തപസ്സ്, ശൗചം, ദയ, സത്യം എന്നിങ്ങനെ നാലുപാദങ്ങളോടുകൂടിയ ധര്‍മ്മം കൃതയുഗത്തില്‍ പരിപൂര്ണ്മമായിക്കാണാം. കാലം കഴിയുംതോറും മറ്റുയുഗങ്ങളില് വര്‍ദ്ധിച്ചുവരുന്ന അധര്മ്മംഹേതുവായി പരിപൂര്ണ്ണധര്മ്മം കാല്ഭാഗംവീതം നഷ്ടമായിവരും. കലിയുഗമാവുമ്പോഴേയ്ക്കും കാല്‍ഭാഗം ധര്‍മ്മം മാത്രമേ അവശേഷിപ്പുണ്ടാവുകയുള്ളു. സത്യം വദ, ധര്‍മ്മം ചരയെന്നാണല്ലൊ ആപ്തവാക്യം. കലിയുഗത്തില്‍ ധര്‍മ്മാനുസൃതമായ കര്‍മ്മങ്ങള്‍ക്ക് പരിഗണനയില്ലാതെവരുന്നു.
ഓരോ യുഗത്തിന്റെയും ആദ്യത്തിലും അവസാനത്തിലും കുറച്ചുവര്‍ഷങ്ങള്‍ സന്ധ്യാംശങ്ങള് എന്ന പേരില്‍ യുഗധര്മ്മത്തിന്നതീതമായി പരിഗണിച്ചിരിക്കുന്നു. കൃതയുഗത്തിന് നാലായിരം വര്‍ഷവും എണ്ണൂറ് സന്ധ്യാംശവര്ഷവും ചേര്‍ന്ന് യുഗധര്‍മ്മം സന്ധ്യംശം
4000 + 800 = 4800
ത്രേതായുഗം 3000 + 600 = 3600
ദ്വാപരയുഗം 2000 + 400 = 2400
കലിയുഗം 1000 + 200 = 1200
10000 2000 12,000
സന്ധ്യംശത്തെ കൂടാതെയുള്ള കാലത്തെ മാത്രമെ യുഗങ്ങളായി കണക്കാക്കുകയുള്ളു. സന്ധ്യംശങ്ങള്ക്കുള്ള കാലയളവില്‍ യുഗധര്‍മ്മത്തിന് ഏറ്റക്കുറച്ചിലുകള്‍ സംഭവ്യമാണ്. ഒരു ചതുര്യുഗം അവസാനിക്കുന്നത് സന്ധ്യംശങ്ങളെയും ഉള്‍പ്പെടുത്തികൊണ്ട് 12,000 ദിവ്യ വത്സരങ്ങള്‍ തികയുമ്പോഴാണ്.
കാലചക്രം ആവര്ത്തനവിധേയമായതിനാല് വീണ്ടും കൃത, ത്രേത, ദ്വാപര, കലികള്‍ തുടരുന്നു. ഇത്തരത്തില്‍ എഴുപത്തിഒന്ന് ചതുര്യുഗങ്ങള് കഴിഞ്ഞാല്‍ ഒരു മന്വന്തരമായി (ഒരു മനുവിന്റെ ആയുഷ്ക്കാലത്തെ മന്വന്തരമെന്നു പറയുന്നു) മനു:- മനുഷ്യകുലത്തിന്റെ അധിപന്. ഒരായിരം ചതുര്യുഗങ്ങള് കഴിയുമ്പോള്‍ ബ്രഹ്മാവിന് ഒരുപകല്‍ സമയം കഴിയും. ഇതിനെ ഒരു കല്പമെന്നു പറയും. പതിനാല് ഇന്ദ്രന്മാരും പതിനാല് മനുക്കളും ഈ കാലയളവില്‍ ജനിച്ചുമരിച്ചുപോകും.
പകല്‍ എത്ര സമയമൊ അത്രയുംസമയം ബ്രഹ്മദേവന് രാത്രിയുമാണ്. ഈ രാത്രിസമയത്തെ ബ്രഹ്മപ്രളയമെന്നു പറയുന്നു. മൂന്നുലോകങ്ങളും സൃഷ്ടികളും ഇല്ലാതാകുന്ന ഈ സമയത്ത് ബ്രഹ്മപ്രളയമെന്നു പറയുന്നു. മൂന്നുലോകങ്ങളും സൃഷ്ടികളും ഇല്ലാതാകുന്ന ഈ സമയത്ത് ബ്രഹ്മദേവനും ബ്രഹ്മജ്ഞന്മാരായ മുനിവര്‍ഗ്ഗവും ബാക്കിവരുന്നു. രാത്രികഴിഞ്ഞ് ബ്രഹ്മാവ് ഉണര്‍ന്നുകഴിഞ്ഞാല്‍ മുന്‍പത്തെപ്പോലെ സൃഷ്ടിതുടങ്ങുന്നു. ദിവസം, മാസം, വര്‍ഷം, എന്നിവ മുന്സൂചിപ്പിച്ചതുപോലെതന്നെ. അങ്ങനെ ബ്രഹ്മദേവന്റെ അന്‍പതു വര്‍ഷത്തെ ഒരു പരാര്ദ്ധമെന്നുപറയാം. രണ്ടു പരാര്‍ദ്ധം (നൂറു ബ്രഹ്മവര്‍ഷം) ബ്രഹ്മാവിന്റെ ആയുഷ്ക്കാലമെന്നു പറയാം.
ഇപ്പോഴത്തെ ബ്രഹ്മാവിന് അന്‍പതു വയസ്സുകഴിഞ്ഞു. അന്‍പത്തിയൊന്നാം വയസ്സിലെ ആദ്യത്തെ ദിവസമായ ശ്വേതവരാഹ കല്പമാണ് ഇപ്പോള്‍. ഓരോ കല്പവും പതിനാലുമനുക്കളുടെ കാലമാണല്ലോ. ഈ കല്പത്തിലെ; സ്വായംഭുവന്, സ്വാരോചിഷന്, ഉത്തമന്, താമസന്, രൈവതന്, ചാക്ഷുഷന് എന്നിവരുടെ കാലം കഴിഞ്ഞുപോയി. ശ്രാദ്ധദേവനാണ് ഇപ്പോഴത്തെ മനു. ഇദ്ദേഹത്തിന് വൈവസ്വതമനുയെന്നും പേരുണ്ട്, സാവര്‍ണ്ണി, ദക്ഷ സാവര്‍ണ്ണി, ബ്രഹ്മസാവര്ണി, ധര്മസാവര്ണി, രുദ്രസാവര്‍ണി, ദേവസാവര്‍ണി, ഇന്ദ്രസാവര്ണി എന്നിവരാണ് ഭാവിയിലെ മനുക്കളെന്നു പറയപ്പെടുന്നു. (ശ്രീമദ്ഭാഗവതം എട്ടാംസ്കന്ധം പതിമൂന്നാം അദ്ധ്യായം).
ത്രിഗുണാധിഷ്ടിതമായ പ്രപഞ്ചത്തിലെ സാമൂഹ്യജീവിയും വിവേകശാലിയുമായ മനുഷ്യനെ ബാധിയ്ക്കുന്ന നന്മതിന്മകളെ കാലോചിതമായി പ്രസ്താവിച്ചിരിക്കുന്നത്. പുരാണങ്ങളില്‍ കാണാവുന്നതാണ്. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷമെന്ന പുരുഷാര്‍ത്ഥങ്ങള്‍ മനുഷ്യ നന്മയ്ക്കായി കല്പിക്കപ്പെട്ടവയാണ്.
ധാര്‍മ്മികമായി വിധിയ്ക്കപ്പെട്ട കര്മ്മങ്ങളാല് ലഭ്യമായ സമ്പത്തുകൊണ്ട് ആഗ്രഹപൂര്ത്തിവരുത്തി, മന: സ്തൃപ്തിയോടെ പ്രപഞ്ച വ്യവഹാരങ്ങളില്‍ നിന്നകന്ന് ആത്മശ്രേയസ്സിന്നുപയുക്തമായ വഴിയിലൂടെ സഞ്ചരിച്ച് ജന്മസാഫല്യമടയുന്നതുതന്നെ മോക്ഷം. ഭൗതികബന്ധങ്ങളില്‍ നിന്നുമുള്ള മോചനം എന്ന് മോക്ഷത്തെ നിര്‍വചിക്കാം. ബന്ധമോക്ഷങ്ങള്‍ക്ക് ഉറവിടം പ്രകൃതിയാണ്. ലൗകികബന്ധങ്ങളിലൂടെ ഭോഗങ്ങളും തത്വജ്ഞാനപരമായ കാഴ്ചയിലൂടെ മോക്ഷവും പ്രാപ്തമാണ്.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: