പെരിന്തല്‍മണ്ണ: കേരളത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ സൗരാഷ്ട്രക്ക് ജയിക്കാന്‍ ഒമ്പത് വിക്കറ്റുകള്‍ കയ്യിലിരിക്കെ 99 റണ്‍സ് കൂടി വേണം. വിക്കറ്റ് വീഴ്ചയുടെ പെരുമഴകണ്ട ആദ്യ രണ്ട് ദിവസങ്ങളിലായി 31 വിക്കറ്റുകളാണ് നിലംപതിച്ചത്. ആദ്യ ദിനം 16ഉം രണ്ടാം ദിനം 15ഉം വിക്കറ്റുകള്‍.
ബൗളര്‍മാരെ അകമഴിഞ്ഞുസഹായിച്ച പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ചില്‍ കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 166 റണ്‍സിനെതിരെ സൗരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് 157 റണ്‍സിന് അവസാനിച്ചു. ഒമ്പത് റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച കേരളത്തെ സൗരാഷ്ട്ര ബൗളര്‍മാര്‍ 105 റണ്‍സിന് എറിഞ്ഞിട്ടു. ഇതോടെ രണ്ടാം ഇന്നിംഗ്സില്‍ സൗരാഷ്ട്രയുടെ വിജയലക്ഷ്യം 115 റണ്‍സായി. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച സൗരാഷ്ട്ര രണ്ടാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സെടുത്തിട്ടുണ്ട്. എട്ട് റണ്‍സുമായി ബരോട്ടും 7 റണ്‍സുമായി സാഗര്‍ ജോഗിയാനിയും ക്രീസില്‍.
രണ്ടാം ദിനം ആറിന് 55 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച സൗരാഷ്ട്രയെ അര്‍ദ്ധസെഞ്ച്വറി നേടിയ സമര്‍ഥ് വ്യാസിന്റെയും (54 നോട്ടൗട്ട്) ചിരാഗ് ജനിയുടെയും (34) പ്രകടനമാണ് തുണയായത്. എട്ടാം വിക്കറ്റില്‍ ഇവര്‍ 55 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒമ്പതാം വിക്കറ്റില്‍ വ്യാസ് ഉനദ്കടിനൊപ്പം (6) 35 റണ്‍സ് കൂട്ടിച്ചേര്‍ത്ത് സൗരാഷ്ട്രയെ കേരള സ്കോറിന് അടുത്തുവരെ എത്തിക്കുകയായിരുന്നു. കേരളത്തിനായി മോനിഷ് 27 ഓവറില്‍ 81 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തി.
ഒമ്പത് റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കേരളത്തെ ഒന്നാം ഇന്നിംഗ്സിന്റെ ഗതി തന്നെയായിരുന്നു കാത്തിരുന്നത്. പുറത്താകാതെ 32 റണ്‍സെടുത്ത അക്ഷയ് ചന്ദ്രനാണ് കേരളത്തിന്റെ ടോപ് സ്കോറര്‍. മുഹമ്മദ് അസ്ഹറുദ്ദീന് 23 റണ്‍സുമെടുത്തു. ഇരുവര്‍ക്കും പുറമെ രോഹന് പ്രേമിനും (12) മോനിഷിനും (16) മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. 59 റണ്‍സ് വഴങ്ങിആറ് വിക്കറ്റെടുത്ത ധര്‍മേന്ദ്രസിങ് ജഡേജയാണ് കേരള ബാറ്റ്സ്മാന്മാരെ കുഴക്കിയത്. 115 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്ന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ സൗരാഷ്ട്രക്ക് ഒരു റണ്ണെടുക്കുമ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടമായി. ഒരു റണ്‍സെടുത്ത മുഹ്സിന് ദോദിയയാണ് മടങ്ങിയത്. രോഹന് പ്രേമിന് വിക്കറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: