തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിസാമിന്റെ ഭാര്യയും പതിനൊന്നാം സാക്ഷിയുമായ അമല്‍ കൂറുമാറി. മജിസ്ട്രേട്ട് കോടതിയില്‍ നല്കിയ രഹസ്യമൊഴി അമല്‍ മാറ്റിപ്പറഞ്ഞു. നിസാമിന് അനുകൂലമായ മൊഴി നല്കിയ അമല്‍ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് ഉദയഭാനു കോടതിയോട് ആവശ്യപ്പെട്ടു.
തുടര്‍ന്ന് കോടതി ഇവര്‍ കൂറുമാറിയതായി പ്രഖ്യാപിക്കുകയായിരുന്നു. പ്രോസിക്യൂഷന് സാക്ഷിപ്പട്ടികയിലായിരുന്നു അമല്‍ ഉള്‍പ്പെട്ടിരുന്നത്. അമലിന്റെ ആവശ്യ പ്രകാരം അടച്ചിട്ട കോടതിയില്‍ രഹസ്യ വിചാരണയാണ് നടക്കുന്നത്. ചന്ദ്രബോസിന് നേരെയുണ്ടായത് മനപ്പൂര്‍വ്വമായ ആക്രമണമായിരുന്നില്ലെന്നും, വാഹനാപകടമായിരുന്നുവെന്നും അമല്‍ വിചാരണക്കോടതിയില്‍ അറിയിച്ചു. ഇവര്‍ കൂറുമാറുമെന്ന് നേരത്തെ അറിയാമായിരുന്നതിനാല്‍ കരുതലോടെയായിരുന്നു പ്രോസിക്യൂഷന്റെ നീക്കവും.
അമലിന്റെ വിസ്താരം വെള്ളിയാഴ്ചയും തുടരും. രാവിലെ കേസ് പരിഗണിക്കുമ്പോള്‍ തന്നെ കോടതിയില്‍ ഹാജരായ ഇവര്‍ക്ക് വേണ്ടി അഭിഭാഷകന് കോടതിയില്‍ രഹസ്യ വിചാരണക്കുള്ള അപേക്ഷ നല്കി. അപേക്ഷയില്‍ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അഭിപ്രായം കോടതി തേടി. രഹസ്യ വിചാരണ അനുവദിക്കാനാവില്ലെന്നും, മറ്റ് സാക്ഷികള്‍ക്കും ഈ ഇളവുകള്‍ നല്‍കേണ്ടý സാഹചര്യമുýണ്ടാവുമെന്നും പ്രോസിക്യൂഷന് വാദിച്ചുവെങ്കിലും കോടതി അമലിന്റെ അപേക്ഷ അനുവദിച്ചു.
വാദി-പ്രതിഭാഗങ്ങളുടെ അഭിഭാഷകരും കേസുമായി ബന്ധപ്പെട്ട അന്വേഷണോദ്യോഗസ്ഥരുമൊഴിച്ചുള്ളവരെ കോടതി ഹാളില്‍ നിന്നും ഒഴിവാക്കി. അടച്ചിട്ട കോടതി ഹാളിനകത്തായിരുന്നു വിസ്താരം തുടര്‍ന്നത്.
ബുധനാഴ്ച ഇവര്‍ വിചാരണക്കായി കോടതി പരിസരത്ത് എത്തിയിരുന്നുവെങ്കിലും കോടതിയില്‍ ഹാജരായിരുന്നില്ല. മാനസികമായി തകര്‍ന്ന അവസ്ഥയിലായതിനാല്‍ കോടതിയില്‍ ഹാജരാകുന്നതു നീട്ടിനല്‍കണമെന്ന് അഭിഭാഷകന് കെ.ഡി. ബാബു കോടതിയെ അറിയിക്കുകയായിരുന്നു. എന്നാല്‍ പ്രോസിക്യൂഷന് ഇതിനെ എതിര്‍ത്തു. ഇക്കാര്യം പരിശോധിക്കാന്‍ കുറച്ചു സമയത്തേക്കു കോടതി പിരിഞ്ഞു. ഉച്ചക്കു മുമ്പേ കോടതി വീýും കൂടിയപ്പോഴും ഇവര്‍ എഴുന്നേറ്റുനില്ക്കാന്പോലും പറ്റാത്ത സ്ഥിതിയിലാണെന്നു റിപ്പോര്‍ട്ട് ലഭിച്ചു.
ഇതോടെ അമലിനെ വിസ്തരിക്കുന്നതു വ്യാഴാഴ്ചയിലേക്കു മാറ്റുകയായിരുന്നു.കഴിഞ്ഞ മാസം 29 ന് അമല്‍ കോടതിയില്‍ സാക്ഷിവിസ്താരത്തിനായി എത്തിയിരുന്നു. മറ്റു സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാകാത്തതിനാല്‍ മടങ്ങുകയായിരുന്നു. പിന്നീട് ഇവര്‍ കോടതിയില്‍ ഹാജരാകേണ്ടý നവംബര്‍ അഞ്ചിനു അസുഖമായതിനാല്‍ ഹാജരാകാനായില്ല. തിങ്കളാഴ്ച വീണ്ടും ഹാജരായപ്പോള്‍ മറ്റൊരു സാക്ഷിയുടെ വിസ്താരം നടക്കുകയായിരുന്നു. തുടര്‍ന്നാണ് ബുധനാഴ്ചത്തേക്കു മാറ്റിയിരുന്നത്.
കേസിലെ പ്രധാന ദൃക്സാക്ഷികളിലൊരാള്‍ കൂടിയാണ് അമല്‍. കേസിലെ ആദ്യ ദൃക്സാക്ഷി ശോഭാ സിറ്റിയിലെ ജീവനക്കാരന് അനൂപ് നേരത്തെ കൂറുമാറിയിരുന്നുവെങ്കിലും രണ്ടാം ദിവസത്തിലെ വിചാരണയില്‍ നിസാമിന്റെ സഹോദരന്റെ ഭീഷണിയും സമ്മര്‍ദ്ദവും മൂലമാണ് മൊഴി മാറ്റിയതെന്ന് കോടതിയെ അറിയിച്ച് നേരത്തെ മജിസ്ട്രേട്ടിന് നല്കിയ രഹസ്യമൊഴിയിലേക്ക് തന്നെ വന്നിരുന്നു. ചന്ദ്രബോസിനെ കൊല്ലാന്‍ അമല്‍ കൂട്ടു നിന്നുവെന്ന ആക്ഷേപമുണ്ടായിരുന്നു. അത്കൊണ്ട തന്നെ അമലിനെ പ്രതിയാക്കണമെന്നും നിരീക്ഷണമുണ്ടായി.
പ്രതിഭാഗം മുതലെടുക്കുമെന്നത് അറിഞ്ഞായിരുന്നു അമലിനെ പ്രതി ചേര്‍ക്കാതെ പ്രോസിക്യൂഷന് സാക്ഷിയാക്കിയത്. നിസാം വിളിച്ചതിനെ തുടര്‍ന്നാണ് ആക്രമണം നടന്ന ഗെയ്റ്റിനരികെ എത്തിയത്. ചന്ദ്രബോസിനെയാണ് ആക്രമിച്ചതെന്ന് തനിക്കറിയില്ലായിരുന്നുവെന്നും നിസാമിന്റെ കാറില്‍ കയറാന്‍ പാര്‍ക്കിങ് ഏരിയയിലെത്തിയപ്പോഴാണ് കാറില്‍ ചന്ദ്രബോസിനെ മര്‍ദ്ദിച്ച് കയറ്റിയിട്ടുണ്ടെന്ന് അറിഞ്ഞതെന്നുമായിരുന്നു അമല്‍ അന്വേഷണ സംഘത്തോടും, മജിസ്ട്രേട്ടിന് നല്കിയ രഹസ്യമൊഴിയിലും പറഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: