സ്വന്തം ലേഖകന്‍
കണ്ണൂര്‍: ജില്ലയിലെ നഗരസഭാ-ഗ്രാമ പഞ്ചായത്തുകളിലേയും നഗരസഭകളിലേയും അധ്യക്ഷ-ഉപാധ്യക്ഷ പദവികള്‍ പങ്കിടുന്നതിനെച്ചൊല്ലി ഇടത്-വലത് മുന്നണികള്‍ക്കുളളില്‍ തര്‍ക്കം തുടരുന്നു. ഇതുകൊണ്ടുതന്നെ നഗരസഭാ-ഗ്രാമ പഞ്ചായത്തുകളുടേയും അധ്യക്ഷ-ഉപാധ്യക്ഷന്മാര് ആരാകും എന്നതിനെച്ചൊല്ലി ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്. പുതുതായി രൂപം കൊണ്ടതും ഇരു മുന്നണികള്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതുമായ മൂന്ന് നഗരസഭകളുടെ ചെയര്മാന്-വൈസ് ചെയര്മാന് സ്ഥാനങ്ങളില്‍ ആരെത്തുമെന്നത് ഇപ്പോഴും ഉറപ്പു പറയാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുളളത്. പാനൂര്‍, ശ്രീകണ്ഠാപുരം, ഇരിട്ടി തുടങ്ങിയവിടങ്ങളിലാണ് ചെയര്മാന് -വൈസ് ചെയര്മാന് സ്ഥാനങ്ങളെക്കുറിച്ചും ഭരണം സംബന്ധിച്ചും കൂടുതല്‍ അവ്യക്തത നിലനില്‍ക്കുന്നത്. പാനൂരില്‍ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ടെങ്കിലും ചെയര്‍മാനെച്ചൊല്ലി ലീഗിലും കോണ്‍ഗ്രസിലും അഭിപ്രായഭിന്നത നിലനില്‍ക്കുകയാണ്. ബിജെപിയുടെ നിലപാട് നിര്‍ണ്ണായകമായ ഇരിട്ടിയില്‍ കൂടുതല്‍ സീറ്റു നേടിയ യുഡിഎഫിന് ഭരിക്കാന്‍ സാധിച്ചാല്‍ത്തന്നെ ചെയര്മാന് – വൈസ് ചെയര്മാന് സ്ഥാനത്തെ ച്ചൊല്ലി ലീഗിനും കോണ്‍ഗ്രസിനും ഇടയില്‍ അഭിപ്രായഭിന്നത നിലില്‍ക്കുകയാണ്. ഭരണം കിട്ടിയാല്‍ രണ്ടര വര്‍ഷം വീതം ഭരിക്കാമെന്ന ധാരണയില്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് ധാരണയുണ്ടാക്കിയെന്ന് പറയപ്പെടുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ ചെയര്മാന് സ്ഥാനാര്‍ത്ഥിയുള്‍പ്പെടെ പരാജയപ്പെടുകയും യുഡിഎഫില്‍ 10 സീറ്റ് നേടി മുസ്ലീം ലീഗ് മുഖ്യകക്ഷിയാവുകയും ചെയ്തതോടെ ലീഗ് ചെയര്മാന് സ്ഥാനം ഉള്‍പ്പെടെ ആവശ്യപ്പെട്ട് വിലപേശലുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇത് ചെയര്മാന് സംബന്ധിച്ച് മുന്നണിക്കുളളില്‍ തര്‍ക്കം ഉടലെടുക്കാന്‍ കാരണമായിരിക്കുകയാണ്.
ശ്രീകണ്ഠാപുരത്താവട്ടെ ഇരുകക്ഷികള്‍ക്കും തനിച്ച് ഭൂരിപക്ഷമില്ല. യുഡിഎഫിന്റെ മൂന്ന് വിമതര്‍ മത്സരിച്ച് ജയിച്ചു വന്നിരുന്നു. ഇവരുടെ നിലപാടനുസരിച്ചാണ് ഭരണം തീരുമാനിക്കുക. വിജയിച്ച രണ്ട് ലീഗ് വിമതരെ കൂടെക്കൂട്ടി ഭരണത്തിലേറാന്‍ തിരക്കിട്ട നീക്കങ്ങള്‍ യുഡിഎഫ് നടത്തുകയും ഏതാണ്ട് നഗരസഭാഭരണം ലഭിക്കുമെന്നുമുളള സ്ഥിതി നിലവിലുണ്ടെങ്കിലും ചെയര്മാന്-വൈസ് ചെയര്മാന് സ്ഥാനങ്ങളെച്ചൊല്ലി കോണ്‍ഗ്രസിനും ലീഗിനുമിടയിലും ഇരുപാര്ട്ടികള്ക്കുളളിലും തര്‍ക്കം നിലനില്‍ക്കുകയാണ്. ഇതുകൊണ്ടു തന്നെ ഇവിടങ്ങളില്‍ എന്തു സംഭവിക്കുമെന്ന് ഇപ്പോഴും പറയാന്‍ കഴിയാത്ത സ്ഥിതിയാണ്. ആന്തൂര്‍ ഒഴികെയുളള മറ്റ് നഗരസഭകളിലും ചെയര്മാന്, വൈസ് ചെയര്മാന് സ്ഥാനങ്ങളെക്കുറിച്ച് എല്‍ഡിഎഫിലെ മുഖ്യകക്ഷിയായ സിപിഎമ്മിനുളളിലും യുഡിഎഫിലെ ലീഗിനുളളിലും തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയാണ്.
പയ്യന്നൂര്‍, തലശ്ശേരി, തളിപ്പറമ്പ്, കൂത്തുപറമ്പ് നഗരസഭകളിലെ അധ്യക്ഷ-ഉപാധ്യക്ഷ പദവികളിലെത്തുന്നവരെക്കുറിച്ചും ഇതുവരെ വ്യക്തമായ ധാരണയുണ്ടായിട്ടില്ല. പയ്യന്നൂരില്‍ പഴയ ഡിഐസി നേതാവും ഇപ്പോള്‍ സിപിഎം നേതാവുമായ വ്യക്തിയെ ചെയര്‍മാനാക്കാന്‍ നീക്കം നടക്കുന്നുണ്ടെങ്കിലും ഇതില്‍ പയ്യന്നൂരിലെ പരമ്പരാഗത സിപിഎം നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായി സൂചനയുണ്ട്. അതുകൊണ്ടാണ് പ്രഖ്യാപനം നീളുന്നതെന്നാണ് സൂചന. തളിപ്പറമ്പിലാകട്ടെ ലീഗിന് വ്യക്തമായ മേല്‍ക്കൈയുളള നഗരസഭയില്‍ ആരെ ചെയര്മാനാക്കണമെന്നതിനെച്ചൊല്ലി ലീഗിനുളളില്‍ ഭിന്നത നിലനില്‍ക്കുന്നതായി സൂചനയുണ്ട്. കൂടാതെ കോണ്‍ഗ്രസിന് വൈസ് ചെയര്മാന് സ്ഥാനം നല്‍കുന്നതിനെക്കുറിച്ച് ഭിന്നതയുണ്ടെന്നറിയുന്നു.
തലശ്ശേരിയിലാവട്ടെ ഫസല്‍ വധക്കേസ് പ്രതിയായ കാരായി ചന്ദ്രശേഖരനെ ചെയര്മാന് ആക്കാന്‍ പാര്‍ട്ടി തീരുമാനമെടുത്തിട്ടുണ്ടെങ്കിലും കോടതി കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുന്നതിനെ ആശ്രയിച്ചിരിക്കുകയാണ് തീരുമാനം. ഇയാളെ ചെയര്‍മാനാക്കാന്‍ സാധിച്ചില്ലെങ്കില്‍ ആരെയാക്കുമെന്നതിനെക്കുറിച്ച് ഏകാഭിപ്രായത്തിലെത്തിയിട്ടില്ലെന്നും സൂചനയുണ്ട്. കൂത്തുപറമ്പിലും ചെയര്‍മാനെ സിപിഎം ഇതുവരെ ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല. മുന്‍ ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെ നാലോളം പാര്‍ട്ടി നേതാക്കള്‍ ഇവിടെ കൗണ്‍സിലര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. നഗരസഭകള്‍ക്കു പുറമേ ജില്ലാ പഞ്ചായത്തിലും പല ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളിലും പ്രസിഡണ്ട്-വൈസ് പ്രസിഡണ്ട് സ്ഥാനങ്ങളെ തീരുമാനിക്കുന്നതും മുന്നണികള്‍ക്ക് കീറാമുട്ടിയായിരിക്കുകയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി സിപിഎം നേതാവും ഫസല്‍ വധക്കേസില്‍ പ്രതിയായി ജില്ലയ്ക്ക് പുറത്തു കഴിയുന്ന കാരായി രാജനെ സിപിഎം തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതും കോടതിയുടെ തീരുമാനത്തെ ആശ്രയിച്ചാണിരിക്കുന്നത്. ചുരുക്കത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ നേതൃത്വം സ്ഥാനങ്ങള്‍ തീരുമാനിക്കുന്നതില്‍ തികഞ്ഞ അവ്യക്തതയാണ് ഇടത്-വലത് മുന്നണികളിലും ഘടകകക്ഷികളിലും നിലനില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: