ന്യൂദല്‍ഹി: ഇമ്രാന് ഖാന് രാജസ്ഥാനിലെ സാധാരണ ഹൈസ്കൂള്‍ അധ്യാപകനാണ്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ പഠനം അനായാസകരമാക്കാന്‍ സാങ്കേതിക വിദ്യകളുടെ സഹായം തേടിയ ഇമ്രാന് ഖാന് സ്വന്തമായി വികസിപ്പിച്ചെടുത്തത് 52 വിദ്യാഭ്യാസ ആപ്ലിക്കേഷനുകള്‍. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തില്‍ ഇമ്രാന്റെ പ്രവര്‍ത്തനങ്ങള്‍ എടുത്തുപറഞ്ഞതോടെ ലോകമെങ്ങും പ്രശസ്തനായി യിരിക്കുകയാണ് 34കാരനായ ഈ കണക്ക് അധ്യാപകന്. രാജ്യത്തിനകത്തും പുറത്തും നിന്ന് ആയിരക്കണക്കിന് അനുമോദന സന്ദേശങ്ങളാണ് ഇമ്രാന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഒരു അധ്യാപകനെന്ന നിലയില്‍ ഞാന്‍ എടുത്ത ചെറിയ നടപടികള്‍ മാത്രമാണിത്. എന്നാല്‍ പ്രധാനമന്ത്രിയുടെ അഭിനന്ദനം ആ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചതാണ് വലിയ കാര്യം, സ്വന്തം ആപ്ലിക്കേഷനുകള്‍ സൗജന്യമായി വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന ഇമ്രാന് ഖാന് പറഞ്ഞു. രാജസ്ഥാനിലെ സര്‍ക്കാര്‍ സംസ്കൃത സീനിയര്‍ സെക്കന്ററി സ്കൂളിലെ അധ്യാപകനായ ഇമ്രാന് പ്രാദേശിക ഭാഷകളില്‍ വിദ്യാഭ്യാസ പഠന സഹായികളായ ആപ്ലിക്കേഷനുകള്‍ വികസിപ്പിച്ചെടുത്താണ് ശ്രദ്ധേയനാകുന്നത്. പ്രാദേശിക ഭാഷകളില്‍ സോഫ്റ്റ് വെയറുകള്‍ വികസിപ്പിച്ചെടുത്താല്‍ ഗ്രാമീണ മേഖലകളിലേക്ക് പോലും ഡിജിറ്റല്‍ ഇന്ത്യ ദൗത്യത്തെ വേഗത്തിലെത്തിക്കാന്‍ സാധിക്കുമെന്നും ഇമ്രാന് പറയുന്നു.
ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി ടാബ്ലറ്റുകളും കംപ്യൂട്ടറുകളും മറ്റ് വിവരസാങ്കേതികവിദ്യാ സഹായികളും ഗ്രാമീണ മേഖലകളില്‍ പോലും എത്തിക്കുന്നുണ്ട്. എന്നാല്‍ അവയില്‍ ഉപയോഗിച്ചിരിക്കുന്ന സോഫ്റ്റ്വെയറുകള് ഇംഗ്ലീഷില്‍ നിന്നും മാറ്റി ഹിന്ദി ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളിലേക്ക് മാറ്റിയാല്‍ കൂടുതല്‍ പേരിലേക്ക് എത്തിച്ചേരുമെന്നും സ്വന്തം ആശയങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഇമ്രാന് ഖാന് പറയുന്നു.
2012ല്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ജനറല്‍ സയന്‍സ് വിഷയത്തില്‍ ഹിന്ദിയില്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയതാണ് ഇമ്രാന്റെ ആദ്യ സംരംഭം. ഇതുവരെ അഞ്ചുലക്ഷത്തോളം പേരാണ് ഇത് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നത്. 52 ആപ്ലിക്കേഷനുകള്‍ 25ലക്ഷത്തോളം പേര് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. 1.8കോടിപേര്‍ ആപ്ലിക്കേഷനുകള്‍ നോക്കിക്കണ്ടിട്ടുമുണ്ട്.
പ്രാഥമിക അധ്യാപക പരിശീലനത്തിന് ശേഷം 1999ല്‍ ജോലിയില്‍ പ്രവേശിച്ച ഇമ്രാന് ഖാന് സ്വന്തം ഗ്രാമമായ ഖരേദയുടെ അടുത്തുള്ള ജതോണ്കാബാഗിലെ സ്കൂളിലാണ് സേവനമനുഷ്ടിക്കുന്നത്. വിദ്യാഭ്യാസ ആപ്ലിക്കേഷനുകള്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത് സൗജന്യമായി വിതരണം ചെയ്യുന്ന ഇമ്രാന് ഖാനിലും സെല്‍ഫി വിത്ത് ഡോട്ടര്‍ എന്ന പദ്ധതി ആവിഷ്ക്കരിച്ച ഗ്രാമമുഖ്യനിലുമാണ് ഭാരതത്തിന്റെ ഭാവിയെന്നായിരുന്നു പ്രധാനമന്ത്രിയുടെ വെംബ്ലി പ്രസംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: