ഇരിട്ടി: ഉത്തര മലബാറിന്റെ ഊര്‍ജ്ജ പ്രതിസന്ധിക്ക് പ്രതീക്ഷ നല്‍കിക്കൊണ്ട് ബാരാപ്പോള്‍ പദ്ധതിക്ക് പിറകേ പഴശ്ശി സാഗര്‍ പദ്ധതിയും വരുന്നു. ഈ മിനി ജലവൈദ്യുത പദ്ധതിക്ക് വൈദ്യുതി വകുപ്പ് ഭരണാനുമതി നല്‍കിക്കഴിഞ്ഞു. പ്രതിവര്‍ഷം 25മില്ല്യന്‍ യൂനിറ്റ് ഉത്പാതക ശേഷി ലക്ഷ്യമിടുന്ന പദ്ധതിക്ക് 79. 85 കോടി രൂപയാണ് ചെലവ്.
കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശങ്ങളിലെ ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാനായി തുടങ്ങിയ ബാരാപ്പോള്‍ ജല വൈദ്യുത പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അന്തിമ ഘട്ടത്തിലാണ്. 120 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ബാരാപ്പോള്‍ പദ്ധതിയില്‍ നിന്നും 15 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദന ശേഷിയായി കണക്കാക്കുന്നത്. കൂടാതെ ബാരാപ്പോള്‍ പദ്ധതി പ്രദേശം ഉള്‍പ്പെടുത്തിക്കൊണ്ട് 3മെഗാവാട്ട് വൈദ്യുതി ഉദ്പാദന ലക്ഷ്യമിട്ട് സൗരോര്‍ജ്ജ പദ്ധതിക്കും കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജമന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. 34 കോടി രൂപ ചെലവ് വരുന്ന ഈ സൗരോര്‍ജ്ജ പദ്ധതിക്ക് ഏഴരക്കോടി രൂപ കേന്ദ്രം നല്‍കും. ഇതില്‍ ഒന്നര കോടി രൂപ കൈമാറിക്കഴിഞ്ഞതായാണ് അറിയുന്നത്. വരുന്ന സപ്തംബര്‍ മാസത്തോടെ ബാരാപ്പോളിലെ ഈ രണ്ടു പദ്ധതികളും കമ്മീഷന് ചെയ്യാന്‍ കഴിയും എന്നാണു അറിയാന്‍ കഴിയുന്നത്.
ഇതേ ബാരാപ്പോള്‍ പുഴയുടെ ഒരുഭാഗം തന്നെയാണ് പഴശ്ശി പദ്ധതിയിലും ഒഴുകിയെത്തുന്നത്. കുടകിലെ ബ്രഹ്മഗിരി മലനിരകളില്‍ നിന്നും കേരളാ കര്‍ണ്ണാടക അതിര്‍ത്തിയിലൂടെ ഒഴുകി എത്തുന്ന ബാരാപ്പോളും, വയനാടന്‍ മലകളില്‍ നിന്നും കൊട്ടിയൂര്‍ ആറളം വനഭൂമികളിലൂടെ ഒഴുകി വരുന്ന ബാവലിയും ഇരിട്ടിയില്‍ സംഗമിച്ചുണ്ടാകുന്ന വളപട്ടണം പുഴയിലാണ് ഇരിട്ടിയുടെ 7 കിലോമീറ്റര്‍ അകലെ പഴശ്ശി പദ്ധതി സ്ഥിതിചെയ്യുന്നത്. കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തന ക്ഷമ മാകുന്നതോടെ ഈ മേഖലകളില്‍ ഉണ്ടാകാനിടയുള്ള വന്‍ വികസനവും ഇതിന്റെ മറു വശമെന്നോണം ഉണ്ടാകാനിടയുള്ള ഊര്‍ജ്ജ പ്രതിസന്ധിയും തടഞ്ഞു നിര്‍ത്താന്‍ ഈ പദ്ധതികല്ക്കാവും എന്ന് വിലയിരുത്തപ്പെടുന്നു.
അഞ്ചു വര്‍ഷം മുന്‍പേ പഴശ്ശി സാഗര്‍ പദ്ധതിക്കുള്ള സര്‍വേ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. എന്നാല്‍ അന്ന് കണ്ടെത്തിയ സ്ഥലവും അന്ന് നല്കിയ സര്‍വ്വെ റിപ്പോര്‍ട്ടുകളും മറ്റും പ്രായോഗിക മല്ല എന്ന് കണ്ടെത്തുകയും ചെയ്തതോടെ ആദ്യം റിപ്പോര്‍ട്ട് തയ്യാറാക്കിയ കൊട്ടിയൂര്‍ ഇലട്രിക്ക് ഇന്സ്പെക്ഷന് വിഭാഗത്തിന്റെ സര്‍വേ റിപ്പോര്‍ട്ട് തള്ളുകയും തുടര്‍ന്ന് കെഎസ്ഇബി ചാവശ്ശേരി ഡിവിഷന് തയ്യാറാക്കിയ റിപ്പോര്‍ട്ടും പദ്ധതിയും വൈദ്യുതവകുപ്പ് അംഗീകരിക്കുകയും ചെയ്തു.
കണ്ണൂര്‍ ജില്ലയുടെ കുടിവെള്ള സ്ത്രോതസ്സാണ് പഴശ്ശി പദ്ധതി. അതുകൊണ്ടുതന്നെ വേനല്‍ക്കാലങ്ങളില്‍ ഉണ്ടാകാനിടയുള്ള കുടിവെള്ള ക്ഷാമം കണക്കിലെടുത്തുകൊണ്ട് മഴക്കാലങ്ങളില്‍ വൈദ്യുതി ഉത്പാദിപ്പിക്കുകയും വേനല്‍ക്കാലങ്ങളില്‍ നിര്‍ത്തിയിടുകയും ചെയ്യുന്ന വിധമാണ് ഇവിടെ വൈദ്യുതി ഉത്പാദനം നടക്കുക. മഴക്കാലങ്ങളില്‍ ആര്‍ക്കും പ്രയോജനമില്ലാതെ ഒഴുകിപ്പോവുന്ന ജലം ഉപയോഗിച്ച് നടത്തുന്ന ഊര്‍ജ്ജോദ്പാദനം ഊര്‍ജ്ജ പ്രതിസന്ധി മൂലം വട്ടം കറങ്ങുന്ന കണ്ണൂര്‍ ജില്ലക്ക് എന്തുകൊണ്ടും മുതല്‍ക്കൂട്ടാവും. ബാരാപ്പോള്‍ പദ്ധതിയും പഴശ്ശി സാഗര്‍ പദ്ധതിയും ഈ ലക്ഷ്യം കൈവരിക്കാന്‍ പര്യാപ്തമാവും എന്ന് തന്നെ വിശ്വസിക്കുന്നു. കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ 20കോടി രൂപയും വിവിധ വകുപ്പുകളില്‍ നിന്നും ലഭിക്കാനിടയുള്ള തുകയും ഉപയോഗിച്ചാണ് ഈ പദ്ധതി പൂര്‍ത്തീകരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: