കണ്ണൂര്‍: ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ കണ്ണൂര്‍ സന്ദര്‍ശനത്തിന്റെ പേരില്‍ വ്യാജ വാര്‍ത്ത ചമച്ചും കുപ്രചരണങ്ങള്‍ നടത്തിയും സിപിഎം കേരളത്തില്‍ വര്‍ഗ്ഗീയ കലാപം ആസൂത്രണം ചെയ്യുകയാണെന്ന് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നവംബര്‍ 17, 18, 19 തീയ്യതികളില്‍ മോഹന്‍ ഭാഗവത് കണ്ണൂരില്‍ നടത്തിയ സന്ദര്‍ശനം മുന്‍കൂട്ടി നിശ്ചയിച്ചതും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ അറിവോടെയുള്ളതുമായിരുന്നു.
മോഹന്‍ഭാഗവത് കണ്ണൂരിലെത്തിയത് സംസ്ഥാനത്തെ പ്രധാന പ്രവര്‍ത്തകരുടെ പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാണ്. സംഘടനയുടെ നേതാവായ വ്യക്തി സംഘടനാ പ്രവര്‍ത്തകരുടെ യോഗത്തില്‍ സംബന്ധിക്കുന്നത് സ്വാഭാവികമാണ്. ദേശീയ തലത്തിലുളള തീരുമാന പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും പ്രധാനപ്പെട്ട പ്രവര്‍ത്തകരുടെ പരിശീലനം നടക്കുന്നുണ്ട് അതിന്റെ ഭാഗമാണ് കേരളത്തിലെ പ്രവര്‍ത്തകരുടെ പരിശീലനം കണ്ണൂരില്‍ നടന്നത്. നവംബര്‍ 18 മുതല്‍ 22 വരെ ചിറക്കല്‍ ശ്രീകൃഷ്ണ മന്ദിരം ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. 17 ന് കണ്ണൂരിലെത്തിയ മോഹന്‍ ഭാഗവത് അന്നുതന്നെ മാധ്യമങ്ങളെ കണ്ടിരുന്നു. 18, 19 തീയ്യതികളില്‍ പ്രവര്‍ത്തകരോടൊപ്പം ചെലവഴിച്ച അദ്ദേഹം 20 ന് നാഗപൂരിലേക്ക് മടങ്ങി. എല്ലാ പരിപാടികളിലും പോലീസ്, കേന്ദ്ര സുരക്ഷാസേന, രഹസ്യാന്വേഷണ വിഭാഗം എന്നിവയുടെ സാന്നിധ്യമുണ്ടായിരുന്നു. പ്രവര്‍ത്തകര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കിയപ്പോള് പോലും സേനാ സാന്നിധ്യമുണ്ടായിരുന്നു.
കണ്ണൂരില്‍ രഹസ്യ സന്ദര്‍ശനം നടത്തിയ മോഹന്‍ ഭാഗവത് വര്‍ഗ്ഗീയ കലാപത്തിന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്ത. ഇതിന്റെ ചുവടുപിടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തലശ്ശേരിയില്‍ നടത്തിയ പൊതുയോഗത്തിലെ പ്രസംഗം അവരുടെ അണികളെ കലാപത്തിന് സജ്ജരാകാക്കുക എന്ന ദുഷ്ടലാക്കോടെയാണ്. രാഷ്ട്രീയ പാപ്പരത്തമാണ് ഇത് കാണിക്കുന്നത്.മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ കോടിയേരിയില്‍ നിന്ന് ഇത്തരത്തിലുളള ഒരു പരാമര്‍ശം ഉണ്ടാവാന്‍ പാടില്ലാത്തതായിരുന്നു.
ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീഷണി സൃഷ്ടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. തങ്ങളുടെ രക്ഷകരാണ് സിപിഎം എന്ന തോന്നല്‍ ന്യൂനപക്ഷങ്ങളില്‍ ഉളവാക്കാന്‍ ഇതുവഴി സാധിക്കും. ഈ കാപട്യത്തെ ആസൂത്രിത വര്‍ഗ്ഗീയ കലാപത്തിനുള്ള നീക്കമായേ കാണാനാകൂ. ഇത്തരത്തില്‍ ആസൂത്രിതമായി സിപിഎം ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമം നടത്തുകയും അത് ആര്‍എസ്എസിന്റെ തലയില്ക്കെട്ടിവെയ്ക്കുമോയെന്നും ആശങ്കയുണ്ട്. സംഘ പ്രവര്‍ത്തകരോട് ഇക്കാര്യത്തില്‍ ജാഗരൂകരായിരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ടെന്നും ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നാമമാത്രമായ മേല്‍ക്കൈ നേടാന്‍ സിപിഎമ്മിന് സാധിച്ചത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീതി സൃഷ്ടിച്ചതു വഴിയാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതേ തന്ത്രം കൂടുതല്‍ ഊര്‍ജ്ജിതമായി നടത്താനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. ആര്‍എസ്എസ് വര്‍ഗ്ഗീയ കലാപത്തിന് ശ്രമിക്കുന്നു എന്ന പ്രചരണം ഇതിന്റെ തുടക്കമാണ്. സമാധാന സ്നേഹികളായ ജനാധിപത്യ വിശ്വാസികള്‍ കുപ്രചരണങ്ങളില്‍ കുടുങ്ങരുതെന്നും ന്യൂനപക്ഷങ്ങള്‍ തെറ്റിദ്ധാരണയില്‍ അകപ്പെടരുതെന്നും പ്രാന്ത കാര്യവാഹ് പറഞ്ഞു. ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബാലറാം ,പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: