അമ്പലപ്പുഴ: അമ്പലപ്പുഴ പോലീസ് സ്റ്റേഷനു മൂക്കിനുതാഴെ ക്ഷേത്രങ്ങളിലും പള്ളിയിലും മോഷണം. കോമന മല്ലിശ്ശേരി മഹാദേവക്ഷേത്രത്തില്‍ പൂജാരിയെ മുറിയില്‍ പൂട്ടിയിട്ടശേഷം സ്വര്‍ണ്ണമണിയും കാണിക്കവഞ്ചികളും അപഹരിച്ചു. കാക്കാഴം പുതുക്കുളങ്ങര ശ്രീദേവീക്ഷേത്രത്തിലെ ശ്രീകോവില്‍ കുത്തിത്തുറന്ന് കാണിക്കവഞ്ചി കവര്‍ന്നു. കാക്കാഴം മുസ്ലീംപള്ളിയുടെ കാണിക്കവഞ്ചി തകര്‍ത്തു. തോട്ടപ്പള്ളിയില്‍ കാണിക്കവഞ്ചിയുമായി എത്തിയ മോഷ്ടാക്കള്‍ പോലീസിനെകണ്ട് കാണിക്കവഞ്ചി ഉപേക്ഷിച്ച് കടന്നു. അമ്പലപ്പുഴ പോലീസ് സ്റ്റേഷനു അരകിലോമീറ്റര്‍ ചുറ്റളവിലാണ് ഇന്നലെ ഈ സംഭവങ്ങളെല്ലാം നടന്നത്.
കോമന എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിലുള്ളതും റെയില്‍വേ സ്റ്റേഷന്റെ പരിസരത്തുനില്ക്കുന്നതുമായ മല്ലിശേരി ക്ഷേത്രത്തിലാണ് വന്‍കവര്‍ച്ച നടന്നത്. ക്ഷേത്രം ഓഫീസില്‍ കിടന്നുറങ്ങുകയായിരുന്ന പൂജാരിയെ വെളിയില്‍ നിന്നും താഴിട്ടുപൂട്ടിയശേഷമാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയത്. ക്ഷേത്രത്തിലെ മറ്റൊരു ഓഫീസ് കുത്തിത്തുറന്ന മോഷ്ടാക്കള്‍ ഇവിടെ സൂക്ഷിച്ചിരുന്ന സ്വര്‍ണമണി, സ്വര്ണനൂര്, സ്വര്‍ണപ്പൊട്ട്, സ്വര്‍ണത്താലി എന്നിവ അപഹരിച്ചു. ഇതിനുശേഷം ഇവിടുത്തെ പ്രധാന കാണിക്കവഞ്ചി കുത്തിത്തുറന്ന് ഇതിലുണ്ടായിരുന്ന നോട്ടുകള്‍ തെരഞ്ഞെടുത്തശേഷം ക്ഷേത്രത്തിന്റെ പ്രധാന വാതില്‍ തകര്‍ത്ത് ഇതിനുള്ളിലുണ്ടായിരുന്ന അഞ്ചോളം കാണിക്കവഞ്ചികള്‍ വെളിയിലെത്തിച്ച് പണം എടുത്തശേഷം തെക്കുഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നു. വെളുപ്പിന് ക്ഷേത്രം തുറക്കാന്‍ എത്തിയ ജീവനക്കാരി അസിണി മുറിയിലകപ്പെട്ട പൂജാരിയുടെ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴാണ് ക്ഷേത്രത്തില്‍ മോഷണം നടന്ന വിവരവും മേല്‍ശാന്തി സുനീഷിനെ മുറിയില്‍ പൂട്ടിയിട്ട വിവരവും പുറംലോകമറിഞ്ഞത്.
കാക്കാഴം പുതുക്കുളങ്ങര ദേവീക്ഷേത്രത്തില്‍ ശ്രീകോവില്‍ തകര്‍ത്ത് കാണിക്കവഞ്ചി എടുത്തെങ്കിലും കഴിഞ്ഞദിവസം ക്ഷേത്രം ഭാരവാഹികള്‍ പണമെടുത്തതിനാല്‍ മോഷ്ടാക്കള്‍ക്ക് ഒന്നും ലഭിച്ചില്ല. കാക്കാഴം മുസ്ലീം പള്ളിയിലും കാണിക്കവഞ്ചി തകര്‍ത്തെങ്കിലും ഇതിനുള്ളില്‍ കാര്യമായി പണമില്ലായിരുന്നുവെന്ന് പള്ളി ഭാരവാഹികള്‍ പറഞ്ഞു. തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബറിനു സമീപം വെളുപ്പിന് നടക്കാന്‍ ഇങ്ങിയ കോസ്റ്റല്‍ പോലീസിനെ കണ്ട് മോഷ്ടാക്കള്‍ കയ്യിലിരുന്നു കാണിക്കവഞ്ചി ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
കഴിഞ്ഞ കുറേ നാളുകളായി അമ്പലപ്പുഴ പ്രദേശത്ത് വീടുകള്‍ കുത്തിത്തുറന്നുള്ള മോഷണം പതിവായിരിക്കുകയാണ്. ഇപ്പോള്‍ ക്ഷേത്രങ്ങളിലും പള്ളികളിലും വരെയെത്തിനില്‍ക്കുന്നു. നിലവില്‍ പരാതി സ്വീകരിക്കുന്ന പോലീസ് വിരലടയാളവിദഗ്ദ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തുന്നതല്ലാതെ തുടര്‍നടപടികളൊന്നും ഉണ്ടാവാറില്ല എന്നത് മോഷ്ടാക്കള്‍ക്ക് സഹായകമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: