തൃശൂര്‍: വിചാരണ മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നല്കിയ നിസാമിന്റെ ഹര്‍ജി കാപ്പ ചുമത്തി നാടുകടത്തിയ സമയത്ത് ഒപ്പിട്ടു വാങ്ങിയ വക്കാലത്തില്‍. വെള്ളിയാഴ്ചയാണ് നിസാം സുപ്രീംകോടതിയില്‍ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. കേരളത്തില്‍ മാധ്യമ വിചാരണ നടക്കുന്നുവെന്നും, പ്രോസിക്യൂഷന് കേസ് വൈകിപ്പിക്കുന്നുവെന്നും ആക്ഷേപമുന്നയിച്ചുള്ളതായിരുന്നു ഹര്‍ജി. വിചാരണ മാറ്റണമെന്ന നിസാമിന്റെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ചന്ദ്രബോസിന്റെ ഭാര്യ ജമന്തി സുപ്രീം കോടതിയില്‍ അപേക്ഷ നല്കി.
തൃശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കെ വിചാരണ മാറ്റരുതെന്ന് ആവശ്യപ്പെട്ടുള്ളതാണ് ജമന്തിയുടെ അപേക്ഷാ ഹര്‍ജി. മാര്‍ച്ച് 9ന് കാപ്പ ചുമത്തിയ നിസാമിനെ മാര്‍ച്ച് 15ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. ഇവിടെ കഴിയുന്ന സെപ്തംബര്‍ 26ന് ഒപ്പിട്ട വക്കാലത്തിലാണ് നിസാമിന്റെ ഹര്‍ജി നല്‍കിയത്. വിചാരണ ആരംഭിക്കുന്നതിന്റെ തലേന്ന് ഒക്ടോബര്‍ 25നാണ് നിസാമിനെ പിന്നീട് വിയ്യൂരിലേക്ക് കൊണ്ടുവന്നത്. 26നാണ് കേസില്‍ വിചാരണ തുടങ്ങിയതെന്നിരിക്കെ മാധ്യമ വിചാരണയോ പ്രോസിക്യൂഷന് ഇടപെടലോ ഉണ്ടായിരുന്നില്ല.
വിചാരണ മാറ്റണമെന്നാവശ്യപ്പെട്ടുള്ള നിസാമിന്റെ സുപ്രീംകോടതി ഹര്‍ജി വിചാരണക്കോടതിയിലും ശനിയാഴ്ച ചര്‍ച്ചയായി. കേസ് വൈകിപ്പിക്കുന്നുവെന്നാണ് സുപ്രീംകോടതിയില്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നതെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.
സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജി രേഖകളുടെ പകര്‍പ്പുകളും പ്രോസിക്യൂഷന് വിചാരണക്കോടതിയില്‍ കാണിച്ചു. എന്നാല്‍ ഈ കോടതിയിലെ വിചാരണ തുടരുമെന്നും സുപ്രീംകോടതി നിര്‍ദ്ദേശം വരുമ്പോള്‍ പാലിക്കാമെന്നും കോടതി വ്യക്തമാക്കി. അന്വേഷണോദ്യോഗസ്ഥരുടെ വിസ്താരത്തിലേക്ക് കടന്ന് വിചാരണ അവസാനത്തിലത്തെിയിരിക്കെ സുപ്രീംകോടതിയുടെ തീരുമാനം കേസില്‍ നിര്‍ണ്ണായകമാണ്. സ്റ്റേയോ, വിചാരണ മാറ്റണമെന്ന നിര്‍ദ്ദേശമോ ഉണ്ടാവുന്നത് കേസിനെ ആകെ ബാധിക്കുന്നതാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിന് നിസാമിന്റെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ സാധാരണക്കാരന്റെ ജീവന് വിലകല്‍പ്പിക്കാത്തയാളാണെന്നും, അഹങ്കാരവും ധാര്‍ഷ്ട്യവുമാണ് നിസാമിനെന്നും പറഞ്ഞായിരുന്നു ഹര്‍ജി സുപ്രീം കോടതി തള്ളിയത്. ഈ സാഹചര്യത്തില്‍ വിചാരണമാറ്റണമെന്നാവശ്യപ്പെട്ടുള്ള നിസാമിന്റെ ആവശ്യം കോടതി പരിഗണിക്കാനിടയില്ലെന്നാണ് നിയമവിദഗ്ദര്‍ വിലയിരുത്തുന്നത്. നിസാമിന്റെ ഹര്‍ജി പരിഗണിക്കുന്ന തിങ്കളാഴ്ച കോടതിയുടെ അഭിപ്രായമറിഞ്ഞ ശേഷമായിരിക്കും കക്ഷി ചേരുന്നതിനുള്ള അപേക്ഷ നല്‍കുക.
അഡ്വ.ദീപക് ആണ് ജമന്തിക്ക് വേണ്ടി ഹാജരാവുന്നത്. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാവുന്നത്. ഇതിനിടെ നിസാമിനെതിരെയുള്ള മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബുമായി ഗൂഢാലോചന നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ചെന്നുമുള്ള അന്വേഷണത്തെ സംബന്ധിച്ച വിശദാംശങ്ങളും സുപ്രീംകോടതിയെ അറിയിക്കണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. പൊതുപ്രവര്ത്തകന് പി.ഡി.ജോസഫ് നല്കിയ കേസിലാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. വിചാരണ മാറ്റണമെന്നാവശ്യപ്പെട്ട് നിസാം സുപ്രീംകോടതിയെ സമീപിച്ചതായി ജോസഫ് തന്നെ നല്കിയ റിവ്യു ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: