ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം പറയുന്നത് ഇതാണ്, 2019 ലെ പൊതുതെരഞ്ഞെടുപ്പ് ഫലം 2014 ന്റെ ആവര്‍ത്തനമാകും. നരേന്ദ്രമോദി നയിക്കും, എന്‍ഡിഎ വിജയിക്കും. അതിപ്പോഴേ പ്രവചിക്കാനാകുമോ എന്നു ചോദിച്ചേക്കാം. സാധിക്കും, കാരണം, രാഷ്ട്രീയഗതി അങ്ങനെയാണ്, പക്ഷേ…
ഒരു വലിയ സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ തോറ്റ കേന്ദ്രത്തിലെ ഭരണകക്ഷി നാലുവര്‍ഷത്തിനുശേഷം നടക്കാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പില്‍ വീണ്ടും ഭരണത്തില്‍ വരുമെന്നു പറയുന്നത് സാഹസമല്ലെ എന്നു സംശയിച്ചേക്കാം. ആണെന്നു സമ്മതിച്ചുകൊണ്ടുതന്നെ പറയാം, 2019 ല്‍ 2014 ആവര്‍ത്തിക്കുക തന്നെ ചെയ്യും. എന്തുകൊണ്ടെന്നാല്‍, കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ തോറ്റവര്‍ പാഠങ്ങള്‍ ഒന്നും പഠിക്കുന്നില്ല. സ്വയം തിരുത്തുന്നില്ല. മറിച്ച് അന്നു ജയിച്ചവര്‍, പിന്നീടുള്ള തോല്‍വികളിലും വിജയങ്ങളിലും നിന്ന് പഠിക്കുന്നു, പരീക്ഷണങ്ങളിലെ ഫലമറിഞ്ഞ് സ്വയം തിരുത്തുന്നു, അല്ലെങ്കില്‍ തുടരുന്നു. പൊതുതെരഞ്ഞെടുപ്പിലെ പ്രധാന വിഷയം എന്തായിരുന്നുവെന്ന് ഓര്‍മയുണ്ടല്ലൊ. അഴിമതി, സര്‍വരംഗത്തും നിറഞ്ഞ അഴിമതിയ്ക്കെതിരായിരുന്നു ജനവിധി. സര്‍വര്‍ക്കും സ്വീകാര്യനായ ഒരു നേതാവിനുവേണ്ടിയായിരുന്നു ജനവിധി. ഈ പാഠം രണ്ടും തോറ്റവര്‍ പഠിച്ചില്ലെന്നതാണ് ബീഹാറിലെ തെരഞ്ഞെടുപ്പ് ഫലം.
ചിലത് കണ്ടറിയുക. പൂമാലയോടൊപ്പം അത് കോര്‍ക്കുന്ന വാഴനാരും മുടിയില്‍ ചുടാനിടയാകുന്നുവെന്ന ന്യായത്തിലാണ് ബീഹാറിലെ കോണ്‍ഗ്രസിന്റെ സ്ഥിതി. മഹാസഖ്യത്തിന്റെ ശില്‍പ്പിയും ബീഹാര്‍ വിജയത്തിന്റെ അവകാശിയും രാഹുല്‍ഗാന്ധിയാണെന്ന് വൈതാളികര്‍ക്ക് സുഖിപ്പിക്കാന്‍ പുകഴ്ത്തിപ്പാടാമെന്നിരിക്കിലും ബീഹാറില്‍ കോണ്‍ഗ്രസ് ചിത്രത്തിലില്ല. സീറ്റെണ്ണം നാലില്‍നിന്ന് 27 ആയെന്നത് സത്യം. പക്ഷേ മോദിയെ വീഴ്ത്താന്‍, ‘ഏതു ചെകുത്താനുമായും കൂടും’ എന്ന പഴയ നയത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറിയിട്ടില്ല, മാറില്ല എന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയായിരുന്നു അവിടെ.
ലാലുപ്രസാദ് യാദവെന്ന കാലിത്തീറ്റ കുംഭകോണക്കേസിലെ പ്രതിയെ കോണ്‍ഗ്രസ് കൊണ്ടുനടക്കാന്‍ തുടങ്ങിയിട്ട് ഏറെനാലായി. ഒരു കേസില്‍ ആരോപിതനായതുകൊണ്ടൊ, കീഴ്ക്കോടതികള്‍ ശിക്ഷിച്ചതുകൊണ്ടോ മാത്രം ഒരാളെ കൊള്ളരുതാത്തവനാക്കി മാറ്റാനാവില്ലല്ലൊ എന്നവര്‍ ആദ്യം പറഞ്ഞു. അതില്‍ യുക്തിയുണ്ട്, കാരണം കോണ്‍ഗ്രസില്‍ നേതൃസ്ഥാനത്തുള്ള ആരെക്കുറിച്ചാണ് അഴിമതിയാരോപണമില്ലാത്തത്. എത്രപേരില്ല മേല്‍കോടതികളുടെ സൗജന്യത്തില്‍ പിടിച്ചു നില്ക്കുന്നവരായി.
പക്ഷേ കീഴ്ക്കോടതികളെല്ലാം ശിക്ഷിച്ച്, സുപ്രീംകോടതിയും ശിക്ഷിച്ച്, തെരഞ്ഞെടുപ്പില്‍നിന്ന് വിലക്കുകല്‍പ്പിച്ച ഒരു നേതാവിനെയും അയാള്‍ തലപ്പത്തിരിക്കുന്ന പാര്‍ട്ടിയെയും പിന്തുണയ്ക്കുകയല്ല ചുമക്കുക തന്നെ ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്വയം വിളിച്ചു പറയുന്നത് ഞങ്ങള്‍ നന്നാവില്ലെന്നത് തന്നെയാണല്ലൊ.
അപ്പോള്‍ ചോദ്യം വരാം ബീഹാറിലെ ജനങ്ങള്‍ ഇപ്പോള്‍ പിന്തുണച്ചത് ആ അഴിമതി നേതാവിനെയല്ലെ എന്ന്. ആ ചോദ്യം വരിക തന്നെ വേണം. അപ്പോഴേ ചര്‍ച്ച പൂര്‍ത്തിയാകൂ. അതിലേക്ക് വരാം. കോണ്‍ഗ്രസ് താലോലിച്ച് വളര്‍ത്തിയ മറ്റൊരു രാഷ്ട്രീയ വൈകല്യമാണ് ന്യൂനപക്ഷ പ്രീണനവും ജാതിസ്പര്‍ദ്ധയും. ഇതിനു രണ്ടിനും കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ജനമനസ്സിന്റെ തിരിച്ചടി കിട്ടുകയും ചെയ്തു. പക്ഷേ ബീഹാറില്‍ കോണ്‍ഗ്രസും തുണച്ച മഹാസഖ്യത്തിന്റെ അടിസ്ഥാന നയം ഇതുരണ്ടുമായിരുന്നു. മതാടിസ്ഥാനത്തിലുള്ള സംവരണം നടപ്പാക്കാന്‍, ജാതികള്‍ക്കും ഉപജാതികള്‍ക്കും സംവരണാനുകൂല്യങ്ങള്‍ നല്കാന് ഭരണഘടനാ വിരുദ്ധമായി ആ മുന്നണിയ്ക്ക് പ്രവര്‍ത്തിക്കേണ്ടിവരും.
പക്ഷേ, ഷാബാനു ബീഗം കേസില്‍ ഭരണഘടനാ ഭേദഗതി വരുത്താന്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന കേന്ദ്രത്തിലെ അന്നത്തെ അധികാരം ഇപ്പോഴില്ല. അതിനാല്‍ സാധ്യമല്ലെന്നറിയാം. പക്ഷേ നയപരമായ ആ വൈകല്യം, ആ വിചിത്ര രാഷ്ട്രീയ മനോനിലക്ക് മാറ്റമില്ല. അത് മാറ്റുക വരുന്ന മൂന്നര നാലുകൊല്ലം കൊണ്ട് കോണ്‍ഗ്രസിന് സാധ്യവുമല്ല. മാത്രമല്ല ഒന്നാം പാര്‍ട്ടിയായി നിന്ന് വേണം വേറിട്ടൊരു നയം രൂപീകരിക്കാന്‍, അതു കോണ്‍ഗ്രസിന് സാധ്യവുമല്ല.
നയത്തിലും നിലപാടിലും മാറാത്ത കോണ്‍ഗ്രസിന് ഒന്നിക്കുന്ന പ്രതിപക്ഷത്തിന്റെ ഒന്നാംസ്ഥാനത്ത് നില്ക്കാനുമാവില്ല. ബീഹാറില്‍നിന്ന് നിതീഷ് കുമാറിനെ ദേശീയതലത്തില്‍ നരേന്ദ്രമോദിക്ക് എതിരാളിയായി വളര്‍ത്തിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസിതര പ്രതിപക്ഷം ശ്രമിക്കുകയാണെന്നാണ് ഒടുവിലത്തെ പ്രഖ്യാപനം. നിതീഷിന് അതുകേട്ട് ഉള്ളില്‍ ചിരിപൊട്ടുന്നുണ്ടാവണം.
വി.പി. സിങ് പ്രധാനമന്ത്രിയായത് ബിജെപിയെപ്പോലെ, ഭരണത്തിനു തൊട്ടടുത്തുനില്ക്കാന്തക്ക അംഗബലമുള്ള പ്രതിപക്ഷ സ്ഥാനത്തുണ്ടായിരുന്ന ഒരു ദേശീയപാര്‍ട്ടിയുടെ പിന്തുണയോടെയാണ്. ഇന്നത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ അങ്ങനെയൊരു പാര്‍ട്ടിയില്ല, കോണ്‍ഗ്രസിന് മൂന്നരവര്‍ഷംകൊണ്ട് അങ്ങനെ വളരാനും പറ്റില്ല. എന്നാല്‍ കോണ്‍ഗ്രസും ചില പ്രാദേശിക കക്ഷികളും, ഭാരതത്തെ ഒരു മേഖലയിലും മുന്നോട്ടുപോകാന്‍ സമ്മതിക്കരുതെന് കരുതുന്ന ശക്തികളുടെ കളിപ്പാവകളാകുമ്പോള് വമ്പിച്ച തിരിച്ചടികള്‍ ഇന്നത്തെ പുരോഗമന വഴിയിലുണ്ടാകുമെന്നും ഉണ്ടാക്കാനാകുമെന്നുംകൂടിയാണ് ബീഹാര്‍ ഫലം കാണിക്കുന്നത്.
ഇടതുപക്ഷ കക്ഷികള്‍ എന്ന കപടമതേതരരുടെയും പുരോഗമനവാദികളെന്ന വ്യാജ സാംസ്കാരിക നേതാക്കളുടെയും പരിശ്രമങ്ങള്‍ക്ക് ബീഹാറില്‍ വോട്ടു രാഷ്ട്രീയത്തില്‍ വമ്പന്‍ തിരിച്ചടിയാണുണ്ടായത്. നോക്കൂ, സിപിഎമ്മിനും സിപിഐക്കും മറ്റു ചില കക്ഷികളും ഒക്കെ ചേര്‍ന്ന് മത്സരിച്ചിട്ടും ഒറ്റ സീറ്റില്ല. പക്ഷേ സിപിഐ(എംഎല്)എന്ന നക്സല്‍ ഇടതുപക്ഷ തീവ്രവാദികള്‍ക്ക് അഞ്ച് സീറ്റ് നേടാനായി. മതേതരത്വത്തിന്റെ വിജയമെന്ന് ആര്‍പ്പുവിളിക്കുന്നവര്‍ ചര്‍ച്ച ചെയ്യാന്‍ ഒട്ടും സാധ്യതയില്ലാത്ത, താല്പര്യം കാണിയ്ക്കാനിടയില്ലാത്ത ഗൗരവമുളള വിഷയം.
അധികാരം തോക്കിന് കുഴലിലൂടെയാണവര്ക്ക്. പക്ഷേ ബാലറ്റ് പേപ്പറിലൂടെ നിയമസാധുത നേടിയ അംഗീകാരം ബുള്ളറ്റുകളേക്കാള്‍ വിനാശകാരിയായ ശക്തിയുള്ളതാണ്. സുല്‍ത്താന്‍ ഒവൈസിയെപ്പോലുള്ള വര്‍ഗ്ഗീയ മുസ്ലിം നേതാക്കളും ലാലുവും നിതീഷും കോണ്‍ഗ്രസും മറ്റ് മോദി വിരുദ്ധരും ഏറെ ഭയപ്പെടുത്തിയും പ്രകോപിപ്പിച്ചും ഏറെ പ്രക്ഷുബ്ധരാക്കി നിര്‍ത്തിയിരിക്കുന്ന ഒരു വിഭാഗം ബീഹാറില്‍ ശക്തി കാണിക്കാന്‍ സജ്ജരായി നില്‍ക്കുന്നുണ്ട്.
പൊതുതെരഞ്ഞെടുപ്പുകാലത്ത് ഇവരെല്ലാം ഒന്നിക്കില്ല, പുറത്തങ്ങനെ ഭാവിച്ചാലും; ലാലു യാദവും നിതീഷ് കുമാറും ഇപ്പോള്‍ നടത്തുന്ന ആലിംഗന പ്രകടനത്തിലെ ആത്മാര്‍ത്ഥതയേ അതിനുമുണ്ടാകൂ. നിതീഷിന്റെ മേലേ ലാലു നേടിയ അധിക വിജയം ബീഹാറിന്റെ അടുത്ത വഴിയെങ്ങോട്ടെന്ന ചൂണ്ടുപലകയാവുകയാണ്. വികസനം എന്ന ഗുണപരമായ അജണ്ടയില്‍നിന്ന് 20 വര്‍ഷം പിന്നാക്കം പോകാന്‍ ഒരുങ്ങുന്നതിന്റെ സൂചന.
പക്ഷേ, ബീഹാര്‍ ജനത വോട്ടുചെയ്തിട്ടല്ലെ ലാലു വിജയിച്ചതെന്നു ചോദിക്കുമ്പോഴാണ് കേരളവുമായി താരതമ്യം ചെയ്യേണ്ടിവരുന്നത്. (നരേന്ദ്ര മോദി വോട്ടു കിട്ടിയിട്ടല്ലെ പ്രധാനമന്ത്രിയായത് എന്ന് യുക്തി എതിര്പക്ഷക്കാരോടു ചോദിക്കരുത്, അവര്‍ക്കിഷ്ടമാകില്ല) ബീഹാറില്‍ കേട്ട അതേ മുദ്രാവാക്യങ്ങളുടെ മലയാളമായിരുന്നു കേരളത്തില്‍. പക്ഷേ കേരളം മോദിയേയും മോദിയുടെ പാര്‍ട്ടിയേയും സ്വീകരിച്ചു.
ബീഹാര്‍ നിതീഷിനെപ്പോലുമല്ല, ലാലു പ്രസാദ് യാദവിനെ സ്വീകരിച്ചു. ബീഹാറിന്റെ സാക്ഷരത 100 ശതമാനം ഇല്ല; കേരളത്തിനതുണ്ടെന്നതാണ് വാദം, ബീഹാറില്‍ നിന്നാണ് സിവില്‍ സര്‍വീസ് പാസാകുന്നവര്‍ കേരളത്തെക്കാള്‍ കൂടുതലെങ്കിലും. അവിടെയും ഇവിടെയും പ്രചാരണം ഒന്നായിരുന്നെങ്കിലും സ്വീകരണം രണ്ടുതരത്തിലായി. പൊതുതെരഞ്ഞെടുപ്പിലെ പ്രചാരണത്തിനു സമാനമായിരുന്നു ഇപ്പോള്‍ ബീഹാറിലേതും, പക്ഷേ ഫലം മറ്റൊന്നായി. അതായത് ബീഹാര്‍, ബീഹാറാണ്, അതെത്ര വലുതാക്കിയാലും ഭാരതമാകില്ല തന്നെ. അങ്ങനെ നോക്കുമ്പോള്‍ നേതാവ്, വിഷയം, വോട്ടര്‍മാര്‍ തുടങ്ങിയ വിവിധഘടകങ്ങള്‍ പരിഗണിച്ചാല്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ മറിച്ചൊരു മാറ്റത്തിന് തീരെ സാഹചര്യമില്ല തന്നെ.
എന്നാല്‍, തുടക്കത്തില്‍ പറഞ്ഞ പക്ഷേയുണ്ടല്ലോ. ആ പക്ഷേയ്ക്ക് ഏറെ കനമുണ്ട്, പിന്നില്‍ ഒട്ടേറെ ആശങ്കകളുണ്ട്. അത് മൂന്ന് കാര്യത്തിലാണ്. ഒന്ന്: ഇപ്പോള്‍ കുറിച്ചിട്ടുള്ള, ഭാരതത്തിന്റെ 2020 ലെ സമഗ്രവികസനം എന്ന ഭരണ ലക്ഷ്യം നേടാന്‍ പിന്നെയും വൈകും. രണ്ട്: കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള രാഷ്ട്രീയ അകല്‍ച്ച ഗ്രാമങ്ങളുടെ ലക്ഷ്യമിട്ട വളര്‍ച്ചയെ സ്തംഭിപ്പിക്കും. മൂന്ന്: നിയമനിര്‍മാണങ്ങള്‍ പോലെയുള്ളവ തടസ്സപ്പെടുകയും നിക്ഷിപ്തതാല്‍പ്പര്യക്കാര്‍ ലക്ഷ്യം കാണുകയും ചെയ്യും.
വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെല്ലാം, ബീഹാര്‍ പ്രവണത കാണുമ്പോള്‍ വ്യക്തമാകുന്നത്, കരയ്ക്കിരുന്നു കപ്പലോടിക്കുന്നവരുടെ നിയന്ത്രണത്തിലാകാനാണ് സാധ്യത. അക്കൂട്ടര്‍ക്ക് ഭരിക്കാനല്ല താല്‍പ്പര്യം, ഭരണം നടക്കാതിരിക്കാനാണ്. അതുകൊണ്ടുതന്നെ അരാജകത്വത്തിന്റെ അരങ്ങൊരുക്കുക മാത്രമാണ് കര്‍ത്തവ്യം. പഞ്ചാബിലെ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്, പഴയ ഖാലിസ്ഥാന്‍ തീവ്രവാദത്തെപ്പോലും സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട് ഭാരതത്തിനകത്തും പുറത്തും. ആസാമില്‍, തമിഴ്നാട്ടില്‍, യുപിയില്‍ എല്ലാം അക്കൂട്ടര്‍ സന്നദ്ധരാക്കിക്കഴിഞ്ഞു; ബീഹാറിലെ ദൗത്യം പൂര്‍ത്തിയായി. അവിടെ കാട്ടുഭരണമെന്നും കേന്ദ്രവുമായി കൂട്ടുഭരണമില്ലെന്നും പ്രചരിപ്പിക്കുകയാണ് അടുത്ത ദൗത്യം. രാജ്യത്ത് തുടര്‍ച്ചയായ അസ്വസ്ഥതകളാണ് അക്കൂട്ടര്‍ക്ക് ആവശ്യം.
പക്ഷേ, അതെ, വീണ്ടും പക്ഷേ തന്നെ. എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടതു പലതം ചെയ്യുന്നില്ല എന്ന ചോദ്യം ഉയരുന്നുണ്ട്. വിയോജിപ്പുകാരുടെ പ്രചാരണ പ്രതിരോധത്തെ ഭയന്ന്, നിയമാനുസൃതം ചെയ്യാവുന്ന പലതും പോലും ചെയ്യുന്നില്ല. അത് പ്രതികാര രാഷ്ട്രീയമായി കാണാന്‍ ആരും മുതിരില്ല തന്നെ. പ്രവര്‍ത്തിക്കുകയേ വേണ്ടൂ. നിയന്ത്രിക്കേണ്ടവ നിയന്ത്രിച്ച് പ്രവര്‍ത്തിക്കേണ്ടത് കൃത്യമായി പ്രവര്‍ത്തിച്ചു മുന്നേറുകയാണ് വേണ്ടത്. അതിനുള്ള സമയമായെന്നാണ് ഈ പൊതു പ്രതിരോധം കാണിക്കുന്നത്. അതില്ലെങ്കില്‍ ലക്ഷ്യം വൈകും. തുറക്കേണ്ട കണ്ണുകള്‍ തുറക്കുകതന്നെ ചെയ്യുമെന്നു കരുതാം.
പിന്കുറിപ്പ്: നവംബര്‍ എട്ട്, രാത്രി ഒമ്പതുമണിയുടെ വാര്‍ത്തയില്‍ മൂന്നു മിനുട്ട് നീണ്ട ബീഹാര്‍ തെരഞ്ഞെടുപ്പ് വിവരണം. വിശകലനം അവസാനിക്കുന്നത് ഇങ്ങനെ- രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചു നിന്നു. നരേന്ദ്ര മോദി പരാജയത്തിന്റെ രുചിയിറിഞ്ഞു. മോദിയുടെ ജനപ്രിയത അതിവേഗം കുറയുകയാണ്…അല്‍ ജസീറ ടീവിയുടെ ആഹ്ലാദത്തിനു പിന്നില്‍ ആരാണെന്നറിയാമല്ലൊ. പാക്കിസ്ഥാന് പത്രങ്ങളിലെ വിശകലനവും ഈ രീതിയില്‍തന്നെ. ആരുപറഞ്ഞു, ബീഹാറില്‍ തോറ്റാല്‍ മറ്റു ചിലെടങ്ങളില്‍ പടക്കം പൊട്ടില്ലെന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: