കേരള ജനതയ്ക്കാകമാനം കളങ്കമാണ് ബാര്‍കോഴ കേസില്‍ സംസ്ഥാനസര്‍ക്കാര്‍ വരുത്തിവച്ചത്. ഒരു വര്‍ഷത്തോളമായി ബാര്‍കോഴക്കേസില്‍ സജീവ ചര്‍ച്ചയാണ് നടന്നുവരുന്നത്. ഡോ. ബിജുരമേശ് പുറത്തറിയിച്ച അഴിമതി ആരോപണത്തിന് വ്യക്തമായ തെളിവുകളും അദ്ദേഹം നിരത്തി. എന്നാല്‍ അധികാരത്തിന്റെ ഗര്‍വും അന്വേഷസംഘത്തില്‍ ഇടപെടലുംകൊണ്ട് എല്ലാം തേച്ചുമാച്ച് കളയാമെന്നാശിച്ചതാണ്. എന്നാല്‍ വിജിലന്‍സ് കോടതിയും ഇപ്പോള്‍ ഹൈക്കോടതിയും കണ്ടെത്തിയ കാര്യങ്ങള്‍ അത്യധികം ഗൗരവമുള്ളതാണ്.
വിജിലന്‍സ് ഡയറക്ടറുടെ ഇടപെടലാണ് രണ്ട് കോടതിയും കണ്ടെത്തിയിട്ടുള്ളത്. അതിനെതിരെ രൂക്ഷമായ പരാമര്‍ശവും നടത്തിക്കഴിഞ്ഞു. പ്രഥമ ദൃഷ്ട്യാ ബാര്‍കോഴ കേസില്‍ ധനമന്ത്രി കെ.എം. മാണിക്ക് പങ്കുണ്ടെന്ന് ഇരുകോടതിയും നിരീക്ഷിച്ചിട്ടും മന്ത്രി സ്ഥാനത്തുനിന്നും രാജിവയ്ക്കാനോ വയ്പ്പിക്കാനോ കൂട്ടാക്കിയിട്ടില്ല. ഇത് ജനാധിപത്യത്തോടും നീതിന്യായ വ്യവസ്ഥയോടുമുള്ള കടുത്ത വെല്ലുവിളിയും അനാദരവുമാണെന്ന കാര്യത്തില്‍ സംശയമില്ല. കെ.എം. മാണി മന്ത്രിയായി തുടര്‍ന്നാല്‍ കേരളത്തെ സംഘര്‍ഷഭൂമിയായി മാറ്റാനേ സഹായിക്കൂ. മന്ത്രി എന്ന നിലയില്‍ മാണിക്ക് പുറത്തിറങ്ങാനോ ഭരണ നിര്‍വ്വഹണം നടത്താനോ പറ്റാത്ത രാഷ്ട്രീയ സാഹചര്യമാണ് ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്നത്. അത് മനസ്സിലാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ഭരണമുന്നണിക്കകത്തുനിന്നു തന്നെ മാണിക്കെതിരായ നീക്കം നടന്നുകൊണ്ടിരിക്കുമ്പോഴും ‘മാണിയോട് രാജിവയ്ക്കാന്‍ ആര് ആവശ്യപ്പെട്ടു’ എന്ന ധിക്കാരപരമായ ചോദ്യമാണ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഇന്നലെ ഉയര്‍ത്തിയത്. മന്ത്രിസ്ഥാനത്ത് 24 മണിക്കൂര്‍കൂടി മാണിയെ ഇരുത്തിയാല്‍ മുഖ്യമന്ത്രിക്കുള്ള നേട്ടമെന്താണെന്ന് ഉമ്മന്‍ചാണ്ടി വിശദീകരിക്കേണ്ടിവരും.
ഒക്ടോബര്‍ 29ന് വിജിലന്‍സ് കോടതി പ്രധാനപ്പെട്ട നിരീക്ഷണമാണ് നടത്തിയിരുന്നത്. മാണിയെ കുറ്റവിമുക്തനാക്കുന്ന വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളുകയായിരുന്നു. രണ്ടു ഘട്ടമായി കെ.എം. മാണി 25 ലക്ഷം രൂപ വാങ്ങിയതിന് തെളിവുണ്ടെന്നും നിരീക്ഷിച്ച കോടതി വിജിലന്‍സ് ഡയറക്ടറുടെ പെരുമാറ്റത്തെ നിശിതമായി വിമര്‍ശിച്ചതാണ്. അന്വേഷണ ഉദ്യോഗസ്ഥന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കാതെ മാണിയെ രക്ഷപ്പെടുത്താന്‍ ഡയറക്ടര്‍ സ്വമേധയാ റിപ്പോര്‍ട്ടുണ്ടാക്കിയതാണ് കോടതിയുടെ വിമര്‍ശനത്തിന് വഴിവച്ചത്. അന്വേഷണഉദ്യോഗസ്ഥന് തുടരന്വേഷണം തുടരാമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെതിരെയാണ് വിജിലന്‍സ് ഹൈക്കോടതിയിലെത്തിയത്. എന്നാല്‍ ഹൈക്കോടതിയാകട്ടെ വിജിലന്‍സ് കോടതി നിരീക്ഷിച്ചതിനേക്കാള്‍ ഗൗരവത്തിലാണ് പ്രശ്നത്തെക്കണ്ടത്. ബാര്‍കോഴ കേസില്‍ മന്ത്രികെ.എം മാണിക്കെതിരെ തെളിവുണ്ടെന്ന് ഹൈക്കോടതി ആവര്‍ത്തിച്ചു. കോഴ കൊടുത്തതിനും തെളിവുണ്ടന്നു ഹൈക്കോടതി ആവര്‍ത്തിച്ചു. കോഴ കൊടുത്തതിനും തെളിവുണ്ടെന്ന് പറഞ്ഞ ഹൈക്കോടതി വിജിലന്‍സ് കോടതി വിധിയില്‍ തെറ്റില്ലെന്നും ചൂണ്ടിക്കാട്ടി മാണിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ജസ്റ്റിസ് കമാല്‍ പാഷ നടത്തിയത്.
മന്ത്രിസ്ഥാനം സംബന്ധിച്ച തീരുമാനം മാണിയുടെ മനസാക്ഷിക്ക് വിടുന്നു. മാണി പദവിയില്‍ തുടരുന്നത് ജനങ്ങളില്‍ സംശയം ഉണ്ടാക്കും. പ്രതി സംശയത്തിന്റെ നിഴലില്‍ തുടരണമോയെന്ന് അദ്ദേഹത്തിന്റെ മനഃസാക്ഷി തീരുമാനിക്കട്ടെ. സീസര്‍ മാത്രമല്ല സീസറിന്റെ ഭാര്യയും സംശുദ്ധമായിരിക്കണമെന്നും കോടതി പറഞ്ഞാല്‍ ഏത് ന്യായം പറഞ്ഞാണ് മാണിക്ക് പിടിച്ചുനില്ക്കാന് സാധിക്കുക. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ നിഷിപ്ത താല്പര്യങ്ങള്ക്ക് വഴങ്ങിയെന്നും കോടതി നിരീക്ഷിച്ചു. രൂക്ഷ വിമര്‍ശനമാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് നേരെയും ഉണ്ടായത്. അതേസമയം വിജിലന്‍സിന്റെ വസ്തുതാ റിപ്പോര്‍ട്ടും അന്തിമ റിപ്പോര്‍ട്ടും വാങ്ങാനും പരിശോധിക്കാനും വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമുണ്ടെന്നും കോടതി സമ്മതിച്ചിട്ടുണ്ട്.
തുടരന്വേഷണം നടത്തണമെന്ന് വിജിലന്‍സ് കോടതി വിധിക്ക് സ്റ്റേയില്ലെന്നും ഹൈക്കോടതി വിധിച്ചിരിക്കുകയാണ്. കേസില്‍ കപില്‍ സിബല്‍ ഹാജരായതിനെയും കോടതി വിമര്‍ശിച്ചു. ഇതിനുള്ള ചിലവും ജനം വഹിക്കണമോയെന്ന് കോടതി ചോദിച്ചത് വളരെ പ്രസക്തമായ ചോദ്യമാണ്. കേസ്സില്‍ സ്വകാര്യ നിയമോപദേശം തേടിയതിനെയും കോടതി വിമര്‍ശിച്ചു. കോണ്‍ഗ്രസ് നേതാവായ കപില്‍ സിബല്‍ ഒരു ദിവസം ഹാജരാകാന്‍ 20 ലക്ഷം രൂപയാണ് ഫീസ് വാങ്ങുന്നത്. ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്നാണ് ധനകാര്യമന്ത്രി കെ.എം. മാണി ഇന്നലെ പറഞ്ഞത്. ഗൂഢാലോചനയ്ക്ക് പിന്നില്‍ ആരൊക്കെയാണെന്ന് വ്യക്തമായി അറിയാം. അത് വഴിയെ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി യോഗത്തിന് ശേഷമായിരിക്കും തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് പാര്‍ട്ടി യോഗത്തില്‍ എല്ലാ രാഷ്ട്രീയ കാര്യങ്ങളും ചര്‍ച്ച ചെയ്യും. അതിനുശേഷം തീരുമാനമെടുക്കും ബാര്‍ കോഴ കേസില്‍ രാഷ്ട്രീയ കേരളത്തെ ഉലച്ച ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്ക് ശേഷം മാണിയുടെ ആദ്യ പ്രതികരണമാണിത്.
ഹൈക്കോടതി വിധിയേക്കുറിച്ചുള്ള കൂടുതല്‍ ചോദ്യങ്ങളോട് പ്രതികരിക്കാനും മാണി തയ്യാറായില്ല. ബാര്‍കോഴ വെളിപ്പെട്ടപ്പോള്‍ തന്നെ കെ.എം. മാണി ഗൂഢാലോചന സംശയിച്ചതാണ്-മുഖ്യമന്ത്രിക്ക് നേരെയായിരുന്നു അന്ന് പരോക്ഷമായി ആരോപണം ഉയര്‍ന്നത്. മന്ത്രി കെ. ബാബുവിനെതിരെ 10 കോടിരൂപയുടെ കോഴ ആരോപണം വന്നപ്പോഴാകട്ടെ ക്വിക്ക് വെരിഫിക്കേഷനും പ്രഥമവിവര റിപ്പോര്‍ട്ടും അന്വേഷണവുമൊന്നുമില്ലാതെ കുറ്റവിമുക്തനുമാക്കി. ഇതില്‍ മാണി അസന്തുഷ്ടി പ്രകടിപ്പിച്ചതുമാണ്. മാണിയെ ഇതുവരെ സംരക്ഷിച്ചു നിര്‍ത്തിയ മുഖ്യമന്ത്രിയുടെ പെരുമാറ്റവും സംശയാസ്പദമാണ്. മാണിമാത്രം രാജിവച്ചാല്‍ പോര മുഖ്യമന്ത്രിയും സര്‍ക്കാര്‍ മൊത്തമായും പുറത്തുപോകണമെന്നാണ് കേരളമനഃസാക്ഷി ആഗ്രഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: