ന്യൂദല്‍ഹി: വരാനിരിക്കുന്നത് സൈബര്‍ യുദ്ധത്തിന്റെ കാലമാണെന്ന് കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍. സൈബര്‍ ആക്രമണങ്ങള്‍ നേരിടാന്‍ സൈന്യം സജ്ജമാകണം. ആഗോളകാര്യങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന ശക്തിയായി ഭാരതം മാറുകയാണെന്നും പരീഖര്‍ പറഞ്ഞു.
ഐഎസ് ഭീകരരാണ് സാങ്കേതിക വിദ്യയുടെ എല്ലാ പ്രയോജനങ്ങളും അവരുടെ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നതിന്റെ മികച്ച ഉദാഹരണം. ഇന്റര്‍നെറ്റിന്റെ ഇടം അവര്‍ സമര്‍ത്ഥമായി ഉപയോഗിക്കുന്നു. സൈനികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ സാധിക്കുന്ന കൂടുതല്‍ സാങ്കേതിക വിദ്യകളും സംവിധാനങ്ങളും ഭാരതം വികസിപ്പിക്കേണ്ടിയിരിക്കുന്നതായും പരീഖര്‍ പറഞ്ഞു. കരസേനയിലെ സിഗ്നല്‍ വിഭാഗത്തിലെ സൈനികരെ അഭിസംബോധന ചെയ്തു സംസാരിക്കുകയാരിരുന്നു പ്രതിരോധമന്ത്രി.
സാങ്കേതിക വിദ്യകളുടെ വികാസം മാത്രമേ സൈബര്യുദ്ധങ്ങളെ നേരിടാന്‍ പ്രാപ്തമാക്കൂ. എന്നാല്‍ സംഘര്‍ഷ മേഖലയില്‍ നിന്നും സൈന്യത്തെ ഒഴിവാക്കിക്കൊണ്ട് സാങ്കേതിക വിദ്യയെ മാത്രം ആശ്രയിക്കാനാവില്ല. സാങ്കേതിക വൈദഗ്ധ്യം യുദ്ധരംഗത്ത് സമര്‍ത്ഥമായി ഉപയോഗിക്കുകയാണ് വേണ്ടത്.
എന്നാല്‍ വിവരസാങ്കേതികവിദ്യകളെ അമിതമായി ആശ്രയിക്കുന്നതും പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. ലഭിക്കുന്ന വിവരങ്ങള്‍ തെറ്റായതായാല് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ വലുതാണ്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ പ്രയോജനങ്ങള്‍ സ്വീകരിക്കുന്നതിനൊപ്പം തന്നെ സാങ്കേതികവിദ്യയ്ക്ക് അടിമപ്പെടാതെ പ്രവര്‍ത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഭാരത സൈന്യം ചെയ്യുന്നുണ്ട്.
പ്രതിരോധ മേഖലയിലെ തദ്ദേശീയവല്‍ക്കരണം ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും പ്രതിരോധ വ്യവസായ രംഗവും സൈന്യവും മേയ്ക്ക് ഇന്‍ ഇന്ത്യയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: