കൊച്ചി: ലോട്ടറി ടിക്കറ്റ് കൂടുതല്‍ നല്‍കാത്തതിന്റെ വിരോധത്തില്‍ ജില്ല ഭാഗ്യക്കുറി ഓഫീസിനെ പൊതുജന മധ്യത്തില്‍ താറടിച്ചുകാണിച്ച് ഏജന്റുമാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താന്‍ ചില വന്‍കിട ഏജന്റുമാര്‍ അടങ്ങുന്ന ലോബി ശ്രമിക്കുന്നതായി ജില്ലാ ലോട്ടറി ഓഫീസര്‍. ചെറുകിട ഏജന്റുമാര്‍ക്ക് ആവശ്യത്തിന് ടിക്കറ്റ് കിട്ടുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് രണ്ടു ഘട്ടങ്ങളിലായി മുപ്പത് രൂപയുടെ 91000 ടിക്കറ്റുകള്‍ 131 ഏജന്റുമാര്‍ക്ക് വിതരണം ചെയ്തിരുന്നു. ജില്ലാ ഉപദേശക സമിതിയുടെ ശുപാര്‍ശ പ്രകാരം ഇതിനുപുറമേ 75 ഏജന്റുമാര്‍ക്കും ടിക്കറ്റ് നല്‍കിയിരുന്നു.
അധികമായി ടിക്കറ്റുകള്‍ ആവശ്യപ്പെട്ട് ചില വന്‍കിട ഏജന്റുമാര്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസറെ സമീപിച്ചിരുന്നു. ലഭിക്കാതെ വന്നപ്പോള്‍ ഇവര്‍ സര്‍ക്കാറിലേക്കും, ഡയറക്ടര്‍ക്കും, വിജിലന്‍സിനും വ്യാജ റിപ്പോര്‍ട്ടുകള്‍ നല്‍കിയും ജീവനക്കാരെ തേജോവധം ചെയ്യുകയാണ്.
വന്‍കിട ഏജന്റുമാര്‍ക്ക് താല്‍പ്പര്യമുള്ളവരെ നിയമിക്കുന്നതിനുള്ള ദുഷ്ടലാക്കും ഇതിനു പിന്നിലുണ്ട്. വന്‍കിട ഏജന്റുമാരുടെ 15% ടിക്കറ്റ് വെട്ടിക്കുറച്ച് ചെറുകിട ഏജന്റുമാര്‍ക്ക് നല്‍കാനുള്ള നിര്‍ദ്ദേശം നടപ്പിലാക്കിയപ്പോള്‍ വന്‍കിട ഏജന്റുമാരുടെ ഓഫീസ് ഉപരോധം നേരിടേണ്ടി വന്നിരുന്നു. ചര്‍ച്ചയില്‍ ആ തീരുമാനം പിന്‍വലിച്ചു.
ജില്ല ഭാഗ്യക്കുറി ആഫീസര്ക്കെതിരെ ആക്രമണ ഭീഷണി മുഴക്കിയവര്‍ ആഫീസറെ സ്ഥലം മാറ്റുന്നതിനുള്ള സമ്മര്‍ദ്ദവും ശക്തമാക്കി. ചില ഏജന്റുമാര്‍ പലപ്പോഴും ഓഫീസ് ഉപരോധിക്കുകയും, ജീവനക്കാരെ ശകാരിക്കുകയും ചെയ്യുന്നത് നിത്യ സംഭവമാണ്. എല്ലാത്തവണയും ജീവനക്കാര്‍ പരമാവധി സംയമനം പാലിക്കുന്നതിനാലാണ് അനിഷ്ട സംഭവങ്ങള്‍ ഒന്നുമുണ്ടാകാത്തതെന്ന് ജില്ല ലോട്ടറി ഓഫീസറുടെ പരാതിയില്‍ പറയുന്നു.
30000നുമേല്‍ ടിക്കറ്റുകള്‍ എടുക്കുന്ന വന്‍കിട ഏജന്റുമാരുടെ 15% ടിക്കറ്റുകള്‍ വെട്ടിക്കുറയ്ക്കാന്‍ നിലവിലുള്ള ഉപദേശക സമിതി ശുപാര്‍ശ ചെയ്യണം. എങ്കില്‍ അതു കൂടി ചെറുകിട ഏജന്റുമാര്‍ക്ക് വിതരണം ചെയ്യാന്‍ സാധിക്കും. നിലവില്‍ ഈ ഓഫീസില്‍ വിതരണത്തിനായി എത്തുന്ന ടിക്കറ്റിന്റെ ഏകദേശം 20% ടിക്കറ്റുകളും (126925 ടിക്കറ്റുകള്‍) ചെറുകിട ഏജന്റുമാര്‍ക്കാണ് നല്‍കുന്നത്. ദിനംപ്രതി ശരാശരി 200 ഏജന്റുമാര്‍ക്ക് ടിക്കറ്റ് വിതരണം നടത്തുന്നു.
രാവിലെ 10 മുതല്‍ ഓഫീസ് സമയം കഴിഞ്ഞ് വൈകീട്ട് 6.30 വരെ ജീവനക്കാര്‍ ജോലി ചെയ്യേണ്ടി വരുന്നു. എന്നാല്‍ മാത്രമേ ഇത്രയും ഏജന്റുമാര്‍ക്ക് ടിക്കറ്റ് വില്‍പ്പന, സമ്മാന വിതരണം എന്നിവ നടത്താന്‍ സാധിക്കൂ). കൂടാതെ അവധി ദിനങ്ങളിലും ജീവനക്കാര്‍ ജോലി ചെയ്യേണ്ടി വരുന്നുണ്ടെന്ന് ലോട്ടറി ഓഫീസര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: