ഭരണനിപുണനായ ഭരതന് ഈ ഭൂലോകം മുഴുവന്‍ അനായാസം ഭരിക്കാന്‍ കഴിവുണ്ട്. എങ്കിലും വംശപാരമ്പര്യവും ധര്‍മ്മവും അനുസരിച്ച് ഒരു രാജാവ് ഭരണകാര്യങ്ങള്‍ നിര്‍വഹിക്കേണ്ടതെങ്ങനെയെന്ന് രാമന് ഭരതനോട് സൂചിപ്പിക്കുന്നു.
രാജഭരണം പോയി ജനാധിപത്യമെന്ന പണാധിപത്യം നാടുവാഴുന്ന ഇക്കാലത്ത് ഇതൊക്കെ പഴങ്കഥ എന്നുപറഞ്ഞ് യുക്തിവാദികള്‍ ആക്ഷേപിച്ചേക്കാം. രാജഭരണത്തിലും പ്രജാഹിതത്തിനായിരുന്നു മുന്‍തൂക്കം. ധര്‍മ്മമായിരുന്നു ഭരണത്തിന് അടിത്തറ. ഇന്ന് ജനാധിപത്യത്തില്‍ ജനഹിതത്തിന് പുല്ലുവില. രാമായണത്തിന് നമ്മുടെ സാമൂഹ്യജീവിതത്തില്‍ വലിയസ്ഥാനമുണ്ട്. അതുകൊണ്ടാണ് ഭരണതന്ത്രങ്ങളെപ്പറ്റി രാമന് പറഞ്ഞ കാര്യങ്ങള്‍ ഇവിടെ ഉദ്ധരിക്കുന്നത്.
വാല്മീകി രാമായണത്തില്‍ അയോദ്ധ്യാ കാണ്ഡം നൂറാം സര്‍ഗത്തില്‍ ഭരതനെക്കണ്ടപ്പോള് രാമന് ചോദിക്കുന്ന ചോദ്യങ്ങളില്‍ ഒരു രാജാവ് എങ്ങനെ ഭരണം നടത്തണമെന്നു വ്യക്തമാക്കുന്നു. ശ്രീരാമന് വനത്തിലേക്കു പോയ ഉടന്‍ ദശരഥമഹാരാജാവ് ഭരതനെ കേകയത്തുനിന്നു വരുത്തി അഭിഷേകം ചെയ്തിരിക്കുമെന്നും രാജാവായശേഷം ആദ്യം ജ്യേഷ്ഠനെക്കാണാന്‍ വന്നതായിരിക്കുമെന്നുള്ള ധാരണയിലാണ് രാമന് രാജധര്‍മ്മങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത്.
”ഹേ സൗമ്യ! നീ പിതാവിനെ നന്നായി ശുശ്രുഷിക്കുന്നില്ലേ? അദ്ദേഹം സുഖമായിരിക്കുന്നില്ലേ?യുവരാജാവ് ആദ്യം ചെയ്യേണ്ടത് പിതൃശുശ്രുഷയെന്നര്ത്ഥം. പിന്നെ ഗുരുപൂജ. ഉണ്ണി! ബ്രഹ്മജ്ഞാനിയും ധര്‍മ്മിഷ്ഠനും ഇക്ഷ്യാകുവംശത്തിന്റെ ഗുരുവുമായ വസിഷ്ഠനെ നീ നിത്യവും പൂജിക്കുന്നില്ലേ? പിന്നെ മാതാക്കളെ നന്നായി നോക്കുന്നില്ലേയോ അടുത്തത് പുരോഹിതന്. വിനയസമ്പന്നനും വേദപടുവും നല്ലവംശത്തില്‍ ജനിച്ചവനും ഹോമങ്ങള്‍ ചെയ്യാന്‍ നിയമിതനുമായ പുരോഹിതനെ നന്നായി പൂജിക്കുന്നില്ലേ? തുടര്‍ന്ന് ദേവന്മാര്, പിതൃക്കള്‍, ഭ്യത്യന്മാര്, വൃദ്ധന്മാര്, ഗുരുതുല്യര്‍, വൈദ്യന്മാര്, ബ്രാഹ്മണര്‍ എന്നിവരെ പൂജിക്കുന്നില്ലേ? ആയുധശാസ്ത്രം നന്നായി അറിയുന്ന ധനുര്വേദത്തില് മറുകര കണ്ടവനുമായ സുധന്വാവ് എന്ന നമ്മുടെ ഗുരുവിനെ നീ പൂജിക്കുന്നില്ലേ? ശൂരന്മാരും ശാസ്ത്രജ്ഞന്മാരും ഇന്ദ്രിയനിഗ്രഹം ഉള്ളവരും സല്കുലജാതരും പറയാതെ കാര്യങ്ങള്‍ മനസ്സിലാക്കാനും കഴിവുള്ളവരെയാണോ മന്ത്രിമാരായി നിയമിച്ചത്. രാജാവ് വേണ്ടസമയത്തു കിടന്നുറങ്ങണം.
വെളുപ്പാന്‍കാലത്ത് എണീറ്റ് ധനാഗമമാര്ഗ്ഗങ്ങളെപ്പറ്റി ചിന്തിക്കണം. ഒരുകാര്യം വളരെ ആളുകളോടു ചോദിച്ചു മനസ്സിലാക്കണം. എല്ലാ കാര്യങ്ങളും ചെയ്തുകഴിഞ്ഞശേഷമേ ചെയ്തവസാനിക്കാറുമ്പോഴോ മാത്രമേ മറ്റു രാജാക്കന്മാര് അറിയാവൂ. ഊഹം കൊണ്ടോ, യുക്തികൊണ്ടോ മന്ത്രിമാരോട് കൂടിയോ ആലോചിച്ചുറച്ചകാര്യം അന്യര്‍ അറിയാതെ നോക്കണം. വിഡ്ഢികളെ കൈവിട്ട് പണ്ഡിതനെ സ്വീകരിക്കണം. അവര്‍ക്കേ കുഴഞ്ഞുമറിഞ്ഞകാര്യം നേരെയാക്കാന്‍ കഴിയുകയുള്ളൂ. വിഡ്ഢികളെക്കൊണ്ട് ഒരുകാര്യവുമില്ല. ബുദ്ധിമാനും ശൂരനും സമര്‍ത്ഥനും അറിവുള്ളവനുമായ മന്ത്രിക്ക് രാജാവിനെ ഉന്നതനിലയില്‍ എത്തിക്കാന്‍ സാധിക്കും. പാരമ്പര്യമായി വന്നുചേര്‍ന്ന അമാത്യന്മാരെ ശ്രേഷ്ഠങ്ങളായ കാര്യങ്ങള്‍ ചെയ്യാന്‍ നിയോഗിക്കണം. കഠിനമായ ശിക്ഷകൊണ്ട് ആധി മുഴുത്ത ജനങ്ങള്‍ രാജാവിനെയും മന്ത്രിമാരെയും പഴിക്കാനിടയാക്കരുത്.
രാജാവിനെ ആരും നിന്ദിക്കാന്‍ ഇടയാക്കരുത്. പണം മാത്രമുണ്ടാക്കുന്നതില്‍ മാത്രം ശ്രദ്ധിക്കുന്ന വൈദ്യനേയും ഭൃത്യനെയും സദാ കുറ്റം പറയുന്നവനെയും പണം ആഗ്രഹിക്കുന്ന ശൂരനെയും വധിക്കണം. ഇല്ലെങ്കില്‍ അവരാല്‍ വധിക്കപ്പെടും. ധൃഷ്ടനും ശൂരനും ബുദ്ധിമാനും ശുചിയും കുലീനനും സ്നേഹമുള്ളവനുമായ ആളെ സൈന്യാധിപനാക്കണം. പരാക്രമശാലികളും ബലവാന്മാരും യുദ്ധസാമര്ത്ഥയമുള്ളവരുമായ ഭടന്മാരെ വേണ്ടവിധം മാനിക്കണം. സൈന്യത്തിന് കൃത്യമായ ശമ്പളവും ഭക്ഷണവും കൊടുക്കണം. അവര്‍ കോപിച്ചാല്‍ ആപത്താണ്. വിശിഷ്ട വംശത്തില്‍ ജനിച്ച പ്രഭുക്കളെ ആദരിക്കണം.
നാട്ടുകാരനും വിദ്വാനും സമര്‍ത്ഥനും ബുദ്ധിമാനും പണ്ഡിതനും പറയുന്നതുപോലെ പ്രവര്‍ത്തിക്കുന്നവനുമായ ആളെവേണം ദൂതനായി നിയോഗിക്കാന്‍. അന്യനാട്ടില്‍ പതിനെട്ടും സ്വന്തം നാട്ടില്‍ പതിനഞ്ചും തീര്ത്ഥങ്ങളുണ്ടായിരിക്കണം. (മന്ത്രി, പുരോഹിതന്, യുവരാജാവ്, സേനാപതി, പ്രതിഹാരി, അന്തഃപുര കാവല്ക്കാരന്, കാരാഗൃഹത്തിന്റെ മേലധികാരി, ഭണ്ഢാരം സൂക്ഷിപ്പുകാരന്, കാര്യദര്‍ശി, വക്കീല്‍, രാജഭടന്മാരുടെ തലവന്‍, നഗരപാലകന്, അതിര്‍ത്തിപാലകന്‍, വനസംരക്ഷകന്‍, അംശാധികാരി, കൂലിവേലക്കാരന്, കാര്യദര്‍ശി, വക്കീല്‍, രാജഭടന്മാരുടെ തലവന്‍, നഗരപാലകന്, അതിര്‍ത്തിപാലകന്‍, വനസംരക്ഷകന്‍, അംശാധികാരി, കൂലിവേലക്കാര്‍ എന്നിവരെയാണ് തീര്‍ത്ഥം എന്നുപറയുന്നത്.
നാട്ടില്‍ നിന്നോടിക്കപ്പെട്ട ശത്രുക്കള്‍ പിന്നീടുവന്നാല് കയറ്റരുത്. കൃഷി, പശുപാലനം, കച്ചവടം മുതലായവ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കണം. രാജാവ് ധര്‍മ്മം അനുസരിച്ചു ഭരിക്കണം. നിത്യവും രാവിലെ സര്‍വ്വാഭരണവിഭൂഷിതനായി പ്രജകള്‍ക്ക് ദര്‍ശനം കൊടുക്കണം. ഭൃത്യന്മാര്‍ക്ക് ഭയം കൂടാതെ രാജാവിനെ സമീപിക്കാന്‍ കഴിയണം. യാതൊരു തെറ്റും ചെയ്യാത്തവനും സല്സ്വഭാവിയുമായവനെ കള്ളനെന്നും കുറ്റം ചുമത്തിയാല്‍ വിചാരണ നടത്തി തെളിയിക്കാതെ വധിക്കരുത്. അതേസമയത്ത് കള്ളനെ വെറുതെ വിടുകയുമരുത്. എപ്പോഴും ശാസ്ത്രജ്ഞാനത്തോടെ വിചാരണ നടത്തണം. അകാരണമായി ശിക്ഷിക്കപ്പെട്ടവന്റെ കണ്ണുനീര് രാജാവിനെയും മക്കളെയും നശിപ്പിക്കും. വേണ്ടപോലെ ചിന്തിച്ച് ധര്‍മ്മം, അര്‍ത്ഥം, കാമം എന്നിവയെ വേര്‍തിരിച്ച് അനുഷ്ഠിക്കണം. രുചികരമായ ഭക്ഷണം തനിയെയിരുന്നു കഴിക്കരുത്. മറ്റുള്ളവരുമായി പങ്കുവയ്ക്കണം. സ്നേഹിതന്മാര് എന്താവശ്യപ്പെട്ടാലും കൊടുക്കണം. മന്ത്രിമാരുമായി കാര്യലോചന നടത്തണം. പ്രജാഹിതമായിരിക്കണം രാജഭരണത്തിന്റെ മുഖ്യഘടകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: