2014 ഒക്ടോബര്‍ അവസാനവാരമായിരുന്നു കോഴിക്കോട് ഡൗണ്‍ ടൗണ്‍ കോഫി ഷോപ്പില്‍ അനാശാസ്യത്തിന് സൗകര്യം ചെയ്തു കൊടുക്കുന്നുണ്ടെന്ന വാര്‍ത്ത തെളിവുകള്‍ സഹിതം ജയ്ഹിന്ദ് ടി.വിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്ത വന്നയുടന്‍ ഡൗണ്ടൗണ് ഹോട്ടലിന് നേരെ അക്രമം ഉണ്ടായി… അക്രമം നടത്തിയവരാകട്ടെ യുവമോര്‍ച്ചക്കാരും… പിന്നീട് വാര്‍ത്തയുടെ രൂപം മാറി… മറ്റു ചാനലുകളിലെ നല്ല സുഹൃത്തുക്കള്‍ പ്രത്യേകിച്ച് ഏഷ്യാനെറ്റിലെ സുഹൃത്തുക്കള്‍ ഫഌഷ് ഇങ്ങനെ കൊടുത്തു തുടങ്ങി ‘യുവതീയുവാക്കള്‍ അടുത്ത് ഇടപഴകുന്ന ദൃശ്യങ്ങള്‍ ഒരു ചാനല്‍ സംപ്രേഷണം ചെയ്തതിനെ തുടര്‍ന്ന് ഹോട്ടലിന് നേരെ അക്രമണം.
അനാശാസ്യം നടക്കുന്നതായി വ്യാജ വാര്‍ത്ത…. പിന്നീടാണ് ഡൗണ്ടൗണിന്റെ ഉടമകളും ഏഷ്യാനെറ്റിന്റെ കോഴിക്കോട്ടെ പ്രമുഖനും തമ്മിലുള്ള ബന്ധം എനിക്ക് മനസ്സിലായത്. അന്നാണ് കിസ് ഓഫ് ലവ് തുടങ്ങുന്നത്. എനിക്ക് നേരെ സൈബര്‍ ഗുണ്ടകളും, ചില കപട സദാചാരവാദികളും അവര്‍ക്കൊപ്പം എന്റെ പ്രിയപ്പെട്ട ചില മാധ്യമ സുഹൃത്തുക്കളും പത്രങ്ങളിലും ചാനലിലും, മുഖപുസ്തകത്തിലും ആക്രമണമായിരുന്നു അഴിച്ചുവിട്ടത്. ചില സുഹൃത്തുക്കള്‍ അകം പുറത്തിലും, സൗത്ത് ലൈവിലും, മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പോലും എന്നോട് എന്താണ് സംഭവിച്ചത് എന്ന് വിളിച്ചു ചോദിക്കുക പോലും ചെയ്യാതെ ഡൗണ്‍ ടൗണിനെയും കിസ് ഓഫ് ലൗവിനെയും പ്രകീര്‍ത്തിച്ച് ലേഖനങ്ങളും വാര്‍ത്തകളും എഴുതി. ചിലര്‍ പ്ലസ് ടു മാത്രം പഠിച്ച ഡൗണ്ടൗണ് സഹോദരന്മാര്ക്ക് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം വരെ ചാര്‍ത്തിക്കൊടുത്ത് ലേഖനം എഴുതി. മാഹിയിലെ പ്രമുഖ ജ്വല്ലറിയില്‍ നിന്ന് ഒന്നര കിലോ സ്വര്‍ണ്ണം മോഷ്ടിച്ച പ്രതികളാണെന്ന കാര്യം ചില മാധ്യമ പ്രവര്‍ത്തകര്‍ മറച്ചുവെച്ചു…
അതിനിടയ്ക്ക് എന്തൊക്കെയായിരുന്നു.. സംസ്കാരിക നായകരുടെ സംഗമം, കിസ് ഓഫ് ലൗ സംഗമങ്ങള്‍… ജോയ് മാത്യുവിന്റെ നാടകങ്ങള്‍. ചില രാഷ്ട്രീയ നേതാക്കള്‍ എന്നെ ആര്‍എസ്എസ് പാളയത്തില്‍ കെട്ടാന്‍ ശ്രമിച്ചു… സുപ്രഭാതത്തിലെ സജീവേട്ടനും, മനോരമയിലെ കെ.സി. ബിപിനും, വീക്ഷണത്തിലെ സജിത്ത് ഏട്ടനും, ഷൈബിനും, ടൈംസ് ഓഫ് ഇന്ത്യയിലെ പ്രശാന്ത് ഏട്ടനും നിലിനും എന്നോട് കാര്യങ്ങള്‍ തിരക്കി വാര്‍ത്തയിലെ സത്യം ബോധ്യപ്പെട്ട് എനിക്ക് മാനസിക പിന്തുണ തന്നു……
അനാശാസ്യം, മയക്കുമരുന്ന് ഉപയോഗം
ഞങ്ങളുടെ അന്വേഷണത്തില്‍ ഡൗണ്ടൗണില് അനാശാസ്യവും അതിനൊപ്പം മയക്കുമരുന്ന് ഉപയോഗവും നടന്നതായി കണ്ടെത്തിയിരുന്നു. കിസ് ഓഫ് ലൗവിന്റെ അണിയറ പ്രവര്‍ത്തകരില്‍ ചിലര്‍ ഡൗണ്ടൗണിലെ നിത്യ സന്ദര്‍ശകരായിരുന്നു. എനിക്ക് നേരെ ഫോണില്‍ വധഭീഷണി മുഴക്കിയ കിസ് ഓഫ് ലൗവിന്റെ പ്രവര്ത്തകന് ഡൗണ്ടൗണിന്റെ ഉറ്റ സുഹൃത്തായിരുന്നു…
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വരുണ്‍ രമേഷ് എന്ന ആശാന് കിസ് ഓഫ് ലൗവിനെ പ്രകീര്‍ത്തിച്ച് ലേഖനം എഴുതിയത് ഇന്നും ഞാന്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. കിസ് ഓഫ് ലൗവിനെ പ്രകീര്‍ത്തിച്ച ചില മാധ്യമ സുഹൃത്തുക്കള്‍ പൊതുജനത്തിന് മുന്നില്‍ മാപ്പുപറയുമോ?
തെറ്റുപറ്റിപ്പോയി എന്ന് ലേഖനം എഴുതുമോ?
മീഡിയ വണ്ണിലെ ഇ. സനീഷ്, ഏഷ്യാനെറ്റിലെ സുജിത് ചന്ദ്രന്, മാതൃഭൂമിയിലെ വരുണ്‍ രമേഷ്, റിപ്പോര്‍ട്ടര്‍ ടിവിയിലെ ചില സുഹൃത്തുക്കള്‍ അങ്ങനെ നിരവധി പേരായിരുന്നു കിസ് ഓഫ് ലൗവിന്റെ വക്താക്കള്‍…. അവര്‍ പൊതുജനത്തിന് മുന്നില്‍ അല്ലെങ്കില്‍ അവരുടെ മുഖപുസ്തകത്തില്‍ എങ്കിലും തെറ്റ് ഏറ്റുപറയുമോ?
അന്ന് യുവമോര്‍ച്ചക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അനാശാസ്യ വാര്‍ത്ത തിരിച്ചുവിടാന്‍ ഡൗണ്‍ ടൗണിന്റെ മാധ്യമബന്ധുകള്ക്ക് കഴിഞ്ഞെങ്കിലും ഇന്ന് ആ സത്യം മറ നീക്കിയത് ഇവര്‍ക്ക് തിരിച്ചടിയായത് അവര്‍ കാണില്ലായിരിക്കും…. കിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍ക്ക് ഡൗണ്ടൗണ് ഉടമകള്‍ എത്ര സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്, ഇനിയെങ്കിലും അന്വേഷിക്കണം കിസ് ഓഫ് ലൗ പ്രവര്‍ത്തകരെ പെണ്വാണിഭത്തിനിടെ പിടിച്ചപ്പോള്‍ അവരും ചില സിനിമാ പ്രവര്‍ത്തകരും തമ്മിലുള്ള ബന്ധം അന്വേഷിക്കണം. ചില മാധ്യമ പ്രവര്‍ത്തകരും കിസ് ഓഫ് ലൗ പ്രവര്‍ത്തകരും ഡൗണ്ടൗണ് റസ്റ്റോറന്റും തമ്മിലുള്ള ബന്ധവും അന്വേഷിക്കണം.
ഡൗണ്‍ടൗണിനും ചുംബന സമര നായകന് രാഹുല്‍ പശുപാലനും പ്രിയതമയ്ക്കും പിന്തുണയുമായെത്തിയ എം എന്‍ കാരശ്ശേരി മാഷെ പോലുള്ളവര്‍ ഇതു സംബന്ധിച്ച് നടത്തിയ പ്രതികരണങ്ങള്‍ കേരളീയ സമൂഹം മറന്നിട്ടില്ല.. കിസ് ഓഫ് ലൗവിനെയും ഡൗണ്ടൗണിനെയും പിന്തുണച്ച് രംഗത്ത് വന്ന കോഴിക്കോട്ടെ ചില വലത് ഇടത് നേതാക്കള്‍ സമൂഹത്തിന് മുന്നില്‍ അപഹാസ്യരായി മാറുകയാണ്. കിസ്സ് ഓഫ് ലൗവിന്റെയും ഡൗണ്ടൗണിന്റെയം ബന്ധത്തിന്റെ ആഴം പരിശോധിച്ചാല്‍ ഇനിയും സത്യങ്ങള്‍ പുറത്ത് വരും… ചുംബന സമരക്കാര്‍ക്ക് ഡൗണ്ടൗണുമായി നല്ല ബന്ധമാണ് നേരത്തെ തന്നെയുള്ളത്.
യുവമോര്‍ച്ചക്കാര്‍ ഹോട്ടല്‍ തകര്‍ത്തതോടെയാണ് ഡിവൈഎഫ്ഐയും എസ്എഫ്ഐ യും ഡൗണ്ടൗണിന്റെയും കിസ് ഓഫ് ലൗവിന്റെയും വക്താക്കള്‍ ആയത്. പശുപാലന്റെ യഥാര്‍ത്ഥ മുഖം പുറത്ത് വന്നതോടെ ഇവിടെ പ്ലിംഗിയത് ഇവരൊക്കെയാണ്.. ഡൗണ്ടൗണിന്റെ ബ്രാഞ്ച് കോഴിക്കോട് ബൈപ്പാസ്സില്‍ തുടങ്ങുന്ന കാര്യം വാര്‍ത്താസമ്മേളനം വിളിച്ചാണ് മുതലാളി പ്രഖ്യാപിച്ചത്. അന്ന് പ്രസ്സ് മീറ്റിന് പോയി അവര്‍ നല്കിയ സമ്മാനവും തൂക്കിപ്പിടിച്ച് കോഴിക്കോട് പ്രസ്സ് ക്ലബ്ബിലേക്ക് ആക്കിയ ചിരിയുമായി എന്റെ സുഹൃത്തുക്കള്‍ വന്നത് ഞാന്‍ മറന്നിട്ടില്ല. കൈരളി ചാനല്‍ സ്വീകരിച്ച നിലപാടും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
ഡൗണ്ടൗണിനെയും അവിടെ നടക്കുന്ന കാര്യങ്ങളെ കുറിച്ചും കൈരളിയിലെ സുഹൃത്തുകള്‍ക്ക് സൂചനയുണ്ടായിരുന്നു എന്ന് വേണം മനസ്സിലാക്കാന്‍.. കിസ്സ് ഓഫ് ലൗ പ്രവര്‍ത്തകരെ പെണ്‍വാണിഭത്തിന് പൊലീസ് പിടികൂടിയ വാര്‍ത്ത സംബന്ധിച്ച ചര്‍ച്ചയില്‍ ഈ സാമുഹ്യ വിരുദ്ധരെ ന്യായീകരിക്കാന്‍ ചില ചാനല്‍ തമ്പുരാന്മാര് നടത്തിയ ശ്രമത്തെ ജനങ്ങള്‍ പുച്ഛിച്ച് തള്ളും… കിസ് ഓഫ് ലൗവും ഡൗണ്‍ടൗണും പുതിയ പാഠമാണ് നമുക്ക് നല്‍കുന്നത്, ആ പാഠം എന്റെ ചില മാധ്യമ സുഹൃത്തുക്കള്‍ പഠിച്ചേ പറ്റൂ… അല്ലെങ്കില്‍ സമൂഹം അവരെ പഠിപ്പിക്കും..
പ്രതികരിക്കാൻ ഇവിടെ എഴുതുക: