കണ്ണൂര്‍: കണ്ണൂരിനെ വികലാംഗ സൗഹൃദ ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കുവേണ്ടി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. വികലാംഗരുടെ പ്രശ്നങ്ങള്‍, അടിസ്ഥാന സൗകര്യ രംഗത്ത് ഉണ്ടാകേണ്ട മാറ്റങ്ങള്‍, വികലാംഗര്‍ക്കുളള നിയമ സംരക്ഷണങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലായിരിക്കും പരിശീലനമെന്ന് ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ അറിയിച്ചു. വികലാംഗ ദിനാഘോഷ പരിപാടികള്‍ക്കായുളള സംഘാടക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസംബര്‍ 2,3 തീയതികളിലായി എല്ലാ ബ്ലോക്ക്, നഗരസഭ തലങ്ങളിലും സെമിനാറുകള്‍ നടക്കും. തദ്ദേശ സ്ഥാപനങ്ങളുടെ വികലാംഗ സൗഹൃദ പദ്ധതികള്‍ രൂപീകരിക്കുന്നതിനെക്കുറിച്ച് കിലയുടെ സഹകരണത്തോടെ പ്രത്യേക പരിശീലനവും ഉദ്ദേശിക്കുന്നുണ്ട്. പദ്ധതി ഫണ്ടിന്റെ നിശ്ചിത തുക വികലാംഗ സൗഹൃദ പദ്ധതികള്‍ക്ക് വിനിയോഗിക്കുന്നതിനും വികലാംഗ ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കുന്നതിനും ജില്ലാ ആസൂത്രണ സമിതിയില്‍ ആലോചിച്ച് നിര്‍ദ്ദേശം നല്‍കും. എംപി, എംഎല്‍എ പ്രാദേശിക വികസന നിധിയില്‍ 3 ശതമാനം തുക വികലാംഗ ക്ഷേമ മേഖലക്ക് മാറ്റിവെക്കാന്‍ അനുമതി ലഭിച്ചതായും കലക്ടര്‍ പറഞ്ഞു. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും വികലാംഗ സൗഹൃദമാക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. കലക്ടറേറ്റില്‍ ലിഫ്റ്റ് സ്ഥാപിക്കുന്ന പ്രവൃത്തി കഴിഞ്ഞ ദിവസം സാമൂഹ്യനീതി വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു. അടുത്ത വര്‍ഷം ഫിബ്രവരിയോടെ ഈ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വികലാംഗ സൗഹൃദജില്ല പദ്ധതിക്കായി 15 കോടി രൂപ കണ്ണൂരിന് സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഭൗതിക സാഹചര്യങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നതിനൊപ്പം ജനങ്ങളുടെ മനോഭാവവും വികലാംഗസൗഹൃദമാകേണ്ടത് ആവശ്യമാണ്. അതിനുള്ള ബോധവല്‍ക്കരണ പരിപാടികളും ജില്ലയില്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: