കോഴിക്കോട്/മലപ്പുറം: മലപ്പുറം ജില്ലയിലെ ഐക്കരപ്പടിക്ക് സമീപം കൈതക്കുണ്ടയില്‍ ടൂറിസ്റ്റ് ബസ് ചരക്കുലോറിയിലിടിച്ച് അഞ്ചു പേര് മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഏഴ് പേരുടെ പരിക്ക് ഗുരുതരമാണ്. സേലത്ത് വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരും പരിക്കേറ്റവരും കുടുംബാ ംഗങ്ങളും ബന്ധുക്കളുമാണ്. മട്ടന്നൂര്‍ തെരൂര്‍ പാലയോട് മുതിരക്കണ്ടത്തില്‍ പരേതനായ രാഘവന്റെ ഭാര്യ ദേവി എന്ന ദേവകി (67), പാലയോട് ദയരോത്ത് ടി.പി രവീന്ദ്രന്(54), തെരൂര്‍ പാലയോട് പണിക്കരുകണ്ടി അശോകന്റെ ഭാര്യ ഓമന എന്ന ശശികല(42), ദയരോത്ത് സുനില്‍കുമാറിന്റെ മക്കളായ സൂര്യ(13), അതുല്‍(10) എന്നിവരാണ് മരിച്ചത്.
മരിച്ച ദേവകിയുടെ മകള്‍ ലീലയുടെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു സംഘം. ദയരോത്ത് സുനില്‍കുമാര്‍(45), ഭാര്യ അജിത(43), സോമന്റെ ഭാര്യ കമല(53), എടയന്നൂര്‍ പ്രമീഷ(28), പണിക്കരുകണ്ടി അശോകന്(47), ദയരോത്ത് ബാലന്റെ ഭാര്യ ജാനകി(60), പാലയോട് ദില്‍ന നിവാസില്‍ ദിനേശന്റെ മകന് ആകാശ്(13), മയൂഖയില്‍ മഹേഷിന്റെ മകള്‍ മയൂഖ(6), മഹേഷിന്റെ മകന് അമേഖ്(5), ദയരോത്ത് കുമാരന്റെ ഭാര്യ നാണി(50), പണിക്കരുക്കണ്ടി മനോഹരന്റെ ഭാര്യ സെല്‍ന(40), ദയരോത്ത് രമേശന്(48), ദയരോത്ത് രവിയുടെ ഭാര്യ രമ(46), പണിക്കരുകണ്ടി ബാലന്റെ ഭാര്യ ലക്ഷ്മി(59), ദയരോത്ത് കുമാരന്റെ മകന് മനോജ്(39), മുതിരകണ്ടത്തില്‍ ഗണേശന്(40), മഹേഷ് (38), ബസ്സ് ഡ്രൈവര്‍മാരില്‍ ഒരാളായ ചാവശേരി അശോകന്(45) എന്നിവരെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇതില്‍ ഗണേശന്, നാണി, അശോകന്, സെല്‍ന, സുനില്‍കുമാര്‍, അജിത, കമല എന്നിവരുടെ പരിക്ക് ഗുരുതരമാണ്. അജിതയെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇന്നലെ പുലര്‍ച്ചെ മൂന്നേ പത്തോടെയാണ് കൈതക്കുണ്ടയില്‍ വെച്ച് കെകെഎച്ച് ടൂറിസ്റ്റ് ബസ് ചരക്കുലോറിയുടെ പിന്‍ഭാഗത്തേക്ക് ഇടിച്ചുകയറിയത്.
നിയന്ത്രണം വിട്ട ബസ് റോഡരികിലെ മതില് തകര്‍ത്തശേഷമാണ് നിന്നത്. അമിത വേഗതയും ഡ്രൈവര്‍ ഉറങ്ങിയതുമാകാം അപകടകാരണമെന്ന് നാട്ടുകാരും ബസ്സിലുണ്ടായിരുന്നവരും പറയുന്നു. ബസ്സിന്റെ ഇടതുഭാഗത്ത് ഇരുന്നവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റതും മരിച്ചവരും. ലോറി റോഡരികില്‍ നിര്‍ത്താനുള്ള ശ്രമത്തിനിടെ മുന്നോട്ടെടുത്ത ബസ്സ് എതിരെ വന്ന കാര്‍ യാത്രക്കാരെ രക്ഷിക്കാനായി വെട്ടിച്ചപ്പോഴാണ് അപകടത്തില്‍പ്പെട്ടതെന്നാണ് ഡ്രൈവര്‍ പറയുന്നത്. ഡ്രൈവറടക്കം 31 പേരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. ഡ്രൈവര്‍ സമീറിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സ്ഥലത്ത് എത്തിയ പോലീസും നാട്ടുകാരും ഫയര്‍ഫോഴ്സ് ജീവനക്കാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്.
അപകട വിവരമറിഞ്ഞ് മന്ത്രി ഡോ. എം.കെ. മുനീര്‍, എം.കെ. രാഘവന് എം.പി, ഇ.പി. ജയരാജന് എംഎല്‍എ, എഡിജിപി നിഥിന് അഗര്‍വാള്‍, കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, മലപ്പുറം ജില്ലാ കലക്ടര്‍ ഭാസ്കരന്. കോഴിക്കോട് മേയര്‍ വി.കെ.സി മമ്മദ്കോയ, കൊണ്ടോട്ടി തഹസില്‍ദാര്‍ ഹംസ, മലപ്പുറം എസ്.പി. ദേബേഷ് കുമാര്‍ ബഹ്റ, കൊണ്ടോട്ടി സിഐ സന്തോഷ്, തലശ്ശേരി തഹസില്‍ദാര്‍ കെ.ഒ. ജോസഫ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ. സുധാകരന് എന്നിവര്‍ ആശുപത്രിയില്‍ എത്തിയിരുന്നു.
അപകടത്തെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോലീസ് കണ്ട്രോള് റൂം തുറന്നിരുന്നു. കൊണ്ടോട്ടി തഹസില്‍ദാര്‍ ഹംസ, കൊണ്ടോട്ടി സിഐ ബി. സന്തോഷ്, അഡീഷണല്‍ എസ്ഐ എം. മോഹന്‍ദാസ്, കരിപ്പൂര്‍ എസ്ഐ ബിനു, വാഴക്കാട് എസ്ഐ പി.പി. ബിജോയ്, കോഴിക്കോട് സിറ്റി ട്രാഫിക് എസ്ഐ പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
മെഡിക്കല്‍കോളോജ് ഫോറന്‍സിക് വിഭാഗം തലവന്‍ തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ഉച്ചയ്ക്ക് രണ്ടേപത്തോടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തുടര്‍ന്ന് മൃതദേഹങ്ങള്‍ വിലാപയാത്രയായി മട്ടന്നൂരിലേക്ക് കൊണ്ടുപോയി. മട്ടന്നൂരിലെ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ ഇന്നു രാവിലെ പാലൂര് എല്‍പി സ്കൂളില്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിക്കും.
ഓമനയുടെ മൃതദേഹം കാസര്‍കോഡ് നീലേശ്വരം മരക്കാപ്പ്കടപ്പുറത്തെ വീട്ടുവളപ്പിലും മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ പയ്യാമ്പലം ശ്മശാനത്തിലും സംസ്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
മരിച്ച രവീന്ദ്രന്റെ ഭാര്യ രമ. രമിത്ത്, രമേഷ് എന്നിവര്‍ മക്കളാണ്. അശോകനാണ് ഓമനയുടെ ഭര്‍ത്താവ്. അഖില്‍, അനഘ എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: