നരേന്ദ്രമോദി പ്രധാനമന്ത്രിയായാൽ ഭാരതത്തിൽ വർഗീയകലാപങ്ങൾ വർധിക്കുമെന്നും ന്യൂനപക്ഷങ്ങളുടെ സുരക്ഷിതത്വത്തിന് ഭീഷണി നേരിടുമെന്നും മറ്റുമുള്ള കുപ്രചാരണത്തിനേറ്റ കനത്ത തിരിച്ചടിയാണ് രാജ്യത്ത് ഇപ്പോൾ വർഗീയ കലാപങ്ങൾ കുറയുകയാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ. പാർലമെന്ററി സ്റ്റാന്റിങ് കമ്മറ്റി മുമ്പാകെ ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്റിഷി സമർപ്പിച്ച കണക്കുകൾ അനുസരിച്ച് സമീപകാലത്ത് രാജ്യത്ത് വലിയ വർഗീയകലാപങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാകുന്നു.
ഓരോ മാസവും 75 സംഭവങ്ങളെന്ന നിലയിലാണ് സാമുദായിക സംഘർഷങ്ങളുണ്ടാകുന്നത്. ഹരിയാനയിലെ ഫരീദാബാദിൽ പ്രാർത്ഥനാലയം പണിയുന്നത് സംബന്ധിച്ചുണ്ടായതും ദാദ്രിയിൽ പശുവിനെ തട്ടിക്കൊണ്ടുപോയെന്ന സംശയത്തെത്തുടർന്ന് ഉണ്ടായ സംഘർഷത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടതുമാണ് പ്രധാന സംഭവങ്ങളായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറയുന്നത്. വർഗീയകലാപങ്ങളിൽ 20 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഒരുകാലത്ത് യുപി വർഗീയകലാപങ്ങളുടെ തട്ടകമായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി വ്യത്യസ്തമാവുകയാണ്.
ദാദ്രി സംഭവം മാത്രമാണ് അടുത്തിടെ അവിടെനിന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒറ്റപ്പെട്ട ഈ സംഭവം ബിജെപിയെ കടന്നാക്രമിച്ച് മുൾമുനയിൽ നിർത്താൻ ചിലരുപയോഗിച്ചു. 2013 ൽ യുപിഎ സർക്കാരിന്റെ കാലത്ത് 823 സാമുദായിക സംഘർഷങ്ങൾ നടന്നിരുന്നു. 2014 ൽ ഇത് 644 ആയി കുറഞ്ഞു. 2015 ൽ ഇതുവരെ 630 സാമുദായിക സംഘർഷങ്ങളാണ് ഉണ്ടായത്. ഇതിൽ 300 എണ്ണം കഴിഞ്ഞ നാലുമാസത്തിനിടെയാണ് ഉണ്ടായിട്ടുള്ളത്. 35 പേരാണ് ഇതിൽ കൊല്ലപ്പെട്ടത്. 2005-2009 വരെ ശരാശരി 130 പേർ എല്ലാവർഷവും വർഗീയകലാപങ്ങളിൽ കൊല്ലപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലായിരുന്നു ഈ കലാപങ്ങൾ അധികവും അരങ്ങേറിയത്. ഇപ്പോൾ പ്രതിമാസം ശരാശരി 75 വർഗീയകലാപങ്ങളാണ് ഭാരതത്തിൽ ഉണ്ടാകുന്നത്.
സാമൂഹ്യമാധ്യമങ്ങളാണ് വർഗീയകലാപങ്ങൾ പടരുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതെന്ന് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സോഷ്യൽ മീഡിയയിൽ അരങ്ങേറുന്ന മതപരമായ ചർച്ചകൾ, മതാചാരങ്ങളുടെ ഭാഗമായി നടക്കുന്ന ഘോഷയാത്രകൾ, രാഷ്ട്രീയ ശത്രുത, സാമ്പത്തിക തർക്കങ്ങൾ തുടങ്ങിയവയാണ് സാമുദായിക സംഘർഷങ്ങൾ വർധിക്കാൻ കാരണമാകുന്നത്. ഭാരതത്തിൽ ഇല്ലാത്ത അസഹിഷ്ണുത ഉണ്ടെന്ന് പ്രചരിപ്പിക്കുന്നവർക്ക് രാഷ്ട്രീയലക്ഷ്യമാണുള്ളത്. ഭരണഘടനയാണ് പുണ്യഗ്രന്ഥമെന്ന് വിശ്വസിക്കുന്ന ഒരു ഭരണാധികാരിയാണ് നരേന്ദ്രമോദി. അദ്ദേഹം ഇക്കാര്യം ആവർത്തിച്ചുപറയുകയും ചെയ്യുന്നു. മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയശേഷം അഞ്ചുമാസത്തിനുള്ളിൽ വർഗീയകലാപങ്ങൾ 25 ശതമാനം കുറഞ്ഞിരിക്കുന്നുവെന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടിൽനിന്ന് വ്യക്തമാകുന്നത്.
തൊണ്ണൂറുകളിൽ അരങ്ങേറിയ വർഗീയ സംഘർഷങ്ങളെ അപേക്ഷിച്ച് ഇപ്പോൾ ഇവ വളരെ കുറവാണ്. ഭാരതത്തിൽ രണ്ടായിരത്തിലധികം ജാതികളും എട്ടു പ്രധാനമതങ്ങളും നൂറുകണക്കിന് ഭാഷകളും നിലവിലുണ്ട്. ഇതൊക്കെ കണക്കിലെടുക്കുമ്പോൾ വർഗീയകലാപങ്ങൾ കുറയുന്നുവെന്നത് ശുഭോദർക്കമാണ്.
വർഗീയത വർധിക്കുന്നത് ഭീകരപ്രവർത്തനങ്ങൾക്കും ഐഎസ് പോലുള്ള ഭീകരസംഘടനകളുടെ വളർച്ചയ്ക്കും കാരണമാകുന്നുണ്ട്.ലാൽകൃഷ്ണ അദ്വാനി പറഞ്ഞപോലെ എല്ലാ സംവിധാനങ്ങൾക്കും ഫലപ്രദമായി പ്രവർത്തിക്കാൻ അതിന്റേതായ സമയം വേണം. ഭാരതത്തിൽ നരേന്ദ്രമോദിക്കെതിരെ പ്രതികരിക്കുന്നവർ മുൻവിധിയോടെയാണ് അപ്രകാരം ചെയ്യുന്നത്. ഇപ്പോൾ യുപിഎ സർക്കാരിന്റെ കാലത്തെ അപേക്ഷിച്ച് രാജ്യത്ത് വർഗീയകലാപങ്ങൾ കുറയുന്നു എന്നത് തെളിയിക്കുന്നത് അദ്വാനി ചൂണ്ടിക്കാണിച്ചതുപോലെ മോദിയുടെ ഭരണം ശരിയായ ദിശയിലാണെന്നാണ്. നരേന്ദ്രമോദി ക്വലാലംപൂരിൽ പറഞ്ഞത് രാഷ്ട്രങ്ങൾ ഭീകരപ്രവർത്തനങ്ങളോട് സഹകരിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം എന്നാണ്.
മതത്തെ ഭീകരവാദത്തിൽനിന്നും മോചിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. തന്റെ സർക്കാർ ഭാരതത്തിന്റെ പുരോഗതിയ്ക്കായാണ് അധികാരമേറ്റത് എന്നും മോദി പറയുകയുണ്ടായി. ഭാരതത്തിന് പല മേഖലകളിലും ഒന്നാം സ്ഥാനമോ പ്രമുഖസ്ഥാനമോ ഉണ്ട്. മുന്നേറ്റം എളുപ്പമല്ലാത്തത് ഭാരതം 125 കോടി ജനതയുള്ള രാജ്യമായതിനാലാണ്. ഇവിടെ 500 പ്രമുഖ നഗരങ്ങളുണ്ട്. ഇപ്പോൾ സർക്കാർ സുതാര്യമായി പ്രവർത്തിക്കുന്നു എന്നും മാറ്റത്തിന്റെ ചക്രങ്ങൾ ഉരുണ്ടുതുടങ്ങിയിരിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.
അഴിമതി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. പുരോഗമനപരമായ നയങ്ങൾ നടപ്പാക്കുന്നുണ്ട്. വ്യക്തികളോട് വേർതിരിവ് കാണിക്കുന്നില്ല. ഇപ്പോൾ സംസ്ഥാനങ്ങൾ തമ്മിൽ നടക്കുന്നത് ആരോഗ്യകരമായ മത്സരമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇതുതന്നെയാണ് നരേന്ദ്രമോദി ഭരിക്കുന്ന ഭാരതത്തിൽ ഇപ്പോൾ വർഗീയ സംഘർഷങ്ങൾ കുറയാൻ കാരണമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: