ചെന്നൈ: ക്ലാസ് റൂമിനുള്ളില്‍വച്ച് ബിയര്‍ കഴിച്ചതിന് നാലു വിദ്യാര്‍ത്ഥിനികളെ തമിഴ്നാട്ടിലെ നാമക്കല്ലിലുളള സ്കൂളില്‍ നിന്ന് പുറത്താക്കി. പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനികളെയാണ് സ്കൂളില്‍ നിന്ന് പുറത്താക്കിയത്. തമിഴ്നാട്ടിലെ നാമക്കല്‍ ജില്ലയിലെ തിരുച്ചെങ്കോട് ഗ്രാമത്തിലുള്ള സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം.
സംഭവത്തെക്കുറിച്ച് സ്കൂള്‍ അധികൃതര്‍ പറയുന്നതിങ്ങനെ; കനത്ത മഴയെത്തുടര്‍ന്ന് നവംബര്‍ 16ന് സ്കൂളിന് അവധി നല്‍കുകയും അന്നേ ദിവസം നടക്കേണ്ടിയിരുന്ന പരീക്ഷകള്‍ നവംബര്‍ 21ലേക്ക് മാറ്റുകയും ചെയ്തിരുന്നു. പക്ഷേ കംപ്യൂട്ടര്‍ സയന്‍സ് ബാച്ചിലെയും ബിസിനസ് മാത്തമാറ്റിക്സ് ബാച്ചിലെയും ചില വിദ്യാര്‍ഥികള്‍ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ സ്കൂളിലെത്തി.
ഇവര്‍ ശീതള പാനീയത്തിന്റെ കുപ്പികളില്‍ കൊണ്ടുവന്ന ബിയര്‍ ക്ലാസ് റൂമില്‍ വച്ച് കുടിക്കുകയായിരുന്നു. അമിതമായി ബിയര്‍ കുടിച്ചതിനെത്തുടര്‍ന്ന് ഇതില്‍ നാലു വിദ്യാര്‍ഥികള്‍ പൂസായി.
സ്കൂളിലുണ്ടായിരുന്ന അധ്യാപകരുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇവരെ അടുത്തുളള ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിശോധനകളില്‍ ഇവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് മനസിലാവുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് നാലുപേരെയും സ്കൂളില്‍ നിന്ന് പുറത്താക്കിയത്.
അതേസമയം സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഹെഡ്മിസ്ട്രസ് പ്രത്യേക സമിതിക്ക് രൂപം നല്‍കുകയും ചെയ്തു. സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നാല് പേരെയും പുറത്താക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: