ന്യൂദല്‍ഹി: കൊടും ഭീകരനായ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ആസാം( ഉള്‍ഫാ) നേതാവ് അനൂപ് ഛേട്ടിയയെ ബംഗ്ളാദേശ് ഭാരതത്തിന് കൈമാറി. നിരോധിത സംഘടനയായ ഉള്‍ഫാ നേതാവ്് വ്യാജപാസ്പോര്‍ട്ട് കേസില്‍ ബംഗ്ളാദേശില്‍ അറസ്റ്റിലായിട്ട് 18 വര്‍ഷമായിരുന്നുവെങ്കിലും ഭാരതത്തിന് വിട്ടുനല്‍കിയിരുന്നില്ല.
മോദി സര്‍ക്കാര്‍ വന്നശേഷം ചര്‍ച്ചകള്‍ ശക്തമാക്കുകയും കുറ്റവാളികളെ കൈമാറുന്നതു സംബന്ധിച്ച കരാറുകള്‍ നടപ്പാക്കാന്‍ സന്നദ്ധമാകുകയും ചെയ്തതോടെയാണ് ബംഗ്ളാദേശ് ഛേട്ടിയയെ നാടുകടത്തിയത്. അനൂപ് ഛേട്ടിയയെ ബംഗ്ളാദേശ് കൈമാറിയതോടെ കേന്ദ്രസര്‍ക്കാരിന് ഇരട്ടനേട്ടമായി. ആഴ്ചകള്‍ക്കു മുന്‍പാണ് കൊടും കുറ്റവാളി ഛോട്ടാരാജനെ ഭാരതം പിടിച്ചത്.
ചൊവ്വാഴ്ച രാത്രിയിലാണ് ബംഗ്ളാ സര്‍ക്കാര്‍ നാടുകടത്തലിന് അനുമതി നല്‍കിയത്. ഇയാളെ ഇന്ന് ഭാരതത്തില്‍ എത്തിക്കുമെന്നാണ് സൂചന. 97ല്‍ ബംഗ്ളാദേശില്‍ അറസ്റ്റിലായതാണ് ഇയാള്‍. ദല്‍ഹിയില്‍ എത്തിച്ചാലുടന്‍ കേന്ദ്ര ഏജന്‍സികള്‍ ഇയാളെ ചോദ്യം ചെയ്യും. അതുകഴിഞ്ഞ് ആസാം പോലീസിന് കൈമാറും.ഇത് വലിയ നേട്ടമാണ്. ഛേട്ടിയയെ ഭാരതത്തിന് കൈമാറിയതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
ഇനി പലകേസുകള്‍ക്കും തുമ്പു ലഭിക്കും.ബംഗ്ളാ പ്രധാനമന്ത്രിക്ക് നന്ദി. അദ്ദേഹം പറഞ്ഞു.
ഉള്‍ഫാ സ്ഥാപക അംഗമായ ഛേട്ടിയ അതിന്റെ ജനറല്‍ സെക്രട്ടറിയുമായിരുന്നു. കൊലപാതകങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍, ബന്ദിയാക്കി പണം തട്ടല്‍ തുടങ്ങി അനവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. 2005ലും 2008ലും 2011ലും ഇയാള്‍ ബംഗ്ളാദേശില്‍ അഭിയം തേടിയിരുന്നു. 1997 ല്‍ വ്യാജപാസ്പോര്‍ട്ട് കേസില്‍ അറസ്റ്റിലായ ഇയാള്‍ നുഴഞ്ഞുകയറ്റത്തിനടക്കം ശിക്ഷിക്കപ്പെട്ടിരുന്നു. 2003ല്‍ ശിക്ഷ കഴിഞ്ഞെങ്കിലും അഭയം നല്‍കണമെന്ന അപേക്ഷയില്‍ തീരുമാനമാകും വരെ ഇയാളെ ജയലില്‍ തന്നെ സൂക്ഷിക്കാന്‍ ബംഗ്ളാ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇയാളെ കൈമാറാന്‍ കേന്ദ്രസര്‍ക്കാരുകള്‍ നിരന്തരം ശ്രമിച്ചുവരികയായിരുന്നു.ഗോലാപ് ബറുവയെന്ന അനൂപ് ഛേട്ടിയ സുനില്‍ ബജുയെന്നും ഭായിജാന് എന്നും അഹമ്മദ് എന്നും അറിയപ്പെടുന്നുണ്ട്. ആസാമിലെ തിന്‍സുക്കിയ ജില്ലയിലെ ജെറായി ഗാവില്‍ ജനിച്ച ഇയാള്‍ 90കളിലാണ് ഭാരതത്തില്‍ നിന്ന് മുങ്ങിയത്. 91ല്‍ ഇയാളെ ഭാരതം അറസ്റ്റ് ചെയ്തെങ്കിലും അന്നത്തെ ആസാം മുഖമന്ത്രി ഹിതേശ്വര്‍ സൈക്കിയ ഇയാളെ ജയിലില്‍ നിന്ന് വിട്ടയച്ചു.
ആസാമിലെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള ഇയാളാണ് ആസാമിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള വിഘടന വാദം വളര്‍ത്തിയത്.
കുറ്റവാളികളെ കൈമാറാന്‍ കരാര്‍ ഇല്ലാത്തത് ചൂണ്ടിക്കാട്ടിയാണ് ബംഗ്ളാദേശ് ഇയാളെ ഭാരതത്തിന് കൈമാറാതിരുന്നത്. ഇയാളെ സമാധാന ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തി വിഘടനവാദ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള വലിയ യത്നത്തിലാണ് കേന്ദ്രം. ഇതിന് ഇയാളെ മടക്കിക്കിട്ടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിവന്നിരുന്നത്. ചൊവ്വാഴ്ച രാത്രിയിലാണ് ഷേയ്ഖ് ഹസീന സര്‍ക്കാര്‍ ഇയാളെ ഭാരതത്തിന് കൈമാറിയത്.
കൊടുംകുറ്റവാളിയും മുംബയ് അധോലോക നേതാവുമായിരുന്ന ഛോട്ടാരാജനെ അടുത്തിടെയാണ് ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്ന് പിടികൂടിയത്. ഭാരതം നല്കിയ വിവരമനുസരിച്ച് ഇന്തോനേഷ്യന്‍ പോലീസ് ഇയാളെ പിടിച്ച് ഭാരതത്തിന് കൈമാറുകയായിരുന്നു. 27 വര്‍ഷമായി മുങ്ങിനടക്കുകയായിരുന്നു ഇയാള്‍. ഇയാളെ പിടിക്കാന്‍ കഴിഞ്ഞതും മോദി സര്‍ക്കാരിന്റെ വലിയ നേട്ടമാണ്. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത്ഡോവലിന്റെ നേതൃത്വത്തില്‍ നടന്ന തന്ത്രപരമായ നീക്കങ്ങള്‍ക്കൊടുവിലാണ് ഇയാളെ ബാലിയില്‍ നിന്ന് പിടിക്കാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: