കൊച്ചി: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളുടെ പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കൈയേറിയത് തിരിച്ചുപിടിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് അട്ടിമറിച്ചു.
2014 സപ്തംബര്‍ 12ന് റവന്യൂ വകുപ്പ് സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍ ഇറക്കിയ ഉത്തരവാണ് നിരവധി കോടതി നിര്‍ദ്ദേശങ്ങളെപ്പോലും അവഗണിച്ച് സര്‍ക്കാര്‍ അട്ടിമറിച്ചത്. ക്ഷേത്രഭൂമി വ്യാപകമായി കയ്യേറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇത് 1957ലെ ഭൂസംരക്ഷണ നിയമം അനുസരിച്ച് തിരിച്ചുപിടിക്കണമെന്നും ജില്ലാ കലക്ടര്മാര്ക്കയച്ച ഉത്തരവില്‍ പറയുന്നു.
ഇതിന് ജില്ലാ കലക്ടര്‍മാര്‍ സബ് കലക്ടര്‍, തഹസില്‍ദാര്‍, ഡപ്യൂട്ടി കലക്ടര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും കയ്യേറ്റ ഭൂമിയുടെ മൂന്നിരട്ടി പിഴ ഈടാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഉത്തരവിന്റെ കോപ്പി ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ക്കും അയച്ചിട്ടുണ്ട്.
എന്നാല്‍ ഉത്തരവിറങ്ങി ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇതില്‍ നടപടിയുണ്ടായിട്ടില്ല.
അന്യാധീനപ്പെട്ട ക്ഷേത്ര ഭൂമി വീണ്ടെടുക്കാന്‍ മൂന്നാര്‍ മാതൃകയില്‍ ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. കൊച്ചിന് ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ചോറ്റാനിക്കര ക്ഷേത്രഭൂമിയിലെ കയ്യേറ്റം സംബന്ധിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഇത്. മൂന്നാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ നിലപാടറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
2008ല്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിക്കുന്നതിന് മുന്‍പ് ഹിന്ദുമതധര്‍മ സ്ഥാപന ഭരണ വകുപ്പിന് കീഴിലായിരുന്നു മലബാറിലെ ക്ഷേത്രങ്ങള്‍. ക്ഷേത്ര ഭൂമി സംരക്ഷണത്തിന് വകുപ്പിന് നാമമാത്രമായ അധികാരമാണ് ഉണ്ടായിരുന്നത്. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ രൂപീകരണത്തോടെ ഹിന്ദുമതധര്‍മ സ്ഥാപന നിയമത്തില്‍ ഭേദഗതി വരുത്തുകയും ഭൂസംരക്ഷണ നിയമം ഉള്‍പ്പെടുത്തുകയും ചെയ്തു.
ഇതോടെ ക്ഷേത്ര ഭൂമിയുടെ സംരക്ഷണം സംസ്ഥാന സര്‍ക്കാരിന്റെ പൊതു ഉത്തരവാദിത്വം കൂടിയായി. എന്നാല്‍ സര്‍ക്കാര്‍ ഇത് ഗൗരവത്തിലെടുത്തില്ല. ഇതിനിടെ 2014ല്‍ ഹൈക്കോടതിയില്‍ കയ്യേറ്റം സംബന്ധിച്ച ഹര്‍ജികളില്‍ സര്‍ക്കാരിനാണ് ഉത്തരവാദിത്വമെന്ന് ചൂണ്ടിക്കാട്ടി ബോര്‍ഡ് സത്യവാങ്മൂലം നല്കി. ഈ സാഹചര്യത്തില്‍ കോടതിയില്‍ മുഖം രക്ഷിക്കാന്‍ റവന്യൂ സെക്രട്ടറിയായ ജ്യോതിലാലിനെക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറപ്പിക്കുകയായിരുന്നു. പിന്നീട് നിരവധി തവണ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും വിഷയത്തില്‍ സര്‍ക്കാര്‍ മൗനം പാലിച്ചു.
ക്ഷേത്ര ഭൂമി കയ്യേറ്റം സംബന്ധിച്ച കേസുകളില്‍ ഇപ്പോഴും സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും കോടതിയില്‍ ഒളിച്ചു കളിക്കുകയാണ്. നൂറോളം കേസുകള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. നടപടിയെടുക്കാതെ പരസ്പരം പഴിചാരുകയാണ് സര്‍ക്കാരും ബോര്‍ഡും ചെയ്യുന്നത്. ദേവസ്വം ബോര്‍ഡ് നടത്തിയ സര്‍വ്വേയില്‍ മലബാറില്‍ മാത്രം 25000ത്തോളം ഏക്കര്‍ ക്ഷേത്രഭൂമി കയ്യേറിയതായാണ് കണ്ടെത്തിയിട്ടുള്ളത്.
ട്രൈബ്യൂണല്‍ രൂപീകരിക്കാന്‍ നടപടിയെടുക്കണം: കുമ്മനം
കൊച്ചി: അന്യാധീനപ്പെട്ട ക്ഷേത്രഭൂമി ഏറ്റെടുക്കാന്‍ മൂന്നാര്‍ മാതൃകയില്‍ ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണെന്നും ഇതിന് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്.
സര്‍ക്കാരിന്റെ കാലങ്ങളായുള്ള അനാസ്ഥ മൂലമാണ് കോടതിക്ക് ഇങ്ങനെ പറയേണ്ടി വന്നത്. കയ്യേറ്റം അളന്ന് തിട്ടപ്പെടുത്താന്‍ റവന്യൂ വകുപ്പ് നടപടിയെടുക്കണം. ട്രൈബ്യൂണല്‍ രൂപീകരിക്കുന്നത് വരെ ക്ഷേത്ര ഭൂമി കൈമാറ്റം ചെയ്യുവാനോ വ്യവഹാരം നടത്താനോ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: