കൊച്ചി: കേന്ദ്ര പുരാവസ്തു വകുപ്പ് (എഎസ്ഐ) ഖനനത്തിന് അനുമതി നിഷേധിച്ച പട്ടണത്ത് കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ (കെസിഎച്ച്ആര്‍) ബ്രിട്ടീഷ് മ്യൂസിയവുമായി ചേര്‍ന്ന് സര്‍വെ നടത്തിയതും ശില്‍പ്പശാല സംഘടിപ്പിക്കുന്നതും വിവാദമാവുന്നു.
പട്ടണം/മുസിരിസ് ഖനനമേഖലയില്‍ ഈ മാസം 23 മുതല്‍ 27 വരെയാണ് ”പ്രാചീന തുറമുഖ നഗരത്തിന്റെ പുരാവസ്തു സവിശേഷതകള്‍” എന്ന വിഷയത്തില്‍ അന്താരാഷ്ട്ര ശില്‍പ്പശാല നടത്തുന്നത്. കെസിഎച്ച്ആര്‍ ഡയറക്ടര്‍ പ്രൊഫ.പി.ജെ.ചെറിയാനും ലണ്ടന്‍ ബ്രിട്ടീഷ് മ്യൂസിയത്തിലെ വിസിറ്റിങ് സയന്റിസ്റ്റ് ഡോ.റോബര്‍ട്ട് ടോംബെറിനും 2010 ല്‍ ലഭിച്ച ബ്രിട്ടീഷ് മ്യൂസിയത്തിന്റെ അന്താരാഷ്ട്ര ഗവേഷണ പാര്‍ട്ട്നര്‍ഷിപ്പ് അവാര്‍ഡിന്റെ ഭാഗമായാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്. ”ഇന്ത്യന്‍ സമുദ്ര വ്യാപാരം: സാങ്കേതിക വിദ്യകളുടെ പുരാവസ്തു ശാസ്ത്രം” എന്നതിനെക്കുറിച്ച് പഠിക്കാനായിരുന്നു അവാര്‍ഡ്.
ആസൂത്രണംചെയ്ത മൂന്ന് ശില്‍പ്പശാലകളില്‍ രണ്ടെണ്ണം നടന്നുകഴിഞ്ഞു. പട്ടണം ഉല്ഖനനത്തില് കണ്ടെടുക്കപ്പെട്ട മണ്‍പാത്രനിര്‍മാണ രീതികള്‍, അലങ്കാരവസ്തുക്കള്‍ എന്നിവയെക്കുറിച്ചായിരുന്നു ഇത്. അവസാനത്തെ ശില്‍പ്പശാലയാണ് 23 ന് തുടങ്ങാനിരിക്കുന്നത്.
പട്ടണത്തെ തുടര്‍ഖനനത്തിന് ഇക്കഴിഞ്ഞ സപ്തംബറില്‍ കേന്ദ്ര സാംസ്കാരിക വകുപ്പിന് കീഴിലുള്ള പുരാവസ്തുവകുപ്പ് അനുമതി നിഷേധിക്കുകയുണ്ടായി. ഏതെങ്കിലും പ്രദേശത്ത് അഞ്ച് വര്‍ഷത്തേക്കാണ് പുരാവസ്തു ഖനനത്തിന് അനുമതി ലഭിക്കുക. ഇതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷമേ അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ അനുമതി നല്‍കാവൂ എന്നാണ് നിയമം. മുസിരിസ് പദ്ധതിയുടെ കാര്യത്തില്‍ ഏഴ് വര്‍ഷം ഖനനം നടന്നിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് തുടര്‍ഖനനത്തിന് അനുമതി നല്‍കാതിരുന്നത്. എഎസ്ഐ ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടും ഇത്തരമൊരു വിലക്ക് ഇല്ലെന്നാണ് കെസിഎച്ച്ആര്‍ ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് പ്രചരിപ്പിച്ചത്.
ഖനനത്തിന് അനുമതിയില്ലാത്ത സാഹചര്യത്തില്‍ അതുമായി ബന്ധപ്പെട്ട ശില്‍പ്പശാല നടത്താമോ എന്ന ചോദ്യമാണ് ഉയര്‍ത്തിയിരിക്കുന്നത്. ശില്‍പ്പശാല ഖനനത്തില്‍ കണ്ടെടുക്കപ്പെട്ട വസ്തുക്കളെക്കുറിച്ചാവുമ്പോള് അനുമതി നിര്‍ബന്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ ഇത് അവഗണിച്ചാണ് ഒരു വിദേശസ്ഥാപനവുമായി ചേര്‍ന്ന് കെസിഎച്ച്ആര്‍ ശില്‍പ്പശാല നടത്തുന്നതെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.
ശില്‍പ്പശാലയുമായി ബന്ധപ്പെട്ട് പട്ടണം പ്രദേശത്തെ പാരമ്പര്യ വഞ്ചിനിര്‍മാണം, മരപ്പണി എന്നിവയെക്കുറിച്ചറിയാന്‍ ആറ് ദിവസത്തെ സര്‍വെയും നടത്തുകയുണ്ടായി. പുരാവസ്തുപരമായ ഇത്തരം ഏത് സര്‍വേയ്ക്കും കേന്ദ്ര പുരാവസ്തു വകുപ്പിന്റെ അനുമതി വേണമെന്നുണ്ട്. കെസിഎച്ച്ആര്‍ ഈ നിബന്ധനയും മറികടന്നുവെന്നാണ് അറിയുന്നത്.
ക്രിസ്തുശിഷ്യനായ സെന്റ് തോമസ് ഒന്നാം നൂറ്റാണ്ടില്‍ കേരളത്തില്‍ എത്തിയിരുന്നുവെന്ന് സ്ഥാപിച്ചെടുക്കാനാണ് മുസിരിസ് ഖനനം എന്ന ആരോപണം തുടക്കം മുതലുണ്ട്. പ്രമുഖ ചരിത്രകാരന്മാരൊന്നും അംഗീകരിക്കാത്ത സെന്റ് തോമസിന്റെ കെട്ടുകഥ ചരിത്രമാക്കി അവതരിപ്പിക്കാന്‍ വന്‍തോതില്‍ വിദേശ സഹായം ലഭിക്കുന്നതായും ആക്ഷേപമുയര്‍ന്നു. ഖനനപ്രദേശത്ത് അന്താരാഷ്ട്ര ശില്‍പ്പശാല നടത്തുന്നതിനും വിദേശഫണ്ട് ഒഴുകുന്നതായി പറയപ്പെടുന്നു.
ഏഴ് വര്‍ഷത്തിലേറെയായി നടന്നുവരുന്ന പട്ടണം ഖനനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുരാവസ്തു വകുപ്പിന് നല്കാന് താല്‍പ്പര്യം കാണിക്കാതെ, തുടര്ഖനനത്തിനുള്ള വിലക്ക് മറികടന്ന് ഖനനപ്രദേശത്ത് സര്‍വേയും ശില്പ്പശാലയുമൊക്കെ സംഘടിപ്പിക്കുന്നതിനുപിന്നില് കെസിഎച്ച്ആറിന്റെ മതപക്ഷപാതമാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ശില്‍പ്പശാലയില്‍ പങ്കെടുക്കാനെത്തുന്ന വിദേശപണ്ഡിതന്മാരുടെ നീണ്ടനിര പല സംശയങ്ങള്‍ക്കും വഴിവയ്ക്കുകയും ചെയ്യുന്നു. ഇടതുപക്ഷ ചരിത്രകാരനായി അറിയപ്പെടുന്ന പ്രൊഫ.പി.ജെ.ചെറിയാന് 2000 വര്‍ഷം മുന്‍പുള്ള സെന്റ് തോമസിന്റെ വരവിനെ ശരിവച്ചുകൊണ്ട് 2010 മാര്‍ച്ചില്‍ ഒരു ക്രൈസ്തവ സഭയുടെ പ്രസിദ്ധീകരണത്തില്‍ എഴുതിയത് ഈ സംശയം ബലപ്പെടുത്തുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: