തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ നാല് ഗ്രാമപഞ്ചായത്തുകളില്‍ ബിജെപി അധികാരമേറ്റു. കല്ലിയൂര്‍, മാറനല്ലൂര്‍, വെങ്ങാനൂര്‍, വിളവൂര്‍ക്കല്‍ പഞ്ചായത്തുകളിലാണ് ബിജെപി ടിക്കറ്റില്‍ മത്സരിച്ചു ജയിച്ചവര്‍ പ്രസിഡന്റും വൈസ്പ്രസിഡന്റു മായി അധികാരമേറ്റത്. വിളവൂര്ക്കലില്മാത്രം വൈസ് പ്രസിഡന്റ് സ്ഥാനം നഷ്ടമായി.
അഴിമതിയും സ്വജനപക്ഷപാതവും ഒത്തുതീര്‍പ്പുരാഷ്ട്രീയവും നടമാടിയ കല്ലിയൂര്‍ പഞ്ചായത്ത് കഴിഞ്ഞ തവണ ബിജെപിക്ക് നഷ്ടമായത് തുച്ഛമായ സീറ്റുകള്‍ക്കും വോട്ടുകള്‍ക്കുമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കൊപ്പം നിന്ന ബിജെപി ശക്തികേന്ദ്രമായ ചെങ്കോട് വാര്‍ഡില്‍ നിന്നു വിജയിച്ച ആര്. ജയലക്ഷ്മിയാണ് പഞ്ചായത്തിലെ പ്രസിഡന്റ്. ഇന്നലെ 10 മണിയോടെ ആരംഭിച്ച പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 5 അംഗങ്ങളുള്ള എല്‍ഡിഎഫ് മിനിയെയും 5 അംഗങ്ങളുള്ള കോണ്‍ഗ്രസ് സുജാതയെയും മത്സരരംഗത്തിറക്കി. ഒരു സ്വതന്ത്രാംഗമായ ഓഫീസ് വാര്‍ഡിലെ ശൈലജാ സുരേഷ്കുമാര്‍ ബിജെപിക്ക് നിരുധാപികപിന്തുണ പ്രഖ്യാപിച്ചു. അങ്ങനെ 10 അംഗങ്ങളുള്ള ബിജെപിക്ക് സ്വതന്ത്രന്റെ പിന്തുണയോടെ പ്രസിഡന്റ് സ്ഥാനം ലഭിച്ചു. തുടര്‍ന്ന് ഉച്ചയോടെ നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സിലെ റ്റി. ജയനും എല്‍ഡിഎഫിലെ വൃശ്ചി പകലൂരിനെയും പിന്തള്ളി പൂങ്കുളം വാര്‍ഡില്‍ നിന്നു വിജയിച്ച പൂങ്കുളം കുമാര്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
ജനകീയ പ്രശ്നങ്ങള്‍ക്ക് എന്നും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച് കേവലം ഒരുസീറ്റില്‍ നിന്നും പ്രവര്ത്തനമാംരംഭിച്ച് 4 ഇലക്ഷനുകള്ക്കുള്ളില് പഞ്ചായത്തിന്റെ ഭരണം തന്നെ പിടിച്ചെടുത്ത് മാറനല്ലൂരിനെ താമരത്തിളക്കത്തിലാക്കിയാണ് ബിജെപിയുടെ മുന്നേറ്റം. 21 അംഗം പഞ്ചായത്തില്‍ 3 സീറ്റുവീതം ബിജെപിയും കോണ്‍ഗ്രസ്സും പങ്കിട്ടപ്പോള്‍ ഭരണം നടത്തിയിരുന്ന എല്‍ഡിഎഫിന് 5 സീറ്റുകളില്‍ ഒതുങ്ങേണ്ടിവന്നു. തുല്യസീറ്റുകളുള്ളതിനാല് നറുക്കിട്ടപ്പോഴാണ് പ്രസിഡന്റ് സ്ഥാനം മായയിലൂടെ ബിജെപിക്ക് ലഭിച്ചത്. തുടര്‍ന്ന് ഉച്ചയ്ക്ക് നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ബിജെപിക്ക് വിജയം. തൂങ്ങാംപാറ ബാലകൃഷ്ണന് വൈസ്പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
രാവിലെ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുശേഷം പോങ്ങുംമൂട് മുതല്‍ ഊരൂട്ടമ്പലം വരെ നടന്ന വിജയാഘോഷ പ്രകടനം എരുത്താവൂര്‍ ചന്ദ്രനും ഷാജിലാലും നയിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തു. ആറുമാസക്കാലം പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്ന സിപിഐയിലെ ഭാസുരാംഗന് ലഭിച്ച തിരിച്ചടിയാണ് ബിജെപിയുടെ വിജയമെന്ന് എരുത്താവൂര്‍ ചന്ദ്രന് പറഞ്ഞു. ജനകീയപ്രശ്നങ്ങള്ക്കൊപ്പം നിന്ന് അര്‍ഹതപ്പെട്ടവര്‍ക്ക് അവകാശം ലഭിക്കുവാന്‍ താനും തന്റെ പാര്‍ട്ടിയും അവസാനം വരെ പ്രവര്‍ത്തിക്കുമെന്ന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മായയും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട തൂങ്ങാംപാറ ബാലകൃഷ്ണനെന്ന് മുരളീധരനും ജന്മഭൂമിയോട് പറഞ്ഞു.
വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇന്നലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിയിലെ ജി.എസ്. ശ്രീകല വിജയിച്ചു. വൈസ് പ്രസിഡന്റായി ബിജെപിയിലെ വെങ്ങാനൂര്‍ സതീഷും തെരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള 20 വാര്‍ഡുകളില്‍ 10 എണ്ണത്തില്‍ വിജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി ഭരണത്തിലേറുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ബിജെപി 10, എല്‍ഡിഎഫ് എട്ട്, യുഡിഎഫ്, സ്വതന്ത്രര്‍ ഒന്നു വീതം എന്നിങ്ങനെയാണ് ഇവിടുത്തെ കക്ഷി നില. ശ്രീകലയ്ക്കും സതീഷിനും 10 വീതം വോട്ടുകള്‍ ലഭിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച എല്‍ഡിഎഫിലെ സിപിഎം അംഗം മിനിവേണുഗോപാല്‍, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി സ്വതന്ത്രാംഗം ആര്.എസ്. ശ്രീകുമാര്‍ എന്നിവര്‍ക്ക് ഒന്‍പതു വീതം വോട്ടും ലഭിച്ചു. ഏക യുഡിഎഫ് അംഗം വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. എട്ടു വാര്‍ഡുകളില്‍ വിജയം നേടിയ സിപിഎം നേതൃത്വത്തിലുള്ള എല്‍ഡിഎഫ് ഭരണ ലഭ്യതയ്ക്കായി ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയം കണ്ടില്ല. സ്വതന്ത്രന്റെ നിലപാട് അവസാന നിമിഷമാണ് എല്ഡിഎഫിനൊപ്പമായത്. എന്നാല്‍ വിജയസാധ്യത നേരത്തെ മുന്നില്‍ കണ്ടിരുന്ന ബിജെപി സ്വതന്ത്രന്റെ നിലപാട് ശ്രദ്ധിച്ചതേയില്ല. പഞ്ചായത്തില്‍ കഴിഞ്ഞ രണ്ടുതവണ തുടര്‍ച്ചയായി എല്‍ഡിഎഫിനായിരുന്നു ഭരണം. ഇതിനെ മറികടന്ന് ഭരണം പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ടായിരുന്നു യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ മുന്നണികള്‍ക്ക് കനത്ത തിരിച്ചടിയേകി ബിജെപി ഭരണം പിടിച്ചെടുക്കുകയായിരുന്നു.
വാശിയേറിയ മത്സരത്തിനൊടുവിലാണ് വിളവൂര്‍ക്കലില്‍ ബിജെപി അധികാരത്തിലേക്കെത്തുന്നത്. ഇന്നലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ ഭാഗ്യം ബിജെപിക്ക് ഒപ്പമായിരുന്നു. ആറു സീറ്റുകളുള്ള കോണ്‍ഗ്രസും ആറു സീറ്റുകളുള്ള ബിജെപിയും തമ്മിലായിരുന്നു ഭരണം പിടിച്ചടക്കാനുള്ള മത്സരം അരങ്ങേറിയത്. രണ്ടാം റൗണ്ടിലും ബിജെപി സ്ഥാനാര്‍ഥി വി. അനില്‍കുമാറിനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഗോപാലകൃഷ്ണന് നായര്‍ക്കും തുല്യ വോട്ടായതോടെ നറുക്കെടുപ്പെന്ന സാങ്കേതികതയിലേക്ക് വരണാധികാരി നീങ്ങി. ഉദ്വേഗവും ആകാംക്ഷയും നിറഞ്ഞ നിമിഷങ്ങള്‍. ഒടുവില്‍ ഭാഗ്യദേവത അനില്‍കുമാറിനൊപ്പം നിന്നു. വിളവൂര്‍ക്കല്‍ പഞ്ചായത്തിന്റെ അമരക്കാരനായി വിളവൂര്‍ക്കല്‍ ഉണ്ണി എന്ന വി. അനില്‍കുമാര്‍ അവരോധിക്കപ്പെട്ടു.
പാവച്ചകുഴി വാര്‍ഡില്‍ നിന്ന് ഇത് രണ്ടാം തവണയാണ് വിളവൂര്‍ക്കല്‍ ഉണ്ണി പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്. വിളവൂര്‍ക്കല്‍ പഞ്ചായത്തിന്റെ നാള്‍വഴികളില്‍ ഇതാദ്യമായാണ് ഇടതുവലതു മുന്നണികളെ ഒഴിവാക്കി ബിജെപിക്ക് ഭരണസാരഥ്യം ലഭിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും നറുക്കെടുപ്പിലൂടെയാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിലെ റോസ് മേരിക്കാണ് വൈസ് പ്രസിഡന്റാകാന്‍ ഭാഗ്യം തുണച്ചത്. വിളവൂര്‍ക്കല്‍ ഗ്രാമത്തില്‍ ഉത്സവ പ്രതീതിയായിരുന്നു ഇന്നലെ. പഞ്ചായത്തില്‍ ആദ്യമായി ഭരണം നേടാനായ ബിജെപി യുടെ വളര്‍ച്ചയില്‍ എതിര് ചേരിയിലുള്ളവര്‍ പോലും അദ്ഭുതം കൂറി.
തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനേയും അംഗങ്ങളേയും കൊണ്ട് പ്രവര്‍ത്തകര്‍ ഗ്രാമപ്രദക്ഷിണം നടത്തി. പഞ്ചായത്തിന്റെ മുക്കിലും മൂലയിലും ജനം ഊഷ്മളസ്വീകരണങ്ങളൊരുക്കി കാത്തുനിന്നു. പടക്കം പൊട്ടിച്ചും പായസം വിളമ്പിയും ആനന്ദ നൃത്തം ചവിട്ടിയും ബിജെപിയുടെ വിജയം അവര്‍ നെഞ്ചേറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: