വിരാട് പുരുഷനില്‍ നിന്നും ഇന്നു കാണപ്പെടുന്ന എല്ലാം ചേര്‍ന്ന ജഗത്തുണ്ടായി. ദേവന്മാരും, മനുഷ്യരും, തിര്യക്കുകളും ഇങ്ങനെയുണ്ടായതാണ്. അങ്ങയുടെ മായാഗുണങ്ങളെ ആശ്രയിച്ചാണ് ബ്രഹ്മാവും വിഷ്ണുവും രുദ്രനുമുണ്ടായത്. സത്വഗുണത്തെ ആശ്രയിച്ച് വിഷ്ണുവും, രക്ഷിതാവായ വിഷ്ണുവിന്റെ നാഭിയില്‍നിന്നും രജോഗുണത്തെ ആശ്രയിച്ച് സൃഷ്ടികര്‍ത്താവായ ബ്രഹ്മാവും ബ്രഹ്മാവില്നിന്നും തമോഗുണത്തെ ആശ്രയിച്ച് സംഹരിക്കാന്‍ രുദ്രനുമുണ്ടായി.
ബുദ്ധിയില്‍നിന്നും ജനിച്ച ഗുണത്രയത്തിന്റെ അംശത്തില്‍നിന്നും ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്നീ അവസ്ഥകളുണ്ടായി. അങ്ങ് ഇവയ്ക്കെല്ലാം അതീതനായി സാക്ഷിമാത്രമായി വര്‍ത്തിക്കുന്നു. അങ്ങ് സൃഷ്ടി നടത്തണമെന്നാഗ്രഹിച്ചപ്പോള് മായയെ അംഗീകരിച്ചു. അപ്പോഴങ്ങ് ഗുണസംയുക്തനായി. അങ്ങയുടെ മഹാമായ വിദ്യയെന്നും അവിദ്യയെന്നും രണ്ടുവിധത്തിലുണ്ട്. അവിദ്യയെന്നത് മായയും വിദ്യയെന്നത് ആത്മജ്ഞാനവുമാണ്.
വിദ്യനേടിയവര്‍ നിവൃത്തിനിരതന്മാരും അവിദ്യക്കു വശഗതമായവര് പ്രവൃത്തിനിരതന്മാരുമാണ്. നിസ്സംഗതയും വിരക്തിയുമാണ് നിവൃത്തി. കര്മ്മത്തിന് ആസക്തിയാണ് പ്രവൃത്തി. വേദാന്തവാക്യാര്ത്ഥത്തിലൂടെ സമബുദ്ധികളായി അങ്ങയുടെ പാദഭക്തന്മാരാണ് വിദ്യാത്മകന്മാര്‍. എന്നാല്‍ അവിദ്യക്കു വശഗതരായിക്കഴിയുന്നവര് നിത്യസംസാരികളാണെന്ന് തത്ത്വജ്ഞാനികള്‍ പറയുന്നു. വിദ്യ അഭ്യസിക്കുന്നതില്‍ (ആത്മവിദ്യ) മുഴുകിയിരിക്കുന്നവരെ നിത്യമുക്തന്മാര് എന്നുപറയുന്നു. അങ്ങയുടെ മന്ത്രം സദാ ജപിക്കുന്ന ഭക്തന്മാര്ക്ക് നിര്‍മ്മലമായ വിദ്യ താനേ ലഭിക്കും. മറ്റുള്ളവര്‍ മൂഢന്മാര്. അവര്‍ക്ക് നൂറായിരം ജന്മം കഴിഞ്ഞാലും വിദ്യയുണ്ടാകുന്നില്ല. അതിനാല്‍ അങ്ങയില്‍ ഭക്തിസമ്പത്തുള്ളവര് ഏകാന്തമുക്തന്മാര് തന്നെയെന്നതിനു സംശയമില്ല. ഭക്തിയില്ലാത്തവര്‍ക്ക് സ്വപ്നത്തില്‍പോലും മോക്ഷം ലഭിക്കില്ല.
ഹേ ശ്രീരാമ! രഘുപതേ! ജ്ഞാനമൂര്‍ത്തേ! മനോഹരനായ ആത്മാരാമാ! കാരുണ്യാമൃതസാഗരമേ! ഞാനെന്തിനിങ്ങനെ അധികം പറയുന്നു? ചുരുക്കിപ്പറയട്ടെ, മോക്ഷപ്രാപ്തിക്ക് സജ്ജനങ്ങളുമായുള്ള സമ്പര്‍ക്കം അത്യാവശ്യമാണെന്ന് വിദ്വാന്മാര് പറയുന്നു. സമചിത്തന്മാരാണ് സജ്ജനങ്ങള്‍. അവര്‍ ഭക്തര്‍ക്ക് ആത്മജ്ഞാനം നല്‍കുന്നവരാണ്. കൊതി, അസൂയ ഇവയില്ലാത്തവരും (നിസ്പൃഹന്മാര്), ആഗ്രഹങ്ങളില്ലാത്തവരും (വിഗതൈക്ഷണന്മാര്), എപ്പോഴും അങ്ങയുടെ ഭക്തന്മാരുമാണ്. എല്ലാ ആഗ്രഹങ്ങളും നശിച്ചവരാണ്. (നിവൃത്താഖിലകാമന്മാര്), ഇഷ്ടത്തിലും അനിഷ്ടത്തിലും തുല്യമനസ്സുള്ളവരായി, ഒന്നിലും സംഗമില്ലാത്തവരായി, കര്‍മ്മങ്ങളെ സന്യസിച്ചവരായി, സദാ സന്തുഷ്ടരായി, ബ്രഹ്മത്തില്‍ മാത്രം താല്പര്യമുള്ളവരായി, സദ്പ്രവൃത്തികള്‍ മാത്രം ചെയ്യുന്നവരായിരിക്കുന്നു. നിത്യം അഷ്ടാംഗയോഗപ്രകാരം യമനിയമാദികള്‍ അനുഷ്ഠിക്കുന്നവരാണ്. ഏകാന്തതയിലിരുന്ന് ശമദമങ്ങള്‍ പരിശീലിച്ച് സമ്പാദിച്ചവരാണ്.
ഇങ്ങനെയുള്ള സാധുക്കളുമായി സമ്പര്‍ക്കമുണ്ടാകുമ്പോള്‍ മനസ്സില്‍ അങ്ങയുടെ കഥകള്‍ കേള്‍ക്കാന്‍ താല്പര്യമുണ്ടാകും. അങ്ങയുടെ കഥാശ്രവണത്തിലുള്ള രതികൊണ്ട് അവര്‍ക്ക് ഭക്തി വര്‍ദ്ധിക്കും. ഭക്തി വര്‍ദ്ധിക്കുമ്പോള്‍ വിജ്ഞാനമുണ്ടാകും. വിജ്ഞാനവും ആത്മജ്ഞാനവും ഉണ്ടാകുമ്പോള്‍ മോക്ഷം സിദ്ധിക്കും. ഇവയെല്ലാം തന്നെ ഗുരുമുഖത്തുനിന്നും പഠിക്കേണ്ടതാണ്. അതുകൊണ്ട് എനിക്ക് സദാ നിന്നില്‍ ഭക്തിയും പ്രേമവായ്പും ഉണ്ടായിരിക്കാന്‍ ഹേ രാഘവ, നീ അനുഗ്രഹിക്കണം. അങ്ങയുടെ പാദപത്മങ്ങളിലും അങ്ങയുടെ ഭക്തന്മാരിലും എനിക്കെപ്പോഴും ഭക്തിയുണ്ടാകണം. ഇന്ന് എന്റെ ജന്മവും ഞാന്‍ ചെയ്ത യാഗങ്ങളും സഫലമായി.
ഞാന്‍ ചെയ്ത തപസ്സിനു സാഫല്യവും വന്നു. അങ്ങയെ ദര്‍ശിച്ചതോടെ എന്റെ നേത്രങ്ങളും സഫലമായി. സീതയോടുകൂടി എന്റെ ഹൃദയത്തില്‍ നീ സദാ വസിക്കണം. ഞാന്‍ നടക്കുമ്പോഴും ഇരിക്കുമ്പോഴും ഒരിടത്തു കിടക്കുമ്പോഴും പലതരം കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചുകൊണ്ടിരിക്കുമ്പോഴും അങ്ങയുടെ രൂപം മനസ്സില്‍ തെളിഞ്ഞുകൊണ്ടിരിക്കണം.
അഗസ്്ത്യന് ഇപ്രകാരം സ്തുതിച്ചുകൊണ്ട് പണ്ട് ദേവേന്ദ്രന് രാമനു കൊടുക്കാനേല്പ്പിച്ചിരുന്ന ഒരു വില്ലും ഒരിക്കലും അമ്പൊഴിയാത്ത ആവനാഴിയും സ്വര്‍ണപിടിയുള്ള വാളും സമ്മാനിച്ചു.
പിന്നെ രാക്ഷസവംശത്തെ രാമന് നശിപ്പിക്കണം എന്നും അപേക്ഷിച്ചു. ഇവിടെനിന്നും രണ്ടുയോജന ദൂരത്ത് ഗൗതമീനദിയുടെ തീരത്ത് പരിശുദ്ധ വനങ്ങള്‍ നിറഞ്ഞ പഞ്ചവടിയെന്ന സ്ഥലത്തുള്ള ആശ്രമത്തില്‍ വാസമുറപ്പിക്കാനും രാമനോടു പറഞ്ഞു. മഹര്‍ഷിയുടെ നിര്‍ദ്ദേശം പാലിച്ച് ശ്രീരാമലക്ഷ്മണന്മാര് സീതയോടൊപ്പം പഞ്ചവടിയിലേക്കു യാത്രയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: