തലവടി: ചക്കുളത്തമ്മയ്ക്കു മുന്നില്‍ ഇന്ന് ഭക്തലക്ഷങ്ങള്‍ പൊങ്കാല നിവേദ്യം അര്‍പ്പിക്കും. ക്ഷേത്രത്തിലേക്ക് പൊങ്കാലയിടാന്‍ എത്തുന്ന ഭക്തര്‍ക്കായി വിപുലമായ ക്രമീകരണങ്ങളുമായി ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര ട്രസ്റ്റ് തയാറെടുത്തുകഴിഞ്ഞു.
ക്ഷേത്രവും പരിസരപ്രദേശങ്ങളും കൂടാതെ തകഴി, തിരുവല്ല, ചെങ്ങന്നൂര്‍, മാന്നാര്‍, വീയപുരം, മുത്തൂര്‍ എന്നിവിടങ്ങളിലും നാളെ ഭക്തര്‍ക്ക് പൊങ്കാലയിടാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. അടുപ്പുകൂട്ടാനുള്ള ഇഷ്ടികകളും മണ്‍കലങ്ങളും നിരന്നുകഴിഞ്ഞു. ഇന്ന് പുലര്‍ച്ചെ മുതല്‍ തന്നെ ചക്കുളത്തുകാവിലും പരിസരങ്ങളിലും റോഡിന്റെ വശങ്ങളിലും അടുപ്പും മണ്‍കലങ്ങളുമായി ദേവിക്കു പൊങ്കാല അര്‍പ്പിക്കാന്‍ ഭക്തര്‍ നിരക്കും.
ദേവീസ്തുതികളും പൂജാദ്രവ്യങ്ങളുമായി ആയിരക്കണക്കിനു സ്ത്രീകളാണ് ദേവീകടാക്ഷത്തിനായി പൊങ്കാലയര്‍പ്പിക്കുക. ഇന്ന് പുലര്‍ച്ചെ നാലിന് ഗണപതിഹോമം, നിര്‍മ്മാല്യ ദര്‍ശനം, എട്ടിന് വിളിച്ചു ചൊല്ലി പ്രാര്‍ത്ഥന. രാവിലെ 9ന് പൊങ്കാലയ്ക്ക് തുടക്കം കുറിച്ചു ക്ഷേത്രശ്രീകോവിലില്‍ നിന്നും പണ്ടാര അടുപ്പിലേയ്ക്ക് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരിഅഗ്നി പകരും.
പൊങ്കാലയുടെ ചടങ്ങുകള്‍ക്ക് കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി നേതൃത്വം വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി പൊങ്കാല ഉദ്ഘാടനം ചെയ്യും. യോഗ ക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കിരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ഭദ്രദീപം തെളിക്കും.
ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. 11 ന് അഞ്ഞൂറിലധികം വേദപണ്ഡിതന്മാരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദേവിയെ 41 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ജീവത എഴുന്നെളളത്ത് തിരികെ ക്ഷേത്രത്തില്‍ എത്തിയാലുടന്‍ ദിവ്യ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും.
വൈകിട്ട് അഞ്ചിന് എംഎല്‍എ തോമസ്സ് ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന സാസ്കാരിക സമ്മേളനം മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും.
എംഎല്‍എ മാത്യൂ റ്റി. തോമസ്, ക്ഷേത്ര അഡ്മിനിസ്ട്രേറ്റര്‍ അഡ്വ. കെ.കെ. ഗോപാലകൃഷ്ണന് നായര്‍, രമേശ് ഇളമണ്‍ നമ്പുതിരി തുടങ്ങിയവര്‍ പങ്കെടുക്കും. ക്ഷേത്ര മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും.
യുഎന്‍. വിദഗ്ധ സമിതി ചെയര്മാന് ഡോ.സി.വി.ആനന്ദബോസ് കാര്‍ത്തികസ്തംഭത്തില്‍ അഗ്നി ജ്വലിപ്പിക്കും. വിവിധ ഇന്‍ഫര്‍മേഷന്‍ സെന്ററുകളില്‍ ക്ഷേത്ര വോളന്റിയേഴ്സ് നിര്‍ദേശങ്ങളുമായി നിലയുറപ്പിക്കും.
ഭക്തരുടെ പ്രാഥമിക ആവശ്യങ്ങള്‍ക്കായി സ്ഥിരം സംവിധാനങ്ങള്‍ക്കു പുറമേ താത്കാലിക ശൗചാലയങ്ങളും ഏര്‍പ്പെടുത്തി. പോലീസ്, കെഎസ്ആര്‍ടിസി, ആരോഗ്യം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഫയര്‍ഫോഴ്സ്, കെഎസ്ഇബി, ജലഅതോറിറ്റി, എക്സൈസ്, ജലഗതാഗതം, റവന്യു വകുപ്പുകളുടെ സേവനം ആലപ്പുഴ, പത്തനംതിട്ട കളക്ടര്‍മാരുടെ നേതൃത്വത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.
പാര്‍ക്കിങിനും പ്രത്യേക സൗകര്യമുണ്ടാകും. ക്ഷേത്രപരിസരത്ത് താത്കാലിക ഹെല്‍ത്ത്സെന്ററുകളും തുറന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: