ഇനി തന്റെ നിയോജകമണ്ഡലത്തിലേക്ക് പുതിയ സര്‍ക്കാര്‍ സ്ഥാപനങ്ങളെന്തെങ്കിലും അനുവദിക്കാന്‍ വകുപ്പുണ്ടോ എന്നാരായുന്ന മന്ത്രിയോട് ഒരു മാനസികരോഗ ചികിത്സാലയം മാത്രമേ ബാക്കിയുള്ളൂ എന്ന് പകുതി തമാശയായി പറയുന്ന സെക്രട്ടറി. തന്റെ ലേഖനത്തില്‍ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ബാബു പോള്‍ കുറിച്ചിടുന്ന ഈ വരികളിലെ നായകന് കരിക്കോഴക്കല്‍ മാണി എന്ന കെ.എം.മാണി അഥവാ പാലാക്കാരുടെ മാണി സാറാണ്.
ഭരണഘടനപോലും നിശബ്ദത പാലിക്കുമ്പോള്‍ അതിനെ മറികടക്കാന്‍ കഴിയണമെന്ന് മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കനെ ഉദ്ധരിച്ച് പ്രസംഗിച്ച മാണി സാര്‍ ശരിയായ നിലപാടെടുക്കുന്ന സംസ്ഥാനത്തിനൊപ്പം നില്ക്കാന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നു. പ്രധാനമന്ത്രിക്ക് മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഇടപെടാന്‍ അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് ഒരു അഭിഭാഷകന് കൂടിയായ കെ.എം.മാണി യുക്തിയുക്തം സമര്‍ത്ഥിക്കുന്നു. മുല്ലപ്പെരിയാര്‍ പ്രശ്നത്തെ അതിശക്തമായി അവതരിപ്പിക്കുന്നതിലൂടെ ശ്രദ്ധേയനായ കെ.എം.മാണി അതുകൊണ്ടുതന്നെ വാരമുദ്രയുടെ പരാമര്ശത്തിനര്ഹനാകുന്നു.
കോട്ടയത്തിനടുത്ത് മരങ്ങാട്ടുപള്ളിയില്‍ കരിക്കോഴക്കല്‍ തോമസ് മാണി മാണിയുടെ മകനായി 1933 ല്‍ മാണി ജനിച്ചു. കുറവിലങ്ങാട് സെന്റ്മേരീസ് ഹൈസ്കൂള്‍ പാലാ സെന്ത്തോമസ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പഠനം. ചെറുപ്പത്തിലെ പ്രസംഗത്തില്‍ ആകൃഷ്ടനായി. പ്രസംഗിക്കാന്‍ കൂടുതല്‍ അവസരങ്ങളുള്ള കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. 1955 ല്‍ മരങ്ങാട്ടുപള്ളിയിലെ കോണ്‍ഗ്രസ് പ്രസിഡന്റായി തുടക്കം. നിയമബിരുദം കഴിഞ്ഞ് 1956 ല്‍ വക്കീലായി എന്റോള്‍ ചെയ്തു. ഇതിനിടെ കെപിസിസി അംഗമെന്ന നിലയിലും അറിയപ്പെട്ടു.1957ലായിരുന്നു മാണിയുടെ വിവാഹം. 1960 മുതല്‍ 1964 വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കോട്ടയം ജില്ലാ സെക്രട്ടറി. തുടര്‍ന്ന് കോണ്‍ഗ്രസിന്റെ ധ്രുവീകരണത്തിലൂടെ ഉടലെടുത്ത കേരളാ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1965 മുതല്‍ നടന്ന പത്ത് തെരഞ്ഞെടുപ്പുകളിലും പാലാ നിയോജകമണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ച ആഭ്യന്തരം, ധനകാര്യം, റവന്യു, വൈദ്യുതി, നിയമം, ഇറിഗേഷന്‍ എന്നീ വിവിധ വകുപ്പുകളുടെ മന്ത്രിയായിരുന്നിട്ടുണ്ട്. എട്ട് പ്രാവശ്യം നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ ഭാഗ്യം സിദ്ധിച്ച ധനകാര്യമന്ത്രി കൂടിയാണ് മാണി. ഇപ്പോള്‍ കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും മന്ത്രിസഭയിലെ ധനകാര്യ നിയമവകുപ്പ് മന്ത്രിയുമാണ്.
കേരളനിയമസഭയിലെ രണ്ടാമത്തെ ദീര്‍ഘകാല പരിചയമുള്ള സാമാജികനാണ് അദ്ദേഹം. കേരളാ സംസ്ഥാന മുഖ്യമന്ത്രിപദം ഇദ്ദേഹത്തില്‍നിന്ന് പലപ്പോഴും വഴുതിപ്പോയിട്ടുണ്ട്. 1979 ല്‍ പി.കെ.വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിപദം ഒഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി കസേര ലഭിക്കുമെന്ന് പ്രതീക്ഷിച്ച മാണിയുടെ മോഹങ്ങളെ തല്ലിക്കൊഴിച്ചുകൊണ്ട് സി.എച്ച്.മുഹമ്മദ്കോയയാണ് തല്‍സ്ഥാനത്ത് അവരോധിക്കപ്പെട്ടത്. അദ്ദേഹവും രാജിവെച്ചതോടെ മാണിയുടെ പുതുമോഹങ്ങള്ക്ക് ചിറക് മുളച്ചെങ്കിലും കോണ്‍ഗ്രസിന്റെ ഇടപെടല്‍മൂലം മന്ത്രിസഭ പിരിച്ചുവിടുകയായിരുന്നു.
കേരളാ കോണ്‍ഗ്രസിന്റെ തലതൊട്ടപ്പനായ മാണിയിലേക്ക് 2009 നവംബര്‍ രണ്ടിന് കേരളാ കോണ്‍ഗ്രസ് പി.സി.ജോര്‍ജ് വിഭാഗം യോജിച്ചു. അതോടെ ചിലപ്പോള്‍ ജനപ്രീതിയും പലപ്പോഴും വിവാദവും സമ്മാനിക്കുന്ന ജോര്‍ജ് കൂടെക്കൂടി. 2010 ല്‍ ഏപ്രിലില്‍ ഇടതുപക്ഷമുന്നണിയിലായിരുന്ന പി.ജെ.ജോസഫ് കേരളാ കോണ്‍ഗ്രസ് മാണിയുമായി ലയിച്ചു. ഐക്യജനാധിപത്യ മുന്നണിയില്‍നിന്ന് ജോസഫിന്റെ കൂടി സ്വാധീനം ചൂണ്ടിക്കാട്ടി മാണി കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ക്ക് വില പേശിയേക്കുമെന്ന കോണ്‍ഗ്രസ് ക്യാമ്പുകളിലെ ഭീതി ഈ ലയനത്തിനെതിരെ പരസ്യമായി രംഗത്തുവരാന്‍ അവരെ പ്രേരിപ്പിച്ചു. ലയനത്തിന്റെ ഗുണവും ദോഷവും മാണിക്ക് മാത്രമുള്ളതാണെന്ന് ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിവരെ ചൂണ്ടിക്കാട്ടി. യൂത്ത് കോണ്‍ഗ്രസുകാര്‍ മാണിക്കെതിരെ കലാപക്കൊടി ഉയര്‍ത്തി തെരുവിലിറങ്ങി.
ഒരു മന്ത്രിയെന്ന നിലയില്‍ വിഷയങ്ങളില്‍ പിടിപാടുണ്ടായിരുന്നെങ്കിലും കേരളത്തിന്റെ സമഗ്ര വികസനത്തിന് കനത്ത സംഭാവനകളൊന്നും മാണിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ധനകാര്യമന്ത്രിയായ മാണി മിച്ചം, കമ്മി എന്നീ സാങ്കേതികപദങ്ങളില്‍ ഊന്നിനിന്നുകൊണ്ട് തന്റേത് മാത്രമായ ജനസമൂഹത്തെ, പാര്‍ട്ടിയുടെ ഇടുങ്ങിയ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി, ചലിപ്പിക്കുന്ന കേവലം തന്ത്രജ്ഞനായി ചുരുങ്ങി എന്ന് ചരിത്രത്തിന്റെ വിശകലനം നമ്മെ ബോധ്യപ്പെടുത്തുന്നു. തന്റെ നിയോജകമണ്ഡലമായ പാലായുടെ വികസനത്തിന്റെയും പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങളുടെയും വക്താവായിരുന്നു ഈ പ്രതിഭ.
കേരളത്തിന്റെ പ്രശ്നങ്ങള്‍ക്ക് ഇവയ്ക്ക് ശേഷമുള്ള മുന്‍ഗണനയാണ് അദ്ദേഹം കൊടുക്കുന്നത്. മൂന്നാറില്‍ ഏക്കറുകണക്കിന് കയ്യേറ്റങ്ങളുണ്ടായിട്ടും അത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുകയോ നടപടികള്‍ സ്വീകരിക്കുയോ ഉണ്ടായില്ല എന്നത് റവന്യൂമന്ത്രി മാണിയുടെ കിരീടത്തില്‍ ഒരു തൂവലാകുന്നില്ല. തന്റെ നിയോജകമണ്ഡലത്തിലെ പ്രശ്നങ്ങള്‍ക്ക് എന്ത് വിലകൊടുത്തും പരിഹാരമുണ്ടാക്കാനുള്ള കഴിവാണ് ആവര്‍ത്തിച്ചുള്ള തെരഞ്ഞെടുപ്പ് വിജയങ്ങള്‍ സൂചിപ്പിക്കുന്നത്. ജനാധിപത്യ സംവിധാനത്തില്‍ ഒരു മന്ത്രി പ്രത്യേക ഭൂപ്രദേശത്തോടോ ജനങ്ങളോടോ ഉള്ള അമിത താല്‍പ്പര്യം പുലര്‍ത്തുന്നത് കേരളത്തിലെ മറ്റു പ്രദേശത്തെ ജനങ്ങളെ പിന്നോക്കാവസ്ഥയില്‍ എത്തിക്കുമെന്നതിനാല്‍ ആശാസ്യമല്ല.
പൊതുഖജനാവില്‍നിന്ന് 25ലക്ഷം രൂപ ഭരണങ്ങാനത്തെ പള്ളി വികസിപ്പിക്കാനായി നല്കുന്ന മന്ത്രി മാണി ജനാധിപത്യത്തെ പ്രാദേശിക പാര്‍ട്ടികള്‍ വരുതിയില്‍ നിര്‍ത്തി വില പേശുന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. സങ്കുചിത താല്‍പ്പര്യങ്ങളില്‍ നിന്നുയര്‍ന്ന് ചുരുങ്ങിയത് സംസ്ഥാനത്തിന്റെ താല്പ്പര്യങ്ങളെയെങ്കിലും സമഭാവനയോടെ കാണാന്‍ ഈ മഹാപ്രതിഭയെ ഓര്‍മിപ്പിക്കട്ടെ.
മാടപ്പാടന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: