ഗൗതമീ നദീതീരത്തു സഞ്ചരിച്ചുകൊണ്ടിരുന്ന രാവണ സഹോദരിയായ ശൂര്‍പ്പണഖ (ശൂര്‍പ്പം മുറംപോലെ നഖമുള്ളവര്‍) ശ്രീരാമന്റെ കാല്‍പ്പാടുകളുടെ സൗന്ദര്യം കണ്ടാണ് പഞ്ചവടിയില്‍ എത്തിയതെന്ന് എഴുത്തച്ഛന്.
പങ്കജധ്വജകുലിശാങ്കുശാങ്കിതങ്ങളായ്
ഭംഗി തേടീടും പാദപതങ്ങളതുനേരം
പാദസൗന്ദര്യം കണ്ടു മോഹിതയാകയാലെ
കൗതുകമുള്‍ക്കൊണ്ടു രാമാശ്രമമകം പൂക്കാള്‍
താമരപ്പൂവ്, കൊടിമരം, വജ്രം, തോട്ടി എന്നീ രേഖകളോടുകൂടിയ കാലടിപ്പാടുകള്‍ കണ്ട് മോഹിച്ച് അവള് രാമാശ്രമത്തിലെത്തി. അവിടെ ശൂര്‍പ്പണഖ കാണുന്ന രാമരൂപം എഴുത്തച്ഛന് മനോഹരമായി ചിത്രീകരിക്കുന്നു. ആയിരം സൂര്യന്മാര് ഒന്നിച്ച് പ്രകാശിക്കുന്നതുപോലെ ഉജ്ജ്വലമായവനും സൂര്യവംശജാതനുമായ രാമനാഥന്. സംസാരഭയത്തെ ഇല്ലാതാക്കുന്നവനും പരനുമായ ആമാനവവീരന് മായാമയനും മനോമോഹനനുമായിരിക്കുന്നു. കാമദേവനു തുല്യനും മാധവനും മധുവിനെ ഹരിച്ചവനുമായ വിഷ്ണു ജാനകിയോടുകൂടിയിരിക്കുന്നതുകണ്ട് ശൂര്‍പ്പണഖ കാമപീഡിതയായി.
വാല്മീകി കുറച്ചുകൂടി സരസമായിട്ടാണ് രാമനേയും ശൂര്‍പ്പണഖയേയും താരതമ്യം ചെയ്യുന്നത്.
രാമന് സീതയോടൊപ്പമിരുന്ന് കഥകള്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ശൂര്‍പ്പണഖ (മുറംപോലെ നഖമുള്ളവള്‍) യാദൃശ്ചികമായി വന്നെത്തി. പ്രകാശിക്കുന്ന മുഖത്തോടുകൂടിയവനും നീണ്ട കൈകളും സിംഹത്തെപ്പോലെ വിരിഞ്ഞ മാറിടവും, ജടാസമൂഹവും ഉള്ളവനും, ആനയെപ്പോലെ ഗാംഭീര്യത്തോടെ സഞ്ചരിക്കുന്നവനും മൃദുവായ ദേഹമുള്ളവനും, നീലത്താമരപോലെ ശ്യാമവര്‍ണ്ണനും കാമദേവനുതുല്യനുമായ രാമനെക്കണ്ടപ്പോള്‍ കാമവികാരം കൊണ്ട് അവള് സ്വയം മറന്നു.
രാമലക്ഷ്മണന്മാര്ക്ക് നല്ലൊരു നേരമ്പോക്കിനു വകയായി. ശൂര്‍പ്പണഖയുടെ ശരീരാകൃതി നോക്കുക. വീര്‍ത്തമുഖം, കുടവയര്‍, വികൃതങ്ങളായ കണ്ണുകള്‍, ചെമ്പിച്ചതലമുടി, വൃത്തികെട്ട ആകൃതി, ഭയങ്കരമായ ശബ്ദത്തോടെയുള്ള സംസാരം, കണ്ടാല്‍, ഭയങ്കരി, പോരാഞ്ഞിട്ട് വൃദ്ധയും. കാണുന്നവര്‍ക്കെല്ലാം വെറുപ്പുതോന്നിക്കുന്ന രാക്ഷസി. ഇഷ്ടംപോലെ രൂപം മാറാന്‍ കഴിവുള്ള അവള് ഒരു സുന്ദരിയുടെ വേഷത്തില്‍ രാമാശ്രമത്തില്‍ പ്രവേശിച്ചുവെന്നാണ് എഴുത്തച്ഛന് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: