കറുകച്ചാല്‍ : കറുകച്ചാല്‍ മേഖലയില്‍ മോഷണം പെരുകുന്നു. ഒരു മാസത്തിനുള്ളില്‍ ഇവിടെ അഞ്ചു മോഷണങ്ങളാണു നടന്നത്. അവസാനത്തെ മോഷണമാണ് കഴിഞ്ഞ ദിവസം കറുകച്ചാല്‍ അയ്യപ്പ സ്വാമി ക്ഷേത്രത്തില്‍ നടന്നത്. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ക്ഷേത്രത്തില്‍ മോഷണം നടന്നിരുന്നു. ഒരു തുമ്പും ലഭിച്ചില്ല. ഒരാഴ്ച മുമ്പാണ് കറുകച്ചാല്‍ ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റില് മോഷണം നടന്നത്. ഇവിടുന്ന് മദ്യമാണ് മോഷ്ടിച്ചത്. കഴിഞ്ഞ മാസം നെടുംകുന്നം ഭഗവതി ക്ഷേത്രത്തിന്റെയും നെടുംകുന്നം ടൗണ്‍ മസ്ജിദിന്റെയും കാണിക്ക വഞ്ചികളും കവര്‍ന്നിരുന്നു. കറുകച്ചാല്‍ ടൗണിലെ മലംചരക്ക് വ്യാപാര സ്ഥാപനം കുത്തിത്തുറന്നതും കഴിഞ്ഞ മാസമാണ്.മണ്ഡലകാലമായതിനാല്‍ ക്ഷേത്രങ്ങളില്‍ ഭക്തരുടെ തിരക്കു ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. ഇവര്‍ കാണിക്കയായി അര്‍പ്പിക്കുന്ന പണവും ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. കറുകച്ചാല്‍ അയ്യപ്പാ ക്ഷേത്രത്തില്‍ 75000 രൂപയോളമാണ് മോഷ്ടിച്ചതെന്ന് കണക്കാക്കുന്നു. പോലീസ് സ്റ്റേഷനു മൂക്കിനു താഴെ നടക്കുന്ന മോഷണങ്ങള്‍ തടയാന്‍ പോലും സാധിക്കുന്നില്ല. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് നെടുംകുന്നം ദേവീ ക്ഷേത്രത്തിലും മാമൂണ്ട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. അതും തെളിയിക്കപ്പെട്ടിട്ടില്ല. മോഷണം വര്‍ദ്ധിക്കുന്നത് കണക്കിലെടുത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: