ആലപ്പുഴ: ബൈക്ക് യാത്രക്കാരായ യുവാക്കളെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായ ലോറി ഡ്രൈവര്‍ ചേര്‍ത്തല മുനിസിപ്പല്‍ 10-ാം വാര്‍ഡില്‍ ഇല്ലത്തുവെളി സിബു(38)വിന്റെ അറസ്റ്റ് കുത്തിയതോട് പോലീസ് രേഖപ്പെടുത്തി. കേസിലെ നാലു പ്രതികള്‍ ഒളിവിലാണ്.
പട്ടണക്കാട് പഞ്ചായത്ത് 17-ാം വാര്‍ഡില്‍ കാട്ടുങ്കല്‍ തൈയ്യില്‍ യോഹന്നാന്റെ മകന് ജോണ്സണ്(40), 19-ാം വാര്‍ഡില്‍ കളത്തില്‍ പാപ്പച്ചന്റെ മകന് ജസ്റ്റിന് സൈറസ്(സുബിന്-27) എന്നിവരാണ് തീരദേശ റോഡില്‍ ഒറ്റമശേരിക്ക് സമീപം വെള്ളിയാഴ്ച വൈകിട്ട് ഉണ്ടായ അപകടത്തില്‍ മരിച്ചത്. ആദ്യം സാധാരണ വാഹനാപകടമെന്ന് കരുതിയ സംഭവം, ഡ്രൈവര്‍ പിടിയിലായതോടെയാണ് കണിച്ചുകുളങ്ങര മോഡല്‍ കൊലപാതകമാണെന്ന് വ്യക്തമായത്.
ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഇരുവരെയും പിന്നില്‍ നിന്ന് വന്ന ലോറി ഇടിച്ചു വീഴ്ത്തി. പിന്നാേട്ടെടുത്ത വാഹനം വീണ്ടും ഇവരുടെ ദേഹത്ത് കയറ്റി ഇറക്കി മരണം ഉറപ്പാക്കുകയായിരുന്നു. തുടര്‍ന്ന് അമിത വേഗതയില്‍ പാഞ്ഞ ലോറി മറ്റൊരു കാറിലും അന്ധകാരനഴി പാലത്തിന്റെ കൈവരി ഇടിച്ചു തകര്‍ത്ത ശേഷം ചാവടിക്ക് സമീപം നിയന്ത്രണം തെറ്റി വെള്ളക്കെട്ടിലേയ്ക്ക് ഇറങ്ങി നില്‍ക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയതോടെ ലോറിയിലുണ്ടായിരുന്ന പോള്‍സണ്‍,സഹോദരന് ടാലീഷ്, ചേര്‍ത്തല സ്വദേശികളായ വിജേഷ്,അജേഷ് എന്നിവര്‍ ഓടി രക്ഷപ്പെട്ടു. ഡ്രൈവര്‍ സിബുവിനെ പിടികൂടി പോലീസില്‍ എല്പ്പിക്കുകയായിരുന്നു.
മരിച്ച ജോണ്‍സണിന്റെ വീട്ടില്‍ മൂന്നു വര്‍ഷം മുമ്പ് നടന്ന സ്നേഹ കൂട്ടായ്മക്കിടെ അയല്‍വാസിയായ ടാലീഷ് ഭീകരാന്തരീക്ഷം സൃഷ്ട്രിച്ചിരുന്നു. ഇയാളുടെ വിവാഹവുമായി ബന്ധപ്പെട്ട രേഖ നല്‍കണമെന്നാവശ്യപ്പെട്ട് പള്ളി അധികൃതരുമായിയായിരുന്നു തര്‍ക്കം. ഇതിനിടെ പ്രദേശവാസികള്‍ ചേര്‍ന്ന് ഇയാളെ മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ടാലീഷിന്റെ കുടുംബവും നാട്ടുകാരുമായി വീണ്ടും പല തവണ സംഘട്ടനമുണ്ടായി. രണ്ടു മാസം മുമ്പ് തര്‍ക്കത്തിന്റെ പേരില്‍ ജോണ്‍സണിനെയും പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. ഇതേ തുടര്‍ ഉടലെടുത്ത വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഗുണ്ടാ തലവനായ പോള്‍സണ്‍ ഒപ്പം ജയില്‍ വാസം അനുഭവിച്ച സിബുവിനെ ജോണ്‍സണിനെ വകവരുത്താന്‍ ഒപ്പം കൂട്ടുകയായിരുന്നു.
ചാലക്കുടിയിലെ മദ്യനിര്‍മ്മാണ ശാലയിലെ മാലി ന്യം നീക്കുന്നതിനായി ഉപയോഗിച്ചിരുന്ന ലോറി കൊല്ലം സ്വദേശി അബ്ദുള്‍ റസാക്കിന്റേതാണ്. ഏറെ നാളുകളായി സിബുവാണ് ലോറി ഓടിക്കുന്നത്. ദൗത്യം നിര്‍വഹിച്ച ശേഷം ദേശീയപാതയില്‍ എത്തി രക്ഷപ്പെടാനായിരുന്നു സംഘത്തിന്റെ നീക്കം.എന്നാല്‍ നാട്ടുകാരും പോലീസും ചേര്‍ന്ന് തടയുകയായിരുന്നു. പിടിയിലാകുമ്പോള്‍ മദ്യലഹരിയില്‍ ആയിരുന്ന സിബു പോലീസിന് പരസ്പര വിരുദ്ധമായാണ് ആദ്യം മൊഴി നല്‍കിയത്.
മരണത്തില്‍ ദൂരുഹതയാണ്ടെന്ന് കാട്ടി ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്യതോടെയാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. ജോണ്‍സണിനു നേരെ പ്രതികള്‍ പലതവണ കൊലവിളി നടത്തിയിരുന്നു. ചേര്‍ത്തല സിഐയെ ആക്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയാണ് സിബു.
കൊലക്കേസ് പ്രതിയായ പോള്‍സണ്‍ കാപ്പനിയമപ്രകാരമടക്കം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പോള്‍സണിന്റെയും സഹോദരന് ടാലിഷിന്റെയും ചിത്രങ്ങള്‍ പോലീസ് പുറത്തു വിട്ടു. പ്രതികളെ ഉടന്‍തന്നെ കുടുക്കാന്‍ കഴിയുമെന്ന് പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: