ബാര്‍ക്കോഴക്കേസില്‍ സിബിഐ അന്വേഷണമാണ് വേണ്ടതെന്ന ആവശ്യത്തെ ഹൈക്കോടതിയും ശരിവച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ വിജിലന്‍സിന് നീതിപൂര്‍വമായി അന്വേഷണം നടത്താനാവില്ലെന്ന ഹൈക്കോടതിയുടെ നിരീക്ഷണം അക്ഷരംപ്രതി ശരിയാണ്. കേസ് തുടര്‍ന്നുകൊണ്ടിരിക്കെ കേസില്‍ കഴമ്പില്ലെന്ന മുഖ്യമന്ത്രിയുടെയും മറ്റും പ്രസ്താവനകള്‍ക്കെതിരെയാണ് കോടതിയുടെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിട്ടുള്ളത്.
ബാര്‍ കോഴകേസില്‍ വിജിലന്‍സിന്റെ തുടരന്വേഷണം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയിട്ടുള്ളത്. കെ.എം. മാണിയുള്‍പ്പെടെ കേസിലെ മുഴുവന്‍ കക്ഷികള്‍ക്കും നോട്ടീസ് അയക്കാനും വിജിലന്‍സ് കോടതിയിലെ രേഖകള്‍ വിളിച്ചുവരുത്താനും കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. കേസിനെക്കുറിച്ച് അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത് ഹൈക്കോടതി വിലക്കി. ഇതിനകം അഭിപ്രായ പ്രകടനം നടത്തിയവര്‍ക്ക് ഏതു സാഹചര്യത്തിലാണ് ഇക്കാര്യങ്ങള്‍ പറയേണ്ടി വന്നതെന്ന് വിശദമാക്കി സത്യവാങ്മൂലം നല്‍കാമെന്നും ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയതോടെ കഴിഞ്ഞതു കഴിഞ്ഞു എന്ന മട്ടില്‍ സമാധാനിച്ചിരിക്കാനും സാധിക്കാതെയായി.
മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അന്വേഷണത്തിലിടപെട്ട് പ്രതികരിക്കാനുള്ള അവസരമാണ് ഇതോടെ ഇല്ലാതായത്. കോഴ വാങ്ങിയവര്‍ക്ക് സഹായം ചെയ്യാന്‍ ഹൈക്കോടതിയിലെത്തിയവര്‍ക്കാണ് ഇതോടെ വിനയായത്. ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് ജനറല്‍ ഹാജരായിരുന്നെങ്കിലും ഗവണ്മെന്റ് പഌഡറാണ് ആദ്യഘട്ടത്തില്‍ വാദിച്ചത്. സിബിഐ അന്വേഷണമാണ് ഉചിതമെന്നു പറഞ്ഞ് ഇതിന് നിലപാടു തേടാന്‍ ഇടക്കാല ഉത്തരവു നല്കാന് കോടതി തുനിഞ്ഞപ്പോഴാണ് അഡ്വക്കേറ്റ് ജനറല്‍ ഇതിനെ എതിര്‍ത്ത് രംഗത്തുവന്നത്. വിശദമായ വാദം കേള്‍ക്കാതെ ഇത്തരമൊരുത്തരവു നല്‍കരുതെന്ന എജിയുടെ വാദം വിചിത്രമെന്നേ പറയാനാവൂ. സിബിഐ അന്വേഷണം എന്നു കേള്‍ക്കുമ്പോഴേ സര്‍ക്കാര്‍ മുട്ടുവിറയ്ക്കുന്നു എന്നു വേണം എജിയുടെ നിലപാടില്‍ നിന്നും അനുമാനിക്കാന്‍.
മുന്‍പരിചയവും കഴിവുമുള്ള വ്യക്തിയാണ് അന്വേഷണ ഉദ്യോഗസ്ഥന്. അങ്ങനെ ഒരാള്‍ അന്വേഷിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൈവച്ചതിനെ ചോദ്യം ചെയ്ത ഹൈക്കോടതിക്ക് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും മാണി കുറ്റക്കാരനല്ലെന്ന് ആവര്‍ത്തിച്ചു പറയുമ്പോള്‍ മൗനം പാലിക്കാന്‍ സാധിക്കില്ല. അധികാര സ്ഥാനത്തിരിക്കുന്നവര്‍ ഇത്തരത്തില്‍ പറയുന്ന സാഹചര്യത്തില്‍ വിജിലന്‍സിന് എങ്ങനെയാണ് ശരിയായ അന്വേഷണം നടത്താനാവുക എന്ന സംശയം അങ്ങേയറ്റം ശരിയാണ്. തലയില്‍ ആള്‍താമസമുള്ള ആര്‍ക്കും ഈ സംശയം നേരത്തെ ഉണ്ട്. ഇപ്പോള്‍ അത് ഹൈക്കോടതിയും ശരിവച്ചിരിക്കുന്നു. കേസ് സിബിഐ പോലുള്ള മറ്റേതെങ്കിലും ഏജന്‍സി അന്വേഷിക്കണമെന്ന അഭിപ്രായം സമൂഹത്തില്‍ സജീവമാണ്. കേസന്വേഷണത്തില്‍ പൊതുജന വിശ്വാസം ഉറപ്പാക്കാന്‍ കോടതിക്ക് ബാധ്യതയുണ്ട്.
കുറ്റാരോപിതനായ വ്യക്തി മന്ത്രിയായി തുടരുമ്പോള്‍ കേസന്വേഷണം ശരിയായി നടക്കില്ലെന്ന് ജനങ്ങള്‍ കരുതുമെന്ന ജസ്റ്റിസ് ബി. കമാല്‍പാഷയുടെ പരാമര്‍ശവും ജസ്റ്റിസ് ബി. സുധീന്ദ്ര കുമാര്‍ ചൂണ്ടിക്കാട്ടിയതോടെ ഹൈക്കോടതിയുടെ അന്തസ്സ് പതിന്മടങ്ങ് ഇരട്ടിയായി. ബാര്‍ കോഴ എന്നതില്ലെന്ന് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെയും മറ്റും വിശ്വാസ്യത നഷ്ടമാവുകയും ചെയ്തിരിക്കുകയാണ്. നേരത്തെ മാണിയുടെ രാജിയിലേക്ക് നയിച്ച അഭിപ്രായത്തെക്കാള്‍ വ്യക്തവും ശക്തവുമാണ് ഹൈക്കോടതിയുടെ ഏറ്റവും ഒടുവിലത്തെ നിരീക്ഷണം.
അതുകൊണ്ടുതന്നെ ബാര്‍ കോഴ കേസിന്റെ തുടരന്വേഷണം വിജിലന്‍സോ സംസ്ഥാനത്തെ മറ്റേതെങ്കിലും ഏജന്‍സിയോ അന്വേഷിക്കുന്നത് നീതിപൂര്‍വ്വകമാകാന്‍ ഒരു സാധ്യതയും ഇല്ല. ബാര്‍കോഴ എന്നത് ഇന്ന് കെ.എം.മാണിയില്‍ മാത്രം ഒതുങ്ങുന്ന കേസല്ല എന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
ബാര്‍കോഴ കെ.എം.മാണിയിലേക്കാണ് ആദ്യം ഒതുങ്ങിനിന്നത്. ഇന്നതിന്റെ വ്യാപ്തി വളരെ ഏറെയാണ്. മുഖ്യമന്ത്രിപോലും സംശയത്തിന്റെ നിഴലിലാണ്. ബാര്‍ ലൈസന്‍സ് ഫീസ് 30 ലക്ഷം രൂപയാക്കി ഉയര്‍ത്താനുള്ള തീരുമാനം ഇളവു ചെയ്തുകിട്ടാനാണ് ബാര്‍ ഉടമകള്‍ കോഴ നല്‍കിയത്. എക്സൈസ് മന്ത്രി കെ.ബാബുവിന് 10കോടി നല്കി എന്നാണ് മൊഴി. തുടര്‍ന്ന് മുഖ്യമന്ത്രിയെ ഉടമകള്‍ കണ്ടപ്പോള്‍ ധകാര്യമന്ത്രി കെ.എം.മാണിയെയും കാണാന്‍ നിര്‍ദ്ദേശിക്കുകയാണുണ്ടായതെന്ന് പറയുന്നു. മുഖ്യമന്ത്രിക്കുവേണ്ടിയാണോ ബാബു പത്തുകോടി കോഴ വാങ്ങിയതെന്നറിയണം. ഇതിനിടയില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പേരും പരാമര്‍ശിച്ചിട്ടുണ്ട്. തന്നെയും ബാര്‍ ഉടമകള്‍ കണ്ടിരുന്നു എന്ന് വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടുണ്ട്.
ചുരുക്കിപ്പറഞ്ഞാല്‍ മന്ത്രിസഭയിലെ എല്ലാകക്ഷിനേതാക്കളും മിക്ക മന്ത്രിമാരും കോഴ കാര്യത്തില്‍ പങ്കുപറ്റിയോ എന്ന സംശയം പ്രബലമാണ്. അതുമാത്രമല്ല കോഴ നല്കാന് 25കോടി രൂപ ബാര്‍ ഉടമകള്‍ സമാഹരിച്ചു എന്ന് അവര്‍തന്നെ സമ്മതിച്ചിട്ടുണ്ട്. അതും അന്വേഷിക്കപ്പെടേണ്ടതാണ്. കേരളമാകെ പരന്നുകിടക്കുന്നതും മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം ഉള്‍പ്പെട്ടതെന്നും വിശ്വസിക്കുന്ന കേസ് സംസ്ഥാനത്തിന് അകത്തുള്ള ഏജന്‍സി അന്വേഷിച്ചാല്‍ സത്യം തെളിയാന്‍ പോകുന്നില്ല. അതുകൊണ്ടുതന്നെ നീതി നടപ്പാക്കാന്‍ അന്വേഷണം സിബിഐക്ക് വിടുകതന്നെ വേണം. സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്താലും ഹൈക്കോടതി നിക്ഷിപ്തമായ അവകാശം വിനിയോഗിക്കുമെന്നാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: