വിരാജ്പേട്ട: മത ഭ്രാന്തനായ ടിപ്പുസുല്‍ത്താന്റെ ജന്മവാര്‍ഷികദിനം കര്‍ണാടക സര്‍ക്കാര്‍ ആചരിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ കുടക് മേഖലയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം ശാന്തമായിവരുന്നു. ഇന്നലെ കുടക് ജില്ലയില്‍ കാര്യമായ അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. അക്രമത്തില്‍ വിഎച്ച്പി നേതാവ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്ന് കര്‍ണാടകയില്‍ ബിജെപി ആഹ്വാനം ചെയ്ത ബന്ദ് ഉപേക്ഷിച്ചു. അക്രമികള്‍ക്കെതിരെ സര്‍ക്കാര്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും നാശനഷ്ടം സംഭവിച്ചവര്‍ക്ക് മാന്യമായ നഷ്ടപരിഹാരം നല്‍കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ബിജെപി നേതൃത്വം ബന്ദ് ഉപേക്ഷിച്ചത്. ടിപ്പുസുല്‍ത്താന്റെ ജന്മദിനാഘോഷം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിഎച്ച്പി അടക്കമുള്ള ഹിന്ദു സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ പോലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ സമരത്തെ അടിച്ചൊതുക്കുകയും മുസ്ലീം തീവ്രവാദികളെ അഴിഞ്ഞാടാന്‍ അനുവദിക്കുകയുമായിരുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വ്യാപകമായ തോതില്‍ മുസ്ലീം മത തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം കുടക് മേഖലയില്‍ അശാന്തി പടര്‍ത്തുന്നുണ്ട്. എന്നാല്‍ പോലീസ് ഇത്തരം മത തീവ്രവാദികള്‍ക്ക് പ്രോത്സാഹനം കൊടുക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ അക്രമത്തില്‍ വിഎച്ച്പി നേതാവ് കുട്ടപ്പ അടക്കം രണ്ട് ഹിന്ദു സംഘടനാ നേതാക്കളും ഒരു മുസ്ലീം യുവാവുമാണ് കൊല്ലപ്പെട്ടത്. മുസ്ലീം തീവ്രവാദികള്‍ക്കെതിരെ നടപടിയെടുക്കാതെ അഴിഞ്ഞാടാന്‍ സൗകര്യമൊരുക്കിയ സര്‍ക്കാര്‍ നിലപാടില്‍ വന്‍ പ്രതിഷേധമുയര്‍ന്നതോടെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയായിരുന്നു. കുട്ടപ്പ വധവുമായി ബന്ധപ്പെട്ട് ഏഴ് മുസ്ലീം തീവ്രവാദികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. 107 ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെയും കേസുണ്ട്. വിരാജ് പേട്ടയിലുണ്ടായ അനിഷ്ട സംഭവവുമായി ബന്ധപ്പെട്ട് നാല് മുസ്ലീം സംഘടനാ നേതാക്കള്‍ക്കെതിരെയും കേസുണ്ട്. അക്രമികളെ പിടികൂടാനായി മാതാപുരം, സിദ്ധാപുരം ഭാഗങ്ങളില്‍ പോലീസ് റെയ്ഡ് ശക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ മരിച്ച വിഎച്ച്പി നേതാവ് കുട്ടപ്പ, മുസ്ലീം സമുദായത്തില്‍പ്പെട്ട മടിക്കേരി സ്വദേശി ഷാഹുല്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്കി. ജില്ലയുടെ ചുമതലയുള്ള മന്ത്രി ദിനേഷ് ഗുണ്ടുറാവുവാണ് ഇന്നലെ ധനസഹായം നല്‍കിയത്. കഴിഞ്ഞദിവസം മരിച്ച ഷാഹുല്‍ ഹമീദിന്റെ സംസ്കാരച്ചടങ്ങില്‍ നൂറു കണക്കിന് സമുദായാംഗങ്ങളാണ് പങ്കെടുത്തത്. ഇരുമ്പു ദണ്ഡുകളില്‍ പച്ചക്കൊടി കെട്ടി അക്രമത്തിനൊരുങ്ങിയാണ് സംഘം ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുത്തത്. വിരാജ് പേട്ടയില്‍ നിന്നും ഏഴ് കിലോമീറ്റര്‍ അകലെയുള്ള കടങ്കാ പള്ളിയിലായിരുന്നു ശവസംസ്കാരച്ചടങ്ങ് നടന്നത്. ജില്ലയില്‍ നിരോധനാജ്ഞ തുടരുകയാണ്. ഇന്തോ ടിബറ്റന്‍ സായുധസേനയുടെ നേതൃത്വത്തിലുള്ള രണ്ട് പ്ലാറ്റൂണ്‍ പോലീസിനെയാണ് സംഘര്‍ഷ മേഖലയില്‍ വിന്യസിച്ചിട്ടുള്ളത്. കര്‍ണാടക ഐജി, ഡിജിപി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അതേ സമയം കര്‍ണാടക ഇന്റലിജന്റ്സ് വിഭാഗത്തിന്റെ പരാജമാണ് കഴിഞ്ഞദിവസങ്ങളിലുണ്ടായ സംഘര്‍ഷത്തിന് കാരണമെന്ന് പരാതിയുണ്ട്. കേരള, കര്‍ണാടക അതിര്‍ത്തികളില്‍ ആവശ്യമായ പരിശോധനയില്ലാത്തതും അക്രമികള്‍ക്ക് നുഴഞ്ഞുകയറാന്‍ സഹായകരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: