വാല്മീകി രാമായണത്തില്‍ അഗസ്ത്യന് ശ്രീരാമനോട് പറയുന്നു:- ”അല്ലയോ രാമ! വഴി നടന്നതുകൊണ്ടുണ്ടായ ക്ഷീണം നിങ്ങളെ വല്ലാതെ കുഴയ്ക്കുന്നുണ്ട്. ഈ മൈഥിലി വിശ്രമം ആഗ്രഹിക്കുന്നു. അങ്ങയോടുള്ള സ്നേഹം കൊണ്ടാണ് ഇവള് അങ്ങയെ പിന്തുടര്ന്നത്. സ്നേഹിക്കുകയും കഷ്ടതയില്‍ ഉപേക്ഷിക്കുകയും ചെയ്യുക സാധാരണ സ്ത്രീ സ്വഭാവമാണ്. എന്നാല്‍ ഈ സീതയ്ക്കു ദോഷങ്ങളൊന്നുംതന്നെയില്ല.”
രാമന് പറഞ്ഞു ”എന്നാല്‍ ഞങ്ങള്‍ക്ക് ഒരു ആശ്രമമുണ്ടാക്കി സുഖമായി സന്തോഷത്തോടുകൂടി താമസിക്കാന്‍ പറ്റിയ ധാരാളം ജലമുള്ളതും വലിയ കാടുള്ളതുമായ ഒരു സ്ഥലം പറഞ്ഞുതരൂ.”
ആ മുനിശ്രേഷ്ഠന് പറഞ്ഞു: ”ഇവിടെനിന്നും രണ്ടുയോജന അകലെ ധാരാളം കായ്കളും കിഴങ്ങുകളുമുള്ളതും, വളരെ മാനുകളുള്ളതും സുന്ദരവും പ്രസിദ്ധവുമായ പഞ്ചവടിയുണ്ട്. അത് വളരെ അകലെയല്ല. ഗോദാവരിയുടെ സമീപത്താണ്. ഏകാന്തവും പുണ്യപ്രദവുമായ ആ സ്ഥലത്ത് താമസിക്കുമ്പോള്‍ താപസന്മാരെ സംരക്ഷിക്കാനും കഴിയും. ഇവിടെനിന്നും കാണുന്ന ഇരിപ്പമരക്കാടിന്റെ വടക്കുഭാഗത്തുകൂടി നടന്നാല്‍ പേരാല്‍ മരമുള്ള സ്ഥലത്തെത്തും. അതിനുശേഷം സമതലം കടന്നുപോകുമ്പോള്‍ കാണുന്ന പര്‍വ്വതത്തിന്റെ സമീപമാണ് എന്നും പുഷ്പങ്ങളുള്ള പഞ്ചവടി.”
മഹര്‍ഷിയെ വന്ദിച്ചശേഷം വില്ലും അമ്പും ധരിച്ച ആ സഹോദരന്മാര് സീതയോടൊപ്പം മഹര്‍ഷി കാണിച്ച വഴിയിലൂടെ യാത്രയായി.
മനോഹരമായ വനഭാഗങ്ങളിലൂടെ നടക്കുമ്പോള്‍ പര്‍വ്വതത്തോളം ഉയരമുള്ള വൃദ്ധനായ ഒരു പക്ഷിയെ വഴിയില്‍ കണ്ടു. ”മുനിമാരെ ഭക്ഷിക്കുന്ന ഒരു രാക്ഷസനിതാ നില്ക്കുന്നു. വേഗം അമ്പുകുലയ്ക്കൂ ഇവനെ കൊന്നുകളയട്ടെ” എന്ന് രാമന് പറയുന്നതു കേട്ട് ഭയന്ന ആ പക്ഷി വിനീതനായി പറഞ്ഞു.
”വദ്ധ്യനല്ലഹം തവ താതനു ചെറുപ്പത്തിലെത്രയുമിഷ്ടനായ വയസ്യനറിഞ്ഞാലും
നിന്തിരുവടിക്കും ഞാനിഷ്ടത്തെ ചെയ്തീടുവന്‍ ഹന്തവ്യനല്ല ഭവല്‍ ഭക്തനാം ജടായു ഞാന്‍.
ഞാന്‍ വധിക്കപ്പെടേണ്ട രാക്ഷസനല്ല. അങ്ങയുടെ പിതാവിന്റെ ബാല്യകാല സുഹൃത്തായ ജടായുവാണ്. അങ്ങയുടെയും ഹിതകാരിയാണ്. എന്റെ അച്ഛന് അരുണനും അമ്മ ശ്വേനിയുമാണ്. അങ്ങേയ്ക്കും ഞാന്‍ സഹായം ചെയ്യാം. അങ്ങു പുറത്തുപോകുമ്പോള്‍ സീതയെ ഞാന്‍ സംരക്ഷിച്ചുകൊള്ളാം.” എന്ന് ജടായു പറഞ്ഞതുകേട്ട് ശ്രീരാമന് ജടായുവിനെ ആലിംഗനം ചെയ്തു.
താന്‍ വസിക്കുന്നതിനടുത്തുതന്നെ വസിച്ചുകൊള്ളാന്‍ രാമന് അനുവദിച്ചു. തന്റെ കിങ്കരനായിരിക്കാനും കല്പിച്ചു. ജടായുവിനു സന്തോഷമായി. ജടായുവും സമ്പാതിയും സഹോദരന്മാരാണ്. അവരുടെ ജനനത്തെപ്പറ്റിയുള്ള കഥ പിന്നീടു പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: