സ്വാമി സുകുമാരാനന്ദവലിയൊരു പര്‍വതം ചിറകറ്റു വീണതുപോലെ രക്തവുമൊലിപ്പിച്ചു വന്നുവീണ സഹോദരിയെകണ്ട് ഖരന് ചോദിച്ചു. ”മരണവക്ത്രത്തില്‍ പെട്ടെന്നു പ്രേവശിച്ച ആരാണ് നിന്നോടീ കടുംകൈ ചെയ്തത്? വേഗം പറയൂ.” ശൂര്‍പ്പണഖ പറഞ്ഞു: ”ദശരഥന്റെ പുത്രന്മാരായ രാമന്, ലക്ഷ്മണന് എന്നീ രണ്ടു മനുഷ്യര്‍ പഞ്ചവടിയില്‍ വസിക്കുന്നു. അവരുടെ കൂടെ സുന്ദരിയായ ഒരു സ്ത്രീയുമുണ്ട്. ആ രാമന്റെ നിര്‍ദ്ദേശപ്രകാരം ലക്ഷ്മണനാണ് എന്നെ അംഗഭംഗപ്പെടുത്തിയത്.
എനിക്കുടനെ അവരെക്കൊന്ന് ചോര കുടിച്ചു ദാഹം തീര്‍ക്കണം.”
ഇതുകേട്ട് കോപാകുലനായ ഖരന് തന്റെ ശക്തരായ പതിന്നാലു ഭടന്മാരെ വിളിച്ച് മനുഷ്യാധമന്മാരായ രാമലക്ഷ്മണന്മാരെ കൊന്ന് സഹോദരിക്ക് തിന്നാന്‍ കൊടുക്കാനാവശ്യപ്പെട്ടു. വഴി കാട്ടാന്‍ ശൂര്‍പ്പണഖ കൂടെപ്പോയി. ശക്തന്മാരായ ആ രാക്ഷസന്മാര് പലവിധ ആയുധങ്ങളുമേന്തി വന്ന് രാമനോടതിരിട്ടു.
രാമന് പതിന്നാലുപേരെയും ഒട്ടും വൈകാതെ യമപുരിയിലെത്തിച്ചു. പേടിച്ചരണ്ട ശൂര്‍പ്പണഖ ഖരന്റെയടുത്തോടിച്ചെന്ന് പതിന്നാലുപേരും മരിച്ചവിവരം അറിയിച്ചു. എന്നാലൊന്നു കാണണം എന്നു തീരുമാനിച്ച് ഖരന് പടകൂട്ടി. സഹോദരന്മാരായ ദൂഷണന്, ത്രിശിരസ്സ് എന്നിവരുടെ നേതൃത്വത്തില്‍ പതിന്നാലായിരം വരുന്ന രാക്ഷസപ്പടയുമായി രാമനോട് യുദ്ധത്തിന് പുറപ്പെട്ടു.
ബ്രഹ്മാണ്ഡം നടുങ്ങുമാറുള്ള കോലാഹലം കേട്ട് ശ്രീരാമന് പറഞ്ഞു. ”രാക്ഷസപ്പട നമ്മോടു യുദ്ധത്തിനു വരുന്നുണ്ട്. മൈഥിലിയെ ഉടനെതന്നെ ഒരു ഗുഹയിലാക്കി നീ കാവല്‍നില്‍ക്കുക. ഇവരെ നേരിടാന്‍ ഞാന്‍ മാത്രം മതി.” ഉടനെ ലക്ഷ്മണന് സീതയെ സുരക്ഷിതമായി ഒരു ഗുഹയിലാക്കി കാവല്‍നിന്നു.
യുദ്ധവീരന്മാരും ഭീകരന്മാരുമായ രാക്ഷസപ്പടയോട് ശ്രീരാമന് ഒറ്റയ്ക്ക് യുദ്ധം ചെയ്തു. പിഴുതെടുത്ത വൃക്ഷങ്ങളും വലിയ പാറക്കല്ലുകളുമൊക്കെയായിരുന്നു അവരുടെ ആയുധങ്ങള്‍. പതിന്നാലായിരം പേര്‍ക്കും തന്റെ കൂടെ രാമന് യുദ്ധം ചെയ്യുന്നുണ്ടെന്നു തോന്നി. അസ്ത്രപ്രയോഗത്താല്‍ അവര്‍ പ്രയോഗിച്ച കല്ലും മരവുമൊക്കെ എയ്തു തകര്‍ത്തു. അമ്പൊടുങ്ങാത്ത ആവനാഴിയില്‍നിന്നും ബാണങ്ങള്‍ അതിവേഗത്തില്‍ തുരുതുരെ പാഞ്ഞ് രാക്ഷസന്മാരും തുരുതുരെ ചത്തുവീഴാന്‍ തുടങ്ങി. ഇതുകണ്ട് സേനാപതിയും ഉഗ്രനുമായ ദൂഷണന് രഥത്തില്‍ രാമനോതിരിട്ടു. അവന്റെ ആയുധങ്ങളെ രാമന് എള്ളിനു സമമായി നുറുക്കി. നാലു ബാണം പ്രയോഗിച്ച് കുതിരകളേയും സാരഥിയേയും വധിച്ചു. അവന്റെ ചാപവും കൊടിക്കൂറയും മുറിക്കുകയും ചെയ്തു.
അപ്പോള്‍ ദൂഷണന് തന്റെ മുഖ്യായുധമായ നൂറുഭാരം ഇരുമ്പുകൊണ്ടുണ്ടാക്കിയ ഇരുമ്പുലക്കയുമായി രാമന്റെ നേരെ ചാടി. രാമന് അതുപിടിച്ചുവാങ്ങി അവന്റെ തലയ്ക്കിട്ടൊരു പ്രഹരം കൊടുത്തു. ദൂഷണന് തലപിളര്‍ന്ന് കാലപുരി പൂകി. ദൂഷണന് വീണതുകണ്ട് ത്രിശിരസ്സ് മൂന്നുശരം രാമന്റെ നേരെ എയ്തുകൊണ്ടു നേരിട്ടുവന്നു. ആ മൂന്നുശരവും മുറിച്ചപ്പോള്‍ അവന് നൂറു ബാണമെയ്തു. അതും ഖണ്ഡിച്ചപ്പോള്‍ വില്ലാളിയായ അവന് ആയിരം ബാണം പ്രയോഗിച്ചു. രാമനവയും മുറിച്ചിട്ടപ്പോള്‍ പതിനായിരം ബാണം പ്രയോഗിച്ചു.
ശ്രീരാമന് അവയൊക്കെ മുറിച്ചിടാന്‍ നിമിഷങ്ങളെ വേണ്ടിവന്നുള്ളൂ. അര്‍ദ്ധചന്ദ്രാകാരമായ ഒരമ്പുകൊണ്ട് രാമന് അവന്റെ മൂന്നുതലയും മുറിച്ചു. ഇതുകണ്ട് സോദരനായ ഖരന് സൂര്യനുതുല്യം പ്രഭയുള്ള രഥത്തില്‍ കയറി രാമനെ നേരിട്ടു. മഴ പെയ്യുന്നതുപോലെ ഇടവിടാതെ അസ്ത്രപ്രയോഗം തുടങ്ങി. പ്രത്യസ്ത്രങ്ങള്‍ രാമനും പ്രയോഗിച്ചു. ഖരബാണങ്ങളും രാമബാണങ്ങളും കൊണ്ട് ഭൂമിയും ആകാശവും കാണാന്‍ പറ്റാതെയായി. ഖരന് രാമന്റെ വില്ലുമുറിക്കുകയും പടച്ചട്ട തകര്‍ന്ന് ദേഹത്ത് മുറിവേല്‍പ്പിക്കുകയും ചെയ്തു. യുദ്ധം കണ്ടുനിന്ന മുനിമാര്‍ ഭയന്ന് കഷ്ടം കഷ്ടം എന്നു പറയാന്‍ തുടങ്ങി. ആ സമയത്ത് രാമനൊന്നു സ്മരിച്ചപ്പോള്‍ ബ്രഹ്മാവ് ഏല്പിച്ചിരുന്നതും അഗസ്ത്യമുനി സമ്മാനിച്ചതുമായ ദിവ്യാസ്ത്രം രാമന്റെ കൈയില്‍ പ്രത്യക്ഷപ്പെട്ടു. വൈഷ്ണവചാപം കൈയിലെത്തിയപ്പോള് രാമനെ വൈഷ്ണവതേജസ്സു നിറഞ്ഞുകണ്ടു.
അസ്ത്രം പ്രയോഗിച്ച് രാമന് ഖരന്റെ ചാപവും കുണ്ഡലങ്ങളും ഹാരകിരീടങ്ങളും രഥവും സൂതനെയുമൊക്കെ മുറിച്ചിട്ടു. മറ്റൊരു തേരില്‍ കയറി ഖരന് യുദ്ധത്തിനെത്തി ആഗ്നേയാസ്ത്രം പ്രയോഗിച്ചു. രാമന് വാരുണാസ്ത്രം കൊണ്ടു തടുത്തു. ഖരന്റെ കൗബേരാസ്ത്രത്തെ ഐന്ദ്രാസ്ത്രം കൊണ്ടും നൈര്യതാസ്ത്രത്തെ യാമ്യാസ്ത്രം കൊണ്ടും വായവ്യാസ്ത്രത്തെ ഐന്ദ്രാസ്ത്രം കൊണ്ടും ഗാന്ധര്‍വ്വത്തെ ഗൗഹികംകൊണ്ടും ആസുരത്തെ ദൈവാസ്ത്രം കൊണ്ടും നശിപ്പിച്ചപ്പോള്‍ ഖരന് തീക്ഷ്ണമായ ഐഷികാസ്ത്രമെയ്തു. അതിനെ രാമന് വൈഷ്ണാവസ്ത്രം കൊണ്ടുതടുത്തു. ഉടനെതന്നെ മൂന്നമ്പുപ്രയോഗിച്ച് സാരഥിയേയും കുതിരകളേയും കൊന്ന് തേരും തകര്‍ത്തു.
അന്ത്യശ്രമമെന്ന നിലയില്‍ രാക്ഷസന് ശൂലവുമോങ്ങിക്കൊണ്ട് രാമന്റെ നേരെ ചാടിവീണു. ഉടനെ ഇന്ദ്രദൈവതാസ്ത്രം പ്രയോഗിച്ച് ഇന്ദ്രാരിയായ ഖരന്റെ തലയറുത്തു. അത് തെറിച്ച് ലങ്കാനഗരദ്വാരത്തില്‍ ചെന്നുവീണത്രെ. വരാന്‍പോകുന്ന മരണത്തെപ്പറ്റി രാവണന് ഒരു മുന്നറിയിപ്പു നല്കിയതായിരിക്കണം. അങ്ങനെ ഖരദൂഷണത്രിശിരസ്സുക്കളും പതിന്നാലായിരം വരുന്ന രാക്ഷസന്മാരും മരിച്ചു. ഇതിന് മുന്നേമുക്കാല്‍ നാഴിക മാത്രമേ വേണ്ടിവന്നുള്ളൂ.
അദ്ധ്യാത്മരാമായണം മൂലഗ്രന്ഥത്തില്‍ ആയിരക്കണക്കിന് ബാണങ്ങളാല്‍ ആ രാക്ഷസന്മാരെയൊക്കെ കൊന്ന് ഖരദൂഷണത്രിശിരസ്സുക്കളേയും വധിച്ചു. ആ രാമന് അരയാമംകൊണ്ട് സകലരാക്ഷസന്മാരെയും സംഹരിച്ചു.
ശ്രീരാമന്റെ വനവാസക്കാലം ഇനി ഒരുവര്‍ഷമേ ബാക്കിയുള്ളൂ. ഇതിനകം രാവണവധവും രാക്ഷസനശീകരണവും നടക്കണമല്ലോ. അതിനുള്ള നിമിത്തമായിട്ടാണ് രാമേച്ഛയനുസരിച്ച് ശൂര്‍പ്പണഖ കാമരൂപിണിയായി പ്രത്യക്ഷപ്പെടുന്നത്. രാമന് അവളുടെ ആഗ്രഹങ്ങളെ നിരാകരിക്കുന്നതും രാക്ഷസനിഗ്രഹത്തിനായിരുന്നു. ദണ്ഡകാരണ്യത്തിലുണ്ടായിരുന്ന രാക്ഷസന്മാരെയെല്ലാം ഇതോടെ വധിക്കാന്‍ കഴിഞ്ഞു. മറ്റൊരുകാര്യം ശത്രുക്കള്‍ നിസ്സാരക്കാരല്ല. അസാമാന്യശക്തിശാലികളായിരുന്നു എന്നു കാണിച്ചുതരുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: