വിരാജ്പേട്ട: ടിപ്പുസുല്‍ത്താന്‍ ദിനാഘോഷം ദീപാവലി ദിവസം ആചരിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം കര്‍ണാടകയിലെ കുടക് ജില്ലയിലുണ്ടായ സംഘര്‍ഷാവസ്ഥക്ക് അയവു വന്നു. പോലീസിന്റെ വെടിയേറ്റ് മരിച്ച വിഎച്ച്പി നേതാവിന്റെ മൃതദേഹം ഇന്നലെ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ ജന്മനാട്ടില് സംസ്കരിച്ചു. ടിപ്പുസുല്‍ത്താന്‍ ജന്മദിനാഘോഷം ദീപാവലി ദിവസം നടത്താനുള്ള കര്‍ണാടക സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ വിഎച്ച്പി അടക്കമുള്ള ഹിന്ദു സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. ഇതിന്റെ ഭാഗമായി ബിജെപിയുടെയും വിവിധ ഹിന്ദു സംഘടനകളുടെയും ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ ഹര്‍ത്താലിനിടയില്‍ മുസ്ലീം തീവ്രവാദികള്‍ വ്യാപകമായി അഴിഞ്ഞാടിയതാണ് കുടക് ജില്ലയില്‍ സംഘര്‍ഷം വ്യാപിക്കാന്‍ കാരണമായത്. അക്രമികള്‍ക്കെതിരെ നടപടിയെടുക്കേണ്ട കര്‍ണാടക പോലീസ് ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപകമായി അക്രമം നടത്തുകയായിരുന്നു. പോലീസ് വെടിവെപ്പിലാണ് വിഎച്ച്പി നേതാവ് ക്രൂരമായി കൊല്ലപ്പെട്ടത്. വിഎച്ച്പി കുടക് ജില്ലാ സംഘടനാ സെക്രട്ടറി ഡി.എസ്.കുട്ടപ്പ(67)ആണ് മരിച്ചത്. ഹോര്‍ട്ടി കള്‍ച്ചറല്‍ കോര്‍പ്പറേഷനില്‍ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം വിരമിച്ച ശേഷം പൊതു പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. ഏറെക്കാലം മടിക്കേരി എംഎല്‍എ അപ്പാച്ചു രഞ്ചന്റെ പിഎ ആയിരുന്ന കുട്ടപ്പ മാതാപുരത്തിനടുത്ത് ഉള്ഗോഡ് സ്വദേശിയാണ്.
പോലീസിന്റെയും മുസ്ലീം തീവ്രവാദികളുടെയും അക്രമത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റിരുന്നു. ശുണ്ടിക്കുപ്പ ഭാഗങ്ങളില്‍ നിന്നും സംഘടിച്ചെത്തിയ മുസ്ലീം മതതീവ്രവാദികളാണ് അക്രമം നടത്തിയത്. സംഘത്തില്‍ മലയാളികളും ഉള്‍പ്പെട്ടതായി സൂചനയുണ്ട്. മടിക്കേരിക്കടുത്ത് എരുമാട് ഇത്തരം സംഘങ്ങളുടെ താവളമായി മാറിയിരിക്കുകയാണ്. വാഹനങ്ങളിലും മറ്റുമെത്തുന്ന മതതീവ്രവാദികള്‍ ജില്ലയുടെ പല ഭാഗത്തും അക്രമങ്ങള്‍ നടത്തുന്നതായി പരാതിയുണ്ട്. പച്ച, ചുവപ്പ് ടീ ഷര്‍ട്ടുകള്‍ ധരിച്ചെത്തിയ അക്രമകാരികളെക്കുറിച്ച് പോലീസിന് ചിലര്‍ സൂചനകള്‍ നല്‍കിയിരുന്നുവെങ്കിലും പോലീസ് ഒരു നടപടിയും സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പോലീസ് സംവിധാനമില്ലാത്തതും മുസ്ലീം മതതീവ്രവാദികള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വ്യാപകമായി കര്‍ണാടകയില്‍ തമ്പടിക്കാന്‍ കാരണമാകുന്നുണ്ട്.
അക്രമത്തില്‍ കൊല്ലപ്പെട്ട കുട്ടപ്പയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകുന്നേരം 3 മണിയോടെ വീട്ടുപരിസരത്ത് സംസ്കരിച്ചു. സംസ്കാരച്ചടങ്ങില്‍ കേന്ദ്രമന്ത്രി സദാനന്ദഗൗഡ, എംപിമാരായ ശോഭ കലന്തനാജെ, സി.ടി.രവി, ബിജെപി സംസ്ഥാന പ്രസിഡണ്ട് പ്രഹ്ലാദ് ജോഷി, എംഎല്‍എമാരായ അപ്പാച്ചു രഞ്ജന്‍, കെ.ജി.ബൊപ്പയ്യ, ജില്ലാ പ്രസിഡണ്ട് സുജ കുശാലപ്പ തുടങ്ങി സംഘപരിവാര്‍ സംഘടനകളിലെ നിരവധി പേര് പങ്കെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ കുടക് ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങിങ്ങായി ചെറിയചെറിയ അക്രമങ്ങളുണ്ടാകുന്നതൊഴിച്ചാല് മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഇന്നലെ ഉണ്ടായിട്ടില്ല. നേരത്തെ കുടക് ജില്ലയുടെ ചുമതലയുണ്ടായിരുന്ന മലയാളിയായ മന്ത്രി കെ.ജോര്‍ജ്ജിനെ ചുമതലയില്‍ നിന്നും മാറ്റി പകരം മന്ത്രി ദിനേശ് ബുരാപ്പുവിന് കുടക് ജില്ലയുടെ ചുമതല മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്. കര്‍ണാടക എഡിജിപി ആലോചന്‍ കുമാര്‍ തുടങ്ങി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഈ മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: