തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ ചുംബന സമരനേതാക്കളായ രാഹുല്‍ പശുപാലനും ഭാര്യയും മോഡലുമായ രശ്മി .ആര്. നായരും അടക്കം ആറംഗ സംഘം പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വരെ ഇവര്‍ ഇടപാടുകാര്‍ക്ക് കാഴ്ച വച്ചിരുന്നതായി പോലീസ് വെളിപ്പെടുത്തി. വീരനായകരായി ചിത്രീകരിച്ച് ഇവരെ തോളിലേറ്റി നടന്ന സിപിഎമ്മിനും എസ്എഫ്ഐയ്ക്കും മാതൃഭൂമി, മനോരമ അടക്കമുള്ള നിരവധി ചാനലുകള്‍ക്കും വി.ടി. ബല്‍റാം, എം.ബി രാജേഷ് എന്നിവരടക്കമുള്ള നേതാക്കള്‍ക്കും കനത്തയടിയാണ് ഇവരുടെ അറസ്റ്റ്. ചുംബന സമരത്തിന്റെ മറവില്‍ പെണ്‍കുട്ടികളെ പെണ്‍വാണിഭത്തിനും മറ്റും റിക്രൂട്ട് ചെയ്യാനാണ് നീക്കമെന്ന് അന്ന്( 2014 ഡിസംബര്‍ ഏഴ്, പതിനാല് തീയതികളില്‍) ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത് പൂര്‍ണ്ണമായും ശരിയാണെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.
രാഹുല്‍ പശുപാലനും രശ്മിയുമാണ് പെണ്‍വാണിഭ സംഘത്തിലെ മുഖ്യ കണ്ണികളെന്നും ക്രൈം ബ്രാഞ്ച് ഐജി: എസ്. ശ്രീജിത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഫേസ് ബുക്കില്‍ അശ്ലീല പേജ് നിര്‍മ്മിക്കുകയും അതില്‍ അശ്ലീല കമന്റുകള്‍ പോസ്റ്റുചെയ്യുകയും ചെയ്ത ആറുപേരെയും അറസ്റ്റുചെയ്തിട്ടുണ്ട്. നെടുമ്പാശ്ശേരിയില്‍ റെയ്ഡിനിടെ പോലീസ് ഉദ്യോഗസ്ഥനെ വാഹനമിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച് രണ്ട് സ്ത്രീകള്‍ രക്ഷപ്പെട്ടു. പെണ്‍വാണിഭ സംഘം ബെംഗളൂരില്‍ നിന്ന് കൊച്ചിയിലെത്തിച്ച രണ്ട് വനിതകളെ പോലീസ് രക്ഷപ്പെടുത്തി. അറസ്റ്റിലായ ദമ്പതിമാര്‍ക്കൊപ്പമുണ്ടായിരുന്ന ആറുവയസ്സുകാരന് മകനെയും, പോലീസ് രക്ഷപ്പെടുത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കി. ‘ഓപ്പറേഷന് ബിഗ് ഡാഡി ‘എന്ന പേരിലായിരുന്നു റെയ്ഡ് നടത്തിയത്.
കാസര്‍കോട് സ്വദേശി അബ്ദുല്‍ ഖാദര്‍ എന്ന അക്ബര്‍(31), കൊല്ലം നെടുമ്പന സ്വദേശി രാഹുല്‍ പശുപാലന്(29) ഇയാളുടെ ഭാര്യയും മോഡലുമായ രശ്മി(27), എറണാകുളം സ്വദേശി അജീഷ്(21), പാലക്കാട് സ്വദേശി ആഷിക്(34) ബെംഗളൂരില്‍ നിന്ന് പെണ്‍കുട്ടികളെ എത്തിച്ച ലിംഗരാജപുരം സ്വദേശിനിയും ഇടനിലക്കാരിയുമായ ലെനീഷ് മാത്യു(39) എന്നിവരാണ് അറസ്റ്റിലായത്. ഫെയ്സ്ബുക്കില്‍ ‘കൊച്ചു സുന്ദരികള്‍’ എന്ന പേരില്‍ അശ്ലീല പേജ് ആരംഭിച്ച മലപ്പുറം വെട്ടിച്ചിറ സ്വദേശി ഉമ്മര്‍(28), അതില്‍ അശ്ലീല കമന്റുകളും മറ്റും പോസ്റ്റ് ചെയ്ത പാലക്കാട് സ്വദേശി വിജേഷ്(20),തൃശൂര്‍ സ്വദേശി സുജിത്(28), എറണാകുളം സ്വദേശി സോണി കുര്യന്(26), തിരുവനന്തപുരം കാട്ടാക്കട സ്വദേശിയും കെ എസ് ആര് ടി സി കണ്ടക്ടറുമായ ചന്ദ്രകുമാര്‍(36), കോട്ടയം സ്വദേശി പ്രദീപ് എന്നിവരും അറസ്റ്റിലായി.
‘ഓപ്പറേഷന് ബിഗ് ഡാഡി’ എന്നു പേരിട്ട ഓപ്പറേഷന് നേതൃത്വം നല്‍കിയത് ഐജി: എസ്. ശ്രീജിത്താണ്. ഫെയ്സ്ബുക്കില്‍ ‘കൊച്ചുസുന്ദരികള്‍’ എന്നപേരിലുള്ള പേജിലൂടെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ അശ്ലീല ഫോട്ടോ പ്രദര്‍ശിപ്പിച്ച് സംഘം ഇടപാടുകാരെ ആകര്‍ഷിച്ചിരുന്നത്. പെണ്‍വാണിഭ സംഘവുമായി ബന്ധമുള്ള കുട്ടികളുടെ ഫോട്ടോകള്‍ തന്നെയാണ് ഇത്തരത്തില്‍ പ്രദര്ശിപ്പിച്ചിരുന്നതെന്നാണ് പോലീസ് കരുതുന്നത്.
ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് കഴിഞ്ഞ മാസം പോലീസ് പിടിയിലായ സംഘത്തില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക പോലീസ് സംഘം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെയ്ഡ് നടത്തിയത്. അറസ്റ്റിലായ അക്ബറാണ് പ്രധാന കണ്ണി. ഇയാളുമായി ബന്ധപ്പെട്ടാണ് ചുംബന സമരത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന രാഹുലും രശ്മിയും പെണ്‍വാണിഭ ഇടപാടുകള്‍ നടത്തിയിരുന്നത്. ലൊക്കാന്റോ വെബ്സൈറ്റില്‍ അക്ബര്‍ നല്‍കിയിരുന്ന നമ്പറില്‍ പോലീസ് ബന്ധപ്പെട്ടാണ് സംഘത്തെ കുരുക്കുന്നതിന് വഴിയൊരുക്കിയത്.
അറസ്റ്റിലായവര്‍ക്കെതിരെയുള്ള തെളിവുകള്‍ ശേഖരിച്ച ശേഷമായിരുന്നു പോലീസ് റെയ്ഡ് നടത്തുകയും പ്രതികളെ വലയിലാക്കുകയും ചെയ്തത്. ഫെയ്സ്ബുക്ക് പേജുമായി ബന്ധപ്പെട്ടും പെണ്വാണിഭവുമായും ബന്ധപ്പെട്ട് വെവ്വേറെ കേസുകളാണ് സൈബര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൂന്നുദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിലാണ് എറണാകുളം കേന്ദ്രീകരിച്ചുള്ള പെണ്‍വാണിഭ സംഘം പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുമെന്നും ഇനിയും പ്രതികള്‍ അറസ്റ്റിലാകുമെന്നും ഐജി: ശ്രീജിത് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: