റാഞ്ചി: ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റിന്റെ മൂന്നാം ദിനം കൗമാര കേരളത്തിന്റെ സ്വര്‍ണ്ണക്കൊയ്ത്ത്. ഇന്നലെ മാത്രം കേരളം നേടിയത് എട്ട് സ്വര്‍ണ്ണം. മൂന്ന് റിലേ സ്വര്‍ണ്ണമുള്‍പ്പെടെയാണ് ഇന്നലെ കേരളതാരങ്ങള്‍ ട്രാക്കില്‍ നിന്ന് പൊന്ന് വാരിക്കൂട്ടിയത്. ഇതോടെ കേരളത്തിന്റെ ആകെ സ്വര്‍ണനേട്ടം പതിനാലായി. മൂന്നാം ദിനം നാല് വെള്ളിയും എട്ട് വെങ്കലവും കൂടി കേരളം സ്വന്തമാക്കിയിട്ടുണ്ട്. ഇതോടെ പോയിന്റ് പട്ടികയില്‍ കേരളം ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു.
240 പോയിന്റാണ് കേരളത്തിനുള്ളത്. 240 പോയിന്റ് തന്നെയുള്ള തമിഴ്നാടും കേരളത്തിനൊപ്പം ഒന്നാംസ്ഥാനം പങ്കിടുന്നു. ആദ്യ രണ്ട് ദിവസങ്ങളില്‍ ഒന്നാം സ്ഥാനത്തായിരുന്ന ഹരിയാനയെ ഇന്നലെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കേരളവും തമിഴ്നാടും കുതിച്ചത്. 236.5 പോയിന്റാണ് ഹരിയാനക്കുള്ളത്. 172 പോയിന്റുമായി ഉത്തര്‍പ്രദേശ് നാലാമത്.
അണ്ടര്‍ 20 പെണ്‍കുട്ടികളുടെ നൂറ് മീറ്ററില്‍ സ്വര്‍ണ്ണം നേടി കേരളത്തിന്റെ അഖില. എം വേഗതാരമായി. 12.21 സെക്കന്റില്‍ പറന്നെത്തിയാണ് അഖില മീറ്റിലെ വേഗതയേറിയ വനിതാ താരമായത്. കേരളത്തിന്റെ തന്നെ എ.പി. ഷില്‍ബി വെങ്കലവും നേടി. റിലേയില്‍ സ്വര്‍ണ്ണം നേടിയ ടീമിലും അംഗമായിരുന്ന അഖില ഇതോടെ ഇരട്ട സ്വര്‍ണ്ണത്തിന് അവകാശിയായി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഉത്തര്‍പ്രദേശിന്റെ ഗൗരവ് കുമാര്‍ 10.66 സെക്കന്റില്‍ പറന്നെത്തിയ വേഗതയേറിയ താരമായി. 10.84 സെക്കന്റില്‍ ഫിനിഷ് ചെയ്ത് കേരളത്തിന്റെ ജോസഫ് ജോ ഈയിനത്തില്‍ വെങ്കലം സ്വന്തമാക്കി.
സ്പ്രിന്റ് റിലേയില്‍ ഇന്നലെ മൂന്ന് സ്വര്‍ണ്ണവും കേരളത്തിന്റെ ചുണക്കുട്ടികള്‍ സ്വന്തമാക്കി. അണ്ടര്‍ 20 ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും അണ്ടര്‍ 18 പെണ്‍കുട്ടികളുടെയും വിഭാഗത്തിലാണ് കേരളം ഇന്നലെ പൊന്നണിഞ്ഞത്. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ പി.ടി. ഉഷയുടെ ശിഷ്യ ജിസ്ന മാത്യുവാണ് സ്വര്‍ണ്ണം നേടിയ മറ്റൊരുതാരം. റിലേയിലും ജിസ്ന പൊന്നണിഞ്ഞു. 400 മീറ്ററില്‍ മീറ്റ് റെക്കോര്‍ഡോടെയാണ് ജിസ്നയുടെ നേട്ടം. 53.85 സെക്കന്റിലായിരുന്നു ജിസ്ന ഫിനിഷ് ലൈന്‍ കടന്നത്. 2003-ല്‍ പശ്ചിമബംഗാളിന്റെ പിങ്കി പ്രമാണിക് സ്ഥാപിച്ച 54.92 സെക്കന്റിന്റെ റെക്കോര്‍ഡാണ് ജിസ്ന ഇന്നലെ തിരുത്തിക്കുറിച്ചത്. ഈയിനത്തില്‍ വെങ്കലവും കേരളത്തിന്. 56.51 സെക്കന്റില്‍ ഫിനിഷ് ചെയ്ത കെ. സ്നേഹക്കാണ് മൂന്നാം സ്ഥാനം.
പെണ്‍കുട്ടികളുടെ അണ്ടര്‍ 14 ലോങ്ജമ്പില്‍ സ്വര്‍ണം നേടിയ പി.എസ്. പ്രഭാവതിയും ഇരട്ട സ്വര്‍ണ്ണത്തിന് അവകാശിയായി. കഴിഞ്ഞ ദിവസം ട്രയാത്ലണില് സ്വര്‍ണ്ണം നേടിയ പ്രഭാവതി ഇന്നലെ ലോങ്ജമ്പില്‍ 5.40 മീറ്റര്‍ ചാടിയാണ് ഇരട്ടസ്വര്ണ്ണത്തിന് അവകാശിയായത്. മലപ്പുറം വെളിയങ്കോട് പന്തായില്‍ സ്വദേശിനിയായ പ്രഭാവതി കടക്കാശ്ശേരി ഐഡിയല്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.
അണ്ടര്‍ 20 പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ ആതിര സുരേന്ദ്രന് (12.41 മീറ്റര്‍), അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തില്‍ ദിവ്യ. എ (19 മിനിറ്റ് 09.36 സെക്കന്റ്) എന്നിവരാണ് മറ്റ് സുവര്ണ്ണജേതാക്കള്.
പെണ്‍കുട്ടികളുടെ അണ്ടര്‍ 18 വിഭാഗത്തില്‍ ജിസ്ന മാത്യു, കെ. സ്നേഹ, പി.ഒ. സയന, അബിഗെയ്ല്‍ ആരോഗ്യനാഥന്‍ എന്നിവരുടെ ടീമാണ് സ്വര്‍ണം മനടിയത്. അണ്ടര്‍ 20 പെണ്‍കുട്ടികളുടെ സ്വര്‍ണം നേടിയ ടീമില്‍ സൗമ്യ വര്‍ഗീസ്, രമ്യ രാജന്, ഷില്‍ബി. എ.പി, അഖില എന്നിവരാണുള്ളത്. 47.83 സെക്കന്റിലായിരുന്നു മലയാളി താരങ്ങള്‍ സ്വര്‍ണ്ണത്തിലേക്ക് കുതിച്ചത്. ബി. ശ്രീകാന്ത്, യു. നിധിന്, ജ്യോതിപ്രസാദ്, ജോസഫ് എന്നിവരാണ് അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേയില്‍ 41.65 സെക്കന്റില്‍ പറന്നെത്തി കേരളത്തെ പൊന്നണിയിച്ചത്.
അണ്ടര്‍ 14 പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ കേരളത്തിനായി അഞ്ജലി ഫ്രാന്‍സിസ് 2.70 മീറ്റര്‍ ചാടി വെങ്കലം സ്വന്തമാക്കി. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ വെള്ളിയും വെങ്കലവും കേരളത്തിന്. ടി. സൂര്യമോള്‍ വെള്ളിയും ബിസ്മി ജോസഫ് വെങ്കലവും സ്വന്തമാക്കിയപ്പോള്‍ പശ്ചിമ ബംഗാളിന്റെ സുമിത ബൗമിക് സ്വര്‍ണ്ണം നേടി. അണ്ടര്‍ 20 ആണ്‍കുട്ടികളുടെ ഈ വിഭാഗത്തില്‍ കേരളത്തിന്റെ സനു സാജന് വെങ്കലം നേടിയപ്പോള്‍ ഇതേ വിഭാഗം പെണ്‍കുട്ടികള്‍ വെള്ളിയും വെങ്കലവും കേരളത്തിന് സമ്മാനിച്ചു.
ജെറിന് ജോസഫ്, ഷഹര്‍ബാന സിദ്ദീഖ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങൡലെത്തിയത്. ഹരിയാനയുടെ രജനി നാഗറിനാണ് സ്വര്‍ണ്ണം. 18 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ 1000 മീറ്റര്‍ സ്പ്രിന്റ് മെഡ്ലെയില് കേരളം വെള്ളി നേടി. അര്‍ഷാദ്. വി.കെ, അഷ്കര്‍ ഹാരിസ്, അല്ബിന് ബാബു, ബിബിന്‍ എം.എസ് എന്നിവരടങ്ങിയ ടീം 1 മിനിറ്റ് 56.03 സെക്കന്റിലാണ് വെള്ളിയണിഞ്ഞത്. ഹരിയാനക്ക് സ്വര്‍ണ്ണം. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ 5.95 മീറ്റര്‍ ചാടി കേരളത്തിന്റെ അല്‍ഫി ലൂക്കോസ് വെള്ളി നേടി. ഇതേവിഭാഗം പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ അഞ്ജലി ഷിബുവും വെള്ളിയണിഞ്ഞു. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 1000 മീറ്റര്‍ സ്പ്രിന്റ് മെഡ്ലെ റിലേയിലും കേരളത്തിന് വെള്ളി. നിഭ. കെ.എം., ബിസ്മി ജോസഫ്, അതുല്യ ഉദയന്‍, സൂര്യമോള്‍. ടി എന്നിവരടങ്ങിയ ടീം 2 മിനിറ്റ് 19.17 സെക്കന്റിലാണ് രണ്ടാമതെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: