ന്യൂദല്‍ഹി: രാമജന്മഭൂമി പ്രക്ഷോഭ നായകനും വിശ്വഹിന്ദുപരിഷത്ത് മുന്‍ അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റുമായ അശോക് സിംഗാള്‍ വിടവാങ്ങി. അദ്ദേഹത്തിന് 89 വയസായിരുന്നു. മൂന്നു പതിറ്റാണ്ടുകള്‍ നീണ്ട സംഭവബഹുലവും ഇതിഹാസതുല്യവുമായ ജീവിതത്തിനാണ് ഇതോടെ അന്ത്യമായത്. ഹൈന്ദവ സംഘാടനത്തിലൂടെയും സമരങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും കത്തിജ്വലിച്ച സൂര്യന് ഇന്നലെ ഉച്ചയ്ക്ക് 2.24നാണ് അസ്തമിച്ചത്.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ദിവസങ്ങളായി ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെ വെന്റിലേറ്ററിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ നില ഇന്നലെ ഉച്ചയോടെ വഷളായി.
അലഹബാദില്‍വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒക്ടോബര്‍ 20നാണ് സിംഗാളിനെ ദല്‍ഹിയിലെ ആശുപത്രിയിലെത്തിക്കുന്നത്. അസുഖം ഭേദപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍, ഇടയ്ക്ക് വീണ്ടും ആരോഗ്യസ്ഥിതി വീണ്ടെടുത്ത സിംഗാളിന്റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തിങ്കളാഴ്ച രാത്രിയോടെ മോശം നിലയിലായി. ന്യുമോണിയ ബാധയും മരണകാരണമായി.
ഇന്നലെ രാത്രി 8.30ന് ദല്‍ഹി രാമകൃഷ്ണ പുരത്തെ വിഎച്ച്പി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം രാത്രി 10 മണിയോടെ ഝണ്ടേവാലയിലെ ആര്‍എസ്എസ് കാര്യാലയത്തിലെത്തിച്ചു. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണി വരെ ഇവിടെ പൊതുദര്‍ശനത്തിന് വെച്ചശേഷം 4.30ഓടെ നിഗംബോധ് ഘട്ടില്‍ ചടങ്ങുകള്‍ നടത്തി സംസ്ക്കാരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള പ്രമുഖര്‍ ഝണ്ടേവാലയിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിക്കും.
1926 സപ്തംബര്‍ 27ന് ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ജനിച്ച അശോക് സിംഗാള്‍ 1942ല്‍ പ്രയാഗില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് മുന്‍ സര്‍സംഘചാലക് പ്രൊഫ. രാജേന്ദ്രസിങ്ങിന്റെ സമ്പര്‍ക്കത്തിലാണ് സ്വയംസേവകനാകുന്നത്.
1948ല്‍ സംഘത്തെ നിരോധിച്ചതിനെതിരെ നടത്തിയ സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം നടത്തി. ബനാറസ് ഹിന്ദുവിശ്വവിദ്യാലയത്തിലെ എഞ്ചിനീയറിങ് പഠനത്തിന് ശേഷം ആര്‍എസ്എസ് പ്രചാരകനായി. കാണ്‍പൂര്‍ അടക്കം ഉത്തര്‍പ്രദേശിന്റെ വിവിധ മേഖലകളില്‍ പ്രചാരകനായി പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥയ്ക്ക് ശേഷം ദല്‍ഹി-ഹരിയാന സംസ്ഥാനങ്ങളുടെ ചുമതലയുള്ള പ്രാന്ത പ്രചാരക് ആയി.
1981ല്‍ ആണ് വിശ്വഹിന്ദുപരിഷത്ത് സഹസംഘടനാ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. തുടര്‍ന്ന് 84ല്‍ സംഘടനാ സെക്രട്ടറിയായും അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റായും ഉയര്‍ന്നു. കഴിഞ്ഞ 20 വര്‍ഷമായി അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് എന്ന പദവി വഹിച്ചുവരികയായിരുന്നു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണ പ്രക്ഷോഭത്തിന്റെ ചുമതല ഏറ്റെടുത്ത സിംഗാള്‍ വിഎച്ച്പിയുടെ ആഗോള തലത്തിലുള്ള വളര്‍ച്ചയ്ക്ക് നേതൃത്വം നല്കി. ഹിന്ദുസ്ഥാനി സംഗീതം ആഴത്തില്‍ പഠിച്ചിട്ടുള്ള സിംഗാള്‍ മികച്ച ഗായകന് കൂടിയായിരുന്നു.
അശോക് സിംഗാളിന്റെ വേര്‍പാടില്‍ ആര്‍എസ്എസ് സംഘചാലക് മോഹന്‍ ഭാഗവത്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിസഭാംഗങ്ങള്‍, ബിജെപി ദേശീയ നേതാക്കള്‍ എന്നിവര്‍ അനുശോചിച്ചു. വിവിധ സന്യാസിസഭകളും അനുശോചിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: