശം തേടിയതെന്ന സംശയം കോടതി ഉന്നയിച്ചു.
സീസറുടെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം. പ്രശസ്ത ഇംഗഌഷ് നാടകകൃത്തും കവിയുമായ വില്യം ഷേക്സ്പിയറിന്റെ വിഖ്യാതമായ വരികള്‍ കോടതി ഓര്‍മ്മിപ്പിച്ചു. നീതി നടപ്പാക്കിയാല്‍ മാത്രം പോര, നടപ്പാക്കിയെന്ന് തോന്നിപ്പിക്കുകയും വേണം. ഈ തത്വം ജുഡീഷ്യറിക്കു മാത്രമല്ല, ജനാധിപത്യത്തിന്റെ മറ്റു തൂണുകള്‍ക്കും ബാധകമാണ്. വിജിലന്‍സ് ഡയറക്ടര്‍ പുറത്തു നിന്ന് നിയമോപദേശം തേടിയതിന്റെ ചെലവും സാധാരണക്കാരന് വഹിക്കേണ്ടതുണ്ടോയെന്ന് ആരാഞ്ഞ കോടതി ഈ ചോദ്യം പ്രതിയുടെ മനഃസാക്ഷിക്കു വിടുകയാണെന്നും വ്യക്തമാക്കി.
കേസ് ഡയറിയുടെ ഭാഗമായ വസ്തുതാ റിപ്പോര്‍ട്ടും സൂക്ഷ്മ പരിശോധനാ റിപ്പോര്‍ട്ടും വിളിച്ചു വരുത്തി വിജിലന്‍സ് കോടതി പരിശോധിച്ചതില്‍ അപാകതയില്ല. ഇത്തരമൊരു നടപടി കോടതിയുടെ അധികാര പരിധിയിലുള്ളതാണ്, ഹൈക്കോടതി ചൂണ്ടിക്കാട്ടി.
മന്ത്രി മാണിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നതടക്കമുള്ള വിജിലന്‍സ് കോടതിയുടെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന വിജിലന്‍സിന്റെ ആവശ്യം കോടതി തള്ളി. തുടരന്വേഷണത്തിനുള്ള തീരുമാനത്തെ ന്യായീകരിക്കാനായിരിക്കാം ഇത്തരം പരാമര്‍ശം വിജിലന്‍സ് കോടതി നടത്തിയത്. ഇതൊഴിവാക്കാമായിരുന്നു. അതിനാല്‍ ഈ പരാമര്‍ശങ്ങള്‍ കീഴ്ക്കോടതിയുടെ നിഗമനങ്ങളായി പരിഗണിക്കേണ്ട. തുടരന്വേഷണത്തിലും പിന്നീട് വിചാരണ സമയത്തും ഈ പരാമര്‍ശങ്ങള്‍ പ്രതിക്ക് ദോഷകരമായി ബാധിക്കരുത്, ഹൈക്കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: