കൈകേയിയുടെ പ്രാര്‍ത്ഥന കേട്ട് രാമചന്ദ്രന് ചിരിച്ചുകൊണ്ട് പറഞ്ഞു.
”ഹേ മഹാഭാഗേ, അമ്മ പറഞ്ഞതെല്ലാം ശരിതന്നെ. ദേവന്മാരുടെ കാര്യസിദ്ധിക്കായി എന്റെ പ്രേരണകൊണ്ടാണ് അമ്മയുടെ മുഖത്തുനിന്ന് ആ കഠിനവാക്കുകള്‍ പുറപ്പെട്ടത്. അമ്മയ്ക്കൊരു ദോഷവുമില്ല. രാവും പകലും നിരന്തരം എന്നെത്തന്നെയാണ് അമ്മ ചിന്തിച്ചിരുന്നത്. അതിനാല്‍ എന്നോടുള്ള ഭക്തിയാല്‍ അമ്മയ്ക്ക് നിര്മ്മമത്വമുണ്ടായി മുക്തയായിത്തീരും. ഞാന്‍ സദാ സമദര്‍ശിയാണ്. എനിക്ക് പ്രിയനായോ അപ്രിയനായോ ആരുമില്ല.
മായാവിയായ ഒരാള്‍ക്ക് താന്‍ നിര്‍മ്മിച്ച വസ്തുക്കളില്‍ രാഗമോ ദ്വേഷമോയില്ല. എന്നെ ഒരാള്‍ എങ്ങനെ ഏതുരൂപത്തില്‍ ഭജിക്കുന്നുവോ അതേ പ്രകാരത്തില്‍ ആ വ്യക്തിയെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നു. മായാമോഹിതരായ ആളുകള്‍ എന്നെ സുഖത്തിനു വശീകൃതനായ സാധാരണ മനുഷ്യനായി കരുതുന്നു. അവര്‍ എന്റെ യഥാര്‍ത്ഥരൂപം അറിയുന്നില്ല. സംസാരഭയം ഇല്ലാതാകാനുള്ള തത്ത്വജ്ഞാനം അമ്മയ്ക്ക് ഇപ്പോഴുമുണ്ടായിരിക്കുന്നു. ഇനി എന്നെ സ്മരിച്ചുകൊണ്ട് ഗൃഹത്തില്‍ തന്നെ വസിക്കുക. അങ്ങനെയായാല്‍ കര്മ്മബന്ധങ്ങളില്പെടുകയില്ല.”
അങ്ങനെ ശ്രീരാമന്റെ അനുഗ്രഹത്താല്‍ ജ്ഞാനിയായിത്തീര്‍ന്ന കൈകേയി മകനോടൊപ്പം സന്തോഷത്തോടെ മടങ്ങി. രാമനെ കാണാന്‍ വനത്തിലേക്കു വരണ്ട എന്നു ഭരതന് കല്പിച്ചെങ്കിലും അവര്‍കൂടി വന്നത് രാമനെക്കണ്ട് മാപ്പപേക്ഷിക്കാനാണെന്ന് ഇപ്പോള്‍ മനസ്സിലാകുന്നു. ഏതു ദുഷ്ടബുദ്ധിക്കും ഈശ്വരചിന്തകൊണ്ട് മുക്തിപ്രാപിക്കാം എന്നു തെളിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: