ഓച്ചിറ: പവിത്രവും പരിപാവനുമായ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ നടന്നുവരുന്ന പന്ത്രണ്ട് വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന കാര്‍ണിവല്‍ സ്ഥലത്ത് ആടിനെ കൊന്നു കറിവച്ചു ഭക്ഷിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഇന്നലെ ഉച്ചക്ക് കാര്‍ണിവല്‍ നടക്കുന്നിടത്തെ മരണക്കിണര്‍ സ്ഥലത്ത് ചെന്ന ബിജെപി കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടറി അനൂപ് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പാകം ചെയ്ത ഭക്ഷണം ആളുകള്‍ കഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
ജീവനുള്ള രണ്ടു ആടുകളെയും ഇവിടെ കെട്ടിയിരുന്നു. ഇതിന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച അനുപിനെ കാര്‍ണിവലിന്റെ സംഘടകര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. പ്രശ്നം പോലീസിനെ പിന്നീട് അറിയിച്ചു. എന്നാല്‍ പോലീസ് ആദ്യം നടപടിയെടുക്കാന്‍ വിമുഖത കാട്ടിയെങ്കിലും കൂടുതല്‍ സംഘപരിവാര്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ എത്തി പ്രതിഷേധിച്ചപ്പോഴാണ് നടപടിയെടുക്കുവാന്‍ തയ്യാറായത്.
ഓച്ചിറ വൃശ്ചിക ഉത്സവത്തോടനുബന്ധിച്ച് ലക്ഷക്കണക്കിന് ആള്ക്കാര് വന്നുപോകുന്ന ഇവിടെ ഭക്തിയോടൊപ്പം വിനോദത്തിനും വ്യാപാരത്തിനും വളരെയേറെ പ്രാധാന്യമാണ് നല്‍കിയിരുന്നത്. എന്നാല്‍ കുറെവര്‍ഷങ്ങളായി ഓച്ചിറയിലെ പ്രസിദ്ധമായ പന്ത്രണ്ടുവിളക്ക് അട്ടിമറിക്കുവാനുള്ള ശ്രമം നടന്നിരുന്നു. ഓച്ചിറ ക്ഷേത്രത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരു ഗുണ്ടാസംഘം പ്രദേശത്ത് വിലസുന്നതും പതിവാകുകയാണ്. സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കാര്‍ണിവല്‍ നടത്തുന്ന വ്യക്തിയുടെയും ഭക്ഷണം പാകം ചെയ്ത ആളിന്റെ പേരിലും കേസെടുത്തു. ആര്‍എസ്എസ് ജില്ലാ പ്രാചാര്പ്രമുഖ് ഓമനക്കുട്ടന്, ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി ഓച്ചിറ രവികുമാര്‍, ഗിരീഷ്, രാജേഷ്, എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. സിഐ വിദ്യാധരന്റെയും എസ്ഐ വിനോദ് ചന്ദ്രന്റെയും നേതൃത്വത്തിലുള്ള പോലീസ് സന്നാഹം സ്ഥലത്ത് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: